ADVERTISEMENT

അപമാനം ഉണ്ടാകുമ്പോൾ സ്വയം ഉണരുന്നതോ ആരെങ്കിലും ഉണർത്തിവിടുന്നതോ ആണല്ലോ അഭിമാനം. അപമാനത്തിന്റെ സ്മെൽ അടിച്ചതേയുള്ളൂ, ഇപി സഖാവ് സടകുടഞ്ഞ് എണീറ്റു. സഖാവിന്റെ അഭിമാനത്തിനുമേൽ പരുന്തും കഴുകനും പണ്ടേ പറക്കില്ല. വിമാനമെങ്ങാൻ പറക്കാൻ ശ്രമിച്ചാൽ വെറുതേ വിടുകയുമില്ല. സംശയമുള്ളവർ ഇൻഡിഗോ വിമാനക്കമ്പനിയോടു ചോദിക്കൂ. അവർ അനുഭവിക്കുന്നതു ശത്രുക്കൾക്കുപോലും സംഭവിക്കരുതേയെന്ന് ആരും പ്രാർഥിച്ചുപോകും. 

പദവികൾ വരുന്നതും വന്നപോലെ പോകുന്നതും ഇപിക്കു പ്രശ്നമല്ല. അന്തസ്സാണു മുഖ്യം. കൊല്ലത്തെ എമ്മുകേഷിനെപ്പോലെ അന്തസ്സിന്റെ ആദിയിലോ അന്തത്തിലോ സ്പെഷൽ ഇഫക്ട്സ് ഇപി ചേർക്കാറുമില്ല.

പക്ഷിരൂപനായ വിമാനത്തിന്റെ മേലാളന്മാർ ഏകപക്ഷീയരാകാൻ പാടില്ല. അതാണ് ഇപിയുടെ നിലപാട്. മുഖ്യനെതിരെ പ്രതിഷേധിച്ചവരെ നൈസായിട്ടൊന്നു പ്രതിരോധിച്ചു. നന്മമാത്രം ചെയ്ത തനിക്കു മൂന്നാഴ്ചത്തെ വിലക്ക്; പ്രതിഷേധിച്ചവർക്കു രണ്ടാഴ്ച മാത്രവും. മണിയാശാന്റെ ഭാഷയിലേക്കു കൺവെർട്ട് ചെയ്താൽ അതൊരുമാതിരി മറ്റേപ്പണിയല്ലേ? ഇപിയും വിട്ടില്ല. അവൾ എന്നെ ഒരു കണ്ണ് അടച്ചു കാണിച്ചു, ഞാനാരാ മോൻ, ഞാൻ പകരം രണ്ടു കണ്ണും അടച്ചു കാണിച്ചുവെന്നു മുൻപു കഥാപ്രസംഗകൻ പറഞ്ഞതുപോലെ, തന്നെ മൂന്നാഴ്ച വിലക്കിയ വിമാനക്കമ്പനിയെ ഇപി ആജീവനാന്തം വിലക്കി!

വിമാനത്തിൽ മുദ്രാവാക്യം കേട്ടപ്പോൾ മുഖ്യൻ പിപ്പിടിമന്ത്രം ഉരുവിട്ടുവത്രേ. മുഖ്യനെ സ്മരിച്ച് ഇപി ചോദിക്കുന്നു: പ്രതിരോധ മികവിനു വിമാനക്കമ്പനി തനിക്കു പുരസ്കാരം തരേണ്ടതല്ലേ? വക്കു തകർന്ന ഗ്ലാസോ ചുണ്ടൊടിഞ്ഞ പിഞ്ഞാണമോ ഒന്നുമില്ലെങ്കിൽ പൈലറ്റിന്റെ കീശയിലെ ചീപ്പോ... എന്താണെങ്കിലും സന്തോഷത്തോടെ സ്വീകരിച്ചേനെ. അതെങ്ങനെ സംഭവിക്കാൻ? കമ്പനിക്കു മാന്യത വേണ്ടേ, മാന്യത?

