ADVERTISEMENT

വിസ്മയങ്ങളുടെ മയിൽപീലിയഴകാണു കണ്ണൻ. 

കൗതുകങ്ങളുടെ മായാമുരളി. 

സ്നേഹവാത്സല്യങ്ങളുടെ ഹരിചന്ദനം.

മധുരസ്മരണകളുടെ തുളസീദളം.

ഭക്തമനസ്സിനെ കൃഷ്ണൻ അമ്പാടിയാക്കുന്നു.

നന്ദന’ത്തിലെ ബാലാമണിയായി നിങ്ങളിലേക്കെത്തുന്നതിനു മുൻപേ ഞാൻ ഗുരുവായൂരപ്പനിലേക്ക് എത്തിയിരുന്നു. ആലപ്പുഴ ജില്ലയിലെ മുതുകുളം എന്ന കൊച്ചുഗ്രാമത്തിലെ ധന്യയെന്ന ആ പെൺകുട്ടിക്ക് അവധിക്കാല യാത്രയ്ക്കുള്ള കമ്പമോ വിരലിൽ ഒളിപ്പിച്ചുകൊണ്ടുവരുന്ന മഞ്ചാടിക്കുരുവിനോടുള്ള കൗതുകമോ ആയിരുന്നില്ല ഭഗവാൻ. ഓർമവച്ച കാലം മുതൽ അമ്മയും അമ്മൂമ്മയും അച്ഛനുമൊക്കെ എന്തിനും ഏതിനും ആശ്രയിക്കുന്ന ശക്തിയായിരുന്നു ഭഗവാൻ കൃഷ്ണൻ. വർഷത്തിലൊരിക്കൽ ഗുരുവായൂരപ്പനെ കാണാൻ പോകുമ്പോൾ നാളത്രയും ഉഴിഞ്ഞു മാറ്റിവച്ച നാണയക്കിഴി അച്ഛൻ കൊണ്ടുപോകുന്നതു കണ്ട്, എന്റെ വിഷുക്കൈനീട്ടത്തിൽ നിന്നുള്ള നാണയങ്ങളും എനിക്കേറെ പ്രിയപ്പെട്ട വളപ്പൊട്ടുകളും തൂവാലയിൽ പൊതിഞ്ഞു ഭണ്ഡാരത്തിൽ ഇട്ടത് ഓർത്തുപോകുന്നു. ‘നന്ദന’ത്തിന്റെ ഒടുവിൽ ‘ഇതൊരു പെൺകുട്ടിയുടെ മനസ്സിന്റെ ഭ്രമകൽപനകളാവാം’ എന്നെഴുതിക്കാണിക്കുന്നുണ്ട്. എനിക്കും അങ്ങനെയാവാം. പക്ഷേ, ഇക്കാലമത്രയും ഗുരുവായൂരപ്പൻ എന്ന ശക്തി എന്റെ കൂടെത്തന്നെ ഉണ്ടായിട്ടുണ്ട്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാതിലകപ്പട്ടം നഷ്ടപ്പെട്ടത് എന്നെ വല്ലാതെ തളർത്തിയിരുന്നു. പഠനത്തിൽ മുന്നിലായിരുന്നുവെങ്കിലും എല്ലാറ്റിനോടും ഒരു വിരക്തി. അവസാനം അതു പഠനത്തെ ബാധിച്ചുതുടങ്ങി. വീടിന്റെ മുന്നിലെ തടിക്കട്ടിലിൽ ഇരുന്നു കാലുകളാട്ടി റോഡിലേക്കു കണ്ണുംനട്ട് ഒരേ ഇരിപ്പ്. ഒരു ദിവസം അങ്ങനെ ഇരിക്കുമ്പോൾ പ്രായമായ ഒരാൾ കടന്നുവന്ന്, കുടിക്കാൻ എന്തെങ്കിലും ഉണ്ടോയെന്നു ചോദിച്ചു. ഞാൻ അടുക്കളയിൽ നിന്നു സംഭാരം കൊണ്ടുവന്ന് അദ്ദേഹത്തിനു കൊടുത്തു. പഠനത്തിൽ തീരെ താൽപര്യമില്ലെന്നു തോന്നുന്നല്ലോ എന്നയാൾ പെട്ടെന്നു ചോദിച്ചത് എന്നെ ഞെട്ടിച്ചു. ‘ശ്രദ്ധ കിട്ടുന്നില്ല’ എന്നായിരുന്നു എന്റെ മറുപടി. ഉടൻ അദ്ദേഹം കടലാസും പേനയും ആവശ്യപ്പെട്ടു. അതിലെഴുതാൻ എനിക്കൊരു മന്ത്രം പറഞ്ഞുതന്നു. 

