ADVERTISEMENT

കേരള രാഷ്ട്രീയത്തിലെ പ്രസാദാത്മക മുഖമാണ് കെ.ശങ്കരനാരായണന്റെ വിയോഗത്തിലൂടെ മറഞ്ഞുപോകുന്നത്. അധികാരവും സ്ഥാനവും മാത്രം ലക്ഷ്യംവച്ച് രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കിടയിൽ വേറിട്ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഗവർണർ, മന്ത്രി, യുഡിഎഫ് കൺവീനർ തുടങ്ങിയ പദവികളിലിരുന്ന് ഭരണനിർവഹണത്തിന്റെയും നേതൃപാടവത്തിന്റെയും മുന്നണി ഏകോപനത്തിന്റെയും ശ്രദ്ധേയമായ കയ്യെ‍ാപ്പുകൾ ബാക്കിവച്ചാണ് അദ്ദേഹം അരങ്ങെ‍ാഴിയുന്നത്.  സ്വന്തം രാഷ്ട്രീയത്തിൽ അടിയുറച്ചുവിശ്വസിക്കുകയും ഒപ്പം തന്നെ മറ്റു രാഷ്ട്രീയകക്ഷികളോട് ആദരം കലർന്ന അടുപ്പം പുലർത്തുകയും ചെയ്ത അന്തസ്സിന്റെ പേരുകൂടിയാണ് കെ.ശങ്കരനാരായണൻ. 

ഒരു സാധാരണ ഗ്രാമത്തിൽനിന്നു തുടങ്ങി രാജ്യത്തോളം വളർന്ന, കർമധന്യമായ ജീവിതയാത്രയാണ് ഇന്നലെ ചെറുതുരുത്തി പൈങ്കുളത്ത് കടീക്കൽ തറവാട്ടുവീട്ടിലെ ചിതയിൽ ഒടുങ്ങിയത്. കൃത്യമായ രാഷ്ട്രീയ ബോധ്യങ്ങളും ജീവിതനിരീക്ഷണവും സാമൂഹിക പ്രതിബദ്ധതയും വഴികാണിച്ച പാതയിലൂടെ സഞ്ചരിച്ച ഒരു രാഷ്ട്രീയ നേതാവിന്റെ യാത്രാവസാനമാണിത്. അനുഭവങ്ങളായിരുന്നു അദ്ദേഹത്തിന്റെ വഴിവെട്ടം; ജീവിതത്തോടുള്ള സത്യസന്ധത ആ യാത്രയുടെ ഊർജവും.    

k-sankaranarayanan-1

കൃഷിയിടത്തിലെ ആദായം ഉപയോഗിച്ചും ചിലപ്പോൾ സ്ഥലം വിറ്റും വരെയാണു ശങ്കരനാരായണൻ രാഷ്ട്രീയപ്രവർത്തനം നടത്തിയത്. കാമരാജിനെപ്പോലെയുള്ളവരുടെ കടുത്ത ആരാധകനായി. പാർട്ടി ഓഫിസുകളിലെ ബെഞ്ചിൽ കിടന്നും തലച്ചുമടായി മൈക്കും മെഗാഫോണും ചുമന്നും കോൺഗ്രസ് സന്ദേശം ഗ്രാമങ്ങളിലേക്കെത്തിക്കാൻ മുന്നിൽനിന്നു. ഷൊർണൂർ വില്ലേജ് കോൺഗ്രസ് സെക്രട്ടറി മുതൽ യുഡിഎഫ് സംസ്ഥാന കൺവീനർ വരെയുള്ള സ്ഥാനങ്ങളിൽ അഭിമാനത്തോടെ പ്രവർത്തിച്ചിട്ടുണ്ട്. ഇതിനിടെ ലഭിച്ച ദൗത്യങ്ങൾ ആത്മാർഥതയോടെ ഏറ്റെടുത്തു വിജയിപ്പിച്ചു. മനസ്സ് ഉറപ്പിച്ചുപറഞ്ഞപ്പോൾ, തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽനിന്നു പുതിയ തലമുറയ്ക്കായി സ്വയം മാറിയും മാതൃകയായി.

