ADVERTISEMENT

മുഖ്യമന്ത്രിയായിരിക്കെ വിഎസ് നിരാകരിച്ച ഉദാര സാമ്പത്തിക– വികസന കാഴ്ചപ്പാട് കുറച്ചുകൂടി തീവ്രമായി അവതരിപ്പിച്ച് പാർട്ടിയെയും സർക്കാരിനെയും പുതുപാതയിലേക്ക് നയിക്കുകയാണ് പിണറായി. ആ കാഴ്ചപ്പാടിന്റെ ധനകാര്യ പകർപ്പാണ് ബജറ്റായി ബാലഗോപാൽ അവതരിപ്പിച്ചത്. പിന്തിരിപ്പൻ നിലപാടുകളിലൂടെ വികസനം തടഞ്ഞ പാർട്ടിയെന്ന ചീത്തപ്പേര് മാറ്റാനുള്ള സിപിഎമ്മിന്റെ ശ്രമം കൂടിയാണിത്

2016 ജൂലൈ എട്ടിന് അവതരിപ്പിച്ച തന്റെ ആദ്യ ബജറ്റിനെ സിപിഎമ്മിന്റെ ‘രാഷ്ട്രീയ രേഖ’യായിത്തന്നെയാണ് അന്നു ധനമന്ത്രി തോമസ് ഐസക് വിശേഷിപ്പിച്ചത്. വിഎസ് സർക്കാരിന്റെ കാലത്ത് ബജറ്റുകളുടെ മാത്രമല്ല, സർക്കാരിനെ വികസന പാതയിൽ നയിക്കുന്നതു ലക്ഷ്യമിട്ടുള്ള രണ്ടു പാർട്ടി രേഖകളുടെ മസ്തിഷ്കവും ഐസക്കിന്റെതായിരുന്നു. 

‘എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനം ഒരു വിലയിരുത്തൽ’,‘സംസ്ഥാന സർക്കാരും പാ‍ർട്ടിയും’ എന്നീ തലക്കെട്ടുകളിലുള്ള ആ രേഖകളിൽ സ്വകാര്യ നിക്ഷേപങ്ങൾക്കുവേണ്ടി മുറവിളിതന്നെയുണ്ടായി. മുതലാളിമാർക്കു ലാഭം ഉണ്ടാക്കാനുള്ളതല്ല ഭൂമി എന്നതു പ്രമാണമാക്കിയ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ സംസ്ഥാന കമ്മിറ്റിയുടെ രണ്ടു രേഖകളും അട്ടത്തുവച്ചു.

സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ ആഗ്രഹപഥമായിരുന്നു രേഖകളിൽ എന്നതും രണ്ടും നിരാകരിക്കാൻ വിഎസിനെ പ്രേരിപ്പിച്ചു. ആദ്യമായി വിഎസിനു പങ്കെടുക്കാൻ സാധിക്കാതെപോയ ഒരു സംസ്ഥാന സമ്മേളനത്തിൽ ആ പഴയ രേഖകളെ നിഷ്പ്രഭമാക്കുന്ന ഉദാര സാമ്പത്തിക– വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു പാർട്ടിയെയും സർക്കാരിനെയും പുതുപാതയിലേക്കു നയിക്കുകയാണു പിണറായി. അതിന്റെ ധനകാര്യ പകർപ്പെന്നു പറയാവുന്ന ബജറ്റുമായി മന്ത്രി കെ.എൻ. ബാലഗോപാൽകൂടി വന്നതോടെ ഐസക് അന്നു വിശേഷിപ്പിച്ചതാണ് അച്ചട്ടാകുന്നത്. 2006ൽ പക്ഷേ, പാർട്ടിയും സർക്കാരും ഒന്നായിരുന്നില്ല; 2016ലും ഇപ്പോഴും അതല്ല സ്ഥിതി, അതു തന്നെയാണു വലിയ മാറ്റം, മാറ്റങ്ങൾക്ക് അടിസ്ഥാനവും. 