ഇൻഡിഗോയിൽ പത്നീസമേതനായി ഏറ്റവും കൂടുതൽ പറന്നയാളാണു താൻ. ആ നിലയ്ക്കുതന്നെ പുരസ്കാരം നൽകേണ്ടതായിരുന്നു. വിമാൻ കാ പുമാൻ പുരസ്കാരം. നന്ദിയില്ലാത്ത വർഗം. പക്ഷേ, കമ്പനി മൗനം ഭജിച്ചതിനു കാരണം വേറെ. സഖാക്കൾ സദാസമയം വിമാനത്തിലാണെന്നു നാട്ടിൽ പാട്ടായാൽ പാർട്ടിക്കു ക്ഷീണമാകുമല്ലോ. അതൊന്നും പക്ഷേ, ഇപിയോടു പറയേണ്ട. സത്യം വദ, ധർമം ചര, ധർമടം നേതാ. അതാണ് അദ്ദേഹത്തിന്റെ ലൈൻ. ‘ഞാൻ ആരാണെന്ന് അവർക്കു മനസ്സിലായിട്ടില്ല’. ഇതേ ചോദ്യം കമ്പനിക്കാരും ചോദിക്കുന്നു: ഈ ബഹളമൊക്കെ വയ്ക്കുന്ന കക്ഷ്യാൻ ശരിക്കും ആരാ? 

ഇപിയെ നിരോധിച്ചെന്നു കേട്ട പാടേ സഖാക്കളുടെ ഒരു സംഘം ഇൻഡിഗോ പെയിന്റ് കടകളിലേക്കു കുതിച്ചതാണ്. ചിലർ വഴിയിൽ കണ്ട ഇൻഡിഗോ കാറുകൾ തടഞ്ഞിട്ടു. രണ്ടിന്റെയും ഉടമകൾ ആണയിട്ടു പറഞ്ഞു, പേരിൽ മാത്രമേയുള്ളൂ സാമ്യം. വിമാനക്കമ്പനിയുമായി ബന്ധമില്ല. സഖാക്കൾ സെർച് ചെയ്തു, ശരിതന്നെ. ഗൂഗിളാൻ ഇല്ലാത്ത കാലമായിരുന്നെങ്കിൽ പെയിന്റ് കടകളും കാറുകളും ആദ്യം നിന്നും പിന്നെ കിടന്നും കത്തിജ്വലിച്ചേനെ. എന്തായാലും നികുതി അടയ്ക്കാത്ത ഇൻഡിഗോയുടെ രണ്ടു ബസ് കിട്ടി. തൽക്കാലം അതിൽ അരിശം തീർക്കാം. വിമാനം പറക്കുന്നതിനിടെ പക്ഷികൾ വന്ന് ഇടിക്കാറുണ്ട്. ഇൻഡിഗോ വിമാനത്തിൽ പക്ഷി ഇടിച്ചാൽ വിമാനം പക്ഷിയെ ഓടിച്ചിട്ട് ഇടിച്ചെന്നു കേസ് എടുക്കാനും പൊലീസിനെ ചട്ടംകെട്ടിക്കഴിഞ്ഞു.

വീരവാദച്ചുരിക ചുരുട്ടി മൂലയിൽ വച്ചശേഷം ഇപി കണ്ണൂരിലേക്കു വേറെ വിമാനം അന്വേഷിച്ചു. ശ്ശെടാ, ചതിച്ചല്ലോ! കണ്ണൂർ– തിരുവനന്തപുരം സർവീസ് നടത്തുന്നത് ഇൻഡിഗോ മാത്രം! അഞ്ചു വർഷത്തിനകം കെ റെയിൽ യാഥാർഥ്യമാകുമെന്ന് അഖിലാണ്ഡമണ്ഡലത്തിൽ വിശ്വസിക്കുന്ന ഇപിക്ക് അതുവരെ അർധജീവിതം ട്രെയിനിൽ തന്നെ. എന്നാലും ഇടയ്ക്കിടെ ഫോണിൽ പ്രതീക്ഷയോടെ നോക്കും, പിണക്കം തീർക്കാൻ ഇൻഡിഗോയുടെ ശിപായി എങ്കിലും വിളിച്ചിരുന്നെങ്കിൽ....!

