ADVERTISEMENT

മൺമറഞ്ഞ നേതാക്കൾക്കു സ്മാരകം നിർമിക്കാൻ പിരിച്ച കോടികൾ മാഞ്ഞുപോയി. ആലംബമറ്റ കുടുംബത്തിനു വീടുവയ്ക്കാൻ ബിരിയാണിയുണ്ടാക്കിയും അല്ലാതെയും പിരിച്ച ലക്ഷങ്ങൾ ആവിയായി. സംഘടനയുടെ പണം ‘സുരക്ഷിതമായി’ സ്വന്തം അക്കൗണ്ടിൽ സൂക്ഷിക്കുന്നവരും ഇന്നാട്ടിലുണ്ട് 

കയ്യിട്ടുവാരിയാലും പൊലീസ് കേസാവില്ലെന്ന ഉറപ്പാണ് പാർട്ടി ഫണ്ട് തട്ടുന്ന നേതാക്കളുടെ ധൈര്യം. പല പിരിവും രസീതില്ലാതെയാണ്. ഓരോ തിരഞ്ഞെടുപ്പിലും ലക്ഷങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷനെ വെട്ടിച്ചെത്തിക്കുന്നു. അതിൽകുറച്ച് അടിച്ചുമാറ്റിയാലും വലിയ ചോദ്യമുണ്ടാകില്ല. രേഖയില്ലാത്ത പണം പോയതിനു പാർട്ടി എങ്ങനെ കേസു കൊടുക്കും? ജനങ്ങളിൽനിന്നു പിരിക്കുന്ന പണമായതിനാ‍ൽ മുക്കിയാലും പാർട്ടികൾക്കു നഷ്ടമില്ല. വിവാദമുണ്ടായാൽ പേരിനൊരു നടപടി. അത്രമാത്രം.  

സ്മരണകളിരമ്പും ഫണ്ടുകൾ

എകെജിക്കും ഇഎംഎസിനും ശേഷം സിപിഎം പൊളിറ്റ് ബ്യൂറോയിലെത്തിയ മലയാളിയാണ് ഇ.ബാലാനന്ദൻ. അദ്ദേഹത്തിന്റെ സ്മാരകമായി നിർമിക്കാൻ തീരുമാനിച്ച റിസർച് ഫൗണ്ടേഷൻ മന്ദിരം തറപോലും ഉയരാതെ 12 വർഷം പിന്നിട്ടു. നോർത്ത് കളമശേരിയിൽ വാങ്ങിയ 12 സെന്റ് കാടുകയറിക്കിടക്കുന്നു. എന്നാൽ, സ്മാരക നിർമാണത്തിനായി പാർട്ടിയുടെ കയ്യിലെത്തിയത് 1.87 കോടി രൂപ !

ഇ.ബാലാനന്ദൻ റിസർച് ഫൗണ്ടേഷനും ടി.കെ.രാമകൃഷ്ണൻ സ്മാരകത്തിനും ഒരുമിച്ചാണു ഫണ്ട് ശേഖരിച്ചത്. ആകെ 2.75 കോടി രൂപ പിരിച്ചതിൽ 1.37 കോടി രൂപ ബാലാനന്ദൻ റിസർച് ഫൗണ്ടേഷനു കിട്ടി. കെട്ടിട നിർമാണത്തിനായി എൽഡിഎഫ് സർക്കാർ നൽകിയ 50 ലക്ഷം രൂപ കൂടി ചേർത്ത് ആകെ 1.87 കോടി. ആലോചന തുടങ്ങിയപ്പോൾ റിസോഴ്സ് സെന്റർ, ഭാവിയിൽ സർവകലാശാല എന്നിങ്ങനെ സ്വപ്നങ്ങൾ പലതായിരുന്നു. 2011 ഒക്ടോബറിൽ അന്നത്തെ സിപിഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ശിലാസ്ഥാപനം നടത്തി. 

