ADVERTISEMENT

ഒടുവിൽ സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചിരിക്കുകയാണ്. ഭരണഘടനയെ ആക്ഷേപിച്ചതിന്റെ പേരിൽ നിയമപരമായും രാഷ്ട്രീയമായും ഊരാക്കുരുക്കിൽപ്പെട്ട അദ്ദേഹം ഗത്യന്തരമില്ലാതെയാണു രാജിവയ്ക്കുന്നത്. ധാർമികമായും ജനാധിപത്യപരമായും ഭരണഘടനാപരമായും രാജി അനിവാര്യമായിട്ടും തന്റെ വിവാദ പരാമർശങ്ങൾ തെറ്റാണെന്നു പറയാൻ അദ്ദേഹം തയാറാവാതിരുന്നതു വീണ്ടും അപഹാസ്യമാവുകയും ചെയ്തു. 

നിയമംവഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോടു നിർവ്യാജമായ വിശ്വസ്തതയും കൂറും പുലർത്തുമെന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മന്ത്രിതന്നെ അതേ ഭരണഘടനയെ അവഹേളിച്ചതിൽ സത്യപ്രതിജ്ഞാ ലംഘനമാണ് ആരോപിക്കപ്പെട്ടത്. ഇടതുമുന്നണിയുടെയും സർക്കാരിന്റെയുംകൂടി  ജനാധിപത്യബോധവും രാഷ്ട്രീയ മൂല്യബോധവും പൊതുസമൂഹത്തിൽ ചോദ്യം ചെയ്യപ്പെട്ട് രണ്ടാം ദിവസമാണു സജി ചെറിയാന്റെ രാജി. ഭരണഘടനയെ തള്ളിപ്പറയുന്ന അദ്ദേഹത്തിന്റെ വാക്കുകൾ സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടിനു വിരുദ്ധവുമായി. 

ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഓരോ പൗരനുമുള്ള ഉത്തരവാദിത്തമാണ് ആ ഭരണഘടനയുടെ പേരിൽ, മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സജി ചെറിയാൻ മറന്നതും ആക്ഷേപിച്ചതും. ഭരണഘടനയുടെ അന്തസ്സത്തയെയും ഉദ്ദേശ്യലക്ഷ്യങ്ങളെയും അതു തയാറാക്കിയ ശിൽപികളെയുമെ‍ാക്കെ അപമാനിക്കുന്നവിധമായി അദ്ദേഹത്തിൽനിന്നുണ്ടായ പരാമർശങ്ങൾ. ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത് എന്നതടക്കമുള്ള വിമർശനങ്ങളാണു പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ ഞായറാഴ്ച നടത്തിയ വിവാദപ്രസംഗത്തിലുണ്ടായിരുന്നത്. 

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ വിശദ അന്വേഷണം നടത്തി കേസെടുക്കാൻ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഇന്നലെ നിർദേശം നൽകിയതു സജി ചെറിയാനെ കൂടുതൽ വലയ്ക്കും. ഈ വിഷയത്തിൽ കേസ് അനിവാര്യമാണെന്നറിഞ്ഞതുക‍െ‍ാണ്ടുകൂടിയല്ലേ ഇന്നലെയുണ്ടായ രാജി? 

ഭരണഘടനയോടു കൂറു പുലർത്തുമെന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി അതേ ഭരണഘടനയെ തള്ളിപ്പറഞ്ഞതിനെക്കുറിച്ചു ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയനോടു വിശദീകരണം തേടുകയുണ്ടായി. എന്നാൽ, ഭരണഘടനയെ അല്ല ഭരണകൂടത്തെയാണു താൻ വിമർശിച്ചതെന്നു പറഞ്ഞാണു മുഖ്യമന്ത്രിയോടു വ്യക്തിപരമായും പിന്നീടു നിയമസഭയിലും സജി ചെറിയാൻ വിശദീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തത്.  

തന്റെ പ്രസംഗത്തിലെ ഭാഗങ്ങൾ അടർത്തിമാറ്റുകയായിരുന്നെന്നാണ്, രാജിതീരുമാനം മാധ്യമങ്ങളെ അറിയിക്കുമ്പോഴും അദ്ദേഹം പറഞ്ഞത്. ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്നും തന്റെ പരാമർശങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നും ആവർത്തിച്ചപ്പോൾ ഈ രാജിയിൽ താൻ അവകാശപ്പെട്ട ധാർമികതയെത്തന്നെയല്ലേ അദ്ദേഹം സ്വയം ചോദ്യം ചെയ്തത്? രാജിവയ്ക്കുമ്പോഴും തനിക്കു പിഴവുണ്ടായിട്ടില്ലെന്ന് ആവർത്തിച്ചത് ഉത്തരവാദിത്തബോധവും പൗരബോധവും ജനാധിപത്യബോധവുമുള്ള ഒരു രാഷ്ട്രീയ നേതാവിനു ചേർന്നതായിരുന്നോ? 

