ADVERTISEMENT

ഇത്തവണ മനസ്സുനിറഞ്ഞ് ഓണമുണ്ണാൻ പലർക്കും പെടാപ്പാടു വേണ്ടിവരുമെന്നു തീർച്ച. ഓണക്കാലം മനസ്സിലും വീട്ടുകലവറകളിലും നിറയ്‌ക്കേണ്ടതു സമൃദ്ധിയാണെങ്കിലും സംസ്ഥാനത്താകെ അനുഭവപ്പെടുന്ന വിലക്കയറ്റം ഓണനാളുകളിൽ അസഹ്യമാകുമെന്ന ആശങ്കയിലാണു കേരളം. കോവിഡ് തളർച്ചയിൽനിന്നു പൂർണമായും കരകയറാനാവാതെ ജനങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയിൽക്കൂടി കടന്നുപോകുമ്പോൾ നിത്യോപയോഗ സാധനങ്ങളുടെ വിലവർധന കനത്ത ആഘാതമാകുകയും സാധാരണക്കാരുടെ അടുക്കളബജറ്റിന്റെ താളം തെറ്റുകയും ചെയ്യുന്നു.

അരിവില കൂടുന്നത് ഇപ്പോഴത്തെ ദുർഘടസാഹചര്യത്തിന്റെ വ്യക്തമായ ഉദാഹരണമാണ്. ജനപ്രിയ അരി ഇനങ്ങൾക്കെല്ലാം കഴിഞ്ഞ മൂന്നു മാസത്തിനിടെ വൻ തോതിലാണു വില കൂടിയത്. കിലോഗ്രാമിനു 5 മുതൽ 10 രൂപ വരെയാണു വർധന. മൊത്തവിപണിയിലും ചില്ലറ വിപണിയിലും ഈ വർധന പ്രകടമാണ്. അരിക്കായി കേരളം കൂടുതലായി ആശ്രയിക്കുന്ന തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള ലഭ്യത കുറഞ്ഞതാണു വിലവർധനയ്ക്ക് ഒരു കാരണം. ഉഴുന്നു പരിപ്പിനും തുവരപ്പരിപ്പിനുമെ‍ാക്കെ വില കത്തിക്കയറുന്നു. ഇവയ്ക്ക് ഒരു മാസത്തിനകം 15 ശതമാനത്തോളം വില കൂടിക്കഴിഞ്ഞു. 

പച്ചക്കറികൾക്കു പലയിടത്തും തോന്നുംപടിയാണു വില. മഴക്കെടുതിമൂലം നാടൻ പച്ചക്കറികളുടെ ഉൽപാദനത്തിൽ കുറവു വരാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഇത്തവണയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറികളാവും ഓണവിപണിയിൽ കൂടുതലായി വിൽക്കുക. വിലവർധനയാകട്ടെ, കേരളത്തിലെ കർഷകരുടെ വരുമാനം കാര്യമായി വർധിപ്പിക്കുന്നുമില്ല. പൊതുവിപണിയിൽ വില ഉയരുമ്പോഴും സർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്ന് ആരോപണമുണ്ട്. പൊതുവിപണിയിൽനിന്ന് 10–30 രൂപ വരെ വില കുറച്ചാണ് ഹോർട്ടികോർപ് വിൽ‍ക്കുന്നതെങ്കിലും ഇവരുടെ വിൽപനശാലകളിൽ എല്ലാ പച്ചക്കറികളും എപ്പോഴും ലഭ്യമല്ലെന്ന പരാതിയുയരുന്നു.

