ADVERTISEMENT

ഒരിക്കൽ ഒരു അമേരിക്കൻ വനിത ഗാന്ധിജിയോടു ചോദിച്ചു: അങ്ങ് എന്നാണ് അമേരിക്ക സന്ദർശിക്കുക? അങ്ങയെ കാണാൻ ജനം കാത്തിരിക്കുകയാണ്.

ആ കാത്തിരിപ്പ് ഗാന്ധിജിക്കു നന്നേ പിടിച്ചു. വലിയൊരു തമാശക്കാരനൊന്നുമായിരുന്നില്ലെങ്കിലും അദ്ദേഹം പറഞ്ഞു: ഉവ്വുവ്വ്. അങ്ങനെ ഞാനും കേട്ടിട്ടുണ്ട്. ഇങ്ങനെയൊരു വിചിത്രജീവിയെ കൂട്ടിലിട്ടു പ്രദർശിപ്പിക്കാൻ അവിടെ മൃഗശാല തയാറായിക്കഴിഞ്ഞുവെന്നും കേൾക്കുന്നു.

കൂട്ടിലടയ്ക്കുന്നതു മോശമാണല്ലോ എന്നു വിചാരിച്ചോ കൂടുണ്ടാക്കാനുള്ള ചെലവു ലാഭിക്കാനോ എന്തോ ഗാന്ധിജിയെ സർക്കാർ ഓഫിസുകളുടെ ഉയരത്തിൽ സ്ഥാപിച്ചാണു നമുക്കു ശീലം; തറയിൽനിന്നാൽ തൊടാൻ കഴിയാത്തത്ര ഉയരത്തിൽ.

ഉയരത്തിലിരിക്കുന്നതുകൊണ്ട് ചുവടെ നടക്കുന്ന സകല കൈകാര്യങ്ങളും ഒറ്റനോട്ടത്തിൽ കാണാമെങ്കിലും ജനത്തിനുവേണ്ടി ഇടപെടാനാവാത്തതിന്റെ നിസ്സഹായതകൊണ്ട് മഹാത്മാവിന്റെ ചിരി പണ്ടേ മാഞ്ഞുപോയി.  ആ ചിരി വീണ്ടെടുക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. അടുത്ത ഞായറാഴ്ച വന്നെത്തുന്ന ഗാന്ധിജയന്തിമുതൽ മഹാത്മജി ബസ് സ്റ്റേഷനിലേക്കു താമസം മാറ്റുകയാണ്.

തിരുവനന്തപുരത്തിനടുത്ത് കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മകളുടെ കൺസഷൻ ടിക്കറ്റിന്റെ കാര്യം ചോദിച്ചെത്തിയ പിതാവിനെ ജീവനക്കാർ തല്ലിച്ചതച്ചതിനെത്തുടർന്നാണ് ഗാന്ധിമാർഗത്തിലേക്കു തിരിയാൻ ബന്ധപ്പെട്ടവർ തീരുമാനിച്ചത്. 

ഉപയോക്താവാണ് വിഐപിയെന്നും ആ മാന്യദേഹത്തെ സേവിക്കുന്നതാണ് ഏതു ബിസിനസിലും പ്രധാനമെന്നുമുള്ള ഗാന്ധിതത്വം എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും ഈ ഞായറാഴ്ചമുതൽ എഴുതിവയ്ക്കുകയാണ്. ഗാന്ധിജിക്കു ഭാഗ്യമുണ്ടെങ്കിൽ അതിനൊപ്പം ഒരു ചിത്രവുമുണ്ടാവും. 

ഡിപ്പോയിൽ എവിടെയാണ് ഗാന്ധിസൂക്തം പാർക്ക് ചെയ്യുക എന്ന് അറിയാനിരിക്കുന്നതേയുള്ളൂ. ജീവനക്കാരെ ഉദ്ദേശിച്ചായതിനാൽ സൂക്തം അവർക്കുമാത്രം കാണാവുന്ന ഏതെങ്കിലും മൂലയിലാവാൻ സാധ്യതയുണ്ട്. ഉപയോക്താവായ യാത്രക്കാരൻ അതുവഴിയെങ്ങും പോകുന്നുണ്ടാവില്ല.

മര്യാദ പഠിക്കാൻ എന്തും ഗാന്ധിയിൽ കെട്ടിയാൽ മതിയെങ്കിൽ, മഹാത്മാഗാന്ധിയുടെ പേരുള്ള റോഡിൽ വാഹനങ്ങൾ ആളെ കൊല്ലാൻ പാടുണ്ടോ എന്നാണു പ്രിയ സുഹൃത്ത് കഷ്ടകാൽജിയുടെ ചോദ്യം. 

ഗാന്ധിയെ മറയ്ക്കാൻ ആ വഴിയെല്ലാം എംജി റോഡാക്കിയിട്ടുണ്ടല്ലോ എന്ന് അപ്പുക്കുട്ടന്റെ മറുപടി. 

കാട്ടാക്കട സൂപ്പർ ഫാസ്റ്റ് എംജി സൂത്രത്തിനു മുൻപിൽ പാർക്ക് ചെയ്തിരിക്കുന്നു എന്ന് ഉച്ചഭാഷിണി പറയുന്ന കാലത്തിലാണ് നമ്മുടെ പ്രതീക്ഷ.

English Summary: Tharangangalil panachi , KSRTC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com