ADVERTISEMENT

വിടർന്ന ചിരിയുടെ കൊടിവച്ച മുഖമായിരുന്നു എന്നും കോടിയേരി ബാലകൃഷ്ണന്. കമ്യൂണിസത്തിന്റെ പ്രസാദമുഖം അദ്ദേഹമെപ്പോഴും വിളംബരം ചെയ്തു. കേരളത്തിൽ സിപിഎമ്മിന്റെ വളർച്ചയിലും അധികാര ആരോഹണത്തിലും നിർണായക പങ്കു വഹിച്ചയാളാണ് ഇന്നലെ ഓർമയായത്. സിപിഎമ്മിന്റെ പരമോന്നത സമിതിയായ പൊളിറ്റ്ബ്യൂറോയിൽവരെയെത്തിയ കോടിയേരിയുടെ പദവിലബ്ധികളിൽ കാര്യമായി എതിർശബ്ദമുയർന്നിട്ടില്ലെന്നു പറയാം. 18 വയസ്സിനു മുൻപേ കണ്ണൂർ ജില്ലയിലെ ഈങ്ങയിൽ പീടിക പാർട്ടി ബ്രാഞ്ച് അംഗമായയാളുടെ പ്രയാണമാണു മൂന്നുവട്ടം സംസ്ഥാന സെക്രട്ടറിപദവിയിലേക്കും പിബി അംഗത്വത്തിലേക്കും എത്തിച്ചത്. 18 വയസ്സ് തികഞ്ഞാലാണ് സാധാരണ പാർട്ടി അംഗത്വം നൽകുക. എന്നാൽ, സജീവപ്രവർത്തകർക്ക് അതിനുമുൻപുതന്നെ രേഖകളിൽ 18 വയസ്സ് എന്നെഴുതി പാർട്ടി അംഗത്വം നൽകിയിരുന്നു. പതിനെട്ടാം വയസ്സിൽ പാർട്ടി ലോക്കൽ സെക്രട്ടറിയായ കോടിയേരി എസ്‌എഫ്‌ഐയുടെ ഏറ്റവും പ്രായം കുറഞ്ഞ സംസ്‌ഥാന സെക്രട്ടറിയായത് ഇരുപതാം വയസ്സിൽ. 

അടിയന്തരാവസ്ഥക്കാലത്ത് 16 മാസം ജയിലിൽ കഴിയുമ്പോഴും കോടിയേരി സെക്രട്ടറിയായിരുന്നു. എം.എ.ബേബിയായിരുന്നു അന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്. പിണറായി വിജയനും അക്കാലത്തു കണ്ണൂർ ജയിലിലുണ്ടായിരുന്നു. ആ സൗഹൃദം പിണറായിയെയും കോടിയേരിയെയും ഏറ്റവും പ്രിയപ്പെട്ട സഖാക്കളാക്കി മാറ്റി. തോളോടുതോൾ ചേർന്നുള്ള ഇരുവരുടെയും മുന്നേറ്റം കേരളം കണ്ടു. അവരുടെ പാരസ്പര്യം പാർട്ടിക്കും ഗുണകരമായി. അഞ്ചു തവണ പാർട്ടി സെക്രട്ടറിയായശേഷം പിണറായി വിജയൻ 2015ൽ പദവി കൈമാറിയതും കോടിയേരിക്കാണ്. പിണറായി കഴിഞ്ഞാൽ സംഘടനാരംഗത്ത് കോടിയേരിക്കുള്ള ആധികാരികത മറ്റാർക്കും അവകാശപ്പെടാൻ കഴിയില്ല.

അഞ്ചു തവണയാണു കോടിയേരി നിയമസഭാംഗമായത്. 2006ലെ വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരിക്കെ, മന്ത്രിസഭയിലെ രണ്ടാമന്റെ റോൾ കൃത്യമായി നിറവേറ്റി. പാർലമെന്ററി രംഗത്തും സംഘടനാരംഗത്തും ഒരുപോലെ പ്രകടമാക്കിയ മികവ് കോടിയേരിയെ പാർട്ടിയിൽ‌ സുസമ്മതനാക്കി. പാർലമെന്ററി രംഗത്തു നേതൃതലത്തിലേക്ക് ഉയരുകയും മികവുകാണിക്കുകയും ചെയ്യുന്നവർ അതുമായി പൊരുത്തപ്പെട്ടുപോകുന്ന രീതിയാണ് സാധാരണ കാണാറുള്ളത്. കോടിയേരി അതിനു മുതിർന്നില്ല എന്നതു പാർട്ടി സെക്രട്ടറി പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ ആരോഹണം അനായാസമാക്കി. അതെക്കുറിച്ച് ഒരിക്കൽ ചോദിച്ച അഭിമുഖകാരനോട് കോടിയേരി പറഞ്ഞു: ‘തിരഞ്ഞെടുപ്പിൽ ജയിക്കുകയും തോൽക്കുകയും ചെയ്യാം. എന്നാൽ, സംഘടനാരംഗത്തെ പ്രവർത്തനമേ ശാശ്വതമായിട്ടുള്ളൂ. പാർട്ടി പ്രവർത്തനത്തിൽ ഒരുകാലത്തും ഞാൻ വീഴ്‌ച കാണിക്കാൻ ശ്രമിച്ചിട്ടില്ല.’

