നെഹ്റുവിന്റെ കാവൽക്കാരൻ
Mail This Article
സ്വാതന്ത്ര്യമില്ലാത്ത ഇന്ത്യയായിരുന്നെങ്കിൽ കഥകളിയോ കലാമണ്ഡലം ഗോപിയോ ഒന്നും ഉണ്ടാകുമായിരുന്നില്ല. സ്വാതന്ത്ര്യം ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നതു കലാകാരന്മാരെയാണ്. കാരണം, മനസ്സിലുള്ളതെല്ലാം സർവസ്വതന്ത്രമായി പുറത്തുപറയാനും കാണിക്കാനും സാധിക്കുന്ന ലോകമാണു സ്വാതന്ത്ര്യം സമ്മാനിച്ചത്.
കലാമണ്ഡലത്തിൽ എന്റെ കുട്ടിക്കാലത്തെ സ്വാതന്ത്ര്യദിനാഘോഷം ഒരു ദിവസം മുഴുവൻ നീളുന്നതായിരുന്നു. പതാക ഉയർത്തലിൽ തുടങ്ങി വൈകിട്ടു കലാപരിപാടിയോടെ അവസാനിക്കും.
1953ൽ ജവാഹർലാൽ നെഹ്റു കലാമണ്ഡലത്തിൽ വന്നപ്പോൾ രാവും പകലും അദ്ദേഹത്തിന്റെ മുറിക്കു മുന്നിൽ കാത്തുനിന്നു കാര്യങ്ങൾ ചെയ്തുകൊടുക്കാനുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു. രാജ്യസ്വാതന്ത്ര്യത്തിനായി സമരം നയിച്ച മഹാന്റെ മുറിക്കു മുന്നിലെ കാവൽക്കാരനാകാൻ കഴിഞ്ഞതു ഭാഗ്യമാണ്. കാലം കഴിയുംതോറും ആ ചിന്തയുടെ തലപ്പൊക്കം എനിക്കു കൂടിയിട്ടേയുള്ളൂ.
സ്വാതന്ത്ര്യമെന്നതു രാജ്യത്തിന്റെ കൂട്ടായ്മയാണ്. അതില്ലാതാകുന്നുവെന്നു ചിലരെങ്കിലും പറയുമ്പോൾ വേദന തോന്നാറുണ്ട്. നേടിയത് എല്ലാവരും ചേർന്നു നിലനിർത്തുക കൂടി വേണം. അതു സ്വാതന്ത്ര്യസമരം പോലെത്തന്നെ പ്രധാനമാണ്.
English Summary: Kalamandalam Gopi revealed he did guard duty for Nehru