ADVERTISEMENT

രാജ്ഭവനിൽ വാർത്താസമ്മേളനം വിളിച്ചു മുഖ്യമന്ത്രിക്കും സിപിഎമ്മിനും എൽഡിഎഫ് സർക്കാരിനും എതിരെ അതിരൂക്ഷമായ കടന്നാക്രമണം നടത്തിയിരിക്കുകയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്കെതിരെ അതീവ ഗൗരവമുള്ള ആരോപണങ്ങളും ഗവർണർ ഉന്നയിച്ചിരിക്കുന്നു. കേരളത്തിന്റെ ഭരണ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്തതാണിത്. സ്ഫോടനാത്മകം എന്നു വിശേഷിപ്പിക്കാവുന്ന സാഹചര്യം. 

ഭരണഘടന പ്രകാരം സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവർണർ സ്വന്തം മുഖ്യമന്ത്രി അധികാര ദുർവിനിയോഗം നടത്തി എന്ന ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്. നയപ്രഖ്യാപന പ്രസംഗത്തിൽ ‘എന്റെ സർക്കാർ’ എന്നാണ് ഗവർണർമാർ  സർക്കാരുകളെ  വിശേഷിപ്പിക്കുന്നത്. ആ സ്വന്തം സർക്കാരിനെതിരെയാണു ഗവർണറുടെ പോരാട്ടം.

മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കുക എന്ന പരമ്പരാഗത വളയത്തിനു പുറത്തുചാടുകയാണ് ആരിഫ് മുഹമ്മദ് ഖാൻ എന്നു വിമർശകർക്ക് ആരോപിക്കാം. സർക്കാരിനെ നിരന്തരം മുൾമുനയിലാക്കുകയാണോ ഒരു ഗവർണർ ചെയ്യേണ്ടത് എന്ന ചോദ്യവും ഉയരാം. 

ഒരു ഗവർണർ ഇങ്ങനെയൊക്കെയേ ആകാവൂ എന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ പൊതുബോധത്തെ തെല്ലും ഗൗനിക്കുന്നില്ലെന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ ശൈലി വ്യക്തമാക്കുന്നത്. അതിന്റെ ശരി തെറ്റുകളെക്കുറിച്ചുള്ള ചർച്ച നടക്കുമ്പോഴും അദ്ദേഹം ഉന്നയിക്കുന്ന ചോദ്യങ്ങളുടെ പ്രസക്തിയും ഗൗരവവും കാണാതിരിക്കാനാവില്ല. ഇവയുടെ സത്യാവസ്ഥ അറിയാൻ ജനങ്ങൾക്കവകാശവുമുണ്ട്.

നീതി നിർവഹണം ഉറപ്പാക്കാനും അഴിമതി തടയാനും ഈ സർക്കാരിനു സാധിക്കുന്നുണ്ടോ എന്നതാണു രാജ്ഭവനിൽ അദ്ദേഹം നടത്തിയ അസാധാരണ വാർത്താസമ്മേളനത്തിന്റെ പൊരുൾ എന്നു കാണാം. 2019 ഡിസംബറിൽ കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിൽ ഗവർണർക്കെതിരെ കയ്യേറ്റശ്രമം ഉണ്ടാകുകയും ആ വേദി അലങ്കോലപ്പെടുകയും ചെയ്തതു കേരളം കണ്ട കാര്യം തന്നെയാണ്. പൗരത്വനിയമവുമായി ബന്ധപ്പെട്ടു രാജ്യമാകെ നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായുള്ള പ്രതിഷേധമാണ് അവിടെ കണ്ടതെന്ന ന്യായം സർക്കാരിനുണ്ടാകാം. എന്നാൽ, കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ക്ഷണിച്ചതു പ്രകാരം താൻ പങ്കെടുത്ത ചടങ്ങ് അലങ്കോലപ്പെടുകയും തനിക്കെതിരെ പ്ലക്കാർഡുകൾ ഉയരുകയും ചെയ്തിട്ടും പിന്നീട് പൊലീസ് ചെറുവിരൽ അനക്കിയില്ലെങ്കിൽ അത് ആഭ്യന്തരവകുപ്പ് ബോധപൂർവം വേണ്ടെന്നു വച്ചതാണെന്നു ഗവർണർക്കു സംശയിക്കാം. ഇന്റലിജൻസ് വിഭാഗം അക്കാര്യത്തിൽ പരാജയപ്പെടുകയോ അല്ലെങ്കിൽ ഉറക്കം നടിക്കുകയോ ചെയ്തെന്ന സൂചനയും ഗവർണർ നൽകുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൂടിയായ സിപിഎം സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ ഭാര്യ അനർഹമായ നിയമനത്തിനാണു ശ്രമിച്ചതെന്ന് ആ നിയമനപ്രക്രിയയുടെ വിശദാംശങ്ങൾ വിവരിച്ച് അദ്ദേഹം ആരോപിക്കുമ്പോൾ സ്വജനപക്ഷപാതവും അഴിമതിയുമാണു മണക്കുന്നത്. ആ നിയമനത്തിന്റെ മേലധികാരിയായ  വിസിക്കു പുനർനിയമനം നൽകാനായി മുഖ്യമന്ത്രി നേരിട്ടുവന്നു കണ്ടുവെന്നു ഗവർണർ ആരോപിക്കുമ്പോൾ വ്യക്തത വരുത്തേണ്ടതു മുഖ്യമന്ത്രി തന്നെ.

