കൂട്ടായി രചിക്കാം പുതുപാഠങ്ങൾ

HIGHLIGHTS
  • ഭാവിയുടെ വെല്ലുവിളി നേരിടാൻ കുട്ടികളെ കരുത്തരാക്കണം
education
Creative: Manorama
SHARE

സംസ്ഥാനത്തു പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ പുരോഗമിക്കുകയാണ്. നമ്മുടെ സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാരം വസ്തുനിഷ്ഠമായി വിലയിരുത്താനുള്ള അവസരം കൂടിയാണിത്. വിദ്യാർഥികളുടെ സമഗ്ര പുരോഗതി സാധ്യമാക്കുന്നതും ഭാവിയുടെ വെല്ലുവിളികൾ നേരിടാൻ അവരെ പ്രാപ്തരാക്കുന്നതുമാണോ നമ്മുടെ പാഠ്യപദ്ധതി എന്നതിൽ ആത്മപരിശോധനയ്ക്കുള്ള സമയവും ഇതുതന്നെ. 

നിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ പ്രധാന ഘടകങ്ങൾ കാലികമായ പാഠ്യപദ്ധതിയും അതു കുട്ടികളിലെത്തിക്കുന്നതിനുള്ള നൂതന ബോധനരീതികളും അതിന്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിനുള്ള മികച്ച പരീക്ഷാസംവിധാനവുമാണ്. 2013ൽ ആണ് കേരളത്തിൽ മുൻപു പാഠ്യപദ്ധതി പുതുക്കിയത്. അഞ്ചു വർഷത്തിലൊരിക്കലെങ്കിലും ഇങ്ങനെ ചെയ്താലേ കാലത്തോടൊപ്പം നിൽക്കാനാകൂവെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വൈകിയാണെങ്കിലും പാഠ്യപദ്ധതി പുതുക്കുമ്പോൾ, ജനകീയ ചർച്ചകളിലൂടെ അതിന് അന്തിമരൂപം നൽകുമെന്നാണു സർക്കാരിന്റെ പ്രഖ്യാപനം. അത്തരമൊരു ദൗത്യത്തിനു മുന്നോടിയായാണ് ‘മലയാള മനോരമ’ കഴിഞ്ഞദിവസങ്ങളിൽ വിദഗ്ധരെ പങ്കെടുപ്പിച്ചു ചർച്ച നടത്തിയത്. വരുംകാലത്തിന്റെ സ്പന്ദനങ്ങൾ ഒപ്പിയെടുക്കുന്ന മികച്ച പാഠ്യപദ്ധതി രൂപപ്പെടുത്താനുള്ള ശ്രമങ്ങൾക്കു ‘മനോരമ’യുടെ പിന്തുണ കൂടിയാണിത്. 

പ്രീ പ്രൈമറിതലം തൊട്ടു ഘടനാപരമായ മാറ്റത്തിനാണു സർക്കാർ ശ്രമിക്കേണ്ടത്. പലതായി ചിതറിക്കിടക്കുകയാണ് ശൈശവ വിദ്യാഭ്യാസമേഖല. പ്രീ പ്രൈമറി രംഗത്ത് ഏകീകൃത പാഠ്യപദ്ധതി ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്. അതു കുട്ടി ജനിച്ചുവളരുന്ന സാമൂഹിക– സാംസ്കാരിക പശ്ചാത്തലത്തോടു ചേർന്നുനിൽക്കുന്നതുമാകണം. ഒപ്പം ഭാവിയുടെ തൊഴിൽ ആവശ്യങ്ങൾ നിറവേറ്റുന്നതും ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങൾക്കു പ്രാധാന്യം കൽപിക്കുന്നതും ജെൻഡർ സെൻസിറ്റിവിറ്റിയും പരിസ്ഥിതി അവബോധവും ഉൾക്കൊള്ളുന്നതുമാകണം പുതിയ പാഠ്യപദ്ധതി. ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും വിവിധ ജെൻഡർ വിഭാഗങ്ങളോടു ജനാധിപത്യപരമായ തുല്യ പരിഗണന പുലർത്തേണ്ടതിന്റെ ആവശ്യകതയും വൈകിയാണെങ്കിലും തിരിച്ചറിയുന്ന കാലമാണിത്. ജെ‍ൻഡർ വിവേചനങ്ങളില്ലാതെ സമഭാവനയോടെയും പരസ്പര ബഹുമാനത്തോടെയും ഇടപെടേണ്ടതെങ്ങനെയെന്നു സ്കൂളുകളിൽതന്നെ പഠിപ്പിച്ചു തുടങ്ങാൻ നമുക്കു കഴിയേണ്ടതുണ്ട്. 