പിന്തിരിപ്പൻ  നിലപാടുകളിലൂടെ കേരള വികസനത്തെ പിന്നോട്ടടിച്ച പാർട്ടിയെന്ന ചീത്തപ്പേര് മാറ്റാനുള്ള സിപിഎമ്മിന്റെ ബോധപൂർവ ശ്രമമാണ് ഇതെല്ലാം  വിളിച്ചോതുന്നത്. പത്തു വർഷം തുടർച്ചയായി മുഖ്യമന്ത്രിയാകുക എന്ന മറ്റാർക്കും ലഭിക്കാത്ത നേട്ടം സ്വന്തമാക്കുന്ന പിണറായി വിജയൻ കേരളത്തിനായി എന്തു ചെയ്തു എന്ന് നാളെ ഉയരാവുന്ന ചോദ്യത്തിന് ഇന്നേ കരുതിവയ്ക്കുന്ന ഉത്തരമാണു സിൽവർലൈൻ റെയിൽപാത.

എന്നും വികസനത്തിനായി! 

ഒരു പുതിയ ‘ വികസന നരേറ്റീവ്’ സൃഷ്ടിക്കാനുള്ള ബോധപൂർവശ്രമം തന്നെ ഇതിന്റെ ഭാഗമായി സിപിഎം ആരംഭിച്ചിരിക്കുന്നു. കെ.കുട്ടിക്കൃഷ്ണ മേനോൻ അധ്യക്ഷനായി മദിരാശി സർക്കാർ രൂപീകരിച്ച ‘മലബാർ ടെനൻസി എൻക്വയറി കമ്മിറ്റിയുടെ’ നിഗമനങ്ങളിൽനിന്നു വ്യത്യസ്തമായി 1939ൽ‍ ഇഎംഎസ് വിയോജനക്കുറിപ്പ് നൽകിയതു തൊട്ട് മാറ്റങ്ങൾക്കുവേണ്ടിയുള്ള പാർട്ടി നിലപാട് സുവ്യക്തമാണെന്നാണ് അവകാശവാദം. കൃഷിഭൂമി കർഷകന് എന്നതായിരുന്നു  ഇഎംഎസിന്റെ ആവശ്യം. 1956ൽ തൃശൂരിൽ നടന്ന സംസ്ഥാന സമ്മേളനം അംഗീകരിച്ച ‘പുതിയ കേരളം പടുത്തുയർത്താനുള്ള കമ്യുണിസ്റ്റ് പാർട്ടിയുടെ നിർദേശങ്ങൾ’ എന്ന രേഖ സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിച്ചെന്നും കൊച്ചി സമ്മേളന രേഖയിൽ സിപിഎം ചൂണ്ടിക്കാട്ടുന്നു. തൊട്ടു പിറ്റേവർഷം അധികാരത്തിലേറിയ ഇഎംഎസ് സർക്കാരിനെ വിമോചന സമരക്കാരും കേന്ദ്രത്തിലെ കോൺഗ്രസും ചേർന്ന് താഴെയിറക്കിയെങ്കിലും ‘ആധുനിക കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ട സർക്കാരായി അതു മാറി’യെന്നു രേഖ. 

