ADVERTISEMENT

കെ‍ാച്ചി നഗരത്തിൽ തുടർച്ചയായി ക്രൂരതയുടെ ചോരച്ചാലുകളൊഴുകുന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. ആവർത്തിക്കുന്ന കൊലപാതകങ്ങളും മറ്റു കുറ്റകൃത്യങ്ങളും കെ‍ാച്ചിയുടെ ഉറക്കം കെടുത്തിക്കൊണ്ടേയിരിക്കുന്നു. കരുതലും കാവലുമാകേണ്ട പൊലീസിന്റെ നിഷ്ക്രിയത്വത്തെ മുതലാക്കി, ആവർത്തിക്കുന്ന പാതിരാക്കൊലപാതകങ്ങളുടെ ഭീതിയിലാണു നഗരവാസികൾ. 

കഴിഞ്ഞ ഒന്നര മാസത്തിനിടെ നഗരത്തിൽ കൊല്ലപ്പെട്ടവർ ഏഴു പേരാണെന്നതു ഞെട്ടിക്കുന്ന കണക്കാണ്. നിസ്സാര തർക്കത്തെത്തുടർന്നു പെട്ടെന്നുള്ള പ്രകോപനത്തിലുണ്ടായ കുത്തിക്കൊലകളാണ് ഇതിലേറെയും. ജനസാന്ദ്രതയേറിയ പാർപ്പിട മേഖലകളിൽ അർധരാത്രിക്കുശേഷമാണു കൊലപാതകങ്ങളിലേറെയും നടന്നത്. നഗരമധ്യത്തിൽ, കലൂർ രാജ്യാന്തര സ്റ്റേഡിയത്തിനു സമീപം ഗാനമേളയ്ക്കിടെയുണ്ടായ തർക്കത്തെത്തുടർന്നു ശനിയാഴ്ച അർധരാത്രിയിൽ യുവാവു കുത്തേറ്റു മരിച്ചതാണ് ഈ പരമ്പരയിൽ ഒടുവിലത്തേത്. ഒരാഴ്ചയ്ക്കുള്ളിൽ നടന്ന രണ്ടാമത്തെ കൊലപാതകമാണിത്. ആയുധങ്ങളുമായി റോന്തു ചുറ്റുന്ന ലഹരി മാഫിയക്കാരെയും ഗുണ്ടാ സംഘങ്ങളെയും തടയുന്നതിൽ പൊലീസ് പരാജയമാണെന്ന ജനങ്ങളുടെ വിമർശനം ശരിയെന്നു തെളിയിക്കുകയാണ് ആവർത്തിക്കുന്ന കെ‍ാലപാതകങ്ങൾ.

സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ കൊച്ചി ഇപ്പോൾ കുറ്റകൃത്യങ്ങളുടെയും തലസ്ഥാനമാകാനുള്ള ഓട്ടത്തിലാണെന്നാണ് ഇത്തരം സംഭവങ്ങളും ലഭ്യമാകുന്ന കണക്കുകളും തെളിയിക്കുന്നത്. കഴിഞ്ഞ വർഷത്തെ ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) കണക്കുകൾ പ്രകാരം, കുറ്റകൃത്യങ്ങളുടെ നിരക്കിലും ലഹരിക്കേസുകളുടെ നിരക്കിലും (നർകോട്ടിക് ഡ്രഗ്സ് നിയമപ്രകാരം) രാജ്യത്തു മൂന്നാമതാണ് കൊച്ചി. 19 നഗരങ്ങളിലെ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് എൻസിആർബി റിപ്പോർട്ട്. ഇതുപ്രകാരം, കൊച്ചിയിൽ ഒരു ലക്ഷം പേരിൽ 1603 കുറ്റകൃത്യങ്ങളാണു നടക്കുന്നത്. ഒരു ലക്ഷം പേരിൽ 43 ആണു ലഹരിക്കേസുകളുടെ നിരക്ക്. മൊത്തം ലഹരിക്കേസുകളുടെ എണ്ണത്തിൽ രാജ്യത്തു നാലാമതാണു കെ‍ാച്ചി. 910 കേസുകളാണ് 2021ൽ റജിസ്റ്റർ ചെയ്തത്. 

