ADVERTISEMENT

കൊച്ചി, ബേപ്പൂർ, അഴീക്കൽ, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിച്ചിരുന്ന ‘ചൗഗ്ലെ 8’ എന്ന ചരക്കുകപ്പൽ സർവീസ് അവസാനിപ്പിച്ച്, സംസ്ഥാനതീരത്തുനിന്നു മടങ്ങിയിരിക്കുന്നു. സംസ്ഥാന മാരിടൈം ബോർഡ് ആരംഭിച്ച ഏക ചരക്കു സർവീസിന് ഒൻപതു മാസം തികയുംമുൻപു വിരാമചിഹ്നം വീണത് നമുക്കായി പല പാഠങ്ങൾ അവശേഷിപ്പിച്ചാണ്.

രാജ്യത്തെ മുൻനിര കപ്പൽ കമ്പനിയായ ജെ.എം.ബക്സി ഗ്രൂപ്പിന്റെ ‘ചൗഗ്ലെ 8’  കപ്പലിന്റെ കേരള സർവീസ് ജൂലൈ നാലിനു മുഖ്യമന്ത്രി പിണറായി വിജയനാണു ഫ്ലാഗ് ഓഫ് ചെയ്തത്. കേരളത്തിലെ ചെറുകിട തുറമുഖങ്ങളെ മേജർ തുറമുഖമായ കൊച്ചിയുമായി ബന്ധിപ്പിച്ചു നടത്തിയ 43 സർവീസുകളിലായി 3330 കണ്ടെയ്നറുകൾ ഈ കപ്പൽ ഇതിനകം കൈകാര്യം ചെയ്തു. ഇത്രയും ചരക്ക് കടത്തേണ്ടിയിരുന്ന ലോറികൾ കൂടിയാണു നിരത്തുകളിൽനിന്നു മാറിയിരുന്നതെന്ന് ഓർമിക്കാം. അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്ന റോഡ് ഗതാഗതത്തെക്കുറിച്ചു കഴിഞ്ഞദിവസം മുഖ്യമന്ത്രി പരിതപിച്ചത് ഇതോടുചേർത്ത് ഓർമിക്കുകയും ചെയ്യാം.

ചരക്കുനീക്കത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ തുറമുഖങ്ങളിൽ ഒരുക്കാത്തതും ഇൻസെന്റീവ് കുടിശിക ഒരു കോടി രൂപ കടന്നിട്ടും തുക അനുവദിക്കാത്തതുമാണു സർവീസ് അവസാനിപ്പിക്കാൻ കാരണമെന്നാണു കപ്പൽ കമ്പനി പ്രതിനിധികൾ പറയുന്നത്. 20 അടി നീളമുള്ള 106 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള കപ്പലാണു ചൗഗ്ലെ 8. ബേപ്പൂരിലെയും അഴീക്കലിലെയും കപ്പൽച്ചാലുകൾക്ക് ആഴമില്ലാത്തതിനാൽ ഇത്രയും കണ്ടെയ്നറുകൾ കയറ്റാൻ സാധിച്ചിരുന്നില്ല. വർഷങ്ങളായി ഡ്രജിങ് നടക്കാത്ത അഴീക്കലിലേക്ക് 20 കണ്ടെയ്നറുകൾ എത്തിച്ചിരുന്നതുതന്നെ വളരെ പാടുപെട്ടാണ്. കപ്പൽച്ചാലിന് ആഴമില്ലാത്തതിനാൽ വേലിയേറ്റത്തിൽ ജലനിരപ്പ് ഉയരുന്നതുവരെ പുറംകടലിൽ കാത്തുകിടക്കേണ്ട സ്ഥിതിയുണ്ടായി. ലക്ഷക്കണക്കിനു രൂപയുടെ ഇന്ധനനഷ്ടവും സമയനഷ്ടവുമാണ് ഓരോ സർവീസിലും കപ്പൽ കമ്പനിക്ക് ഉണ്ടായതെന്നാണു പറയുന്നത്. 

