ADVERTISEMENT

ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി ‘ഐഎൻഎസ് വിക്രാന്ത്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാജ്യത്തിനു സമർപ്പിക്കുമ്പോൾ വിളംബരം ചെയ്യപ്പെടുന്നതു നമ്മുടെ സൈനികക്കരുത്തിന്റെയും സ്വാഭിമാനത്തിന്റെയും സ്വയംപര്യാപ്തതയുടെയും സന്ദേശമാണ്. വിക്രാന്തിൽ മൂവർണ പതാകയും നാവിക പതാകയും ഉയരുന്ന ആ മുഹൂർത്തത്തിനായുള്ള കാത്തിരിപ്പിലാണു രാജ്യം. 

സ്വന്തം രൂപകൽപനയിൽ തദ്ദേശീയമായി വിമാനവാഹിനിക്കപ്പൽ നിർമിക്കുക എന്നതു വികസിത രാജ്യങ്ങൾക്കുപോലും വൻ കടമ്പയാണെന്നിരിക്കെ, സ്വപ്നതുല്യമായ ആ നേട്ടമാണു വിക്രാന്തിലൂടെ നാം കൈപ്പിടിയിലൊതുക്കുന്നത്. പ്രതിരോധരംഗത്തെ ഭാവിപദ്ധതികൾക്കു കൃത്യമായ ദിശാബോധവും പ്രതിരോധമേഖലയ്ക്കാകെ ആവേശവും പകരുകയാണ് ഐഎൻഎസ് വിക്രാന്ത്. വിമാനവാഹിനി യാഥാർഥ്യമായതിനു പിന്നിലെ മുഖ്യശക്തി കൊച്ചിൻ ഷിപ്‌യാഡാണെന്നത് ഓരോ മലയാളിക്കും അഭിമാനമേകുന്നു. 

വിമാനവാഹിനികൾ രാജ്യത്തിന്റെ തന്ത്രപ്രധാന ആസ്തിയാണ്. സമുദ്രശക്തിയിലുള്ള മേൽക്കൈ മാത്രമല്ല, മറിച്ച് കര–ജല–വായു പ്രതിരോധത്തിലുള്ള സമഗ്രശേഷി കൂടിയാണ് അവയിലൂടെ ലഭിക്കുക. സ്വാതന്ത്ര്യാനന്തരമുള്ള 75 വർഷത്തിനിടെ 3 വിമാനവാഹിനികൾ മാത്രമേ നമുക്കു സ്വന്തമാക്കാൻ കഴി‍ഞ്ഞിട്ടുള്ളൂ. ഇതിൽ നിലവിൽ സേവനത്തിലുള്ളതാകട്ടെ ഐഎൻഎസ് വിക്രമാദിത്യ എന്ന ഒരേയൊരു വിമാനവാഹിനി മാത്രം. ആദ്യ വിമാനവാഹിനിയായിരുന്ന ഐഎൻഎസ് വിക്രാന്ത് (ബ്രിട്ടനിൽനിന്നു വാങ്ങിയ എച്ച്എംഎസ് ഹെർക്കുലിസ്) എന്ന, ഇപ്പോഴത്തെ വിക്രാന്തിന്റെ മുൻഗാമി സേവനത്തിൽനിന്നു വിരമിച്ചിട്ടു വർഷങ്ങളായി. ഐഎൻഎസ് വിരാടും (എച്ച്എംഎസ് ഹെർമിസ്) ഇപ്പോൾ സേവനത്തിലില്ല. രാജ്യത്തെ സമുദ്ര സാഹചര്യങ്ങളും സേനയുടെ ആവശ്യങ്ങളും അറിഞ്ഞു രൂപകൽപന ചെയ്തു നിർമിച്ച, അതിനൂതന സംവിധാനങ്ങളുടെയും സർഫസ് ടു എയർ മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളുടെയും കരുത്തുള്ള വിമാനവാഹിനി സ്വന്തമാകുമ്പോൾ അതുകെ‍‍ാണ്ടുതന്നെ നമ്മുടെ അഭിമാനത്തിനു തിളക്കമേറുന്നു.

നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ രൂപകൽപന ചെയ്ത ആദ്യ വിമാനവാഹിനിയാണു വിക്രാന്ത്. രാജ്യത്തു നിർമിക്കപ്പെട്ടതിൽ ഏറ്റവും വലിയ കപ്പൽ, കൊച്ചിൻ ഷിപ്‌യാഡിൽ നിർമിച്ച ആദ്യ പടക്കപ്പൽ, 3ഡി മോഡലിങ് സംവിധാനം ഉപയോഗപ്പെടുത്തി രൂപകൽപന ചെയ്ത രാജ്യത്തെ ആദ്യ വിമാനവാഹിനി തുടങ്ങി ഏറെ വിശേഷണങ്ങളുണ്ട്. 15 ഡെക്കുകൾ, 3 റൺവേകൾ, ക്രൂവിനു താമസിക്കാൻ 2300 കംപാർട്മെന്റുകൾ. കടലിൽ ഒഴുകുന്ന ചെറുനഗരം എന്ന വിശേഷണം അന്വർഥമാക്കുന്ന കാഴ്ചകളാണു വിക്രാന്ത് വാഗ്ദാനം ചെയ്യുന്നത്.    

പടക്കപ്പലിനു വേണ്ടിവന്ന 76% നിർമാണ സാമഗ്രികളും രാജ്യത്തുതന്നെ ഉണ്ടാക്കിയെന്ന ആത്മനിർഭരതയുടെ സന്ദേശം പ്രതിരോധരംഗത്തെ തുടർപദ്ധതികൾക്കും കപ്പൽ നിർമാണ മേഖലയ്ക്കു മൊത്തത്തിലും ഉൾക്കരുത്തും നവോർജവും പകരുന്നു. കപ്പൽ നിർമാണത്തിനാവശ്യമായ എക്സ്ട്രാ ഹൈ ടെൻസൈൽ സ്റ്റീൽ രാജ്യചരിത്രത്തിലാദ്യമായി തദ്ദേശീയമായി നിർമിച്ച് ഉപയോഗിച്ച കപ്പലാണു വിക്രാന്ത്. റഷ്യ സ്റ്റീലിനു വില ഉയർത്തിയതോടെയാണു സ്വന്തം സ്റ്റീൽ നിർമിക്കുക എന്ന ലക്ഷ്യത്തിലേക്കു നാം ധൈര്യപൂർവം കടന്നത്. ഭാവിയിൽ ഏതു തരത്തിലുള്ള കപ്പൽ നിർമാണത്തിനും മുതൽക്കൂട്ടാകുന്ന, പൊതു– സ്വകാര്യമേഖലകൾക്ക് അനുഗ്രഹമാകുന്ന ചുവടുവയ്പാണിത്. 

കോവിഡ്കാലത്തു രാജ്യത്തിന്റെ നിർമാണ, വ്യവസായ മേഖലകളെ തകർച്ചയിൽനിന്നു കരകയറാൻ സഹായിച്ചതിനു പിന്നിലും വിക്രാന്തിന്റെ സാന്നിധ്യമുണ്ട്. സ്റ്റീൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഊർജോൽപാദനം തുടങ്ങിയ രംഗങ്ങളിൽ പൊതു–സ്വകാര്യ മേഖലകളിലുള്ള വൻകിട കമ്പനികളും വിവിധ സംസ്ഥാനങ്ങളിലെ അഞ്ഞൂറിലേറെ ചെറുകിട വ്യവസായ സ്ഥാപനങ്ങളും സ്റ്റാർട്ടപ്പുകളും വിമാനവാഹിനിയുടെ നിർമാണത്തിൽ നേരിട്ടും അല്ലാതെയും ഭാഗഭാക്കായി. കപ്പൽശാലയിലെ രണ്ടായിരത്തോളം ജീവനക്കാർക്കു പ്രത്യക്ഷമായും വിവിധ മേഖലകളിലെ 40,000 പേർക്കു പരോക്ഷമായും തൊഴിൽ ലഭിച്ചുവെന്നതു മറ്റൊരു നേട്ടം.           

പ്രതിരോധരംഗത്തെ ഭാവിപദ്ധതികളിലേക്കു കരുത്തോടെ ചുവടുവയ്ക്കാനുള്ള ആത്മവിശ്വാസമാണു വിക്രാന്ത് പ്രതിരോധമേഖലയ്ക്കു നൽകുന്നത്; മൂന്നു ഭാഗത്തെയും സമുദ്രാതിർത്തികളുടെ സംരക്ഷണം നിർണായകമായ രാജ്യമെന്ന നിലയിൽ കൂടുതൽ വിമാനവാഹിനികളും യുദ്ധക്കപ്പലുകളും നിർമിക്കാനുള്ള പ്രചോദനവും.

English Summary: PM Modi to commission home-made aircraft carrier Vikrant today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com