പണി തരുന്ന റോഡുകൾ

കുണ്ട് നികത്തുമ്പോൾ കുഴി വരും. അതിൽ മണ്ണു നിറയ്ക്കുമ്പോൾ ങേ, വീണ്ടും കുണ്ട്! ഭാഷാവിശാരദന്മാരേ പറയൂ: കുണ്ട് അല്ലേ കുഴി? കുണ്ടും കുഴിയുമെന്ന് ഒരുമിച്ചു വിളിക്കുന്നത് എന്തിന്? രണ്ടിലും മാറിമാറി വീണു തണ്ടൊടിഞ്ഞ താമരപോലെയായി മന്ത്രി റിയാസ്മോൻ.

road-accident-pwd
creative: Manorama

ജനങ്ങൾ കുണ്ടിൽ കിടത്തുമ്പോൾ കോടതി കുഴിയിൽ ഇറക്കും. രണ്ടിൽനിന്നും ചാടിയെണീക്കുമ്പോൾ പ്രതിപക്ഷം പിടിച്ചു പാതമധ്യത്തിലെ ചെളിവെള്ളത്തിൽ ഇരുത്തും. റോഡിലെ കുഴി അടയ്ക്കണമെങ്കിൽ അതിനെ കെ റോഡ് എന്നു വിളിക്കണോയെന്നു ചോദിച്ചാണു കോടതി ട്രോളുന്നത്. ആറു മാസത്തിനകം റോഡ് തകർന്നാൽ കേസ് എടുക്കണമെന്നു വിധിയും. കരാറുകാരും പാർട്ടിക്കാരും പരസ്പരസഹായത്തിന്റെ പാലമിട്ടു ജീവിക്കുന്നതു കോടതിക്കു സഹിക്കുന്നില്ല. അത്രതന്നെ. 

ആക്രമണത്തിന്റെ വ്യാളീമുഖങ്ങളെല്ലാം തകർക്കാൻ റിയാസ്മോൻ നിയമസഭയിൽ ഏകാസ്ത്രം അയച്ചു: കഴിഞ്ഞ ജൂലൈയുമായി നോക്കുമ്പോൾ കുണ്ടും കുഴിയും കുറവാണ് ഈ ജൂലൈയിൽ. ഭരണപക്ഷം ഡസ്കിൽ അടിച്ച് അർമാദിക്കുന്നതിനിടെ സതീശന്റെ ചോദ്യം: കഴിഞ്ഞ‍ ജൂലൈയിലും ഈ ജൂലൈയിലുമുള്ള കുണ്ടാദികുഴികളുടെ കണക്ക് എത്ര? അസ്ത്രം തിരികെ വന്നു നെഞ്ചിൽ തറച്ചു. തുരന്ന് അപ്പുറം പോയ മുന ചോദിച്ചു, വേറെ എവിടെയെങ്കിലും കൂടി കയറാനുണ്ടോ? എന്തൊരു ഗതികേട്!