സെന്റിന് 5.50 ലക്ഷം രൂപ നിരക്കിൽ 12 സെന്റ് വാങ്ങാൻ 66 ലക്ഷം രൂപ ചെലവായി. 2018ൽ നിർമാണോദ്ഘാടനം നടത്തിയെങ്കിലും പൈലിങ് ജോലികളോടെ പണി നിലച്ചു. ബാക്കി തുക ഉപയോഗിച്ചു സെമിനാറുകൾ നടത്തിയെന്നും ഫണ്ട് തീർന്നെന്നുമാണു വിശദീകരിക്കുന്നത്. 

ഇതിനൊപ്പം ഫണ്ട് പിരിച്ച ടി.കെ.രാമകൃഷ്ണൻ സ്മാരകവും ഉയർന്നില്ല. എറണാകുളം മറൈൻ ഡ്രൈവിൽ സർക്കാർ സൗജന്യമായാണു സ്ഥലം നൽകിയത്. സ്ഥലം തീരപരിപാലന നിയമത്തിൽ കുടുങ്ങിയതിനാൽ വൈകിയെന്നാണു വിശദീകരണം. പിരിച്ച ഫണ്ട് പാർട്ടിയുടെ കയ്യിൽതന്നെയുണ്ടെന്ന് അണികൾ ‘വിശ്വസിക്കുന്നു’. ജനങ്ങളുടെ നികുതിപ്പണമാണു രണ്ടു സ്മാരകങ്ങൾക്കും സർക്കാർ സംഭാവന ചെയ്തത്. എന്നാൽ, പദ്ധതികൾ നടപ്പാക്കാതിരുന്നിട്ടും സർക്കാർ തലത്തിൽ അന്വേഷണമില്ല. രണ്ടാം പിണറായി സർക്കാരിന്റെ കഴിഞ്ഞ രണ്ടു ബജറ്റിലുമായി മൂന്നു രാഷ്്ട്രീയ നേതാക്കൾക്കു സ്മാരകം നിർമിക്കാൻ ആറു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പാർട്ടികൾക്കു പിരിവിനുള്ള ‘മൂലധനം’ സർക്കാർ തന്നെ കൊടുക്കുന്നു.

തട്ടിപ്പിന്റെ ബിരിയാണിച്ചെമ്പ് 

കൊച്ചി കൂവപ്പാടം കൊച്ചിൻ കോളജിനു സമീപത്തെ, മഴയത്തു ചോർന്നൊലിക്കുന്ന കുടുസ്സുമുറിയിൽ സിപിഎമ്മിന്റെ ‘കനിവ്’ കാത്തിരിക്കുകയാണു ചിത്രയും രണ്ടു പെൺമക്കളും. തൊട്ടപ്പുറത്ത് അരഭിത്തി കെട്ടിയശേഷം നിർമാണം പാതിവഴിയിൽ നിലച്ചൊരു വീടുണ്ട്. ഇവർക്കു വീട് നിർമിക്കാനെന്ന പേരിൽ രണ്ടു വർഷമായി സിപിഎം പിരിച്ചെടുത്ത ഫണ്ട് ഉണ്ടായിരുന്നെങ്കിൽ ഇതിനകം രണ്ടു വീട് നിർമിക്കാമായിരുന്നു.

ഭർത്താവു മരിച്ച ശേഷം ആലംബമില്ലാതായ ചിത്രയ്ക്കും കുടുംബത്തിനും ‘കനിവ്’ പദ്ധതിയിൽ ഉൾപ്പെടുത്തി പാർട്ടി നിർമിക്കുന്ന വീടിനു 2020 ജൂൺ 29നാണ് കെ.ജെ.മാക്സി എംഎൽഎ തറക്കല്ലിട്ടത്. 

