ADVERTISEMENT

നാളെ, ഗാന്ധിജയന്തി ദിനത്തിൽ കേരളം ഒരു യുദ്ധം വിളംബരം ചെയ്യുകയാണ്; നാം ഇപ്പോൾ നേരിടുന്ന ഏറ്റവും കെ‍ാടിയ സാമൂഹികവിപത്തായ ലഹരിക്കെതിരെയുള്ള ജനകീയ പോരാട്ടം.

വിദ്യാർഥികളെ ഉൾപ്പെടെ ഇരകളാക്കി കേരളത്തിൽ പിടിമുറുക്കുന്ന ലഹരിക്കെതിരെ ഒറ്റക്കെട്ടായി പോരാട്ടത്തിനിറങ്ങുമെന്ന് ഒരുമാസം മുൻപാണു നിയമസഭ പ്രഖ്യാപിച്ചത്. ലഹരിമാഫിയയെ അടിച്ചമർത്താൻ സർക്കാർ കൈക്കൊള്ളുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണയുണ്ടാകുമെന്നു പ്രതിപക്ഷം ഉറപ്പുനൽകുകയും ചെയ്തു. അതീവഗുരുതരമായ സാമൂഹികപ്രശ്നത്തെ നാടിനെയാകെ അണിനിരത്തി നേരിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വ്യക്തമാക്കിയതിന്റെ തുടർച്ചയായാണ് ഈ ലഹരിവിരുദ്ധ പോരാട്ടം തുടങ്ങുന്നത്.

നമ്മുടെ പുതുതലമുറയിൽ ചിലരെങ്കിലും, സ്വന്തം ജീവിതത്തെയും ഏറെ പ്രതീക്ഷകളുമായി ഒപ്പമുള്ള രക്ഷിതാക്കളെയും മറന്ന്, ലഹരിക്കടിമയാകുന്നതുകണ്ട് ആശങ്കപ്പെടുകയാണു കേരളം. കഞ്ചാവിന്റെയും ‘ന്യൂജെൻ’ ലഹരികളുടെയും കടത്തും ഉപയോഗവും സംബന്ധിച്ച കേസുകൾ വൻതോതിൽ ഇവിടെ വർധിക്കുന്നുണ്ട്. സംസ്ഥാനത്തു ലഹരിക്ക് അടിമകളായ 70% പേരും 10–15 വയസ്സിൽ ഉപയോഗം തുടങ്ങിയതാണെന്നാണ് എക്സൈസ് വകുപ്പിന്റെ സർവേ റിപ്പോർട്ട്. 

കുടുംബവും അധ്യാപകരും സമൂഹവും സർക്കാരും ചേർന്നുവേണം ഈ യുദ്ധം ചെയ്യാൻ. അതുകെ‍ാണ്ടുതന്നെ, വിവിധ തലങ്ങളിലാണു നാളെ തുടങ്ങുന്ന ലഹരിവിരുദ്ധദൗത്യം. സ്‌കൂളുകളിൽ ലഹരിക്കെതിരെയുള്ള പ്രചാരണം ശക്തമാക്കുന്നതിനോടെ‍ാപ്പം, കുട്ടികളുടെ പെരുമാറ്റത്തിലെ മാറ്റം മനസ്സിലാക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണം നടത്തുന്നുമുണ്ട്. അതിഥിത്തൊഴിലാളികൾക്കായി അവരുടെ ഭാഷയിലാവും പ്രചാരണം. അതിർത്തികളിലും റെയിൽവേ സ്റ്റേഷനുകളിലും ജാഗ്രത ശക്തമാക്കുകയും ചെയ്യും. ഡിഅഡിക്‌ഷൻ സെന്ററുകൾ വ്യാപിപ്പിക്കുന്നതുൾപ്പെടെ ബഹുമുഖ പോരാട്ടത്തിനാണു കാഹളം മുഴങ്ങുന്നത്.