സർവകലാശാലകളിൽ വിസിമാരെ നിയമിക്കുന്നതിൽ ഗവർണർക്കുള്ള മേൽക്കൈ ഇല്ലാതാക്കുന്നതും ലോകായുക്തയിൽ ഗവർണറുടെ റോൾ തന്നെ എടുത്തുകളയുന്നതുമായ ബില്ലുകൾ പാസ്സാക്കിയത് ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലാണ്. ‌അതുവഴി ഗവർണറിൽ രാഷ്ടീയമായ അവിശ്വാസം രേഖപ്പെടുത്തുകയാണു പിണറായി സർക്കാർ ചെയ്തത്. കേന്ദ്ര സർക്കാരിന്റെയും ആർഎസ്എസിന്റെയും രാഷ്ട്രീയതാൽപര്യങ്ങൾക്ക് അനുസൃതമായും അവരെ പ്രീതിപ്പെടുത്താനും പ്രവർത്തിക്കുന്നുവെന്ന ആരോപണമാണ് ഇടതു കേന്ദ്രങ്ങളിൽനിന്ന് ആരിഫ് മുഹമ്മദ് ഖാൻ നേരിടുന്നത്. പ്രതിപക്ഷത്തെക്കാൾ കഠിനമായി പ്രതിപക്ഷ ധർമം നിർവഹിക്കുന്ന നേതാവായി ഗവർണറെ സർക്കാർ വിലയിരുത്തുന്നു. 

അസാധാരണമായ ഈ പോരാട്ടം സംസ്ഥാനത്തിന്റെ പൊതുതാൽപര്യങ്ങൾക്ക് ഒരു തരത്തിലും ഇണങ്ങുന്നതല്ല. ഗവർണറും മുഖ്യമന്ത്രിയും ദിവസവും വാർത്താസമ്മേളനം വിളിച്ച് ആരോപണ–പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്ന നവകേരളമല്ല ജനങ്ങൾ ആഗ്രഹിക്കുന്നത്. ജനാധിപത്യത്തിൽ അർഥവത്തായ സംവാദങ്ങൾ കൂടിയേ തീരൂ എന്നിരിക്കിലും ഇപ്പോൾ നടക്കുന്ന വാക്പോരിനെ ആ ഗണത്തിൽപെടുത്താൻ കഴിയില്ല. പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ ഉന്നതമായ രാഷ്ട്രീയ സംസ്കാരവും ജനാധിപത്യബോധവും ഉയർന്ന സാക്ഷരതയുമാണ് മറ്റു സംസ്ഥാനങ്ങളിൽനിന്നു കേരളത്തെ വേറിട്ടു നിർത്തുന്നത്. ആ മേൽവിലാസമാണിപ്പോൾ ‘ഉന്നതതലത്തിൽ’ കളങ്കപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

English Summary: Editorial on Kerala govt-governor stand-off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com