പക്ഷേ 1957, 67, 80, 87, 96, 2006 വർഷങ്ങളിൽ അധികാരത്തിലേറിയ ഇടതു സർക്കാരുകൾക്കു തുടർഭരണം ലഭിച്ചില്ല. പകരം വന്ന സർക്കാരുകൾ ‘ഇടതുപക്ഷ സർക്കാരുകൾ ആരംഭിച്ച എല്ലാ വികസന പ്രവർത്തനങ്ങളെയും അട്ടിമറിക്കാനായി പരിശ്രമിച്ചു’ എന്നു മാത്രമല്ല രേഖ ചൂണ്ടിക്കാട്ടുന്നത്; വലതുപക്ഷ സർക്കാരുകളുടെ ആ വികസനവിരുദ്ധവും ജനവിരുദ്ധവുമായ നടപടികൾക്കെതിരെ പാർട്ടിയുടെ നേതൃത്വത്തിൽ ഒട്ടേറെ സമരങ്ങൾ’ നടന്നു എന്നു കൂടിയാണ്. അതായത് വികസനത്തിനു വേണ്ടിയാണ് എല്ലാ എൽഡിഎഫ് സർക്കാരുകളും നിലകൊണ്ടത്; പാർട്ടി നടത്തിയ സമരങ്ങൾ‍ യുഡിഎഫിന്റെ വികസന വിരുദ്ധതയ്ക്കെതിരെയും! ഇതാണു സിപിഎമ്മിന്റെ പുതിയ ആഖ്യാനം. നിയമസഭയിൽ സിപിഎം അംഗങ്ങൾ 1956ലെ രേഖ ഉദ്ധരിക്കുന്നതും കോൺഗ്രസിനെ വികസനവിരുദ്ധരായി ചിത്രീകരിക്കാൻ നോക്കുന്നതും യാദൃച്ഛികമല്ലെന്നു പ്രതിപക്ഷം മനസ്സിലാക്കുക.

അപ്പോൾ അച്യുതമേനോൻ? 

ഇതെല്ലാം വായിക്കുമ്പോൾ ന്യായമായും ഒരു സംശയം ഉയരാം. 1956ലെ രേഖയ്ക്കുതന്നെ നേതൃത്വം നൽകിയ ഒരു കൂട്ടർ പിളർപ്പിന്റെ ഭാഗമായി മാറി കോൺഗ്രസുമായി ചേർന്നു കേരളം ഭരിക്കുകയും ആ സർക്കാരിന് 1977ൽ തുടർഭരണം ലഭിക്കുകയും ചെയ്തതോ? സി.അച്യുതമേനോന്റെ ആ ഭരണ കാലയളവിനെ കേരളത്തിന്റെ സുവർണകാലം എന്നല്ലേ വിശേഷിപ്പിക്കുന്നത്? ഭൂപരിഷ്കരണ നിയമത്തിനു രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങിയെടുത്തതും കേരള കർഷക തൊഴിലാളി നിയമം പാസാക്കിയതും ആ സർക്കാരല്ലേ? 

ആ കാലത്തെപ്പറ്റി മുഖ്യമന്ത്രിയുടെ നയരേഖ നിശ്ശബ്ദത പുലർത്തിയതായി പറയാൻ കഴിയില്ല. പകരം അവരുടെ ‘സംഭാവന’ ഇങ്ങനെ വിവരിക്കുന്നു: ‘1967ലെ ഇഎംഎസ് സർക്കാർ സമഗ്രമായ ഭൂപരിഷ്കരണം പാസാക്കിയെങ്കിലും ദശാബ്ദം നീണ്ടുനിന്ന മാർക്സിസ്റ്റ് വിരുദ്ധ മുന്നണിയുടെ അധികാരകാലത്ത് മിച്ചഭൂമി തിരിമറിക്ക് എല്ലാ സഹായവും ചെയ്തുകൊടുത്തു. കർഷക തൊഴിലാളികൾ–ദലിത്– ആദിവാസി വിഭാഗങ്ങൾക്കു ഭൂമി ലഭിക്കാനുള്ള സാധ്യത ഇതോടെ തടസ്സപ്പെട്ടു’. 

ആ സിപിഐ ഇന്ന് ഒരേ മുന്നണിയിലാണ് എന്നതിന്റെ ഒരു മാർദവവും സിപിഎം പ്രകടിപ്പിക്കുന്നില്ല. അതേ സിപിഐയുടെ മുന്നിലേക്കാണ് ഇനി നയരേഖയിലെ  നിർദേശങ്ങളെത്തുന്നത്. എൽഡിഎഫിന്റെ അംഗീകാരം അതിനു തേടുക എന്നാൽ സിപിഐയുടെ സമ്മതംകൂടി ലഭിക്കുക എന്നു മാത്രമാണ് അർഥം.

Content Highlights: Budget, cpm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com