തുടർന്നു പനയപ്പിള്ളി ലോക്കൽ കമ്മിറ്റിക്കു കീഴിലെ 21 ബ്രാഞ്ചുകളിൽ ഫണ്ട് പിരിവു തുടങ്ങി. 5000 രൂപ മുതൽ 20,000 രൂപവരെയുള്ള തുക ഓരോ ബ്രാഞ്ചും പിരിച്ചു. ലോക്കൽ കമ്മിറ്റി    സ്വന്തം   നിലയ്ക്കും പിരിച്ചു. അടിത്തറ പൂർത്തിയാകുംമുൻപ് അന്നത്തെ ലോക്കൽ സെക്രട്ടറി മരിച്ചു. വീടുപണി നിലച്ചു. 

2021ൽ പുതിയ ലോക്കൽ കമ്മിറ്റി ചുമതലയേറ്റതോടെ രണ്ടാം പണപ്പിരിവ്. ഇക്കുറി ബിരിയാണി ചാലഞ്ച് ആയിരുന്നു. ഒരു ലോഡ് കല്ലിറക്കാനുള്ള കാശേ കിട്ടിയുള്ളൂവെന്നു പാർട്ടി പറയുന്നു. വീണ്ടും പണപ്പിരിവ് നടത്താനാണു തീരുമാനം. പാർട്ടി വീട് നിർമിച്ചുനൽകാൻ തീരുമാനിച്ചതിനാൽ ലൈഫ് പദ്ധതിയും ഉപയോഗപ്പെടുത്താനായില്ല. 

ഒരു ഗസറ്റഡ് ഫണ്ട് തട്ടിപ്പ്

കോൺഗ്രസ് അനുകൂല സംഘടനയായ ഗസറ്റഡ് ഓഫിസേഴ്സ് യൂണിയന്റെ ഔദ്യോഗിക അക്കൗണ്ട് സംസ്ഥാന പ്രസിഡന്റിന്റെയും ജനറൽ സെക്രട്ടറിയുടെയും  ട്രഷററുടെയും പേരിലാണ്. ട്രഷററുടെ ഒപ്പില്ലാതെ പണം പിൻവലിക്കാൻ പാടില്ല. എന്നാൽ, 20 ലക്ഷം രൂപ പ്രസിഡന്റ് ആരുമറിയാതെ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയതായി ജനറൽ സെക്രട്ടറിയും ട്രഷററും തമ്പാനൂർ പൊലീസിൽ പരാതി നൽകി. ട്രഷററുടെ കള്ളയൊപ്പിട്ടാണ് ഇതുചെയ്തതെന്നും ആരോപിച്ചു.

തിരുവനന്തപുരം പുത്തൻചന്ത എസ്ബിഐ ശാഖയിൽ സംഘടനയുടെ പേരിലുണ്ടായിരുന്ന 11 ലക്ഷം രൂപയും യൂണിയൻ ബാങ്കിന്റെ എസ്എസ് കോവിൽ റോഡ് ശാഖയിൽ നിക്ഷേപിച്ചിരുന്ന 9 ലക്ഷം രൂപയുമാണു കാണാതായത്. പൊലീസ് അന്വേഷണത്തിൽ സംസ്ഥാന പ്രസിഡന്റ് സ്വന്തം അക്കൗണ്ടിലേക്ക് ആരുമറിയാതെ മാറ്റിയെന്നു കണ്ടെത്തി. നാറ്റക്കേസാകുമെന്നു മനസ്സിലായതോടെ കെപിസിസി നേതാക്കൾ ഇടപെട്ടു. പ്രസിഡന്റ് പണം തിരിച്ചു സംഘടനയുടെ അക്കൗണ്ടിൽ ഇട്ടു. പണം സ്വന്തം അക്കൗണ്ടിൽ ‘സുരക്ഷിതമായി’ സൂക്ഷിച്ചതാണെന്നായിരുന്നു വിശദീകരണം. 

ബിരിയാണി ചാലഞ്ചിൽ പിരിച്ചത്

∙ ബിരിയാണി വിറ്റത് ഒന്നിന് 100 രൂപ നിരക്കിൽ.

∙ ഓരോ ബ്രാഞ്ചിനും 300 ബിരിയാണി വീതം ടാർഗറ്റ്. ഇതനുസരിച്ച്  ചെലവായത് 6300 ബിരിയാണി.