sankaranarayanan-2

കഴിവും പ്രയത്നവുമുണ്ടെങ്കിൽ ആർക്കും ആരെയും ഒഴിവാക്കാൻ കഴിയില്ലെന്നും അർഹതപ്പെട്ട സ്ഥാനമാനങ്ങൾ സ്വയം തേടിവരുമെന്നുമുള്ളതിന്റെ തെളിവാണ് സംഘടനാരംഗത്തും ഭരണരംഗത്തും അദ്ദേഹം വഹിച്ച ചുമതലകൾ. 1977ൽ എംഎൽഎയായ അദ്ദേഹം വിവിധ മന്ത്രിസഭകളിൽ മന്ത്രിയായിട്ടുണ്ട്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന വേളയിലടക്കം, മന്ത്രി എന്ന നിലയിൽ  ഭരണമികവു പ്രകടിപ്പിച്ചത് ഇപ്പോഴും ഓർമിക്കപ്പെടുന്നു. ജനാധിപത്യത്തിന്റെ ഉന്നതമൂല്യം  കാത്തുസൂക്ഷിച്ച്, മഹാരാഷ്ട്ര ഉൾപ്പെടെ ആറു സംസ്ഥാനങ്ങളിലെ ഗവർണർ സ്ഥാനം വഹിച്ചിട്ടുണ്ട്. ഇത്രയും സംസ്ഥാനങ്ങളിലെ ഗവർണറായ ആദ്യ മലയാളിയായി ചരിത്രത്തിൽ പേരെഴുതുകയും ചെയ്തു. ഗവർണറെന്ന നിലയിൽ ഭരണഘടനയുടെയും രാജ്യസുരക്ഷയുടെയും അന്തസ്സുയർത്തുന്ന നിലപാടുകൾ സ്വീകരിച്ചു. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനു ഭരണം നഷ്ടമായതോടെ, മാറിയ സാഹചര്യം മനസ്സിലാക്കിയ അദ്ദേഹം, മഹാരാഷ്ട്ര ഗവർണർ സ്ഥാനം മടികൂടാതെ രാജിവച്ച് പാലക്കാട് ശേഖരീപുരത്തെ വീട്ടിലെത്തി.

sankaranarayanan-2

കോൺ‍ഗ്രസ് 1969ൽ പിളർന്നപ്പോൾ സംഘടനാകോൺഗ്രസിനൊപ്പമായിരുന്നു ശങ്കരനാരായണൻ. 1971 മുതൽ 76 വരെ സംഘടനാ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ആറുമാസത്തോളം ജയിലിൽ കിടന്നിട്ടുണ്ട്. എന്നാൽ, അക്കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന കെ.കരുണാകരൻ അടുത്ത തിരഞ്ഞെടുപ്പിൽ ജയിച്ചു മുഖ്യമന്ത്രിയായപ്പോൾ കെ.ശങ്കരനാരായണനെ തന്റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി. 1976ൽ ആണ് ശങ്കരനാരായണന്റെ നേതൃത്വത്തിലുള്ള വിഭാഗം കോൺഗ്രസിൽ ലയിച്ചത്. ഐക്യജനാധിപത്യ മുന്നണിയെ 15 വർഷത്തോളം ഐക്യത്തിൽ കൊണ്ടുപോയ മികവും കൺവീനറായിരുന്ന കെ.ശങ്കരനാരായണനു സ്വന്തമാണ്. പലപ്പോഴും കാറ്റിലും കോളിലും ഉലഞ്ഞ യുഡിഎഫിനെ ശാന്തതയുടെ പായ്ക്കപ്പലിൽ മുന്നോട്ടുനയിച്ചതു കൺവീനറുടെ മികവായിരുന്നു. 

sankaranarayanan

സജീവരാഷ്ട്രീയത്തിൽനിന്നു വിരമിച്ചെങ്കിലും രാഷ്ട്രീയത്തിലെ ‘ട്രബിൾ ഷൂട്ടറാ’യി അദ്ദേഹം തുടർന്നു. കോൺഗ്രസിലെ ബൂത്തുകമ്മിറ്റി വഴക്കു മുതൽ മുന്നണിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുവരെ ‘ശങ്കർജി’യുടെ സേവനം പാർട്ടിയും മുന്നണിയും തേടി. പക്ഷാഘാതത്തെത്തുടർന്ന് അവശനായെങ്കിലും സംസാരിക്കാൻ  കഴിയുന്നിടത്തോളം കാലം അദ്ദേഹം കോൺഗ്രസിനു വേണ്ടിയും നാടിനു വേണ്ടിയും മിണ്ടിക്കൊണ്ടേയിരുന്നു. 

അധികാരത്തിനുവേണ്ടി തരംതാണ കളി കളിക്കാതിരുന്ന, രാഷ്ട്രീയപ്രവർത്തനത്തിന്റെ മൂല്യം എന്നും കാത്തുസൂക്ഷിച്ച മികച്ച നേതാവാണ് ഓർമയാവുന്നത്. കെ. ശങ്കരനാരായണനു ഞങ്ങളുടെ ആദരാഞ്ജലി.

English Summary: Tribute to K Sankaranarayanan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com