‘‘അരുണകിരണജാലൈ രഞ്ജിതാശാവകാശാ 

വിധൃതജപവടീകാ പുസ്തകാഭീതിഹസ്താ 

ഇതരകരവരാഢ്യാ ഫുല്ലകൽഹാരസംസ്ഥാ 

നിവസതു ഹൃദി ബാലാ നിത്യകല്യാണരൂപാ’’ 

എഴുതിയെടുത്ത എന്നെക്കൊണ്ടു തന്നെ അദ്ദേഹം ഒരു തവണ ആ മന്ത്രം വായിപ്പിച്ചു. ഇനി പഠിക്കുന്നതിനു മുൻപ് ഇതു കൃത്യമായി ചൊല്ലണമെന്നു പറഞ്ഞു കടലാസ് ഭദ്രമായി മുറിക്കുള്ളിൽ വച്ചിട്ടു വരാൻ ആവശ്യപ്പെട്ടു. ഞാൻ തിരികെ വന്നപ്പോഴേക്കും ആളെ കാണാനില്ല. വഴിവക്കിലും അടുത്ത വീട്ടിലുമൊക്കെ തിരക്കിയെങ്കിലും അങ്ങനെ ഒരാളെ കണ്ടതായി ആരും പറഞ്ഞില്ല. 

എണ്ണമെഴുക്കുള്ള ചുരുണ്ട മുടി ചീകിയൊതുക്കി, ചന്ദനം തൊട്ട്, മുണ്ടും ഷർട്ടും ധരിച്ച് അന്നെന്നെ കാണാൻ വന്നത് ആരാണെന്ന് എനിക്കിപ്പോഴും അറിയില്ല. 

ബാലാമണിയെപ്പോലെയെങ്കിൽ ഞാൻ അതിനു മുൻപേ കൃഷ്ണനെ കണ്ടുകഴിഞ്ഞു. പത്താം ക്ലാസിൽ 94% മാർക്കും കിട്ടി. പിന്നീടു സിനിമാജീവിതത്തിലും ഇപ്പോൾ വിവാഹജീവിതത്തിലും എന്റെ ഭഗവാൻ എപ്പോഴും കൂടെയുണ്ടെന്ന തോന്നലാണെനിക്ക്. എ ന്തു ദുഃഖങ്ങൾ വന്നാലും ആരുടെയെങ്കിലും രൂപത്തിൽ ഭഗവാൻ എന്റെ മുന്നിൽ വരുന്നു. എന്റെ തോന്നലാവാം. പക്ഷേ, ആ തോന്നലിന്റെ ശക്തിയാണു ജീവന്റെ അടിസ്ഥാനം. 

കണ്ണന്റെ രോഹിണി നക്ഷത്രത്തിൽ ഒരു മകൻ ജനിച്ചതുപോലും ഞാൻ ആ തരത്തിലാണു കാണുന്നത്. മിക്ക ജില്ലകളിലും ശുചിത്വ അംബാസഡറായി അതതു ജില്ലക്കാരെ തിരഞ്ഞെടുത്തപ്പോഴും ഗുരുവായൂർ നഗരസഭ എന്നെയാണു തിരഞ്ഞെടുത്തത്. കണ്ണന്റെ അടുത്തെത്താനുള്ള മറ്റൊരു നിയോഗം. 