മന്ത്രി എന്തുചെയ്യാൻ? റോഡുകൾ താൻ പണിയും. മഴക്കാലത്ത് അതേ റോഡുകൾ തനിക്കിട്ടു പണിയും. മാർക്സിസം കഴിഞ്ഞ‍ാൽ സിപിഎമ്മുകാർക്ക് ഏറെ താൽപര്യമുള്ള ഒരു ‘ഇസ’മേയുള്ളൂ. അതാണു ടൂറിസം. അതും മന്ത്രിയുടെ ചൊൽപടിയിൽ തന്നെ. മഴക്കാലത്തു കേരളത്തിലെ റോഡുകളി‍ലെ യാത്രാഹരം ടൂറിസം ഇനമായി പ്രഖ്യാപിച്ചാലോ? സഞ്ചാരികൾ ആദ്യം അണ്ഡാവ് കണക്കെയുള്ള കുഴികളിൽ ചാടിത്തുള്ളട്ടെ. അപ്പച്ചട്ടി, ഇഡ്ഡലിത്തട്ട്, പുട്ടുകുഴൽ, സേവനാഴി...റോഡിൽ പല രൂപത്തിൽ കുഴികൾ സുലഭമായതിനാൽ സഞ്ചാരികൾക്കു മടുക്കില്ല. തിരുവനന്തപുരത്തുനിന്നു കൊച്ചിയിലേക്കോ കോഴിക്കോട്ടേക്കോ പോകുന്ന സഞ്ചാരി കുഴികളിൽ ചാടിയും മറിഞ്ഞും തിരികെയെത്താൻ കാലമേറെ എടുക്കും. അവർ ഏറെനാൾ ഇവിടെ തങ്ങുമെന്ന് ഉറപ്പ്. അപ്പോൾ വിദേശ നാണയങ്ങൾ പാതവക്കിലെ പെട്ടിക്കടകളിൽ പോലും തളംകെട്ടി നിൽക്കും. 

സഞ്ചാരവിനോദത്തിൽ കൂളിമാട് പാലത്തെയും ഉൾപ്പെടുത്താം. ലോകത്ത് എല്ലായിടത്തും വെള്ളം നനയാതെ കടക്കാനാണല്ലോ പാലം. കൂളിമാട് ഒരു ബദൽ ചിന്തയത്രേ. വെള്ളത്തിൽ കിടന്നു കുളിരുകോരുന്ന പാലം. കരയ്ക്കുനിന്ന് ആ വിസ്മയം കാണുന്നവർക്ക് അഞ്ചു രൂപ ഫീസ് വയ്ക്കാം. അതുവഴി കോടികൾ വീഴും സർക്കാർ ഭണ്ഡാരത്തിൽ. പാലം നിർമിച്ചു വെള്ളത്തിലാക്കിയ സൊസൈറ്റിയുടെ വൈഭവത്തെ സഹകരണ വകുപ്പ് പുരസ്കാരം നൽകി ആദരിച്ചതു സഞ്ചാരികളെ ഓർമിപ്പിക്കാം. ലോകത്തിനുതന്നെ അതൊരു പാഠമാകട്ടെ. വെള്ളത്തിൽ കിടക്കുന്ന പാലത്തിൽ ഇങ്ങനെ കൊത്തിവയ്ക്കാം: ഊരാൻ ആളുണ്ടെങ്കിൽ ആർക്കും എന്തും ചെയ്യാം ഈ നാട്ടിൽ.

ഉത്തരംകിട്ടാത്ത മൂന്നു രഹസ്യങ്ങൾ

ചുരുളഴിയാത്ത മൂന്നു രഹസ്യങ്ങൾക്ക് ഉത്തരം തേടുകയാണ് മലയാളികൾ. ആദ്യ രഹസ്യം എകെജി സെന്റർ ആക്രമണം. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കൾ മാത്രമുള്ള വാട്സാപ് ഗ്രൂപ്പിലെ ചർച്ചയുടെ സ്ക്രീൻഷോട്ട് ചോർന്നതാണു രണ്ടാമത്തേത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിൽനിന്ന് ഒരു വോട്ട് ബിജെപി പിന്തുണച്ച ദ്രൗപദി മുർമുവിനു കിട്ടിയതാണു മൂന്നാമത്തെ രഹസ്യം. 

സെന്റർ ആക്രമണത്തിനുശേഷം സഖാക്കളോടു ചോദിച്ചാൽ, സുകുമാരക്കുറുപ്പിനെ പിടിച്ചോയെന്നു തിരിച്ചു ചോദിക്കും. കണക്കു പരീക്ഷയ്ക്കു തോറ്റോ എന്ന് അച്ഛൻ ചോദിച്ചപ്പോൾ അതിനു ബയോളജി പരീക്ഷയ്ക്കും ഞാൻ ജയിച്ചില്ലല്ലോയെന്നു പറഞ്ഞ കുട്ടിയെപ്പോലെയാണിപ്പോൾ സഖാക്കൾ. ഈ വർഷത്തെ കിടുങ്ങാക്ഷിയമ്മ പുരസ്കാരം ടീച്ചർക്കു തന്നെ. പാതിരായ്ക്ക് സെന്ററിന്റെ ഏതോ നിലയിൽ എന്തോ വായിച്ചുകൊണ്ട് ഇരുന്ന ടീച്ചറെ തള്ളിയിട്ട കുലുക്കം സ്ഫോടനമല്ലത്രേ. ചുരുളഴിയാത്ത ഉപരഹസ്യമായി അതിനെ വരവുവയ്ക്കാം. 

