ADVERTISEMENT

∙ ബിജു മേനോൻ: കരിയറിനെപ്പറ്റി ചിന്തിച്ച് ചിട്ടയോടെ ജീവിതം പ്ലാൻ ചെയ്യുന്നയാളല്ല ഞാൻ. എല്ലാ നേട്ടവും എനിക്കുവേണം എന്നു കരുതി ഊണും ഉറക്കവും ഉപേക്ഷിച്ചു ജീവിക്കാൻ എനിക്കാവില്ല. ലക്ഷ്യത്തിലെത്താൻ എന്തുമാർഗവും സ്വീകരിക്കുന്ന ആളുമല്ല. അങ്ങനെയുള്ളവർക്കു ഞാൻ മടിയനാണ്.

 

∙ പ്രഫ.എം.കുഞ്ഞാമൻ: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാട് അപഹാസ്യമായിരുന്നു. ബിജെപിയുടെ പ്രത്യയശാസ്ത്രം എതിർക്കുന്നവർ ഒരു മുൻ ബിജെപിക്കാരനെയാണു രംഗത്തിറക്കിയത്. മോദിയുടെ ബിജെപിയെയാണു താൻ എതിർക്കുന്നതെന്നും താൻ പങ്കാളിയായിരുന്നതു വാജ്പേയിയുടെ ബിജെപിയിലായിരുന്നുവെന്നുമാണു സിൻഹ പറഞ്ഞത്. അങ്ങനെ വരുമ്പോൾ ബിജെപിയെ എതിർക്കാനല്ല, ദ്രൗപദിയെ എതിർക്കാനാണു സിൻഹയെ ഇറക്കിയതെന്നു പറയേണ്ടിവരും.

 

∙ സത്യൻ അന്തിക്കാട്: ലോഹിതദാസ് പണ്ടു പറഞ്ഞിട്ടുണ്ട്: ‘‘മരിച്ചാലേ മനുഷ്യൻ മഹാനാകൂ.’’ ലോഹിയുടെ കാര്യത്തിലും ജോൺസന്റെ കാര്യത്തിലും അതു ശരിയാണെന്നു കാലം തെളിയിക്കുന്നു. പണ്ടു ശ്രദ്ധിക്കാതിരുന്ന ജോൺസന്റെ പാട്ടുകൾ പുതിയ തലമുറ ഇപ്പോൾ ‘കവർസോങ്‌’ ആയി പുറത്തിറക്കുന്നു. ‘മഴ, കട്ടൻചായ, ജോ ൺസൺ മാഷ്’ എന്നത് ഒരു ചൊല്ലായി മാറിയിരിക്കുന്നു.

 

∙ കൽപറ്റ നാരായണൻ: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എഴുത്തുകാരൻ എൻ.എസ്.മാധവനും ബാലചന്ദ്രൻ ചുള്ളിക്കാടും എടുത്ത സമീപനം തെറ്റാണ്. ജനാധിപത്യവാദിയായ ഒരെഴുത്തുകാരനു പ്രതിപക്ഷത്തോടൊപ്പം മാത്രമേ നിൽക്കാൻ കഴിയൂ. പ്രതിപക്ഷത്തെ പിന്തുണയ്ക്കാൻ പറ്റിയില്ലെങ്കിൽ മാറിനിൽക്കുകയോ നിശ്ശബ്ദരാവുകയോ വേണമായിരുന്നു.

 

∙ എൻ.എസ്.മാധവൻ: തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്റെ ആകെയുള്ള രാഷ്ട്രീയ നിലപാട് അന്നത്തെ ട്വീറ്റ് ആയിരുന്നു. 'പ്രതിപക്ഷത്തെ പിന്തുണയ്ക്കുക' എന്ന കപട സിദ്ധാന്തം പറയുന്ന കൽപറ്റയും കാപട്യക്കാരനാണ്. ‘യുഡിഎഫ് ഭരണത്തിലും ഞാൻ ഇത് ചെയ്തോ’ എന്ന് അദ്ദേഹം കണ്ണാടിക്കു മുന്നിൽപോയി നിന്ന് സ്വയം ചോദിക്കേണ്ടതാണ്,'

 

∙ ഷീല: എല്ലാക്കൊല്ലവും എന്റെ അമ്മ പ്രസവിക്കും. പതിനൊന്നു മാസം തികയുമ്പോൾ വീട്ടിൽ ഒരു കൊച്ചുണ്ടാകും. അമ്മയെ ഓർക്കുമ്പോൾ ഓർമ വരുന്നത് വലിയ വയറുമായിട്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതാണ്. അന്നൊന്നും പ്രസവത്തിന് ആശുപത്രിയിൽ പോകില്ല. ഞങ്ങളുടെ ക്വാർട്ടേഴ്സിൽ നാലഞ്ചു മുറികളുണ്ടാകും. അമ്മ വലിയ വയറുമായി അതിലൊരു മുറിയിലേക്കു പോകും. നഴ്സും കൂടെയുണ്ടാകും. കുറച്ചുകഴിയുമ്പോൾ ഒരു കൊച്ചുമായിട്ട് പുറത്തുവരും. 

 

∙ കെ.വേണു: ഗൗരിയമ്മ നടപ്പാക്കിയെന്നു പറയുന്ന ഭൂപരിഷ്‌കരണംകൊണ്ട്, കർഷകർക്ക് ഒരു തുണ്ടുഭൂമി കിട്ടിയിട്ടില്ലെന്ന് അറിയാമോയെന്ന് അവരോടു ചോദിച്ചു. അതുകേട്ട് ‘എന്താടോ താൻ പറയുന്നതെന്ന് ചോദിച്ച്’ അവർ ചാടിയെഴുന്നേറ്റു. ഭൂപരിഷ്‌കരണം കൊണ്ടുണ്ടായത്, ഭൂമി ജന്മിയിൽനിന്നു പാട്ടക്കുടിയാനു കിട്ടി എന്നതു മാത്രമാണ്. യഥാർഥത്തിൽ കൃഷി ചെയ്യുന്നവർ അപ്പോഴും വയൽവരമ്പത്തു തന്നെ. അത് അവരെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. പിന്നീട് അതു ഗൗരിയമ്മ മനസ്സിലാക്കുകയും അവർതന്നെ അതു പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com