ADVERTISEMENT

നമ്മുടെ സംസ്ഥാനത്ത് സർക്കാർ ജോലിക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 40 ലക്ഷത്തോളമെന്നാണ് ഏകദേശ കണക്ക്. മാന്യമായൊരു തൊഴിലിനു വേണ്ടി കഷ്ടപ്പെട്ടു മത്സരപ്പരീക്ഷയെഴുതി കാത്തിരിക്കുന്നവരെ സർക്കാർ സംവിധാനങ്ങൾതന്നെ  വിഡ്ഢികളാക്കുന്നതിന്റെ  മറ്റൊരു അപലപനീയ ഉദാഹരണമാണ് സെറിഫെഡിലെ തൊഴിൽ തട്ടിപ്പ്. ആയിരക്കണക്കിനു യുവജനങ്ങൾ പിഎസ്‌സി വഴി തൊഴിൽ കാത്തുനിൽക്കുന്നതിനിടെയാണ് ഈ അനധികൃത നടപടിയെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വിമർശിച്ചതും കേരളം കേട്ടു. 

ഭരണാധികാരികളുടെ തണലിൽ, അധികാരത്തിന്റെ ഇടനാഴികളിൽ നടന്ന അവിഹിത ഇടപാടുകളുടെയും സ്വജനപക്ഷപാതത്തിന്റെയും പല സംഭവങ്ങളും ഇതിനകം വെളിപ്പെട്ടുകഴിഞ്ഞു. നിയമനങ്ങൾക്കായി സർക്കാരിനു വ്യവസ്ഥാപിത രീതിയുള്ളപ്പോൾ അതിനെ അട്ടിമറിച്ച്, പിൻവാതിലിലൂടെ വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റുന്നതു  ജനാധിപത്യസമൂഹത്തിനു നേരെയുള്ള വെല്ലുവിളിയാണ്; സമഗ്ര അന്വേഷണത്തിനു വിധേയമാകേണ്ടതുമാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലും കോർപറേഷനുകളിലും മറ്റു സ്ഥാപനങ്ങളിലും പിൻവാതിലിലൂടെ സ്വന്തക്കാരെ തിരുകിക്കയറ്റുന്ന സർക്കാർരീതി തുടരുന്നുവെന്നത് സെറിഫെഡിലേതുപോലെയുള്ള ക്രമക്കേടുകൾ ഇനിയുമേറെ കണ്ടെത്താനുണ്ടെന്നു പൊതുസമൂഹത്തെ ഓർമിപ്പിക്കുകകൂടി ചെയ്യുന്നു.

കേരളത്തിലെ പട്ടുനൂൽ വികസനത്തിനുള്ള ഏജൻസിയായി  1994ൽ രൂപീകൃതമായ കേരള സ്റ്റേറ്റ് സെറികൾചർ കോ–ഓപ്പറേറ്റീവ് ഫെഡറേഷൻ (സെറിഫെഡ്) ഇതിനകം കേൾപ്പിച്ച ആരോപണങ്ങൾ കുറച്ചൊന്നുമല്ല. പട്ടുനൂൽ വികസനത്തിലായിരുന്നില്ല, തങ്ങൾക്കു താൽപര്യമുള്ളവരുടെ ജോലിക്കായി പിൻവാതിൽസൗകര്യം ഉണ്ടാക്കുന്നതിലായിരുന്നു സെറിഫെഡിനു മുഖ്യശ്രദ്ധ. 300 പേരെ റിക്രൂട്ട് ചെയ്തതും ഇതിൽ 271 പേരെ പിന്നീടു സർക്കാർ സർവീസിൽ ഉൾപ്പെടുത്തിയതും നിയമവിരുദ്ധമാണെന്നു ഹൈക്കോടതി  വ്യക്തമാക്കിയതു ക്രമക്കേടിന്റെ ഗൗരവം വ്യക്തമാക്കുന്നു. സെറിഫെഡിന്റെ തകർച്ചയ്ക്കു വഴിവച്ച തൊഴിൽ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കണമെന്നു കോടതി നിർദേശിച്ചിട്ടുമുണ്ട്.  

