ADVERTISEMENT

ചോദ്യക്കടലാസിനു പകരം വിദ്യാർഥികൾക്ക് ഉത്തരസൂചിക നൽകി കേരള സർവകലാശാല. രണ്ടു പരീക്ഷകൾക്ക് കഴിഞ്ഞവർഷത്തെ അതേ ചോദ്യക്കടലാസുകൾ നൽകി കണ്ണൂർ സർവകലാശാല. നമ്മുടെ സർവകലാശാലകൾക്ക് എന്താണ് പറ്റിയത്? ആരാണ് ഉത്തരവാദികൾ? കേരളത്തിലെ സർവകലാശാലകൾ നേരിടുന്ന അപചയത്തെപ്പറ്റി...

നമ്മുടെ സർവകലാശാലകൾ പലപ്പോഴും മോശപ്പെട്ട കാരണങ്ങളാലാണ് അറിയപ്പെടുന്നത്. നല്ല കാര്യങ്ങൾ നടക്കുന്നില്ല എന്നല്ല. ഗൗരവതരമായ പഠന, ഗവേഷണങ്ങളും റാങ്കിങ്ങിൽ മെച്ചപ്പെട്ട സ്ഥാനവും നിലവാരമുള്ള അധ്യാപകരുടെ ചെറുസംഘങ്ങളുമുള്ള സ്ഥാപനങ്ങൾ നമുക്കുണ്ട്. 

എന്നാൽ, മൗലികമായ പല കാര്യങ്ങളിലും സർവകലാശാലകളുടെ അടിതെറ്റുന്നു. വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ച, പരീക്ഷാനടത്തിപ്പിലെ താളപ്പിഴകൾ, നിയമനങ്ങളിലെ രാഷ്ട്രീയ ഇടപെടലുകൾ തുടങ്ങിയവ ഉദാഹരണങ്ങൾ. ഇതു കേരളത്തിൽ മാത്രം കാണുന്ന പ്രതിഭാസമല്ല. പല സംസ്ഥാനങ്ങളിലും കാര്യങ്ങൾ ഇതിനെക്കാൾ പരിതാപകരമാണ്. പക്ഷേ, അതു നമ്മുടെ പിഴവിനു ന്യായീകരണമല്ല. 

ഇവിടെ ഒരു വൈരുധ്യമുണ്ട്. തുടക്കത്തിൽ സൂചിപ്പിച്ചതു പോലെ, അക്രഡിറ്റേഷനിൽ താരതമ്യേന ഭേദപ്പെട്ട റാങ്ക് കൈവരിക്കുമ്പോഴും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കുമ്പോഴും പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഭരണത്തിന്റെയും ഗുണനിലവാരം താഴോട്ടു പോകുന്നു. ഏതു വിഷയമായാലും ദേശീയ നിലവാരം പോയിട്ട്, ദക്ഷിണേന്ത്യയിലെങ്കിലും ഒന്നാമതു നിൽക്കുന്ന സ്ഥാപനത്തെയോ പഠന വകുപ്പിനെയോ ചൂണ്ടിക്കാട്ടാൻ നമുക്കില്ല എന്നതാണു വാസ്തവം. അഥവാ ഉണ്ടെങ്കിൽ അതൊരു അപൂർവതയാണ്. അടുത്തകാലത്ത് ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ പ്രഫസർ പറഞ്ഞ കാര്യം നമ്മെ ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞവർഷം സംസ്ഥാനത്തുനിന്നു വന്ന ഒരു വിദ്യാർഥിക്കുപോലും തന്റെ വകുപ്പിൽ ഗവേഷണത്തിനു പ്രവേശനം കിട്ടിയില്ലെന്നും കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ മൂല്യത്തകർച്ചയെക്കുറിച്ചു തന്റെ സഹപ്രവർത്തകർ അദ്ഭുതപ്പെട്ടു എന്നുമാണ് അദ്ദേഹം പറഞ്ഞത്. 

