ADVERTISEMENT

ഗുണനിലവാരമുള്ള ഭക്ഷണം ജനങ്ങളുടെ അവകാശമാണ്; അതുറപ്പാക്കാൻ സർക്കാർ ബാധ്യസ്‌ഥവുമാണ്. അതുക‍ൊണ്ടുതന്നെ, ഇക്കാര്യം കുറ്റമറ്റു നിർവഹിക്കാൻ ചുമതലയുള്ള സംവിധാനത്തിന്റെ കാര്യക്ഷമത ചോദ്യംചെയ്യപ്പെടുമ്പോൾ അത് അതീവഗൗരവമുള്ളതായിത്തീരുന്നു. നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ ജനങ്ങളിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് വൻ പരാജയമെന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി ) 2020–21ലെ റിപ്പോർട്ട് അടിയന്തര നടപടി ആവശ്യപ്പെടുന്നതാണ്.

പരമപ്രാധാന്യമുള്ള ഈ വകുപ്പ് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിൽ എത്രത്തോളം സുസജ്ജമാണെന്ന ജനകീയചോദ്യത്തിന്റെ ഉത്തരത്തിൽ അനാസ്ഥയും നിരുത്തരവാദിത്തവുമാണു തെളിയുന്നതെന്നതു നിർഭാഗ്യകരംതന്നെ. വകുപ്പിനു കീഴിലെ ലബോറട്ടറികളിൽ ഭക്ഷ്യവസ്തുക്കൾ പരിശോധിച്ചശേഷം ഭക്ഷ്യയോഗ്യമാണെന്നു പറഞ്ഞാൽപോലും അതു ഭക്ഷ്യയോഗ്യമായിരിക്കണമെന്നില്ലെന്നാണ് സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്. കാരണം, ഭക്ഷ്യവസ്തുക്കളുടെ എല്ലാ ഘടകങ്ങളും പരിശോധിക്കാനുള്ള സംവിധാനം ലബോറട്ടറികളിലില്ല.

ഈയിടെ സംസ്ഥാനത്ത് അങ്കണവാടിയിലും ചില സ്കൂളുകളിലുമുണ്ടായ ഭക്ഷ്യവിഷബാധ ഏറെ ആശങ്കയ്ക്കു കാരണമായിരുന്നു. 13 സർക്കിളുകളിൽ പരിശോധന നടത്തിയപ്പോൾ 7 സർക്കിളുകളിൽ മാത്രമാണ് അങ്കണവാടികളിൽനിന്നു ഭക്ഷ്യസാംപിൾ പരിശോധനയ്ക്കെടുത്തതായി കണ്ടെത്തിയതെന്നാണ് സിഎജി റിപ്പോർട്ടിലുള്ളത്. അങ്കണവാടികളിൽ നൽകുന്ന അമൃതം ന്യൂട്രിമിക്സും ബംഗാൾ പയറും ചിലയിടങ്ങളിൽ ഭക്ഷ്യയോഗ്യമല്ലായിരുന്നു. പാലിൽ 33 മുതൽ 99 വരെ ഘടകങ്ങളാണ് പരിശോധിക്കേണ്ടതെങ്കിലും 7 മുതൽ 8 വരെ ഘടകങ്ങൾ മാത്രമാണു തിരുവനന്തപുരത്തെ ലാബിൽ പരിശോധിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

പല ഭക്ഷണശാലകളും കണക്കിലില്ലെന്നതു ഗൗരവമുള്ള കാര്യമാണ്. ഒരു ജില്ലയിൽ 338 ഭക്ഷണശാലകൾ ജിഎസ്ടി വകുപ്പിന്റെ പട്ടികയിലുണ്ടെങ്കിലും 122 എണ്ണമേ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പക്കലുള്ളൂ. ഓരോ ഭക്ഷണശാലയിലും വർഷത്തിൽ ഒരിക്കലെങ്കിലും പരിശോധന നിർബന്ധമാക്കിയാലേ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കഴിയൂവെന്നു സിഎജി പറയുന്നുണ്ട്. എന്നാൽ, ഇതു നടക്കുന്നില്ല. പരിശോധനയ്ക്കുശേഷം അടച്ചുപൂട്ടിയ ഭക്ഷണശാലകളിൽ വരുത്തേണ്ട മാറ്റങ്ങൾ നോട്ടിസ് മുഖേന നിർദേശിക്കാറുണ്ടെങ്കിലും ഇവ പാലിച്ചതിന്റെ രേഖകളൊന്നും ഉദ്യോഗസ്ഥരുടെ പക്കലില്ല.

