ADVERTISEMENT

കേരളം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നു കേൾക്കാൻ തുടങ്ങിയിട്ട് ഏറെയായി. ഭരണവർഗത്തിന്റെയും അവരോടു ചേർന്നുനിൽക്കുന്നവരുടെയും സുഖങ്ങൾക്കും ആവശ്യങ്ങൾക്കുംവേണ്ടി ഖജനാവിൽനിന്നു പണം വാരിക്കോരി ചെലവിടുമ്പോൾ പക്ഷേ, ഈ വിചാരമില്ല. അത്രയ്ക്കാണു സർക്കാരിന്റെ അനിയന്ത്രിത ധൂർത്ത്. 

കടം പെരുകിപ്പെരുകി കടമെടുപ്പുതന്നെ പ്രതിസന്ധിയിലായ അവസ്ഥയിലാണിപ്പോൾ കേരളം. സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ 3.5 ശതമാനമാണു കേരളത്തിന് ഒരു വർഷം കടമെടുക്കാൻ കഴിയുക. ഇതു ശരാശരി 34,000 കോടി രൂപയാണ്. സർക്കാരിന്റെ ചെലവുകൾക്കാവശ്യമായ വരുമാനം ഇല്ലാത്തതിനാൽ വികസന പദ്ധതികൾ നടപ്പാക്കുന്നതിനു പണം കടമെടുക്കാനായി കിഫ്ബി എന്ന സ്ഥാപനം കൊണ്ടുവന്നത് മൂന്നര ശതമാനത്തിനു പുറത്ത് അധികതുക കടമെടുക്കാനായിരുന്നു. എന്നാൽ, കിഫ്ബി എടുത്ത കടം കൂടി സർക്കാർ കണക്കിൽ ഉൾപ്പെടുത്താൻ കേന്ദ്രം തീരുമാനിച്ചതിനാൽ സർക്കാരിന്റെ വരുമാനത്തിൽ ഇൗ വർഷം ഗണ്യമായ കുറവുണ്ടാകും. 

ഇതിനുപുറമേയാണ് ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ രൂപീകരിച്ച കമ്പനിയുടെ കടമെടുപ്പ്. ഇതും സർക്കാർ കണക്കിൽപെടുത്തിയിരിക്കുകയാണു കേന്ദ്രം. ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയതു വഴിയുള്ള വരുമാനക്കുറവ് വേറെ. എല്ലാം കൂടി 20,000 കോടിയിലേറെ രൂപ ഇൗ വർഷം വരുമാനത്തിൽ കുറവുണ്ടാകുമെന്നു ധനമന്ത്രി കെ.എൻ.ബാലഗോപാൽ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ഒന്നര ലക്ഷം കോടിയോളം രൂപ വരുമാനം പ്രതീക്ഷിക്കുന്ന ഇൗ വർഷത്തെ ബജറ്റിൽ 20,000 കോടി നഷ്ടമായാൽ ഉണ്ടാകാവുന്ന സാമ്പത്തിക ആഘാതം കേരളത്തിനു താങ്ങാൻ കഴിയുന്നതല്ലെന്നു സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇൗ ഗുരുതര സാഹചര്യത്തിലും അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നു കാര്യമായ ശ്രമങ്ങളുണ്ടാകാത്തതു കേരളത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ‌ സങ്കീർണമാക്കുന്നു. വരുമാനം കൂട്ടിയും ചെലവു ചുരുക്കിയും ഖജനാവ് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ‘ധൂർത്തിന്റെ കടംകഥ’ എന്ന പരമ്പരയിലൂടെ മലയാള മനോരമ ചൂണ്ടിക്കാട്ടിയത്. 

