ADVERTISEMENT

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് എംസി റോഡ്‌ വഴി പോയാൽ വിമാനം കിട്ടുമെന്ന് ഒരുറപ്പുമില്ല. പലവിധ കുരുക്കുകളും അപകടക്കെണികളും നിറഞ്ഞ ഈ പാത യാത്രക്കാർക്കു നിത്യവെല്ലുവിളിയാണ്. പറക്കാൻവേണ്ടി ഇഴയേണ്ടിവരുന്ന ദുഷ്കര സാഹചര്യം. 

കോട്ടയം തിരുനക്കര മൈതാനത്തിനു സമീപത്തുനിന്നു നെടുമ്പാശേരിയിലെ വിമാനത്താവളം വരെയുള്ള ദൂരം 87 കിലോമീറ്ററാണ്. ഈ ദൂരം പരമാവധി രണ്ടര മണിക്കൂർകൊണ്ടു മറികടന്നു വിമാനം കയറാമെന്ന കണക്കുകൂട്ടലിൽ എംസി റോഡ് വഴി യാത്ര ചെയ്താൽ ഉദ്ദേശിച്ച വിമാനം അതിന്റെ പാട്ടിനു പോകുമെന്ന അവസ്ഥയാണുള്ളത്. റോഡിലെ കുരുക്കിൽപെട്ടു വിമാനം കിട്ടാതെ വിദേശജോലി നഷ്ടമായവർ പോലുമുണ്ട്. മുഖ്യ സംസ്ഥാന പാതകളിലൊന്നായ എംസി റോഡ് നവീകരണത്തെത്തുടർന്നു മിക്കയിടത്തും നല്ല നിലയിലാണ്. എന്നിട്ടും, യാത്രക്കാർക്കു കൃത്യസമയത്തു ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയാത്തതെന്തുകെ‍ാണ്ടാണ്? ഈ വഴിയിലൂടെ മലയാള മനോരമ നടത്തിയ അന്വേഷണയാത്രയിൽ കണ്ടെത്തിയ കാര്യങ്ങൾ പലതുണ്ട്.

കോട്ടയം മുതൽ ഏറ്റുമാനൂരിനു സമീപം പട്ടിത്താനം വരെ പാത പലയിടത്തും തകർന്നതായി പരാതി കൂടിയതോടെ റീ ടാറിങ് നടത്തിയതാണ്. കുഴികളില്ലെങ്കിലും കുരുക്കും അപകടവും കുറഞ്ഞിട്ടില്ല. ചില നേരങ്ങളിൽ ഏറ്റുമാനൂരിൽ അനുഭവപ്പെടുന്ന വൻകുരുക്ക് വാഹനയാത്രക്കാരെ കടുത്ത സമ്മർദത്തിലാക്കും. എംസി റോഡിന്റെ കോട്ടയം അതിർത്തി പിന്നിട്ട് എറണാകുളം ജില്ലയിലേക്കു കടന്നാൽ കാത്തിരിക്കുന്നതും വലിയ കുരുക്കുകൾതന്നെ. കൂത്താട്ടുകുളത്തെ ഗതാഗതക്കുരുക്ക് ഏറെ വലയ്ക്കില്ലെങ്കിലും മൂവാറ്റുപുഴയിലും പെരുമ്പാവൂരിലും കാലടിയിലും അതല്ല സ്ഥിതി. അതിർത്തിയായ പുതുവേലി മുതൽ ആറൂർ ചാന്ത്യം കവല വരെയുള്ളതു മുപ്പതിലേറെ വളവുകളാണ്. കഴിഞ്ഞ വർഷം ഇവിടെ മാത്രം വിവിധ അപകടങ്ങളിലായി 10 പേർ മരിച്ചെന്നാണു കൂത്താട്ടുകുളം പൊലീസിന്റെ കണക്ക്. 

