ADVERTISEMENT

ഞങ്ങളും കൃഷിയിലേക്ക് എന്ന മുദ്രാവാക്യവുമായി കർഷകദിനം ഇന്നു കേമമായി ആഘേ‍ാഷിക്കുമ്പേ‍ാൾ, തലമുറകളായി മണ്ണിൽ പൊന്നുവിളയിക്കുന്നവരെ കേൾക്കാതെ, അവർക്കു വേണ്ടി പറയാതെ മുന്നോട്ടു പോകാനാവില്ല. പ്രതികൂല സാഹചര്യങ്ങളിലും മണ്ണിൽ കൃഷിയിറക്കുന്നവർ, വിള വിൽക്കാനിടമില്ലാതെയും വില കിട്ടാതെയും ദുരിതമനുഭവിക്കേണ്ടി വരുന്നതു ശുഭകരമല്ല. കൃഷിഭൂമിതന്നെ നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയുമുണ്ട്.

കാലാവസ്ഥാവ്യതിയാനം ഉൽപാദനക്ഷമതയെ ബാധിക്കുമ്പോൾ, കൃഷിയുടെ പ്രേ‍ാത്സാഹനത്തിനു സർക്കാർ പ്രഖ്യാപിക്കുന്ന നടപടികൾ ഉപകാരപ്പെടുന്നില്ല. വെല്ലുവിളികളെ അതിജീവിച്ചു വിളയുണ്ടാക്കുന്നവർതന്നെ അവ വന്യജീവികൾ കൊയ്തുകൊണ്ടു പോകാതിരിക്കാൻ കാവലിരിക്കേണ്ടിവരുന്നു. ആനയും കാട്ടുപന്നിയും മുതൽ മയിലുകൾവരെ വിളതേടി നാട്ടിലിറങ്ങുമ്പോൾ പരിഹാരനടപടികൾ ഫയലുകൾ വിട്ടു പുറത്തു വന്നിട്ടില്ല. കാട്ടുപന്നികളെ വെടിവയ്ക്കാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകിയെങ്കിലും പലയിടത്തും അതു നടപ്പാക്കാത്ത സ്ഥിതിയുണ്ട്.

അതിനിടയിലാണ്, ബഫർസോൺ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കപ്പെടാതെ തുടരുന്നത്. ഒരു കിലോമീറ്റർ ബഫർസോൺ പ്രഖ്യാപിച്ചാൽ ജനവാസമേഖലയെ എങ്ങനെ ബാധിക്കുമെന്ന് അറിയിക്കാൻ ‌സുപ്രീം കോടതി നൽകിയ സമയപരിധി തീരാൻ രണ്ടാഴ്ചയേ ഉള്ളൂ. എന്നാൽ, കേരളത്തിൽ വനംവകുപ്പിന്റെ പഠനം പകുതി പോലുമായില്ല. ബഫർസോൺ സംബന്ധിച്ച ഉറപ്പുകളെ സംശയത്തോടെ കാണുന്ന കർഷകരെ കുറ്റപ്പെടുത്താനാവില്ല.

അർഹമായ വില സർക്കാർതന്നെ നിഷേധിച്ചുവെന്ന സങ്കടമാണ് നെൽക്കർഷകരിൽനിന്നു കേൾക്കുന്നത്. കേന്ദ്രസർക്കാർ താങ്ങുവിലയിൽ വരുത്തിയ വർധന അതേപടി അംഗീകരിക്കാത്തതിനാൽ രണ്ടു വർഷത്തിനിടെ കർഷകനു നഷ്ടമായതു കിലേ‍ാഗ്രാമിന് 1.72 രൂപയാണ്. സംസ്ഥാന സർക്കാർ സ്വന്തം വിഹിതം വെട്ടിക്കുറച്ചതാണു കാരണം. സംഭരണമാണു കേരളത്തിൽ നെൽക്കൃഷിയെ നിലനിർത്തുന്നതെന്ന് ഓർക്കണം. പച്ചക്കറി വിളകൾ വില കിട്ടാതെ കർഷകർ സ്വയം നശിപ്പിക്കുന്ന സ്ഥിതി വന്നപ്പേ‍ാൾ രണ്ടു വർഷം മുൻപ് 14 ഇനം പച്ചക്കറികൾ സംഭരിക്കാൻ താങ്ങുവില ഉൾപ്പെടെ പ്രഖ്യാപിച്ചെങ്കിലും ആവശ്യത്തിനു പണമോ സൗകര്യങ്ങളോ നൽകാത്തതിനാൽ പാളി. നാഫെഡിന്റെ വ്യവസ്ഥകൾ മൂലം കെ‍ാപ്രസംഭരണം വഴിമുട്ടിയപ്പേ‍‍ാൾ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചത് ആശ്വാസമാണ്. എന്നാൽ, സംഭരണം പരിമിതമായതിനാൽ എല്ലാവർക്കും പ്രയോജനം ലഭിക്കുന്നില്ല. ക്ഷീരമേഖലയിൽ മിൽമയുടെ സംഭരണം ആശ്വാസമാണെങ്കിലും കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നതും കാലികളുടെ ചികിത്സച്ചെലവു വർധിക്കുന്നതും ആശങ്കയാണ്.

