ADVERTISEMENT

രാഷ്ട്രപതിയായിരിക്കെ, ഡോ.എ.പി.െജ.അബ്ദുൽ കലാം കേരളത്തിന്റെ സമഗ്ര വികസനത്തിനുവേണ്ടി മുന്നോട്ടുവച്ച ദർശനരേഖയിൽ എടുത്തുപറഞ്ഞ പദ്ധതികളിലെ‍ാന്നാണ് ജലപാതാ പൂർത്തീകരണം. മലയാളികൾക്കുള്ള പുത്തൻ വികസനമന്ത്രം 2005 ജൂലൈ 28നു കേരള നിയമസഭയിൽ അവതരിപ്പിക്കവേ, തിരുവനന്തപുരം - കാസർകോട് ‘സ്മാർട്’ ജലപാത സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു. എന്നാൽ, അനേകരെ കുടിയൊഴിപ്പിക്കേണ്ടിവരുന്നതും വൻതുക ചെലവഴിക്കേണ്ടതുമായ സിൽവർലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ, 5300 കോടി രൂപ മാത്രം ചെലവു പ്രതീക്ഷിക്കുന്ന കോവളം– ബേക്കൽ ജലപാത നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. ഭാവികേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെങ്കിലും ഈ സ്വപ്നപദ്ധതി മുടന്തുന്നത് എന്തുകെ‍ാണ്ടാണ്?

തിരുവനന്തപുരം ജില്ലയിലെ കോവളത്തുനിന്നു കാസർകോട് ജില്ലയിലെ ബേക്കൽ വരെയുള്ള ജലപാത കേരളത്തിന്റെ വികസനത്തിലേക്കുകൂടിയാണു നീളുന്നത്. ദേശീയ ജലപാതയിലൂടെയും നിലവിലുള്ള പുഴകളും കനാലുകളും നവീകരിച്ചും ആവശ്യമായിടത്തു പുതിയ കനാൽ നിർമിച്ചും ഒൻപതു ജില്ലകളിലൂടെ ഇതു കടന്നുപോകുന്നു. കേരളത്തിന്റെ തെക്ക്– വടക്ക് 620 കിലോമീറ്ററാണു പൂർണമായും ജലമാർഗം സഞ്ചരിക്കാനാവുക. 

ഇതിലൂടെ, ചെലവു കുറഞ്ഞതും പ്രകൃതിസൗഹൃദവുമായ യാത്രാമാർഗമാണു കേരളത്തിനുണ്ടാവുക. റോഡ് വികസിപ്പിക്കാൻ വേണ്ടിവരുന്നതിന്റെ നാലിലൊന്നു തുകയ്ക്കു ജലപാത നിർമിക്കാം. അറ്റകുറ്റപ്പണികൾക്ക് റോഡ‍ുകളെ അപേക്ഷിച്ച് അ‍ഞ്ചിലൊന്നു തുക മതി. ഇതു യാഥാർഥ്യമായാൽ, ദേശീയപാതയിലെ വാഹനത്തിരക്കു കുറയുമെന്നു തീർച്ച. അപകടസാധ്യത കുറവുമാണ്. പാചകവാതകം ഉൾപ്പെടെയുള്ളവ സുരക്ഷിതമായി കൊണ്ടുപോകാമെന്നതു ചെറിയ കാര്യമല്ല. ചെലവു കുറഞ്ഞ ചരക്കു ഗതാഗതമാർഗമാണിത്. ഒരു ടൺ ചരക്കു നീക്കാൻ റോഡ് വഴി ഒരു രൂപ ചെലവാകുമ്പോൾ റെയിൽ വഴി 50 പൈസയും ജലപാത വഴി 37 പൈസയും മതിയാകും.  

