വാചകമേള
Mail This Article
∙സെബാസ്റ്റ്യൻ പോൾ: ഇലക്ട്രോണിക് രീതി ഉപയോഗിച്ചു വേഗത്തിൽ സന്ദേശം കൈമാറാനുള്ള സംവിധാനത്തെ സോഷ്യൽ മീഡിയ എന്നു പേരിട്ടതാണ് ആദ്യത്തെ തെറ്റ്. അതു മീഡിയ അല്ല. അതു ശരിയായ മാധ്യമപ്രവർത്തനമാണെന്നു നമ്മൾ വിശ്വസിക്കുന്നതാണ് അപകടകരമായ അവസ്ഥ.
∙ജയരാജ് വാരിയർ: കേരള നിയമസഭയുടെ നടുത്തളത്തിൽ പരിപാടി അവതരിപ്പിച്ച ഏക കലാകാരനാണു ഞാൻ. 2003ൽ ആയിരുന്നു അത്. എന്റെ പരിപാടി എല്ലാവരും ആസ്വദിച്ചു. ഒടുക്കം ഇ.കെ.നായനാർ പറഞ്ഞു: എടോ താൻ ആന്റണിയെ അധികം കാണിക്കണ്ട. എന്നെ എല്ലാടത്തും കാണിച്ചോ, നമ്മള് ഫേമസ് ആകട്ടെ.
∙ ജി.വിജയരാഘവൻ: കൃത്യമായ തൊഴിൽ ഉള്ളവരൊന്നും സമൂഹമാധ്യമങ്ങളുടെ പിടിയിൽപ്പെടാറില്ല. ഈ ട്രോളുകൾ ഉണ്ടാക്കാൻ എത്രയധികം സമയമാണ് വേണ്ടത്. അത് ഒരിക്കലും പ്രോഡക്ടീവല്ല. സമയം നഷ്ടപ്പെടുത്തുന്ന പണി മാത്രമാണത്. ഇവർക്കൊക്കെ തൊഴിൽ കൊടുത്താൽ ഈ പ്രശ്നം പരിഹരിക്കാം.
∙ പി.ടി.ഉഷ: നമ്മുടെ ആഘോഷരീതികൾ പൊതുവേ മാറിയിട്ടുണ്ട്. നമ്മുടെ ആഘോഷങ്ങൾ മറ്റുള്ളവരുടേതു കൂടിയാകണം. ഓണമായാലും പെരുന്നാളായാലും പള്ളിപ്പെരുന്നാളായാലും ഒക്കെ എല്ലാവരുടെയും സന്തോഷമാകണം. വർഷം കഴിയുന്തോറും അതിൽ ഒരുപാട് മാറ്റം വന്നുകൊണ്ടിരിക്കുന്നു. അത് ഏറെ ദുഃഖകരമാണ്.
∙ ബാലചന്ദ്രൻ ചുള്ളിക്കാട്: രാമായണവും മഹാഭാരതവും കഴിഞ്ഞാൽ ഭാരതത്തിലെ മൂന്നാമത്തെ ഇതിഹാസ കാവ്യമാണ് ഇന്ത്യൻ ഭരണഘടന. ഇന്ത്യയുടെ പുരാതനമായ സംസ്കാരത്തിന്റെ സാരസർവ്വസ്വവും അതിലുണ്ട്.
∙ ടി.പത്മനാഭൻ: മാർക്കേസിനോടു ബഹുമാനമുണ്ട്; പക്ഷേ, അദ്ദേഹത്തിന്റെ സാഹിത്യത്തോടു പ്രിയമില്ല. ഏകാന്തതയുടെ നൂറു വർഷങ്ങളെപ്പറ്റി ഞാൻ പറഞ്ഞപ്പോൾ തെറിയുടെ പൂരമായിരുന്നു. ഒരുത്തൻ വിളമ്പി, പത്തുതവണ വായിച്ചുണ്ടെന്ന്. ഒരുതവണ വായിച്ചോ എന്നു സംശയമാണ്. അങ്ങനെ പറഞ്ഞില്ലെങ്കിൽ കുറവല്ലേ.
∙ കുഞ്ചാക്കോ ബോബൻ: പണ്ട് കെ.ജി. ജോർജ് സാർ പറഞ്ഞ ഒരു കാര്യമുണ്ട്. നമ്മൾ അന്യഭാഷക്കാരെ അല്ലെങ്കിൽ ഹോളിവുഡ് സിനിമകളെ പിന്തുടരുന്നു. എന്നാൽ, അതിനെക്കാൾ ഉപരി നമ്മുടെ സ്വന്തം കണ്ടന്റ് ആഗോളതലത്തിൽ എത്തിക്കാൻ ശ്രമിക്കുകയാണു ചെയ്യേണ്ടത്. ആ രീതിയിൽ ഒരു മാറ്റം മലയാള സിനിമയിൽ വന്നു കഴിഞ്ഞു.
∙ പ്രഫ.എം.എ.ഉമ്മൻ: ഇന്ത്യയെന്ന ആശയത്തെ നിർവചിക്കുന്നതു വൈവിധ്യമാണ്. അതിനെ ഏകശിലാമുഖമാക്കുകയെന്നാൽ ജനാധിപത്യത്തെയും ഭരണഘടനയെയും അപകടത്തിലാക്കുക എന്നുതന്നെയാണ്.