സംസ്ഥാനത്തെ 17 മൈനർ തുറമുഖങ്ങളും തീരദേശ സർവീസുകളും സംബന്ധിച്ച നയപരമായ തീരുമാനങ്ങളെടുക്കുകയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യേണ്ട മാരിടൈം ബോർഡ് ഇതിനിടെ പിരിച്ചുവിടുകയും ചെയ്തു. അഞ്ചു വർഷത്തെ കാലാവധി മൂന്നു വർഷമായി വെട്ടിക്കുറച്ചതോടെയാണ് ഇപ്പോഴത്തെ ബോർഡ് ഇല്ലാതായത്. പുനഃസംഘടന വൈകുന്നതു തുറമുഖ വികസനത്തെയും മറ്റും ബാധിക്കും. 

കേരളത്തിലെ ചെറുകിട തുറമുഖങ്ങൾ പരിമിതികളിൽ വീർപ്പുമുട്ടുകയാണ്. കപ്പൽച്ചാലിന്റെ ആഴം, കണ്ടെയ്നറുകൾ സൂക്ഷിക്കാൻ സുരക്ഷിത ഇടം, എമിഗ്രേഷൻ സൗകര്യം, സെക്യൂരിറ്റി ക്യാമറകൾ, വെളിച്ചമുള്ള വാർഫ് തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾ ഒട്ടേറെയുണ്ട് ഈ തുറമുഖങ്ങൾക്ക്. ഇവ അതിവേഗം നടപ്പാക്കുകയായിരുന്നു 2018ൽ മാരിടൈം ബോർഡ് രൂപീകരിക്കുമ്പോഴുണ്ടായിരുന്ന ലക്ഷ്യം. എന്നാൽ, കാര്യമായി ഒന്നും ചെയ്യാൻ ബോർഡിനു സാധിച്ചില്ല. മറ്റു സംസ്ഥാനങ്ങൾ മാരിടൈം ബോർഡുകൾ രൂപീകരിച്ച് തുറമുഖ വികസനത്തിൽ ബഹുദൂരം മുന്നോട്ടുപോകുമ്പോൾ കേരളം മുടന്തുന്നതു നിർഭാഗ്യകരമാണ്. ചെറുകിട തുറമുഖങ്ങളിലെ കപ്പൽച്ചാലിന്റെ ആഴം കൂട്ടുമെന്നു കഴിഞ്ഞ വർഷം കൊച്ചിയിലെ ട്രേഡ് മീറ്റിൽ സർക്കാർ നടത്തിയ പ്രഖ്യാപനവും മറവിയുടെ ആഴങ്ങളിൽ മറഞ്ഞിരിക്കുന്നു. 

കേന്ദ്ര സർക്കാരിന്റെ സാഗർമാല പദ്ധതിയിൽപെടുത്തി കൊല്ലം, ബേപ്പൂർ ചെറുകിട തുറമുഖങ്ങൾ വികസിപ്പിക്കുമെന്നു പ്രഖ്യാപിച്ചതു കഴിഞ്ഞ വർഷത്തെ സംസ്ഥാന ബജറ്റിലാണ്. ഒരു വർഷം കഴിഞ്ഞിട്ടും സാഗർമാലയിൽനിന്ന് ഒരു രൂപ പോലും വാങ്ങാനുള്ള പദ്ധതി തയാറാക്കാൻ സംസ്ഥാന തുറമുഖ വകുപ്പിനു കഴിഞ്ഞിട്ടില്ല. ഈ തുറമുഖങ്ങളുടെ വികസനം നടക്കാത്തതിനാൽ കയറ്റുമതി, ഇറക്കുമതി വ്യവസായി സമൂഹം അയൽസംസ്ഥാന തുറമുഖങ്ങളായ തൂത്തുക്കുടി, മംഗളൂരു ടെർമിനലുകളിലേക്കു ചേക്കേറുകയാണ്. സാഗർമാല പദ്ധതിയിൽനിന്നു ഗുജറാത്തും മഹാരാഷ്ട്രയും ഗോവയുമെല്ലാം ശതകോടികളുടെ പദ്ധതികൾ നേടിയെടുക്കുന്നുമുണ്ട്. 

സഹികെട്ട് നമ്മുടെ തീരമെ‍ാഴിഞ്ഞ ചൗഗ്ലെ 8 എന്ന കപ്പൽ കേരളത്തിന്റെ ദുരവസ്ഥയെ പ്രതീകവൽക്കരിക്കുകയാണെന്നു ബന്ധപ്പെട്ടവർ എന്നാവും മനസ്സിലാക്കുക?

 

English Summary: Chowgule 8 ship stop service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com