(ഫയൽ ചിത്രം)
(ഫയൽ ചിത്രം)

ഈ പിന്നാക്കംപോക്ക് പരീക്ഷാനടത്തിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിലും നിഴലിക്കുന്നു. ഇവിടെ കുറ്റമറ്റ സംവിധാനത്തിന്റെ അഭാവമല്ല പ്രശ്നം. മറിച്ച്, അതു കൈകാര്യം ചെയ്യുന്നവരുടെ പിടിപ്പുകേടാണു കാര്യങ്ങൾ വഷളാക്കുന്നത്. വിവാദമായ ചോദ്യക്കടലാസ് വിഷയം തന്നെ എടുത്താൽ, ചോദ്യക്കടലാസ് ഇട്ട അധ്യാപകരും അതു പരിശോധിക്കേണ്ട സ്ക്രൂട്ടിനി ബോർഡ് അധ്യക്ഷൻമാരുമാണു പ്രതിക്കൂട്ടിൽ നിൽക്കുന്നത്. ഇത്തരം സ്ഥാനങ്ങൾ വഹിക്കാൻ ഇവർ എത്രത്തോളം യോഗ്യരാണ് എന്നതാണു പ്രശ്നം. 

കേരള മാതൃകയെക്കുറിച്ച് ഊറ്റംകൊള്ളുന്ന നമുക്ക് എന്തുകൊണ്ടാണ് വിദ്യാഭ്യാസം മികവുറ്റതാക്കാൻ സാധിക്കാത്തത്. ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളും വിദ്യാഭ്യാസരംഗത്തെ പോഷക സംഘടനകളും അധ്യാപകരുമെല്ലാം പ്രതിസ്ഥാനത്തു നിൽക്കുന്നു. സർവകലാശാലാ സമിതികൾ കക്ഷി രാഷ്ട്രീയത്തിന്റെ ബലാബലം പരീക്ഷിക്കുന്ന വേദികളായി പരിണമിച്ചിരിക്കുന്നു. ഇതിന് ഒരു രാഷ്ട്രീയ പ്രസ്ഥാനവും അപവാദമല്ല. അക്കാദമിക് മികവല്ല,‘പൊളിറ്റിക്കൽ കറക്ട്നെസ്’ ആണ് അടിസ്ഥാന യോഗ്യത. ഒരാൾ ഭരണകക്ഷിയിൽപ്പെട്ട ആളായാൽ മാത്രം പോരാ; പോഷക സംഘടനാ നേതാക്കളുടെ ഇഷ്ടക്കാരനും ആകണം. അക്കാദമിക് മികവ് അധികയോഗ്യത മാത്രമേ ആകുന്നുള്ളൂ. ഈ വിധമുള്ള കൂട്ടലും കിഴിക്കലും കഴിയുമ്പോൾ സ്വന്തം സംഘടനയിൽ പെട്ട മിടുക്കരായ അധ്യാപകർപോലും പലപ്പോഴും തഴയപ്പെടുന്നു. മറ്റു സംഘടനകളിൽപെട്ടവരുടെയും ഒരു സംഘടനയിലും പെടാത്തവരുടെയും കാര്യം പറയേണ്ടതില്ല. 

prabash
ഡോ.ജെ.പ്രഭാഷ്

ഉന്നത വിദ്യാഭ്യാസരംഗത്തെ തകർച്ച അധ്യാപനത്തിന്റെ ഗുണനിലവാരത്തെയും സാരമായി ബാധിച്ചിരിക്കുന്നു. ഒന്നാം തരം അധ്യാപകർ ഒന്നാം തരം വിദ്യാർഥികളെ സൃഷ്ടിക്കുമ്പോൾ, രണ്ടാം തരം അധ്യാപകർ മൂന്നാം തരം വിദ്യാർഥികളെയാണു സൃഷ്ടിക്കുന്നത്. ഇവരിൽ നിന്നാണല്ലോ പുതുതലമുറ അധ്യാപകർ റിക്രൂട്ട് ചെയ്യപ്പെടുന്നത്. ഇതൊരു ദൂഷിതവലയമാണ്. 

സർവകലാശാലാ ചട്ടങ്ങൾ പൊളിച്ചെഴുതിയതുകൊണ്ടുമാത്രം ഈ വലയം ഭേദിക്കാൻ സാധിക്കില്ല. അനഭിലഷണീയ രാഷ്ട്രീയ ഇടപെടലുകൾ ഇല്ലാതാക്കാൻ വേണ്ട രാഷ്ട്രീയ ഇച്ഛാശക്തി ഇക്കാര്യത്തിൽ ആവശ്യമാണ്. നവകേരളം സൃഷ്ടിക്കാൻ തുനിയുന്ന ഇടതുപക്ഷം ശ്രദ്ധിക്കേണ്ട വസ്തുതയാണിത്. അതിനു നമുക്ക് ആദ്യം വേണ്ടത് കെ - എജ്യുക്കേഷനാണ്. 

(കേരള സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറാണ് ലേഖകൻ)

English Summary: Special story on Higher education in Kerala

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com