ADVERTISEMENT

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തോടുള്ള അനിഷ്ടം വ്യക്തമ‌ാക്കി ഒടുവിൽ കരൺ സിങ്ങും. രാജ്യത്തെ പ്രധാന രാജകുടുംബങ്ങളെ ബിജെപി ചാക്കിലാക്കുമ്പോഴാണ് ജമ്മുവിൽനിന്നുള്ള രാജകുടുംബാംഗം കോൺഗ്രസിൽനിന്ന് അകലുന്നത്.

ഗുലാം നബി ആസാദിനു പിന്നാലെ ജമ്മുവിൽനിന്നുള്ള മറ്റൊരു മുതിർന്ന കോൺഗ്രസ് നേതാവ് കരൺ സിങ്ങും തനിക്കു പാർട്ടി ഹൈക്കമാൻഡുമായി ഏതാനും വർഷങ്ങളായി ഒരു ബന്ധവുമില്ലെന്നു വെളിപ്പെടുത്തുകയുണ്ടായി. സോണിയ ഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന കരൺ സിങ് 18 വർഷം കോൺഗ്രസിന്റെ രാജ്യസഭാംഗമായിരുന്നു. ജമ്മു കശ്മീർ മഹാരാജാവായിരുന്ന ഹരി സിങ്ങിന്റെ മകനായ കരൺ സിങ്ങിന് 91 വയസ്സായി. തന്റെ പിതാവിന്റെ ജന്മദിനം ജമ്മു കശ്മീരിൽ പൊതു അവധിയായി പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് അദ്ദേഹത്തിന് ഇപ്പോൾ കൂടുതലിഷ്ടം. ഒരു മകൻ  വിക്രമാദിത്യ സിങ് കോൺഗ്രസിലാണെങ്കിൽ മറ്റൊരു മകൻ അജാതശത്രു ബിജെപിയിലാണ്. 

ജവാഹർലാൽ നെഹ്റുവുമായി നല്ല അടുപ്പമുണ്ടായിരുന്ന കരൺ സിങ്ങിന് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോൾ ആദ്യകാലത്ത് നല്ല ബന്ധമായിരുന്നു. ഇന്ദിരയുടെ രണ്ടാം വരവിലും രാജീവ് ഗാന്ധി, പി.വി.നരസിംഹറാവു എന്നിവരുടെ കാലത്തും കരൺ സിങ് പലവട്ടം കോൺഗ്രസിൽനിന്നു പുറത്തുപോയി. 1998ൽ സോണിയ ഗാന്ധി കോൺഗ്രസ് നേതൃത്വത്തിലേക്കു വന്നപ്പോഴാണു കരൺ സിങ്ങിനു പ്രതാപം തിരിച്ചുകിട്ടിയത്. രാജ്യസഭയിലേക്കു മൂന്നുവട്ടം അവസരം കൊടുത്തതിനു പുറമേ ജവാഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ടിന്റെ വൈസ് ചെയർമാനായും അദ്ദേഹത്തെ നിയമിച്ചു. സോണിയ ഗാന്ധിയായിരുന്നു ചെയർപഴ്സൻ. 2004ൽ ആദ്യ യുപിഎ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇന്ത്യൻ കൗൺസിൽ ഓഫ് കൾചറൽ റിലേഷൻസിന്റെ തലവനായി സിങ്ങിനെ സോണിയ നിയമിച്ചു. കേന്ദ്ര കാബിനറ്റ് മന്ത്രിയുടെ  പദവിയോടെയായിരുന്നു ഇത്. 