സെറിഫെഡിൽ സർക്കാർ നോമിനേറ്റ് ചെയ്ത ബോർഡിന്റെ ദുർഭരണത്തിനു രാഷ്ട്രീയ, ഭരണ തലത്തിലെ രക്ഷാകർതൃത്വം പ്രകടമാണെന്നും കോടതി കുറ്റപ്പെടുത്തുകയുണ്ടായി. 2001 വരെ സർക്കാരുകൾ നോമിനേറ്റ് ചെയ്ത മാനേജിങ് ബോർഡുകളാണു ഭരണം നടത്തിയത്. പ്രവർത്തനം നിർത്തലാക്കാനുള്ള (ലിക്വിഡേഷൻ) നീക്കവും പുനരുജ്ജീവനശ്രമവും അതിൽനിന്നുള്ള പിന്മാറ്റവുമൊക്കെ  സെറിഫെഡിൽ ഉണ്ടായി. ലിക്വിഡേഷൻ തീരുമാനം ചോദ്യം ചെയ്ത് സെറിഫെഡ് നൽകിയതുൾപ്പെടെ ഒരു കൂട്ടം ഹർജികൾ തീർപ്പാക്കിയാണ് ഇപ്പോൾ കോടതി ഉത്തരവുണ്ടായത്. 

നോമിനേറ്റഡ് ബോർഡ് സഹകരണ നിയമ പ്രകാരം, സ്റ്റാഫ് പാറ്റേണിന് അനുമതി തേടാതെയാണ് 300 പേരെ റിക്രൂട്ട് ചെയ്തത്. ഇതിൽ 2010 വരെ തുടർന്ന 271 പേരെ പിഎസ്‌സിയുടെ മുൻകൂർ അനുമതി വാങ്ങാതെ തദ്ദേശ വകുപ്പിലും ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിലുമായി സർക്കാർ സ്ഥിരപ്പെടുത്തുകയായിരുന്നു.  ഇവർക്കു ശമ്പള പരിഷ്കരണവും ആശ്രിത നിയമനവും വരെ അനുവദിച്ചു. സെറിഫെഡിന്റെ താൽക്കാലിക ഭരണത്തിനായി നോമിനേറ്റ് ചെയ്ത ബോർഡിന്റെ അധികാര വിനിയോഗം പരിധി കടക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായും ഹൈക്കോടതി വിമർശിച്ചു. ബോർഡ് നടത്തിയ ദുർഭരണം സെറിഫെഡിനെ നഷ്ടത്തിലേക്കു നയിച്ചുവെന്നു വിലയിരുത്തിയ കോടതി, ക്രമക്കേടുകൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടി.

സെറിഫെഡ് നിയമന തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കു വിധേയമാകുന്നതിൽ തുടക്കകാലങ്ങളിൽ നടന്ന നിയമന ക്രമക്കേടുകളുണ്ടെന്നുകൂടി  ഓർക്കേണ്ടതുണ്ട്. 1998ൽ തന്നെ ഹൈക്കോടതിയിൽ ക്രമക്കേട് ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. സെറിഫെഡ് പോലൊരു ‘വെള്ളാന’യെ സർക്കാർ തീറ്റിപ്പോറ്റിയത് ഇത്തരം വഴിവിട്ട കാര്യങ്ങൾ ചെയ്യാനായിരുന്നെങ്കിൽ  അത് അങ്ങേയറ്റം അപലപനീയമാണ്. തൊഴിൽത്തട്ടിപ്പിന്റെ കാരണക്കാരെ മുഴുവൻ വെളിച്ചത്തുകൊണ്ടുവന്ന് മാതൃകാപരമായ നടപടികളെടുക്കുകതന്നെ വേണം. നമ്മുടെ സർക്കാർസംവിധാനങ്ങളിലിരുന്ന്, ഈ നാട്ടിലെ ലക്ഷക്കണക്കിനു തൊഴിലന്വേഷകരുടെ  സ്വപ്നങ്ങൾ ചവിട്ടിമെതിച്ചു പിൻവാതിൽ തുറന്നുകൊടുക്കുന്നവരെയെല്ലാം  ജനം കാണട്ടെ.

English Summary: Illegal appointments in SERIFED

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com