പാഠങ്ങൾ കാണാതെ പഠിച്ചു പരീക്ഷയെഴുതി മാർക്ക് നേടുന്ന പ്രക്രിയയാണു പഠനമെന്ന തെറ്റിദ്ധാരണ നാം കുട്ടികളിൽ ഊട്ടിയുറപ്പിച്ചിട്ടുണ്ട്. ഇതു പൊളിച്ചെഴുതണം. വിശകലനശേഷി, മത്സരക്ഷമത, ക്രിയാത്മകചിന്ത, അറിവു പ്രയോഗിക്കാനുള്ള കഴിവ് എന്നിവ വിലയിരുത്തുന്ന നിരന്തര മൂല്യനിർണയരീതിയാണു വേണ്ടത്. ഓരോ ക്ലാസിലും വിഷയം തിരിച്ച്, കുട്ടി ആർജിക്കുന്ന അറിവിന്റെ തോതു പരിശോധിക്കുന്ന മൂല്യനിർണയ സംവിധാനമുണ്ടാവണം. പ്രതീക്ഷിച്ച നിലവാരം കൈവരിച്ചിട്ടില്ലെങ്കിൽ കാരണം പരിശോധിച്ചു പരിഹരിക്കാനാകണം. 

ഗുണമേന്മയുള്ള അധ്യാപക പരിശീലനം ഉറപ്പാക്കാനും സർക്കാരിനു ബാധ്യതയുണ്ട്. കലാവിദ്യാഭ്യാസം, ആരോഗ്യ വിദ്യാഭ്യാസം, ലൈംഗികവിദ്യാഭ്യാസം, തൊഴിൽ വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ യോജ്യമായ ഘടകങ്ങൾ ഉൾപ്പെടുത്തി ഫ്ലെക്സിബിൾ കരിക്കുലം രൂപപ്പെടുത്താൻ അധ്യാപക വിദ്യാർഥികളെ പ്രാപ്തരാക്കണം. ബോധനരീതികളിൽ തദ്ദേശീയ പരീക്ഷണങ്ങൾക്കു പിന്തുണ ഉറപ്പാക്കണം. സർവീസിലുള്ള അധ്യാപകർക്കു ശാസ്ത്രീയ പരിശീലനം വേണം. 

സാമ്പ്രദായിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കൊപ്പം ഗോത്രകലകളെയും നാട്ടറിവുകളെയും കൂട്ടിയോജിപ്പിക്കേണ്ടതും കാലത്തിന്റെ ആവശ്യമാണ്. ഗോത്ര സങ്കേതങ്ങളിൽ ഏകാധ്യാപക വിദ്യാലയങ്ങൾ പുനരാരംഭിക്കുന്നതിനും സർക്കാർ തയാറാകണം. ഭിന്നശേഷി വിദ്യാർഥികളെ സ്വയംപര്യാപ്തരാക്കാനുള്ള നടപടികൾ പാഠ്യപദ്ധതിയിൽ പ്രതീക്ഷിക്കുന്നു. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥികളെ കൈകാര്യം ചെയ്യുന്നതിനാവശ്യമായ പരിശീലനം അധ്യാപകർക്ക് ഉറപ്പാക്കേണ്ടതുണ്ട്. 

പാഠ്യപദ്ധതി പരിഷ്കരണത്തിനായി എസ്‌സിഇആർടി തയാറാക്കിയ മാർഗരേഖ പൊതുസമൂഹത്തിനു നൽകാൻ സർക്കാർ തയാറാകണം. അതിൽനിന്നു ലഭിക്കുന്ന നിർദേശങ്ങൾകൂടി പരിഗണിച്ചു ജനാധിപത്യപരവും ബഹുസ്വരവുമായ മാതൃകാപാഠ്യപദ്ധതിയിലേക്കു നമുക്കു ചുവടുവയ്ക്കാം.

Education reforms in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}