നിയമത്തിലെ വിള്ളലുകളിലൂടെ പലപ്പോഴും ലഹരിവിൽപന സംഘത്തിലുള്ളവർ രക്ഷപ്പെടുന്നത് ആശങ്കാജനകമാണ്. ലഹരിമരുന്നു കേസിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളികളെ 2 വർഷം വരെ വിചാരണയില്ലാതെ കരുതൽതടങ്കലിൽ വയ്ക്കാൻ 1988ലെ കേന്ദ്ര നിയമത്തിലുള്ള വ്യവസ്ഥ സംസ്ഥാനത്തു നടപ്പാക്കുമെന്നാണു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. സ്കൂൾ പരിസരത്തെ ഏതെങ്കിലും കടയിൽനിന്നു ലഹരിവസ്തു പിടിച്ചെടുത്താൽ ആ കട പിന്നെ തുറക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കർശനമായ നിയമംകെ‍ാണ്ടും മാതൃകാപരമായ ശിക്ഷകെ‍ാണ്ടും വേണം ലഹരിവിരുദ്ധ പോരാട്ടത്തിനു ശക്തിപകരാൻ.

അത്രമേലാഴത്തിൽ വേരു പടർത്തിയിരിക്കുന്ന ലഹരിമരുന്നുകളുടെ ഇരുൾലോകത്തിനെതിരെ അതിശക്തമായ തുടർപോരാട്ടം ആവശ്യമാകുന്നു. ഒരു മാസംകെ‍ാണ്ടോ ഒരു വർഷംകെ‍ാണ്ടോ ഈ യുദ്ധത്തിൽ വിജയംകെ‍ായ്യാനാവില്ല. ബഹുതലങ്ങളിൽ, ഇടർച്ചയില്ലാതെ നീങ്ങേണ്ട ദൗത്യം തന്നെയാണു ലഹരിവിരുദ്ധ പോരാട്ടം. ലഹരിവിരുദ്ധ നാടുണർത്തൽ തുടർപ്രക്രിയയാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞത് അതുകെ‍ാണ്ടുതന്നെ പ്രതീക്ഷ തരുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നുവരെ നീളുന്ന ആദ്യഘട്ടം വിലയിരുത്തിയാകും തുടർപ്രവർത്തനം തീരുമാനിക്കുക.

ലഹരിയിലേക്ക് ഒഴുകിത്തീരാനുള്ളതല്ല പുതുതലമുറയെന്ന നിശ്ചയദാർഢ്യത്തോടെ നമുക്കു മുന്നോട്ടുനീങ്ങാം. കുടുംബാന്തരീക്ഷത്തിലെ ശാന്തിയും തുറന്ന അഭിപ്രായവിനിമയങ്ങളും കുട്ടികൾക്കു നൽകുന്ന സ്‌നേഹസമൃദ്ധമായ കരുതലും അവരെ ചീത്തവഴികളിൽനിന്നു പിന്തിരിപ്പിക്കും. നമ്മുടെ കുട്ടികളുടെ നല്ല ഭാവിയുടെ താക്കോൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും കയ്യിലാണെന്നതു മറന്നുകൂടാ. 

നാളെയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്താൻ ലഹരിമരുന്നു സംഘങ്ങളെ ഒരു കാരണവശാലും അനുവദിക്കരുത്. ലഹരിയാത്രയെ തടഞ്ഞുനിർത്താനുള്ള ഉത്തരവാദിത്തം സർക്കാരിനും പെ‍ാതുസമൂഹത്തിനുമെ‍ാപ്പം വിദ്യാർഥിസമൂഹം കൂടി ഏറ്റെടുക്കുമ്പോൾ ഈ പോരാട്ടത്തിനു കൂടുതൽ കരുത്തുണ്ടാകുന്നു. ഈ മഹാദൗത്യത്തിൽ മലയാള മനോരമയും പങ്കുചേരുകയാണ്. ലഹരിമരുന്നുകളുടെ നരകവാതിൽ കൊട്ടിയടയ്‌ക്കാൻ നമുക്കൊന്നിച്ചുനിൽക്കാം. ഈ യുദ്ധത്തിൽ നാം ജയിച്ചേതീരൂ.

 

English Summary: Campaign against drugs in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com