ADVERTISEMENT

ദേശീയ വികാരത്തിൽ രാജഭരണ ചിന്തയുടെ അംശമെങ്കിലും കടന്നുവന്നേക്കാനിടയുള്ള വഴികളടയ്ക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. അതുകൊണ്ടാണ് ഡൽഹിയിലെ ചരിത്രപ്രധാനമായ രാജ്‍പഥിന്റെ പേര് കർത്തവ്യപഥ് എന്നു തിരുത്താൻ തീരുമാനിച്ചത്. രാജ്‌പഥിൽനിന്നു ബ്രിട്ടിഷ്‌രാജിന്റെ സൂചന എടുത്തു മാറ്റിയ ദിവസം തന്നെ എലിസബത്ത് രാജ്ഞി അന്തരിച്ചതു കൂട്ടിക്കെട്ടാൻ ശ്രമിക്കേണ്ടതില്ല; അതു നമ്മുടെ കർത്തവ്യമല്ല. 

കർത്തവ്യത്തിലുള്ളതു കടമയാണ്. അനുഷ്ഠിക്കേണ്ട കർമം. പഥ് നമ്മുടെ പഥം തന്നെ. വഴി. ഭരണവുമായി ബന്ധമുള്ളവർ കർത്തവ്യപഥിനു സമീപത്തുകൂടി പോകാനിടയായാൽ, അല്ലെങ്കിൽ ആ വഴിയിലേക്കൊന്നു നോക്കിപ്പോയാൽ, അവർക്കു കർത്തവ്യം കൃത്യമായി നിർവഹിക്കാതിരിക്കാൻ കഴിയില്ല എന്നതാണു പേരുമാറ്റത്തിന്റെ ഗുണം. അങ്ങനെയതു ജനക്ഷേമത്തിന്റെ രാജപാതയായി മാറുന്നു. 

കേരളത്തിൽ രാജ്‌പഥില്ലാത്തതുകൊണ്ട് കർത്തവ്യപഥും ഇല്ല. കർത്തവ്യങ്ങൾ യഥാസമയം നിർവഹിക്കാൻ നമുക്കു കഴിയാതെ പോകുന്നത് ഒരുപക്ഷേ, ഇങ്ങനെയൊരു വഴിയും വഴിക്കണ്ണുമില്ലാത്തതുകൊണ്ടാവണം.  പേപ്പട്ടികൾ ഓടിനടന്ന് നാട്ടുകാരെ കടിക്കുമ്പോൾ ബോധവൽക്കരണം നടത്തുമെന്ന പ്രഖ്യാപനം വന്നതിലുള്ളത് ഈ പ്രശ്നം തന്നെയാണ്. ‘പട്ടിയുണ്ട്, സൂക്ഷിക്കുക’ എന്ന ബോർഡ് ഗേറ്റിൽ തൂക്കിയവരെ തെരുവുനായ്ക്കൾ തിരഞ്ഞുപിടിച്ചു കടിക്കുന്നുണ്ടെന്നാണ് അപ്പുക്കുട്ടനു കിട്ടിയ വിവരം.

റോഡുകളൊക്കെ കുഴിപഥങ്ങളായിത്തീർന്നത് നമ്മുടെ ഭാവനയിൽപോലും കർത്തവ്യപഥ് ഇല്ലാത്തതുകൊണ്ടാണ്. ബഹുമാനപ്പെട്ട പൗരജനം കുഴിയിൽ വീഴുന്നതിന്റെ താളം പഥ്, പഥ് എന്നുതന്നെ. 

കർത്തവ്യം അനുഷ്ഠിക്കുന്നവൻ കർത്തവ്യൻ. അങ്ങനെയുള്ള മന്ത്രിമാരെ കർത്തവ്യൻ എന്നുതന്നെ വിളിക്കാം. മുഖ്യ കർത്തവ്യൻ എന്ന പദത്തിന് എന്താ ഒരന്തസ്സ്!

കർത്തവ്യപഥിൽനിന്നു വഴിമാറി നടക്കുന്നതിനും നമ്മുടെ നിഘണ്ടുവിൽ പദമുണ്ട്: കർത്തവ്യമൗഢ്യം. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ. ഇതികർത്തവ്യതാമൂഢൻ എന്ന ഓമനപ്പേര് ഈ അവസ്ഥയിൽനിന്നുണ്ടായതാണ്.

ഡൽഹിയിൽ രാജ്പഥ് വെട്ടി കർത്തവ്യപഥ് ആക്കിയെങ്കിലും എല്ലാ സംസ്ഥാനത്തും ഗവർണർമാർ പാർക്കുന്നതു രാജ്ഭവനിൽത്തന്നെ. അതിന്റെ പേര് കർത്തവ്യഭവൻ എന്നു മാറ്റിയാൽ പല പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നു പിണറായിമുഖ്യൻ വിചാരിക്കുന്നുണ്ടാവും. എന്തു ചെയ്യാം, സംസ്ഥാനം വിചാരിച്ചാൽ രാജ്ഭവനിൽ കർത്തവ്യം കലക്കാനാവില്ലല്ലോ.

Content Highlights: Kartavya path, Delhi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com