വിഴിഞ്ഞം മുതൽ അഴീക്കൽ വരെയുള്ള തുറമുഖങ്ങളെ ജലപാതയുമായി ബന്ധിപ്പിക്കാം. പാതയുടെ ഇരുകരകളിലും പ്രകൃതിയൊരുക്കിയിരിക്കുന്ന മനോഹരദൃശ്യങ്ങൾ സഞ്ചാരികൾക്കുള്ള വിരുന്നൂട്ടാണ്. പ്രാദേശിക ടൂറിസം വികസനത്തിലൂടെ കൂടുതൽ പേർക്കു തൊഴിൽ ലഭ്യമാകുമെന്നതും വലിയ കാര്യമാണ്. പല വിദേശ രാജ്യങ്ങളും ജലപാതകളെ കാര്യമായി ആശ്രയിക്കുന്നുണ്ട്. നെതർലൻഡ്സ് ഉൾപ്പെടെ പല യൂറോപ്യൻ രാജ്യങ്ങളും ഉൾനാടൻ ജലഗതാഗതത്തിൽ കാണിച്ചുതരുന്ന മാതൃക ഇന്ത്യയിൽ ഏറ്റവും ഫലപ്രദമായി നടപ്പാക്കാൻ സാധ്യതയുള്ള സംസ്ഥാനമാണു കേരളം.

മൂന്നു വർഷത്തിനകം പൂർത്തിയാക്കുമെന്ന് 2017ൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച കോവളം–ബേക്കൽ ജലപാതയുടെ നിർമാണം    ആദ്യഘട്ടത്തിനുശേഷം കിതയ്ക്കുകയാണ്. 2025ൽ പൂർത്തിയാക്കുമെന്നാണ് ഒടുവിൽ നൽകിയ വാഗ്ദാനം. എന്നാൽ, ഈ നിലയിലാണു നിർമാണം മുന്നോട്ടുനീങ്ങുന്നതെങ്കിൽ ജലപാത യ്ക്കായി ഇനിയുമേറെ വർഷങ്ങൾ കാത്തിരിക്കേണ്ടിവരുമെന്നാണ് ആശങ്ക. ഈ ജലപാതയുടെ 520 കിലോമീറ്റർ ഗതാഗത യോഗ്യമാണെന്നാണു സർക്കാരിന്റെ അവകാശവാദം; നൂറു കിലോമീറ്ററോളമുള്ള മറ്റിടങ്ങളിൽ നിർമാണം ദ്രുതഗതിയിൽ മുന്നേറുകയാണെന്നും. എന്നാൽ, യഥാർഥചിത്രം അതല്ലെന്നു മലയാള മനോരമ ലേഖകർ ജലപാതയിലൂടെയും സമീപപ്രദേശങ്ങളിലൂടെയും നടത്തിയ യാത്രയിൽ വ്യക്തമായി. 

ജലപാതയ്ക്കായി വിവിധ പദ്ധതികൾ തുടങ്ങിയെന്ന് ഈയിടെ മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി. ദേശീയ ജലപാതയിൽ ഉൾപ്പെടുന്ന കൊല്ലം–കോഴിക്കോട് 328 കിലോമീറ്റർ സെക്ടറിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെ 166 കിലോമീറ്റർ ദേശീയ ജലപാതാ നിലവാരത്തിൽ ഗതാഗതയോഗ്യമാക്കിയെന്നതടക്കം ഇതിലുള്ള പുരോഗതികളാണ് അദ്ദേഹം അറിയിച്ചത്.

ജലപാത ജലരേഖയായി മാറാതിരിക്കാൻ സമർപ്പിതവും സമയബന്ധിതവുമായ അടിയന്തര നടപടികൾ സർക്കാരിൽനിന്ന് ഉണ്ടാകേണ്ടതുണ്ട്. ഡോ. എ.പി.െജ.അബ്ദുൽ കലാം നമുക്കുവേണ്ടി കണ്ട ആ വികസനസ്വപ്നത്തിനു മങ്ങലേറ്റുകൂടാ.

 

English Summary: Kovalam-Bekal waterway project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com