∙ പുറമേ കൊടുത്തത് 1000 ബിരിയാണി. 

∙ ഫലത്തിൽ 7300 ബിരിയാണിയിൽ  നിന്നുള്ള വരുമാനം 7.30 ലക്ഷം രൂപ.

∙ ബിരിയാണിക്കു വേണ്ട സാധനങ്ങൾ  സംഭാവനയായി ലഭിച്ചു. എന്നിട്ടും പാർട്ടി കണക്കിൽ ലാഭം 20,000 രൂപ മാത്രം !

പിരിവിനു ശരവേഗം, അറസ്റ്റിന് ഒച്ചിന്റെ വേഗം

എറണാകുളം മഹാരാജാസ് കോളജ് ക്യാംപസിൽ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാൻ സിപിഎമ്മിന്റെ രണ്ടു ജില്ലാ കമ്മിറ്റികൾ ചേർന്നു പിരിച്ചെടുത്തത് 3.1 കോടി രൂപ. എറണാകുളം ജില്ലാ കമ്മിറ്റി രണ്ടു ദിവസത്തിനുള്ളിൽ 2.11 കോടിയാണു സ്വരൂപിച്ചത്. പുറമേ 16 മോതിരവും ഏഴു കമ്മലും 12 സ്വർണ‍നാണയവും നാലു വളയും ഒരു സ്വർണ‍ലോക്കറ്റും ഫണ്ടിലേക്കു ലഭിച്ചു. ഇതിലൊരു വിഹിതം കുടുംബത്തിനു സഹായം നൽകാൻ ചെലവഴിച്ചു. എന്നാൽ, ഫണ്ട് പിരിക്കാനുള്ള ഉത്സാഹം എസ്ഡിപിഐ, ക്യാംപസ് ഫ്രണ്ട് പ്രവർത്തകരായ പ്രതികളെ പിടിക്കാൻ സർക്കാരിനുണ്ടായില്ല. 2018 ജൂലൈയിലാണ് അഭിമന്യു കൊല്ലപ്പെട്ടത്. മുഖ്യപ്രതിയെ പിടിക്കാൻ കഴിയാത്തതു രൂക്ഷവിമർശനത്തിനിടയാക്കി. രണ്ടു വർഷത്തിനുശേഷം മുഖ്യപ്രതി കോടതിയിൽ കീഴടങ്ങിയതോടെയാണു പാർട്ടിയും സർക്കാരും നാണക്കേടിൽനിന്നു തലയൂരിയത്. 

മത്സരിക്കാൻ 35 ലക്ഷം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബത്തേരിയിൽ ബിജെപി മുന്നണിയിലെ സ്ഥാനാർഥിയായിരുന്നു സി.കെ.ജാനു. സ്ഥാനാർഥിയാകാൻ ജാനുവിനു ബിജെപി 35 ലക്ഷം രൂപ നൽകിയെന്ന കേസിൽ കുറ്റപത്രം നൽകാനൊരുങ്ങുകയാണു ക്രൈംബ്രാഞ്ച്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ 10 ലക്ഷവും ജില്ലാ നേതാവ് പ്രശാന്ത് മലവയൽ 25 ലക്ഷവും കൈമാറിയെന്നായിരുന്നു ആരോപണം. സുരേന്ദ്രൻ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയും പ്രശാന്ത് മൂന്നാം പ്രതിയുമാണ്. തെളിവായി പുറത്തുവന്ന ശബ്ദരേഖയുമായി പ്രതികളുടെ ശബ്ദസാംപിളുകൾക്കു സാമ്യമുണ്ടെന്നു ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞതായി അന്വേഷണ സംഘം പറയുന്നു. 

റിപ്പോർട്ടുകൾ: ജിജി പോൾ, എം.ആർ.ഹരികുമാർ, എ.എസ്.ഉല്ലാസ്, ഷിന്റോ ജോസഫ്. 

ഏകോപനം: ജോജി സൈമൺ

 

English Summary: Misappropriation of party fund, Follow up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com