മൂവാറ്റുപുഴയിൽ എംസി റോഡിലെ കുരുക്ക് ഒഴിവാക്കാൻ 20 വർഷം മുൻപ് ആലോചന തുടങ്ങിയ റിങ് റോഡ് പദ്ധതിയുടെ തുടർനടപടികൾ ഇഴയുകയാണ്. മൂവാറ്റുപുഴ ഭാഗത്തുനിന്ന് എംസി റോഡിലൂടെയും കോതമംഗലം ഭാഗത്തുനിന്ന് ആലുവ–മൂന്നാർ റോഡിലൂടെയും വരുന്ന വാഹനങ്ങൾ പെരുമ്പാവൂരിലെ തിരക്കിൽപെടാതെ ആലുവ, കാക്കനാട്, കൊച്ചി എന്നിവിടങ്ങളിലേക്കും തിരിച്ചും പോകാൻ വിഭാവനം ചെയ്തതാണ് പെരുമ്പാവൂർ ടൗൺ ബൈപാസ്. അംഗീകാരം ലഭിച്ച് 6 വർഷം കഴിഞ്ഞുവെങ്കിലും നിർമാണം തുടങ്ങിയിട്ടില്ല. പെരുമ്പാവൂർ നഗരത്തിലെ കുരുക്ക് പരിഹരിക്കാൻ ഉദ്ദേശിക്കപ്പെട്ടുള്ള, എംസി റോഡിലെ മേൽപാലം പദ്ധതിയാകട്ടെ മുന്നോട്ടുപോയിട്ടുമില്ല. 

കുപ്പിക്കഴുത്തുപോലുള്ള കാലടി പാലത്തോടു ചേർന്ന കുരുക്ക് യാത്രക്കാരുടെ ദുഃസ്വപ്നമാണ്. എംസി റോഡും മലയാറ്റൂർ, ആലുവ റോഡുകളും കൂടിച്ചേരുന്ന ജംക്‌ഷൻ കടന്നാണ് കാലടി ടൗണിലെത്തേണ്ടത്. ഇവിടെനിന്ന് ഒരു കിലോമീറ്റർ മാറി മറ്റൂർ ജംക്‌ഷനിൽനിന്നാണു വിമാനത്താവളത്തിലേക്കുള്ള റോഡ്. കാലടിയിലെ കുരുക്ക് ഈ റോഡുകളെയെല്ലാം വലയ്ക്കാറുണ്ട്. കാലടി പാലത്തിനു സമാന്തരമായി പുതിയ പാലം നിർമിക്കുക എന്നതു സജീവ നിർദേശമാണ്. സമാന്തര പാലം വന്നാലും റോഡിനു വീതികുറവായതിനാൽ കാലടിയിലെ കുരുക്കിനു പരിഹാരമാകില്ലെന്ന അഭിപ്രായവുമുണ്ട്. മേൽപാലം എന്ന ആശയവും ഉയർ‌ന്നുവരികയുണ്ടായി.

എംസി റോഡിന്റെ കുരുക്കഴിക്കാനുള്ള പദ്ധതികൾ പല കാലങ്ങളിലായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനകം തുടങ്ങിയവയാകട്ടെ ഒരിടത്തുമെത്തിയിട്ടുമില്ല. പുതിയ കാലത്തിനു യോജ്യമായവിധം പുതിയ പദ്ധതികൾ ആലോചിക്കേണ്ടതുണ്ട്. ബദൽ പാതകൾ, മേൽപാലങ്ങൾ, വീതികൂട്ടൽ, ജംക്‌ഷനുകളുടെ നവീകരണം, സുഗമയാത്രയ്ക്കാവശ്യമായ മറ്റു പരിഹാരമാർഗങ്ങൾ – ഇതെല്ലാം ചേർന്ന വികസനം എംസി റോഡിനെ രക്ഷിക്കാൻ അത്യാവശ്യമാണ്. അതിന് രാഷ്ട്രീയ, ഉദ്യോഗസ്ഥതലത്തിൽ ഉറച്ച ഇച്ഛാശക്തി ഉണ്ടാവണം; പദ്ധതികൾ ദീർഘവീക്ഷണത്തോടെ സമയബന്ധിതമായി നടപ്പാക്കുകയും വേണം.

 

 

English Summary: Traffic block in Kottayam MC road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com