ADVERTISEMENT

റോഡിലേക്ക് ഇറങ്ങാൻ പറ്റാതായിരിക്കുന്നു.  കുടുക്കാൻ വായ് തുറന്ന് കുഴി. അല്ലെങ്കിൽ കടിക്കാൻ വായ് തുറന്നു നായ്ക്കൾ. റോഡുകളിലെ സഞ്ചാരസ്വാതന്ത്ര്യം വീണ്ടെടുക്കാൻ ആര് രംഗത്തിറങ്ങും? 

നമ്മുടെ നാട്ടിലെ നിരത്തുകളിൽ വായ് പിളർത്തിയിരിക്കുന്ന കുഴികൾ ഒരു മനുഷ്യജീവൻകൂടി അപഹരിച്ചിരിക്കുന്നു. രക്തപരിശോധനയ്ക്കു ലാബിൽപോയി മടങ്ങുമ്പോഴാണ് എറണാകുളം മാറമ്പിള്ളി സ്വദേശി കുഞ്ഞുമുഹമ്മദ് (73) ആലുവ– മൂന്നാർ റോഡിലെ ചാലയ്ക്കൽ പതിയാട് കവലയിൽ കഴിഞ്ഞമാസം 20നു കുഴിയിൽ വീണത്. ഗുരുതരമായി പരുക്കേറ്റ നിർഭാഗ്യവാൻ മൂന്നാമത്തെ ആഴ്ച (ഇന്നലെ) മരണത്തിനു കീഴടങ്ങി.ഈ വയോധികനും ഒരു രക്തസാക്ഷിയാണ്. ഇന്നത്തെ സർക്കാരിന്റെ ഉദാസീനതയുടെ ബലിയാട്!

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇക്കൊല്ലം തന്നെ ജൂൺ 5ന് തൊടുപുഴയിലും ഓഗസ്റ്റ് 5ന് നെടുമ്പാശ്ശേരിയിലും സെപ്റ്റംബർ 9ന് തൃശൂർ മണ്ണംപേട്ടയിലും ഇരുചക്രവാഹനയാത്രക്കാർ കുഴിയിൽകുടുങ്ങി മരിച്ചിരുന്നു. ഓഗസ്റ്റ് 14ന്, കുഴി ഒഴിവാക്കാൻവേണ്ടി ബൈക്ക് വെട്ടിക്കാൻ ശ്രമിച്ച യാത്രക്കാരൻ മറ്റൊരു വാഹനത്തിൽ തട്ടി ലോറിക്കടിയിൽപെട്ടു മരിച്ചു.മരിച്ചവരുടെ കാര്യമേ വാർത്തയാവൂ. അതു മാത്രമേ മാധ്യമങ്ങൾ ഓർത്തിരിക്കൂ.

നിരത്തിലെ കുഴി കാരണം ഗുരുതരമായി പരുക്കേറ്റു ജീവിതകാലം മുഴുവൻ നരകിക്കേണ്ടിവരുന്നവരുടെ ദുരന്തകഥകൾ ഓർത്തുനോക്കൂ. കൂടിവന്നാൽ പരുക്കേറ്റതിന്റെ പിറ്റേന്നു പത്രങ്ങളുടെ പ്രാദേശിക പേജുകളിൽ വാർത്ത വരും. അന്നോ പിറ്റേന്നോ തന്നെ എല്ലാവരും അതു മറക്കും. നിർഭാഗ്യവശാൽ റോഡിലെ കുഴികൾ മരണക്കെണികളാകുന്ന ദുരവസ്ഥ പിന്നെപ്പിന്നെ വ്യാപകമായി വരികയാണ്.

‘റോഡപകടം’ എന്ന വാക്കിന്റെ അർഥംതന്നെ ഇന്നു കേരളീയ സാഹചര്യത്തിൽ മാറിപ്പോയിരിക്കുന്നു.  അർഥം മൂന്നുവിധത്തിലാകാം. 

1. വാഹനങ്ങൾ കൂട്ടിമുട്ടിയോ അവ മറിഞ്ഞോ ഉണ്ടാകുന്നവ.

2. നിരത്തിലെ കുണ്ടിലും കുഴിയിലും വാഹനങ്ങളോ വ്യക്തികളോ വീണ് ഉണ്ടാകുന്നവ.

3. വാഹനമില്ലാതെ നിരത്തിലിറങ്ങി എന്ന കുറ്റത്തിനു തെരുവുനായ്ക്കൾ കടിച്ചുകീറുന്നതുകൊണ്ട് ഉണ്ടാകുന്നവ.

എന്റെ കാര്യം പറയാം: ജൂൺ ആദ്യവാരത്തിൽ ഒരു ഓട്ടോറിക്ഷ മറിഞ്ഞ് ഇടതുഭാഗത്തെ അഞ്ചാറു വാരിയെല്ല് പൊട്ടിയതിന്റെ ചികിത്സയിലും വിശ്രമത്തിലുമാണു ഞാൻ. ഇതിന്റെ ഭാഗമായി രാവിലെയും വൈകുന്നേരവും കുറച്ചുദൂരം നടക്കാൻ ഡോക്ടർ കൽപിച്ചിരിക്കുന്നു. ഭാര്യയുടെ വിലക്ക്: ഗേറ്റിനു പുറത്ത് കടക്കരുത്. നായ കടിക്കാൻ വന്നാൽ‌ നിങ്ങൾക്ക് ഓടാൻകൂടി പറ്റില്ല. 

mn-karassery
എംഎൻ കാരശ്ശേരി (ഫയൽ ചിത്രം)

വല്ല വാഹനത്തിലും നടക്കാൻ പോകാൻ പറ്റുമോ? എന്റെ സഞ്ചാരസ്വാതന്ത്ര്യം തടയപ്പെട്ടതിന് ആരു സമാധാനം പറയും? ആരാണു നമ്മളെ ഭരിക്കുന്നതെന്ന് എനിക്ക് അടുത്തിടെയായി സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു: നമ്മൾ തിര‍ഞ്ഞെടുത്ത സർക്കാരോ, അതോ കോടതികളോ? 

കെഎസ്ആർടിസി ജീവനക്കാർക്കു സമയത്തും കാലത്തും ശമ്പളം കൊടുക്കണം എന്നു പറയുന്നതു കോടതി, തെരുവുനായ്ക്കളിൽനിന്നു പൗരന്മാരുടെ ജീവൻ കാക്കണം എന്നു കൽപിക്കുന്നതു കോടതി, കുണ്ടും കുഴിയും നികത്തി നിരത്തുകൾ ഗതാഗതയോഗ്യമാക്കണം എന്ന് ഉത്തരവാകുന്നതു കോടതി...

നവോത്ഥാന നായകൻ അയ്യങ്കാളിയുടെ സമരം മൂലം ഒന്നേകാൽ നൂറ്റാണ്ട് മുൻപാണ്, 1900 കാലത്താണ് നമ്മുടെ നാട്ടിൽ അവർണവിഭാഗക്കാർക്കു പൊതുനിരത്തുകളിൽ സഞ്ചാരസ്വാതന്ത്ര്യം കിട്ടിയത് എന്നു ചരിത്രം പറയുന്നു. ഇന്ന്, ജാതി–മത ഭേദമില്ലാതെ നിഷേധിക്കപ്പെടുന്ന റോഡുകളെ വീണ്ടെടുക്കാൻ ആര് മുന്നിട്ടിറങ്ങും?

(എഴുത്തുകാരനും ചിന്തകനുമാണ് ലേഖകൻ)

English Summary: Steps yet to be taken to rectify ‘black spots’ in Kerala Roads

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com