വാചകമേള
Mail This Article
∙ബാലചന്ദ്രൻ ചുള്ളിക്കാട്: സ്വന്തം കവിതയെക്കാൾ, ലോകത്തിലെമ്പാടുനിന്നുമുള്ള സ്വാതന്ത്ര്യകവിതകളും പ്രതിരോധ കവിതകളുമാണ് അടിയന്തരാവസ്ഥക്കാലത്തു ചൊല്ലിയിരുന്നത്. അതു ജനങ്ങളെ സ്വാധീനിക്കും എന്നു ഞങ്ങൾ പ്രതീക്ഷിച്ചു. എന്നാൽ, കേരളത്തിലെ ഭൂരിപക്ഷം ജനങ്ങൾ അടിയന്തരാവസ്ഥയെ അനുകൂലിച്ച് കോൺഗ്രസിനെ വൻഭൂരിപക്ഷം നൽകി വിജയിപ്പിച്ചു. അതോടെയാണ് എഴുത്തുകാരുടെ പരിമിതി എനിക്കു മനസ്സിലായത്. മതനേതാക്കൾ, സമുദായ നേതാക്കൾ, രാഷ്ട്രീയനേതാക്കൾ എന്നിവർക്കുള്ളത്ര സ്വാധീനമൊന്നും നമ്മുടെ സമൂഹത്തിൽ എഴുത്തുകാർക്കില്ല.
∙ടി.ജെ.എസ്.ജോർജ് : ഇന്ത്യയുടെ ബഹുസ്വരത പൂർണമായി നഷ്ടപ്പെട്ടു എന്നു വിചാരിക്കുന്നില്ല. ബിജെപിയും മതങ്ങളും ഒക്കെ വന്നതുകാരണം കുറെയൊക്കെ കോട്ടങ്ങൾ വന്നിട്ടുണ്ടാകാം. പക്ഷേ, ഇന്ത്യയെന്നു പറയുന്ന ആ സങ്കൽപത്തെ അല്ലെങ്കിൽ ആ ഐഡന്റിറ്റിയെ ഒന്നു തൊടാൻപോലും സാധിക്കില്ല.
∙ എൻ.എസ്.മാധവൻ: സിബിഐ 5: ദ് ബ്രെയിനിൽ മമ്മൂട്ടി മികച്ചതായി. പക്ഷേ, വൈഫൈയോ ബ്ലൂ ടൂത്തോ ഇല്ലാത്ത വിമാനത്തിനുള്ളിൽ എങ്ങനെയാണ് ഇരയുടെ പേസ്മേക്കർ കൊലയാളി ഹാക്ക് ചെയ്യുന്നത്? സാങ്കേതികവിദ്യയെ ഒട്ടും ഗൗരവത്തോടെയല്ല സിനിമ സമീപിച്ചിരിക്കുന്നത്.
∙ എസ്.എൻ.സ്വാമി: കംപ്യൂട്ടർ ഇലക്ട്രോണിക് വിദഗ്ധരുമായി സംസാരിച്ച് ഉറപ്പുവരുത്തിയ ശേഷമാണു സിബിഐയുടെ തിരക്കഥ തയാറാക്കിയത്. മമ്മൂട്ടി ഇതിലൊക്കെ രാജാവാണ്. ഇലക്ട്രോണിക്സിനെക്കുറിച്ചെല്ലാം അപാരമായ അറിവുള്ള ആളാണ്. ഇതൊരു മണ്ടത്തരമാണേൽ മമ്മൂട്ടി തല കാണിക്കാൻ സമ്മതിക്കില്ല.
∙ സേതു: എഴുത്തുകാരെല്ലാം ഇപ്പോൾ പൂർണമായ മൗനത്തിലാണ്. എന്തൊക്കെയോ ഭയം, വേവലാതി അവരെ പിന്തുടരുന്നു. സ്ഥാനമാനങ്ങളും പ്രശസ്തിയും മാത്രമാണ് അവരുടെ ലക്ഷ്യം. ഏതു സാഹചര്യവുമായും ഇണങ്ങിയും കോംപ്രമൈസ് ചെയ്തും ജീവിക്കുകയാണവർ.
∙ സാറാ ജോസഫ്: കപട സദാചാരത്തെപ്പറ്റിയും അതുകൊണ്ട് അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും പെൺകുട്ടികൾ പറഞ്ഞുതുടങ്ങി. എന്നാൽ, അവരുടെ തുറന്നുപറച്ചിലുകൾക്കു പെട്ടെന്നു തന്നെ അനുകൂലമായി സമൂഹം നിൽക്കുമെന്നു പ്രതീക്ഷിച്ചുകൂടാ. അതിനു സമയമെടുക്കും. പക്ഷേ, പെൺകുട്ടികൾ ശ്രമം നടത്തിക്കൊണ്ടേയിരിക്കണം. തത്തയ്ക്ക് അതിന്റെ കൂട് ആരും തുറന്നുകൊടുക്കില്ല; തത്ത തന്നെ അത് ഇടിച്ചുപൊളിച്ചു പുറത്തുകടക്കണം.