ഓഗസ്റ്റിൽ നാലും ഈ മാസം മൂന്നും കൊലപാതകങ്ങളാണു കൊച്ചി നഗരത്തിൽ നടന്നത്. കാരണങ്ങൾ പലതാണെങ്കിലും ഇവയിലേറെയും പൊലീസ് സ്റ്റേഷനുകളുടെ മൂക്കിനു കീഴെയാണു നടന്നതെന്നത് ആശങ്ക വർധിപ്പിക്കുന്നു. രാത്രിയിലും ഉറങ്ങാത്ത മഹാനഗരമാണു കൊച്ചിയെന്നു മേനി പറയുമ്പോൾത്തന്നെ അവിടെ സുരക്ഷയൊരുക്കുന്ന കാര്യത്തിൽ പൊലീസ് എവിടെ നിൽക്കുന്നുവെന്നു പരിശോധിക്കേണ്ടതുണ്ട്. രാത്രിയാത്രക്കാർക്കും രാത്രിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അടിയന്തര ആവശ്യങ്ങളുമായി ആശുപത്രികളിലേക്കെത്തുന്നവർക്കുമെല്ലാം പ്രാണഭയം കൂടാതെ നഗരനിരത്തുകളിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നിലവിലില്ലെന്നതാണു യാഥാർഥ്യം. 

മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി, രാസലഹരിക്കടത്തിന്റെ ഹബ്ബായും കൊച്ചി മാറുകയാണ്. നഗരത്തിലെ പല അപാർട്മെന്റുകൾ കേന്ദ്രീകരിച്ചും ലഹരിവിൽപനയും ലഹരിപ്പാർട്ടികളും കൊഴുക്കുന്നു. നഗരത്തിലെ ഓരോ പൊലീസ് സ്റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട ഒരു കേസെങ്കിലും മിക്ക ദിവസങ്ങളിലും റജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്.   

കുറ്റകൃത്യങ്ങൾ തടയാൻ കർശന ഇടപെടൽ നടത്തേണ്ട പൊലീസാകട്ടെ ഉറക്കം നടിക്കുകയാണ്. വലിയ കുറ്റകൃത്യങ്ങളുണ്ടാകുമ്പോൾ മാത്രമാണു പൊലീസ് രംഗത്തിറങ്ങുന്നതെന്ന ആക്ഷേപമാണു നഗരവാസികൾ ഉയർത്തുന്നത്. ഏതു നഗരത്തിന്റെയും രാത്രിസുരക്ഷയുടെ പ്രഥമപാഠമാണു ശക്തമായ പൊലീസ് പട്രോളിങ്. കഴിഞ്ഞ കുറച്ചുകാലമായി തോന്നുംപടിയാണു നഗരത്തിലെ രാത്രി പട്രോളിങ്. വിവിധ റസിഡന്റ്സ് അസോസിയേഷനുകളിൽ സ്ഥാപിച്ച പൊലീസിന്റെ ബീറ്റ് ബുക്കുകളിലേറെയും അനാഥമായി കിടക്കുകയാണെന്നു ഭാരവാഹികൾ തന്നെ പറയുന്നു. 

വർഷങ്ങൾക്കു മുൻപു ഗുണ്ടാസംഘങ്ങളുടെ ആക്രമണങ്ങളും സംഘട്ടനങ്ങളും നഗരത്തിൽ പതിവായപ്പോൾ അവരെ ശക്തമായ ഇടപെടലിലൂടെ അടിച്ചമർത്തിയ ചരിത്രമുണ്ട് കൊച്ചി പൊലീസിന്. എന്നാൽ, ഗുണ്ടാ സംഘങ്ങൾക്കും ലഹരിമാഫിയയ്ക്കും ചില രാഷ്ട്രീയ കക്ഷികളുടെ നിശ്ശബ്ദ പിന്തുണ ലഭിക്കുന്നുണ്ടെന്നു വ്യക്തമായതോടെ പല സംഭവങ്ങളിലും ഇടപെടാൻ പൊലീസ് ഇപ്പോൾ മടിക്കുകയാണെന്നാണ് ആരോപണം. കർശന നടപടികളുമായി പൊലീസ് ഇനിയെങ്കിലും രംഗത്തിറങ്ങിയില്ലെങ്കിൽ കുറ്റകൃത്യങ്ങളുടെ സ്വന്തം നഗരമായി കൊച്ചി മാറുന്ന കാഴ്ചയ്ക്കു കേരളം സാക്ഷ്യം വഹിക്കേണ്ടിവരും. അതു സംഭവിച്ചുകൂടാ.

 

English Summary: Another murder in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com