എന്റെ സിനിമാജീവിതത്തിൽപോലും ഒരു പക്ഷേ, ഒരു ബാലാമണി ഇല്ലായിരുന്നെങ്കിൽ മലയാളികൾ എന്നെ മറന്നുപോയേനെ. ഇപ്പോൾ ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നപ്പോഴും ഉള്ളിൽ ആശങ്കയായിരുന്നു. അഭിനയം മോശമാകുമോ, പ്രേക്ഷകർ സ്വീകരിക്കുമോ? പക്ഷേ, എന്റെ ആശങ്കകളെയെല്ലാം തകർത്തെറിയും വിധമായിരുന്നു പ്രേക്ഷകർ തന്ന സ്വീകരണം. നമ്മുടെ ആഗ്രഹങ്ങൾ ശക്തവും ആത്മാർഥവുമാണെങ്കിൽ, അതിനുവേണ്ടി നാം അശ്രാന്തം പരിശ്രമിച്ചാൽ ഈ പ്രപഞ്ചം അതു നടത്തിത്തരും, പ്രപഞ്ചമാകുന്ന ഈശ്വരൻ.

‘അഹം ബ്രഹ്മാസ്മി’. മനസ്സിനുള്ളിലാണ് ഈശ്വരൻ. മനസ്സിനോളം കരുത്തുള്ളതൊന്നുമില്ല എന്നല്ലേ. മനസ്സിൽ സന്തോഷവും സമാധാനവും നിറച്ചാൽ, നാം അതായിത്തീരുന്നു– മനസ്സാകുന്ന ഈശ്വരൻ. പ്രപഞ്ചവും ആത്മവിശ്വാസവും മനസ്സും എല്ലാം എനിക്ക് ഈ രൂപമാണ്. 

സാധാരണ മനുഷ്യനെപ്പോലെ കുസൃതിയും കുറുമ്പും സ്നേഹവും പ്രണയവും വാശിയും ദേഷ്യവും ഒക്കെയുള്ള, കള്ളനെന്നു വരെ സ്നേഹത്തോടെ വിളിക്കുന്ന ഭഗവാൻ ക‍ൃഷ്ണൻ. ഈശ്വരനെ ഭയക്കുകയും അനുസരിക്കുകയും മാത്രമല്ല, പ്രേമത്തോടെ ചേർത്തുപിടിക്കാനും വാത്സല്യത്തോടെ മടിയിലെടുത്തുവയ്ക്കാനും കഴിയുന്നിടത്താകണം, കണ്ണന്റെ കനിവ്. 

പുത്രദുഃഖം മറികടക്കാൻ പൂന്താനം പറയുന്നത് ‘ഉണ്ണിക്കൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കളായ്’ എന്നാണ്. നറുവെണ്ണ, കാർവർണം, മഞ്ഞച്ചേല, മയിൽപീലി... എല്ലാം ഹൃദയഹാരിയായ വസ്തുക്കൾ. പശുക്കളെ മേച്ചും പാണ്ഡവരെ നയിച്ചും കംസവൃന്ദങ്ങളെ ഇല്ലാതാക്കിയും കാളിയനെ ഓടിച്ചും രാധയ്ക്കു പ്രണയസങ്കടങ്ങൾ സമ്മാനിച്ചുമൊക്കെ സംഭവബഹുലമാണു കണ്ണന്റെ കഥ. 

മഹാപണ്ഡിതനായ മേൽപുത്തൂരിന്റെ വിഭക്തിയെക്കാൾ പൂന്താനത്തിന്റെ ഭക്തിയാണ് എനിക്കിഷ്ടം എന്നു പറഞ്ഞ ലാളിത്യത്തിന്റെ കുമാരനാണ് എന്റെ കണ്ണൻ. അമ്പലപ്പുഴയിലെ കണിക്കൊന്ന ആയാലും ഗുരുവായൂരിലെ മഞ്ജുളാൽ ആയാലും എണ്ണിയാൽ ഒടുങ്ങാത്ത കൗതുകങ്ങളുടേതാണു കണ്ണന്റെ കഥകൾ. അതൊരിക്കലും തീരുന്നുമില്ല. 

എല്ലാവർക്കും ജന്മാഷ്ടമി ആശംസകൾ.

(ചലച്ചിത്ര നടിയാണ് ലേഖിക)

English Summary: Navya Nair remembers Sri Krishna Jayanthi memories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com