ചെലവുചുരുക്കലിലൂടെ സ്വയം മാതൃകയാകേണ്ട ഭരണാധികാരികൾ പകരം ധൂർത്തിന്റെ സന്ദേശമാണു നൽകുന്നത്. വാർത്താസമ്മേളനം വിളിച്ച് ധനപ്രതിസന്ധിയെന്നു പറയുന്നതിനെക്കാൾ ഗുണം ചെയ്യും, പ്രവൃത്തിയിലും ജീവിതശൈലിയിലും ഭരണാധികാരികൾ ലാളിത്യം കൊണ്ടുവന്നാൽ. നിർഭാഗ്യവശാൽ സംഭവിക്കുന്നതു മറിച്ചാണ്. കാറു വാങ്ങൽ, ബംഗ്ലാവ് നിർമിക്കൽ തുടങ്ങി ഒഴിവാക്കാവുന്ന ചെലവുകൾ പോലും സർക്കാർ വേണ്ടെന്നുവയ്ക്കുന്നില്ല. കൂടുതൽ തുക കടമെടുക്കാൻ കേന്ദ്രം അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട അതേ മന്ത്രിസഭാ യോഗമാണ് മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടാൻ കമ്മിഷനെ വച്ചത്. 

നവീകരണത്തിനായി ആവശ്യത്തിനു കേന്ദ്ര ഫണ്ട് ലഭിക്കുന്നുവെന്ന ഒറ്റക്കാരണത്താൽ, വഴിവിട്ട ധൂർത്ത് വർഷങ്ങളായി നടക്കുകയാണ് പൊലീസ് വകുപ്പിൽ. പൊലീസുകാർക്കു ക്വാർട്ടേഴ്സ് നിർമിക്കാൻ കേന്ദ്രം നൽകിയ പണംകെ‍ാണ്ട് ഐപിഎസ് ഉദ്യോഗസ്ഥർക്കു വില്ല നിർമിച്ചെന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) കണ്ടെത്തൽപോലും അട്ടിമറിച്ച് ആ നടപടി സർക്കാർ ക്രമപ്പെടുത്തി നൽകി. രാഷ്ട്രീയ താൽപര്യമുള്ള കേസുകൾക്കായി കോടികൾ മുടക്കി ഡൽഹിയിൽനിന്ന് അഭിഭാഷകരെ ഇറക്കുമതി ചെയ്യുന്ന സർക്കാർ, അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദിച്ചുകൊന്ന മധുവിനു നീതി ഉറപ്പാക്കാൻ‌ ഇടപെടുന്നതേയില്ല. 

നഷ്ടംമാത്രം ഉൽപാദിപ്പിക്കുന്ന സർക്കാർവിലാസം ബോർഡുകളും കോർപറേഷനുകളും പൊതുമേഖലാസ്ഥാപനങ്ങളുമെല്ലാം നമ്മുടെ കൺമുന്നിലുണ്ട്. പദ്ധതികൾ അനന്തമായി നീളുന്നതു കാരണമുള്ള നഷ്ടമാണ് മറ്റൊരു ധൂർത്ത്. ഒരുവശത്ത് ധൂർത്തടിക്കുമ്പോൾ മറുവശത്ത് അടിയന്തരമായി സർക്കാർ ഇടപെടേണ്ട മേഖലകൾ പലതും നിരാലംബമായി തുടരുന്നു. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് ഇപ്പോൾ തുച്ഛമായ വിഹിതമാണു സർക്കാർ കൈമാറുന്നത്. ധനവകുപ്പിന്റെ എതിർപ്പു മറികടന്ന് വേണ്ടപ്പെട്ട ഫയലുകൾ മന്ത്രിസഭയിലെത്തിച്ചു പാസാക്കാനുള്ള മിടുക്കു കാട്ടുന്നവർ സ്കൂൾ പാചകത്തൊഴിലാളികളുടെ പ്രതിഫലം വർധിപ്പിക്കുന്ന ഫയലുകൾക്കുമുന്നിൽ ജാഗരൂകരാകുന്നത് ഒരു നിർഭാഗ്യ ഉദാഹരണം മാത്രം. അവർക്കു 100 രൂപ കൂട്ടുന്നതു തടഞ്ഞുവേണമല്ലോ ഖജനാവ് സംരക്ഷിക്കാൻ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com