ഭക്ഷ്യവിഷബാധാ സംഭവങ്ങൾ വർധിക്കുമ്പോൾ അതനുസരിച്ചു വകുപ്പ് കൂടുതൽ ജാഗരൂകമാകുന്നുണ്ടോ എന്ന ചോദ്യവും ഉയരുന്നു. ജനശ്രദ്ധയിലെത്തുന്ന ഓരോ ഭക്ഷ്യവിഷബാധയ്ക്കുശേഷവും പരിശോധനകളും നടപടികളും ഉണ്ടാവുന്നുണ്ട്. അധികം വൈകാതെ ഇത്തരം പരിശോധനകൾ അവസാനിപ്പിച്ച് അധികൃതർ അടുത്ത സംഭവംവരെ നിർജീവമാകുന്നതാണു നാം പലപ്പോഴും കണ്ടുപോരുന്നത്. ഇത്തരത്തിലുള്ള താൽക്കാലിക നടപടികൾക്കു ഭക്ഷ്യനിലവാരം എത്രത്തോളം ഉറപ്പാക്കാൻ കഴിയുമെന്ന ആശങ്ക ഗൗരവമുള്ളതാണ്. തിരുവനന്തപുരത്തുണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്ന്, ഹോട്ടൽ ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥർ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണമെന്നു 2014ൽ ഹൈക്കോടതി നിർദേശിച്ചത് ഇതോടു ചേർത്ത് ഓർമിക്കാം.

മൂന്നു വർഷംമുൻപ്, സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകളാണു കണ്ടെത്തിയത്. സംസ്ഥാനത്ത് ആദ്യമായി ഭക്ഷ്യസുരക്ഷാ ഓഫിസുകളിൽ നടന്ന വിജിലൻസ് പരിശോധനയായിരുന്നു അത്. ഹോട്ടലുകളുടെ ലൈസൻസ് അപേക്ഷകൾ മുക്കിയതും ക്രമക്കേടു സാംപിളുകളിൽ തുടർനടപടിയില്ലാതിരുന്നതും 5 ലക്ഷം വരെ പിഴ ചുമത്തേണ്ട കേസുകളിൽ 1000 രൂപ മാത്രം ചുമത്തിയതും തുടങ്ങി ഒട്ടേറെ ക്രമക്കേടുകളായിരുന്നു ആ പരിശോധനയിൽ കണ്ടെത്തിയത്. ചിലർ മാസപ്പടി പറ്റുന്നതിന്റെ വിവരവും ലഭിച്ചു. നിരന്തരം ചെറുകിട ഭക്ഷണശാലകളിൽ മാത്രം പരിശോധന നടത്തി ‘പഴകിയ ഭക്ഷണം’ പിടികൂടി എന്ന വാർത്ത നൽകിയതിന്റെ തെളിവും ലഭിക്കുകയുണ്ടായി.

ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ് ആ വകുപ്പിന്റെ ചുമതല. അതു കുറ്റമറ്റവിധം നിറവേറ്റപ്പെടേണ്ടതുണ്ട്. എന്നാൽ, അതിന്റെ പേരിലുള്ള പരിശോധനകൾ ഭക്ഷണശാലകളെ ഭീഷണിയുടെ മുൾമുനയിൽ നിർത്തി, ചിലർക്കെങ്കിലും സ്വന്തം നേട്ടം കൊയ്യാനുള്ള ഉപാധിയാകാനും പാടില്ല. ഇപ്പോൾ പുറത്തുവന്ന സിഎജി റിപ്പോർട്ടിന്റെ ഗൗരവം തിരിച്ചറിഞ്ഞുള്ള ആത്മപരിശോധനയും തുടർനടപടികളുമാണ് സർക്കാരിൽനിന്നും ഭക്ഷ്യസുരക്ഷാ വകുപ്പിൽനിന്നും കേരളം ആവശ്യപ്പെടുന്നത്.

English Summary: Importance of Food Safety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com