റേഷൻകടകൾ, മാവേലി, നീതി സ്‌റ്റോറുകൾ എന്നിങ്ങനെ കാര്യക്ഷമമായ വിപണനശൃംഖലകളുള്ള കേരളം വിലക്കയറ്റത്തെ നേരിടാൻ എത്രത്തോളം സജ്‌ജമാണ്? ഓണം പ്രമാണിച്ചുള്ള പ്രത്യേക ചന്തകളും വിപണനമേളകളും മറ്റും നിശ്‌ചിത വിലയ്‌ക്കു നിത്യോപയോഗ സാധനങ്ങൾ സാധാരണക്കാരിലെത്തിക്കാറുണ്ടെങ്കിലും പെ‍ാതുവിപണിയിലെ വിലക്കയറ്റത്തെ നേരിടാൻകൂടി സർക്കാർസംവിധാനങ്ങൾ സജ്ജമാകേണ്ടതല്ലേ?

ഇതിനിടെ, സെർവർ തകരാറിനെത്തുടർന്ന് തുടർച്ചയായി ഓണക്കിറ്റ്, റേഷൻ വിതരണം മുടങ്ങുന്നതു വലിയ ആശങ്കയാണുണ്ടാക്കുന്നത്. ബയോമെട്രിക് സംവിധാനവും കാര്യക്ഷമമല്ല. സെർവർ തകരാറിന്റെ പശ്ചാത്തലത്തിൽ ഓണക്കിറ്റും സ്പെഷൽ റേഷനും അടുത്ത മാസാവസാനം വരെ ദീർഘിപ്പിച്ച് കടയിലെ തിരക്ക് ഒഴിവാക്കണമെന്ന് ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

നമ്മുടെ കർഷകർക്കു കൂടുതൽ പ്രോത്സാഹനം നൽകുകയും വിപണിസൗകര്യം വർധിപ്പിക്കുകയും ചെയ്‌താൽ കുറെ നിത്യോപയോഗ സാധനങ്ങളെങ്കിലും ന്യായവിലയ്‌ക്ക് എപ്പോഴും ലഭ്യമാകുന്ന സ്ഥിതിവരും. ഒപ്പം, റേഷൻസാധനങ്ങളുടെ പൂഴ്‌ത്തിവയ്‌പും കരിഞ്ചന്തയും തടയാനുള്ള കർശന നടപടികളും വേണം. രാജ്യത്തെ വിവിധ മാർക്കറ്റുകളിലെ വിലനിലവാരം പഠിച്ച്, വില കുറഞ്ഞുനിൽക്കുമ്പോൾ നിത്യോപയോഗ സാധനങ്ങൾ വാങ്ങി സംഭരിക്കാനായി സംസ്ഥാനത്ത് സെന്റർ ഫോർ പ്രൈസ് റിസർച് (വില ഗവേഷണ കേന്ദ്രം) സ്ഥാപിക്കുമെന്നും ഇതിനായി 12 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും സർക്കാർ കഴിഞ്ഞ മാർച്ചിൽ പറഞ്ഞിരുന്നു. ഈ പ്രഖ്യാപനം പാഴായിപ്പോവുന്നതിനെപ്പറ്റി കൂടുതൽ ഓർക്കുന്നത് കേരളം ഓണക്കാല വിലക്കയറ്റത്തിൽ വലയുമ്പോഴാണ്. 

ഓണത്തിനു വില പിടിവിട്ട് ഉയരാതിരിക്കാൻ സർക്കാർ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാണ്. ഓണ വിപണി ലക്ഷ്യമിട്ടു വിലവർധനയ്ക്കായി ഇടനിലക്കാർ പ്രവർത്തിക്കുന്നുണ്ടോയെന്ന പരിശോധനയും വേണം. വരുമാന ഇടിവ്, വിലക്കയറ്റം, താങ്ങാനാവാത്ത കടഭാരം എന്നിവ മൂലം വലിയൊരു വിഭാഗം ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ സർക്കാർ മനസ്സിലാക്കേണ്ടതുണ്ട്. നിത്യോപയോഗ സാധനവിലകളുടെ കടിഞ്ഞാൺ എപ്പോഴും കയ്യിലിരിക്കണമെന്ന നിശ്‌ചയദാർഢ്യം സർക്കാരിന് ഉണ്ടാവുകയാണ് ഏറ്റവുമാദ്യം വേണ്ടത്.

 

Content Highlight: Price Hike during Onam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com