ഒരേ കാലത്തുതന്നെ മാധ്യമങ്ങൾ രണ്ടു മുഖങ്ങൾ ചാർത്തിക്കൊടുത്ത നേതാവാണു കോടിയേരി. കമ്യൂണിസ്റ്റ് കടുപ്പക്കാരന്റെ സംഘടനാമുഖം ഒന്ന്. മറ്റൊന്ന് ഏറ്റവും സൗമ്യനും സുസ്മേരവദനനുമായ കമ്യൂണിസ്റ്റ് എന്ന അനുരഞ്ജന ഭാവം. ഇവ രണ്ടും മാറിമാറി അണിയുന്നതിൽ കോടിയേരി എന്നും വിജയിച്ചു. രാഷ്ട്രീയ യാത്രയ്ക്കിടയിൽ മുഖാമുഖം വന്ന വിവാദങ്ങളെയൊക്കെ ഉറപ്പോടെ, സ്വന്തം ശൈലിയിൽ അദ്ദേഹം നേരിട്ടു.  കമ്യൂണിസ്റ്റുകാരനെന്ന നിലയിലുള്ള കോടിയേരിയുടെ രൂപപ്പെടലിൽ പിണറായിയെക്കൂടാതെ പങ്കുവഹിച്ചത് ഇ.കെ.നായനാരും എം.വി.രാഘവനും ചടയൻ ഗോവിന്ദനും പാട്യം ഗോപാലനുമാണ്. അവരിൽനിന്നെല്ലാം നല്ലതു സ്വാംശീകരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നു കോടിയേരി പറഞ്ഞിട്ടുമുണ്ട്. 

ഇക്കഴിഞ്ഞ മാർച്ചിലാണ് അദ്ദേഹം മൂന്നാം വട്ടം സിപിഎം സംസ്ഥാന സെക്രട്ടറിയായത്. രോഗപീഡകളെയും വിവാദങ്ങളെയും നേരിട്ട്, ഒരു വർഷത്തിലേറെ നീണ്ട അവധിക്കുശേഷം സംസ്ഥാന സെക്രട്ടറിസ്ഥാനത്തേക്കു കോടിയേരി തിരിച്ചെത്തിയതു കഴിഞ്ഞവർഷം ഡിസംബറിലായിരുന്നു. ആ സ്ഥാനത്തുനിന്നു കുറച്ചുനാൾ മാറിനിൽക്കേണ്ടിവന്നപ്പോൾ ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്നു ചിന്തിച്ചവർ പാർട്ടിക്ക് അകത്തും പുറത്തുമുണ്ടായിരുന്നു. അവരെയെല്ലാം വിസ്മയിപ്പിക്കുന്നതായി കോടിയേരിയുടെ അതിജീവനം. ഓഗസ്റ്റിൽ ചെന്നൈയിലേക്കു ചികിത്സയ്ക്കു പോകുന്നതിനു തൊട്ടുമുൻപു വരെ പാർട്ടി ഏൽപിച്ച ദൗത്യം കാര്യക്ഷമമായി നിറവേറ്റുകയും ചെയ്തു.

പോരാട്ടവീര്യം കൊണ്ടും മനക്കരുത്തുകൊണ്ടും കാൻസറിനെ നേരിടുകയായിരുന്നു അദ്ദേഹം. ‘എപ്പോഴും ഇതുതന്നെ ആലോചിച്ചിരുന്നാൽ അസുഖം കൂടുകയേയുള്ളൂ. ഞാൻ ഒരു നിമിഷം പോലും അക്കാര്യം ആലോചിക്കാറില്ല’ എന്നു പറഞ്ഞതും മന്ദഹാസം വിടാതെതന്നെ.പ്രത്യയശാസ്ത്രഭാരമില്ലാതെ ജീവിച്ച കമ്യൂണിസ്റ്റ് എന്ന പ്രതിഛായയാണ് കോടിയേരി ബാക്കിവയ്ക്കുന്നത്. അദ്ദേഹത്തിന് മലയാള മനോരമയുടെ സ്മരണാഞ്ജലി.

English Summary: A quintessential comrade who exuded pragmatism: Editorial on Kodiyeri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com