ഇന്ത്യയുടെ ഇരട്ട!
Mail This Article
1947 ഓഗസ്റ്റ് 14ന് അർധരാത്രിക്കുശേഷം ഇന്ത്യയുടെ സ്വാതന്ത്ര്യപ്രഖ്യാപനം നടക്കുന്ന അതേ സമയത്താണു ഞാൻ ജനിച്ചത്. അന്നു നേരം പുലരുമ്പോൾ നാടുമുഴുവൻ തോരണം കെട്ടുകയായിരുന്നെന്ന് എന്റെ അമ്മ പറഞ്ഞിട്ടുണ്ട്. എന്റെ ജ്യേഷ്ഠൻമാരൊക്കെ അനിയൻ ജനിച്ചതിന്റെ ആവേശത്തിൽ ഓടിനടന്ന് ആഘോഷിക്കുകയായിരുന്നുവത്രേ’’ – ബാലുശ്ശേരി കൂട്ടാലിട സ്വദേശി എൻ.എം.കുമാരൻ പറയുന്നു.
കൂട്ടാലിടക്കാരനാണെങ്കിലും മണിയൂർ കുമാരേട്ടനെന്നാണ് എൻ.എം.കുമാരനെ എല്ലാവരും വിളിക്കുക. വടകരയ്ക്കു സമീപം മണിയൂരിൽനിന്ന് 43 വർഷം മുൻപു കൂട്ടാലിടയിലെത്തിയ കുമാരൻ മണിയൂർ ടെക്സ്റ്റൈൽസ് എന്ന പേരിൽ തുണിക്കട നടത്തുന്നു.പത്മിനിയാണു ഭാര്യ. സ്വന്തമായി വസ്ത്രങ്ങൾ വാങ്ങാൻ തുടങ്ങിയതിനുശേഷം ഖദർ മാത്രമേ ഉപയോഗിക്കാറുള്ളൂ. ചെറുപ്പകാലത്ത് അഭിനയവും പാട്ടും അടക്കം നാടകപ്രവർത്തനത്തിൽ സജീവമായിരുന്നു.
‘‘സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ‘വിഐപി’ ആയിരുന്നു ഞാൻ. എല്ലാ വർഷവും സ്വാതന്ത്ര്യദിനറാലിയിലും ആഘോഷങ്ങളിലും ‘ഇന്ത്യയുടെ ഇരട്ട’ എന്ന നിലയിൽ മാലയിട്ട് ആദരിക്കൽ പതിവായിരുന്നു. ആഘോഷപരിപാടികൾ നടക്കുമ്പോൾ എന്റെ പിറന്നാളാണെന്ന് അധ്യാപകർ പ്രസംഗത്തിനിടെ പ്രത്യേകം പറയും. ‘സ്വതന്ത്രകുമാരൻ’ എന്നാണ് അന്നൊക്കെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പലരും എന്നെ വിളിച്ചിരുന്നത്. കൂട്ടുകാർ ഒരിക്കലും എന്റെ പിറന്നാൾ മറക്കില്ല’’
English Summary: Indiayaykkoppam Njnum: Independence Day special column