ഹൈറേഞ്ചിലെ കർഷകനെ നിവർന്നുനിൽക്കാൻ പ്രാപ്തനാക്കിയ ഏലം വിലയിടിവിന്റെ നിലയില്ലാക്കയത്തിലാണ്. മറ്റെല്ലാ വിളകൾക്കും വിലയിടിയുന്ന സാഹചര്യം ഉണ്ടായപ്പോൾ ഇടുക്കിയിലെ ഭൂരിഭാഗം കർഷകരും അഭയം പ്രാപിച്ചത് ഏലത്തെയാണ്. 2019 ഓഗസ്റ്റ് 3നു നടന്ന ഏലക്കാ ഇ-ലേലത്തിൽ ഉയർന്ന വില 7000 രൂപയിലെത്തി റെക്കോർഡിട്ടിരുന്നു. അതിനുശേഷം 3 വർഷംകൊണ്ട്, മുടക്കുന്ന പണംപോലും തിരിച്ചുകിട്ടാത്ത രീതിയിൽ വിലയിടിഞ്ഞു. കീടനാശിനിയുടെ പ്രയോഗം കയറ്റുമതിയെ വളരെ ദോഷകരമായി ബാധിച്ചു. കീടബാധ അകറ്റാനുള്ള മാർഗനിർദേശങ്ങൾ യഥാസമയം ലഭിക്കാതെ കർഷകർ കീടനാശിനി വിൽപനക്കാരെ സമീപിക്കേണ്ടി വരുന്നു. അമിത കീടനാശിനി പ്രയോഗം ഒഴിവാക്കാൻ സ്‌പൈസസ് ബോർഡിന്റെ ഇടപെടൽ ആവശ്യമാണ്. ഇ-ലേലത്തിൽ കർഷകരുടെ ഉൽപന്നം മാത്രമായി ലേലത്തിനു വയ്ക്കാൻ സൗകര്യം ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്. കിലോയ്ക്ക് 1500 രൂപ തറവില നിശ്ചയിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

കാലാവസ്ഥാ വ്യതിയാനം മൂലം റബറിന്റെ ഉൽപാദനം 30% കുറഞ്ഞു. വിദഗ്ധരായ ടാപ്പിങ് തൊഴിലാളികളുടെ അഭാവത്തിനു പരിഹാരം കാണാനായിട്ടില്ല. റബർ നടീൽ സബ്സിഡി 2016 മുതൽ ലഭിക്കുന്നില്ല. താങ്ങുവില 175 രൂപയാണ്. വിപണി വില താങ്ങുവിലയോട് അടുത്തു നിൽക്കുന്നതിനാൽ റബർ പ്രൊഡക്‌ഷൻ ഇൻസെന്റീവ് സ്കീമിനോടു കർഷകർ താൽപര്യം കാണിക്കുന്നില്ല. അടിസ്ഥാനവില കുറഞ്ഞത് 200 രൂപയെങ്കിലുമാക്കണം എന്നാണ് ആവശ്യം.
മികച്ച വിള, അതിനു ന്യായവില, സമയബന്ധിതമായ സംഭരണം, സ്വന്തം ഭൂമിയിൽ സുരക്ഷിതമായി കൃഷി ചെയ്യാനുള്ള അവകാശം; ഇതൊക്കെയാണു ഓരോ കർഷകനും ആഗ്രഹിക്കുന്നത്. എന്നാൽ, പലപ്പോഴും വിയർപ്പിന്റെ വിലപേ‍ാലും കിട്ടാതെ പോകുന്നു. കർഷകദിനത്തിന്റെ പൊലിമയിൽ ഈ യാഥാർഥ്യം കാണാതെ പോകരുത്.

English Summary: Farmer's Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com