ADVERTISEMENT

ഇക്കഴിഞ്ഞ ദിവസം ചൈനയിൽ യാത്രാവിമാനം തകർന്നുവീണ് 132 പേർ കൊല്ലപ്പെട്ട വാർത്ത നമ്മളെല്ലാം വായിച്ചതാണല്ലോ. ചൈനയിലെ ഈസ്റ്റേൺ എയർലൈൻസ് കമ്പനിയുടെ ബോയിങ് 737–800 വിമാനമാണു തകർന്നത്. വിമാനം അപകടത്തിൽപെടുന്നതിനു തൊട്ടുമുൻപുള്ള നിമിഷങ്ങളിലെ വിഡിയോ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി ഓടിക്കൊണ്ടിരിക്കുന്നത്. വിമാനത്തിലെ യാത്രക്കാരിലാരോ മൊബൈൽ ഫോണിൽ പകർത്തിയതെന്നു തോന്നിപ്പിക്കുന്നതാണു ദൃശ്യം. വിമാനം താഴേക്കു കുതിക്കുന്നതും നിലത്തു ക്രാഷ് ലാൻഡ് ചെയ്യുന്നതും ജനാലയിലൂടെയുള്ള കാഴ്ചയിൽ കാണാം. ഒട്ടേറെപ്പേർ ഇതു സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തുകൊണ്ടിരിക്കുന്നു. (വിഡിയോ ചുവടെ)

എന്നാ‍ൽ, ഈ വിഡിയോ ദൃശ്യം യഥാർഥത്തിൽ ചൈനീസ് വിമാനത്തിനുണ്ടായ അപകടത്തിന്റേതല്ല! ഏതെങ്കിലും പഴയ വിമാന ദുരന്തത്തിന്റേതാണെന്നും കരുതാൻ വരട്ടെ: വിഡിയോ യഥാർഥമേയല്ല. അനിമേഷനാണ്! വിമാന അപകടങ്ങളും മറ്റുമുണ്ടാകുമ്പോൾ അതെങ്ങനെയാണു സംഭവിച്ചത് എന്നു വിശദമാക്കാൻ അനിമേഷനും കംപ്യൂട്ടർ ഗ്രാഫിക്സും മറ്റുമുപയോഗിച്ചു സിമുലേറ്റഡ് വിഡിയോകൾ പലരും തയാറാക്കാറുണ്ട്.

അപകടകാരണം കണ്ടെത്താനും ഭാവിയിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലെടുക്കാനുമൊക്കെ ഇത്തരം സിമുലേറ്റഡ് വിഡിയോകൾ പ്രയോജനപ്പെടുത്താറുണ്ട്. അമേരിക്കയുടെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ വെബ്സൈറ്റിൽ നോക്കിയാൽ, അപകടസാധ്യതകളെക്കുറിച്ചു വിശദീകരിക്കാൻ ഒട്ടേറെ സിമുലേറ്റഡ് വിഡിയോകൾ ഉൾപ്പെടുത്തിയിരിക്കുന്നതു കാണാം.

സമാന രീതിയിൽ വിഡിയോകൾ തയാറാക്കുന്ന ഒട്ടേറെ വ്യക്തികളുമുണ്ട്. അവർ അപ്‍ലോഡ് ചെയ്ത നൂറു കണക്കിനു വിഡിയോകൾ യൂട്യൂബിലും മറ്റും കാണാനാകും. അത്തരത്തിൽ ഒരു വ്യക്തി 2019ൽ തയാറാക്കി അപ്‍ലോഡ് ചെയ്ത സിമുലേറ്റഡ് വിഡിയോയാണ് ഇപ്പോൾ ചൈനീസ് വിമാനാപകടത്തിന്റേത് എന്ന പേരിൽ പ്രചരിക്കുന്നത്.

2019ൽ മാർച്ച് 10ന് ഇത്യോപ്യൻ എയർലൈൻസിന്റെ വിമാനം തകർന്ന് 157 പേർ കൊല്ലപ്പെട്ടിരുന്നു. അതിനു ശേഷം Bull Bosphorus എന്ന യൂട്യൂബ് ചാനലിൽ വന്നതാണ് ഈ വിഡിയോ – ചൈനയിലെ വിമാനാപകടത്തിനു മൂന്നു വർഷം മുൻപ്! ഈ യൂട്യൂബ് ചാനൽ പരിശോധിച്ചാൽ ഇത്തരത്തിലുള്ള ഒട്ടേറെ വിമാനാപകടങ്ങളുടെ സിമുലേറ്റഡ് വിഡിയോകൾ കാണാം. ‘യഥാർഥ വിമാനാപകടങ്ങളുടെ അനിമേഷൻ ദൃശ്യങ്ങൾ കാണാം’ എന്നു ചാനലിന്റെ വിവരങ്ങളിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.