കുടുംബവാഴ്ചയുടെ ഭാഗമാണ് കരൺ സിങ്ങുമെങ്കിലും അദ്ദേഹത്തിന് ഇന്ദിരയുടെ മൂത്ത മകൻ സഞ്ജയ് ഗാന്ധിയെ ഇഷ്ടമല്ലായിരുന്നു. രാജീവുമായും സ്വരച്ചേർച്ചയിലായിരുന്നില്ല. ഇപ്പോൾ രാഹുൽ ഗാന്ധിയിലും സിങ് സംപ്രീതനല്ല. രാജ്യസഭയിൽ ഗൗരവത്തോടെ ഇരിക്കുമെന്നല്ലാതെ മറ്റു കോൺഗ്രസ് നേതാക്കളെപ്പോലെ നരേന്ദ്ര മോദിയെ ശബ്ദമുയർത്തി വിമർശിക്കാത്ത സിങ്ങിനോടു രാഹുലിനും താൽപര്യമില്ല. പക്ഷേ, തീൻമൂർത്തി ഭവനിൽ നിന്നു നെഹ്റു ഫണ്ടിന്റെ ഓഫിസ് കേന്ദ്ര സർക്കാർ ഒഴിപ്പിച്ചപ്പോഴും ഇതേ സമുച്ചയത്തിലെ നെഹ്റു സ്മാരക മ്യൂസിയം ആൻഡ് ലൈബ്രറിയുടെ മാനേജിങ് കമ്മിറ്റിയിൽനിന്നു തന്നെ പുറത്താക്കിയപ്പോഴും കരൺ സിങ്, ആദ്യ പ്രധാനമന്ത്രിയോടു ബിജെപി കാണിക്കുന്ന പകയ്ക്കെതിരെ രംഗത്തുവരാൻ മടിച്ചില്ല. നിലവിൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ അധ്യക്ഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അവസരം കിട്ടിയാൽ ബിജെപി നെഹ്റുവിന്റെ പേരും ഒഴിവാക്കിയേക്കാം. 

ഇടതുചായ്‌വുള്ള രാഹുലും പ്രിയങ്കയും തന്നെ അവഗണിക്കുന്നതിൽ കരൺ സിങ്ങിനു വലിയ അതൃപ്തിയാണുള്ളത്.  മറുവശത്തു ബിജെപിയാകട്ടെ, രാജ്യത്തെ പ്രധാന രാജകുടുംബങ്ങളെ ഓരോന്നായി ചാക്കിട്ടുപിടിക്കുകയും ചെയ്യുന്നു.  കോൺഗ്രസ് നേതാവായിരുന്ന ഗ്വാളിയർ രാജകുടുംബാംഗം ജ്യോതിരാദിത്യ സിന്ധ്യ ഇപ്പോൾ ബിജെപി നേതാവും കേന്ദ്ര വ്യോമയാന മന്ത്രിയുമാണ്. 

1971ൽ ഇന്ദിരാഗാന്ധി രാജകുടുംബങ്ങൾക്കുള്ള സർക്കാർ പെൻഷനായ പ്രിവി പഴ്സ് സമ്പ്രദായം നിർത്തലാക്കുകയും 700 രാജകുടുംബങ്ങൾക്കുള്ള പ്രത്യേക പദവികൾ എടുത്തുകളയുകയും ചെയ്തപ്പോൾ രാജ്യത്തെ ഭൂരിപക്ഷം രാജകുടുംബങ്ങളും  ജനസംഘവുമായോ സ്വതന്ത്രാ പാർട്ടിയുമായോ ബന്ധപ്പെട്ടാണു നിന്നത്. അക്കാലത്തു ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ്  മാധവറാവു സിന്ധ്യയും കരൺ സിങ്ങുമാണ് (ഇരുവരും ബന്ധുക്കളുമാണ്) ആദ്യമായി ഇന്ദിരയെ പിന്തുണച്ച് കോൺഗ്രസിൽ ചേർന്ന രാജകുടുംബാംഗങ്ങളെന്നതു കൗതുകകരമാണ്. 

കരൺ സിങ്ങാകട്ടെ, തനിക്കുള്ള പ്രിവി പഴ്സ് വേണ്ടെന്നുവച്ച് അത് ഏതെങ്കിലും ട്രസ്റ്റിനു നൽകണമെന്നു ശുപാർശ ചെയ്യുകയും ചെയ്തു. 1980കൾ മുതൽ 2002ൽ വിമാനാപകടത്തിൽ കൊല്ലപ്പെടുംവരെ കോൺഗ്രസ് പാർട്ടിയുടെ നെടുന്തൂണായിരുന്നു മാധവറാവു സിന്ധ്യ. ജമ്മു രാഷ്ട്രീയത്തിൽനിന്നു ദശകങ്ങളായി വിട്ടുനിൽക്കുന്ന കരൺ സിങ് കോൺഗ്രസിൽ നിന്ന് അകലുന്നതു തിരഞ്ഞെടുപ്പിൽ സ്വാധീനമൊന്നും ഉണ്ടാക്കില്ല. പക്ഷേ, അദ്ദേഹം വിട്ടുപോകുമ്പോൾ കോൺഗ്രസിലെ പഴയൊരു കണ്ണി കൂടി പാർട്ടിക്കു നഷ്ടമാകും.

English Summary: Almost no relations with Congress, says Karan Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com