ഫിൻലൻഡ് യാത്രയ്ക്കൊരു ആമുഖം
Mail This Article
മദ്യപാനം കുടിക്കുക എന്ന ലഹരിയുള്ള പ്രയോഗത്തിന്റെ പകർപ്പവകാശം കഥാകാരൻ ടി.പത്മനാഭനുള്ളതാണ്. അതിന്റെ ചുവടുപിടിച്ചുപോയാൽ വിദ്യാഭ്യാസം പഠിക്കുക എന്നൊരു പ്രയോഗത്തിനു പഴുതുണ്ട്. മുഖ്യമന്ത്രി പിണറായിയും വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയും ഒക്ടോബർ ആദ്യം ഫിൻലൻഡിലേക്കു പോകുന്നത് വിദ്യാഭ്യാസം പഠിക്കാൻ കൂടിയാണ്.
മന്ത്രിമാർക്കുപോലും അത്യാവശ്യമുള്ളതാണ് വിദ്യാഭ്യാസം എന്ന കാര്യത്തിൽ സംശയമില്ല; ഫിൻലൻഡാണെങ്കിൽ വിദ്യാഭ്യാസത്തിൽ, വിശേഷിച്ചു സ്കൂൾ വിദ്യാഭ്യാസത്തിൽ, ലോകത്തുതന്നെ മുന്നിലും. മുഖ്യമന്ത്രിയെയും ശിവൻകുട്ടിയെയുമൊക്കെ ഞെട്ടിക്കാൻ പറ്റിയ നൂറുനൂറു കാര്യങ്ങളുണ്ട് ഫിൻലൻഡിലെ സ്കൂളുകളിൽ. ശിവൻകുട്ടി വിദ്യാഭ്യാസത്തിന്റെ സാറാണെന്നറിഞ്ഞാൽ കുട്ടികൾ നീട്ടിവിളിക്കും: ശിവൻകുട്ടീ, കുട്ടീ.....
സഖാവെന്നുപോലും ചേർക്കാത്ത ആ വിളി ബഹുമാനക്കുറവുകൊണ്ടല്ല. കുട്ടികൾ അധ്യാപകരെ സാറെന്നോ ടീച്ചറെന്നോ മാസ്റ്ററെന്നോ അവിടെ വിളിക്കുന്നില്ല; പേരു മാത്രം വിളിക്കുന്നു. ഇരട്ടപ്പേരുണ്ടെങ്കിൽ ആദ്യപേര്. കൂട്ടുകാരെ വിളിക്കുന്ന അതേ ഈണത്തിൽ കുട്ടികൾ അധ്യാപകരെയും വിളിക്കും:
ഒലീവിയ
ലീസ
അയിനോ
ലിയോ
കുട്ടികൾക്കും അധ്യാപകർക്കുമിടയിൽ സമഭാവന വളർത്താനാണ് ഈ പേരുവിളി എന്നാണു ഫിൻലൻഡിന്റെ ന്യായം.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ ഫിൻലൻഡിൽ അധ്യാപകനായാൽ കുട്ടികൾ ഗോവിന്ദനെന്നേ വിളിക്കൂ. – ഗോവിന്ദാ.
ടീച്ചറെ അലങ്കാരങ്ങളൊന്നുമില്ലാതെ ടീച്ചർ എന്നുതന്നെ വിളിക്കുന്ന ജനകീയ വ്യവസ്ഥയാണു ചൈനയിലുള്ളത്. അതിന്റെ ചുവടുപിടിച്ചാവണം, മന്ത്രിയായപ്പോഴും പി.കെ.ശ്രീമതിയെ ശ്രീമതി ടീച്ചർ എന്നും കെ.കെ.ശൈലജയെ ശൈലജ ടീച്ചർ എന്നും വിളിച്ചുപോന്നത്. മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ഫിൻലൻഡ് യാത്ര കഴിയുന്നതോടെ മേൽപടി പേരുകളിലെ ടീച്ചറലങ്കാരം പാർട്ടി വെട്ടാനിടയുണ്ട്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ലെന്നു പിന്നെയാരും പറയില്ല. പാർട്ടി ചരിത്രത്തിൽ ഇതു ഫിൻലൻഡ് പദ്ധതി അഥവാ ഫിൻലൻഡ് തിരുത്ത് എന്നറിയപ്പെടും.
English Summary: Finland Visit of CM Pinarayi Vijayan to study education model: Tharangalil