അനിമേറ്റഡ്, സിമുലേറ്റഡ് വിഡിയോകളും ഗെയിമുകളിൽനിന്നുള്ള ദൃശ്യങ്ങളുമൊക്കെ ഇത്തരത്തിൽ യഥാർഥ സംഭവത്തിന്റേത് എന്ന മട്ടിൽ പ്രചരിക്കുന്നത് ഇപ്പോൾ പതിവാണ്. ഗരുഡ ഇന്തൊനീഷ്യ എയർലൈൻസിന്റെ വിമാനങ്ങളിലൊന്ന് അപകടകരമായ രീതിയിൽ ലാൻഡ് ചെയ്യുന്ന വിഡിയോ വാട്സാപ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചത് ആഴ്ചകൾക്കു മുൻപാണ്. വിഡിയോ ഗെയിമുകൾ സൃഷ്ടിക്കുന്ന ബോപ്ബിബുൻ എന്നയാൾ ഫ്ലൈറ്റ് സിമുലേറ്റർ ഉപയോഗിച്ചു തയാറാക്കിയ വിഡിയോയായിരുന്നു അത്.

ഹാപ്പി ഏപ്രിൽ 1

അറിഞ്ഞല്ലോ, പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതോടെ വാട്സാപ്പിൽ രാവിലെ അയയ്ക്കുന്ന ‘ഗുഡ് മോണിങ്’ സന്ദേശത്തിനു നികുതികൊടുക്കേണ്ടി വരും! 18 ശതമാനം ജിഎസ്ടിയാണു സന്ദേശങ്ങൾക്കു ചുമത്തുക. ഓരോ തവണ അയയ്ക്കുമ്പോഴും നികുതി നൽകേണ്ടി വരും!

April-Fool-Satire

പേടിക്കേണ്ട, സംഗതി വ്യാജമാണ്. ഏപ്രിൽ ഫൂൾ ദിനം വരാനിരിക്കുന്ന പശ്ചാത്തലത്തിൽ വീണ്ടും ഇറങ്ങിയ പഴയ തമാശ. ഇതിന്റെ പിന്നിലെ കഥയും രസകരമാണ്. 2018ൽ ഒരു ഹിന്ദി പത്രത്തിൽ ഗുഡ് മോണിങ് സന്ദേശങ്ങൾക്കു ജിഎസ്ടി ഏർപ്പെടുത്തുന്ന കാര്യം തമാശ വാർത്തയായി പ്രസിദ്ധീകരിച്ചു. ‌തമാശ (സറ്റയർ) ആണെന്ന് അതിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഈ തമാശ അന്നുതന്നെ ചില ഹിന്ദി ചാനലുകൾ തമാശയായിത്തന്നെ ഏറ്റെടുത്തു. അത്തരത്തിലുള്ള ഒരു ഹിന്ദി ടിവി വാർത്തയുടെ ക്ലിപ്പിങ്ങിനൊപ്പമാണ് മലയാളത്തിൽ ഈ സന്ദേശം ഇപ്പോൾ പ്രചരിക്കുന്നത്. ഹിന്ദി വാർത്തയുടെ ഒടുവിൽ സംഗതി തമാശയാണെന്നു പറയുന്ന ഭാഗം സൂത്രത്തിൽ എ‍ഡിറ്റു ചെയ്തു മാറ്റി. അപ്പോൾ, ഹിന്ദി അറിയാവുന്നവർ കേട്ടാൽ സംഗതി യഥാർഥമാണെന്നു തോന്നും! (ഇവിടെ അച്ചടിച്ചിരിക്കുന്നതിലെ ആദ്യത്തെ പാരഗ്രാഫ് മാത്രം വെട്ടിയെടുത്ത് പ്രചരിപ്പിച്ചാൽ സംഗതി സത്യമാണെന്നു തോന്നുന്ന പോലെ!) ഏപ്രിൽ ഫൂളിന് ഇനിയും ഇതുപോലെ പല തമാശകളും വരും; എല്ലാം ചാടിക്കയറി വിശ്വസിക്കരുത്!

English Summary: China Plane Crash: Fake Video, Vireal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com