വാചകമേള
Mail This Article
∙ കെ.കെ.രമ: നടി ആക്രമിക്കപ്പെട്ട കേസിൽ പൊതുസമൂഹം ഭയപ്പെട്ടതുതന്നെ സംഭവിച്ചു. സംശയമുനയിലുള്ളവരെ എല്ലാം മാറ്റിനിർത്തി കുറ്റപത്രം നൽകുന്നതോടെ കേസ് അട്ടിമറിക്കുകയാണു സർക്കാർ. ഇരയോടൊപ്പം എന്നുപറഞ്ഞ് ഒരു കൈകൊണ്ട് അതിജീവിതയെ തലോടുകയും മറുകൈകൊണ്ടു പ്രതികളെ സഹായിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ആഭ്യന്തര വകുപ്പും തലവനായ മുഖ്യമന്ത്രിയും ചെയ്യുന്നത്.
സ്വാതന്ത്ര്യത്തിനു മുൻപുതന്നെ ചിത്തിര തിരുനാൾ മഹാരാജാവ് തിരുവിതാംകൂറിൽ വധശിക്ഷ നിർത്തലാക്കി ഉത്തരവു പുറപ്പെടുവിക്കുകയുണ്ടായി എന്നതു മലയാളികൾ ഓർത്തിരിക്കണം. ഇന്ത്യൻ യൂണിയന്റെ ഭാഗമായതോടെയാണ് തിരുവിതാംകൂറിലേക്ക് ഈ സമ്പ്രദായം മടങ്ങിയെത്തിയത്. കുറ്റവാളിയെ കൊന്നുകളയുന്ന വകുപ്പ് നമ്മുടെ ശിക്ഷാനിയമത്തിൽ ഇനിയും തുടരേണ്ടതുണ്ടോ?
എം.എൻ.കാരശ്ശേരി
∙ ജസ്റ്റിസ് കെ.ടി.തോമസ്: വധശിക്ഷയെ എതിർക്കുന്നയാളാണു ഞാൻ. നമ്മുടെ സ്വയരക്ഷ പോലെ വളരെ വിരളമായ അവസരങ്ങളിൽ മാത്രമേ വധശിക്ഷ ആകാവൂ. രാഷ്ട്രം അതിന്റെ കുഞ്ഞുങ്ങളെ ശിക്ഷിക്കുന്നത് നന്നാകാൻ വേണ്ടിയാകണം.
∙ ഗുഡ്നൈറ്റ് മോഹൻ: പത്മരാജൻ പറഞ്ഞതുപോലെ, കാലങ്ങൾക്കിപ്പുറം ‘ഞാൻ ഗന്ധർവൻ’ എന്ന സിനിമ വാഴ്ത്തപ്പെടുന്നു. മലയാളം കണ്ട ഏറ്റവും മികച്ച സിനിമകളിലൊന്നായി നിരൂപകർ വിലയിരുത്തുന്നു. അതുണ്ടാക്കുന്ന സന്തോഷം ചെറുതല്ല.
ശരീരത്തിനു പരിമിതികളുണ്ടെങ്കിലും വലിയ കഥാപാത്രങ്ങളെ ഉൾക്കൊള്ളാനും സ്വീകരിക്കാനും മനസ്സിനെ പാകപ്പെടുത്തി ശക്തി സംഭരിച്ചുവരികയാണ്. ഗോഷ്ടി കാണിക്കാതെ ശ്രദ്ധിച്ചു മുന്നേറിയാൽ വ്യത്യസ്തമായ പല വേഷങ്ങളും ചെയ്യാൻ കഴിയും എന്നു സ്വയം തിരിച്ചറിഞ്ഞു.
ഇന്ദ്രൻസ്
∙ ധ്യാൻ ശ്രീനിവാസൻ: ടെക്നിക്കലി നോക്കുകയാണെങ്കിൽ വിനീത് ശ്രീനിവാസനെന്ന സംവിധായകൻ ഗ്രേറ്റ് ഒന്നുമല്ല. ഒന്നും ഇല്ലാത്ത കഥകളെപ്പോലും കുറച്ച് മ്യൂസിക് കയറ്റി പുള്ളി വലുതാക്കി മാറ്റും. പ്രേക്ഷകരെ ഇമോഷനലി വീഴ്ത്താനുള്ള കാര്യങ്ങൾ വിനീതിന്റെ കയ്യിലുണ്ട്.
Content Highlights: Vachakamela, Indrans, M.N Karassery