വിവാദപരാമർശങ്ങൾ വിഡിയോയിലൂടെ നേരിട്ടു കണ്ടും വായിച്ചറിഞ്ഞവർക്കും മുന്നിൽ സ്വയംവെള്ളപൂശാൻ നടത്തുന്ന ശ്രമങ്ങൾ അപഹാസ്യമല്ലേ? വിവാദസംഭവം പുറത്തറിഞ്ഞശേഷം സിപിഎം ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും അദ്ദേഹം ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്നും അതു നാവുപിഴയാകാമെന്നുമാണു പെ‍ാളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞത്. ഭരണഘടനയെക്കുറിച്ച് അദ്ദേഹം പറഞ്ഞതിൽ അബദ്ധമില്ലെന്നും പ്രസംഗം സദുദ്ദേശ്യപരമായിരുന്നുവെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും പറഞ്ഞു. മന്ത്രിയുടെ രാജിക്കുശേഷവും ഇപ്പോഴും ഇതേ നിലപാടിൽതന്നെയാണോ ഈ നേതാക്കൾ? രാഷ്ട്രീയ പ്രവർത്തനത്തിൽ ദീർഘകാല പാരമ്പര്യമുള്ള മുതിർന്ന നേതാക്കൾക്കു ചേർന്നതായിരുന്നില്ല ഇത്തരം പെ‍ാള്ളയായ പ്രതികരണങ്ങൾ. 

ഇന്നലെ നിയമസഭാ സമ്മേളനം നിമിഷങ്ങൾക്കുള്ളിലാണ് അവസാനിപ്പിച്ചത്. ശൂന്യവേളയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം നോട്ടിസ് നൽകിയിരുന്നെങ്കിലും ചോദ്യോത്തരവേളയും ശൂന്യവേളയും സ്പീക്കർ റദ്ദാക്കിയതോടെ അതിനുള്ള അവസരം നഷ്ടമായി. പാർട്ടി കൃത്യമായ നിലപാട് എടുക്കുന്നതിനു മുൻപു നിയമസഭയിൽ മറുപടി പറയേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം.

മന്ത്രി രാജിവച്ച സാഹചര്യത്തിൽ, ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാടു വ്യക്തമാക്കിയേതീരൂ. തന്റെ പ്രസംഗത്തിൽ പിഴവുണ്ടായിട്ടില്ലെന്നും ദുർവ്യാഖ്യാനം ചെയ്തതാണെന്നും സജി ചെറിയാൻ പറയുന്നതാണോ പാർട്ടിയുടെ പെ‍ാതുനിലപാട് എന്നറിയാൻ തീർച്ചയായും കേരളത്തിന് അവകാശമുണ്ട്. അതല്ലെങ്കിൽ, ഭരണഘടനയെ തള്ളിപ്പറഞ്ഞ അദ്ദേഹത്തിന്റെ അഭിപ്രായം പാർട്ടി അംഗീകരിക്കുന്നുവെന്നു കരുതേണ്ടിവരും. മന്ത്രിപദവിയിൽനിന്നുള്ള രാജിയിലേക്കു നയിച്ച അതേ കാരണത്താൽ എംഎൽഎ സ്ഥാനവും ഒഴിയേണ്ടതല്ലേ എന്ന ചോദ്യവും ഉയരുന്നു. 

ഭരണഘടനയിലാണു നമ്മുടെ ജനാധിപത്യത്തിന്റെ ആധാരശിലയുള്ളത്. മഹനീയമായ ഭരണഘടനയെയും അതിന്റെ ശിൽപികളെയും സജി ചെറിയാൻ അപകീർത്തിപ്പെടുത്തിയതിലും അതിന്റെ പ്രത്യാഘാതങ്ങളിലുമുള്ള പാഠം നമ്മുടെ മന്ത്രിമാരും നേതാക്കളും തിരിച്ചറിഞ്ഞേതീരൂ. ചുറ്റും ഉയരുന്ന ഓരോ വാക്കും മാധ്യമങ്ങളും നവമാധ്യമങ്ങളും ഒപ്പിയെടുക്കുന്ന കാലത്ത് മന്ത്രിമാർക്കു മാത്രമല്ല, പൊതു പ്രവർത്തകർക്കാകെ ഈ സംഭവം തിരിച്ചറിവു നൽകേണ്ടതുണ്ട്. ഭരണഘടനാപരമായ സ്ഥാനത്തുള്ളവർ വാക്കിലും പ്രവൃത്തിയിലും പുലർത്തേണ്ട മാന്യതയും സൂക്ഷ്മശ്രദ്ധയും പരമപ്രധാനമാണെന്ന് ഒരു സാഹചര്യത്തിലും മറക്കാനും പാടില്ല.

 

English Summary: Saji Cheriyan's resignation is a lesson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com