കറുപ്പിനോടു കലഹിച്ചുകൊണ്ടു കേരളമാകെ കുതിച്ചു മുഖ്യനോടു മുഖാമുഖംനിന്നു പ്രതിഷേധിക്കാനാകുന്നില്ല. കരിങ്കൊടിയുമായി റോഡിൽ ചാടുന്ന പ്രവർത്തകരുടെ ചന്തിപ്പുറത്തു പൊലീസുകാർ ചൂരൽകൊണ്ടു ചിത്രങ്ങൾ രചിക്കുന്നതു മാത്രം മിച്ചം. പ്രതിഷേധം ശക്തമാക്കാൻ വഴിയെന്ത്? യൂത്ത് നേതാക്കളുടെ വാട്സാപ് ഗ്രൂപ്പിൽ കൂടിയാലോചന. വൈസ് പ്രസിഡന്റ് ശബരി ചോദിച്ചു: മുഖ്യൻ വിമാനത്തിൽ സഞ്ചരിക്കുമ്പോൾ അതിനുള്ളിൽ പ്രതിഷേധിച്ചാലോ? സംഗതി നടത്തിയെങ്കിലും അതിന്റെ ഉശിര് കളഞ്ഞുകുളിച്ചു. കോൺഗ്രസിൽ എന്തു രഹസ്യം? ആഴ്ചകൾ കഴിഞ്ഞപ്പോൾ യൂത്തന്മാരുടെ ചർച്ചയുടെ സ്ക്രീൻഷോട്ടുകൾ അങ്ങ് അങ്ങാടിപ്പുറം മുതൽ ഇങ്ങ് തേങ്ങാപ്പട്ടണം വരെ സുലഭം. ശബരിയെ തട്ടിയെടുത്തു പൊലീസ് അകത്തിട്ടു. കോടതിവഴി ശബരി ചാടി പുറത്തുവന്നു. മുൻപ് കോൺഗ്രസ് ഗ്രൂപ്പ് വഴക്കു പുനരാരംഭിച്ച വേളയിൽ ഒരു മാധ്യമപ്രവർത്തകൻ ചാലിച്ച തലക്കെട്ടാണ് ഓർമയിൽ: കോൺഗ്രസ് വീണ്ടും കോൺഗ്രസാകുന്നു.  

ദ്രൗപദി മുർമുവിനു വോട്ടു ചെയ്ത ആ കാവിമനസ്കൻ ആര്? ഒരിക്കലും ആ രഹസ്യം കണ്ടെത്താനാകില്ല. നേമം പോയതോടെ നിയമസഭയിൽ അംഗശേഷി നഷ്ടമായ കേരള ബിജെപിക്ക് ആശ്വസിക്കാം: മുർമുറുപ്പോടെ ആരോ ഉണ്ട് രണ്ടു മുന്നണികളിലൊന്നിൽ. അതോ കയ്യബദ്ധമോ?

സ്റ്റോപ് പ്രസ്

വിചാരണ തുടങ്ങിയവർക്കും കുറ്റവാളികൾക്കും വേണ്ടി എത്രയോ സ്ഥലമാണ് മാധ്യമങ്ങൾ നീക്കിവയ്ക്കുന്നതെന്ന് കാനം രാജേന്ദ്രൻ.

ആർക്കും അസൂയ തോന്നാം.

English Summary: Azhchakurippukal: EP Jayarajan vs Indigo Flight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com