ADVERTISEMENT

കേരളത്തിന്റെ കായികഭാവി എന്താകുമെന്ന അമ്പരപ്പ് ബാക്കിയാക്കി, ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിനു തിരശീല വീണിരിക്കുന്നു. ഏഴുവർഷം മുൻപു കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിൽ രണ്ടാം സ്ഥാനക്കാരെന്ന അഭിമാനം പേറിയ നമ്മൾ ഇപ്പോൾ എവിടെയെത്തിനിൽക്കുന്നു എന്നതിന്റെ വ്യക്തമായ സൂചന ഈ ഗെയിംസ് നൽകിക്കഴിഞ്ഞു. കായികരംഗത്ത് ഇന്ത്യയുടെ പവർഹൗസ് എന്ന പ്രശംസ മുൻകാലങ്ങളിൽ ഏറ്റുവാങ്ങിയ കേരളം, അയൽ സംസ്ഥാനങ്ങളായ തമിഴ്നാടിനും കർണാടകയ്ക്കുമൊക്കെ പിന്നിൽ ആറാംസ്ഥാനത്താണ് ഇപ്പോൾ. 

കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടെ ദേശീയ ഗെയിംസിലെ അത്‍ലറ്റിക്സ് കിരീടം നാം കൈവിട്ട ചരിത്രമില്ല. പക്ഷേ, ഗുജറാത്ത് ഗെയിംസിൽ ആ പതിവും തെറ്റി. ഹാട്രിക് ചാംപ്യൻമാർ എന്ന കുത്തകനേട്ടം അടിയറവച്ച് അത്‍ലറ്റിക്സിൽ അഞ്ചാം സ്ഥാനത്തേക്കാണു നാം വീണുപോയത്. ഇതെങ്ങനെ സംഭവിച്ചെന്നു കണ്ടെത്താനും തിരുത്തലുകൾ വരുത്താനും വൈകിയാൽ പഴയ പ്രതാപത്തിലേക്കു കേരളത്തിന്റെ തിരിച്ചുവരവ് ആയാസകരമാകും. 

ദേശീയ ഗെയിംസുകളിൽ ഭയക്കേണ്ട സംഘമായി കേരളം ദശാബ്ദങ്ങളായി തുടർന്നത് അത്‌ലറ്റിക്സിലെ കരുത്തിലൂടെയാണ്. അസം, ജാർഖണ്ഡ്, കേരളം എന്നിവിടങ്ങളിൽ നടന്ന കഴിഞ്ഞ ഗെയിംസുകളിലെ മെഡൽ പട്ടിക മാത്രം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. കേരളത്തിലെ ഗെയിംസിൽ 13 സ്വർണമടക്കം 34 മെഡലുകൾ അത്‍ലറ്റിക്സിൽനിന്നു മാത്രം നാം നേടിയിരുന്നു. ജാർഖണ്ഡിലെ ഗെയിംസിൽ 9 സ്വർണം ഉൾപ്പെടെ 27 മെഡൽ. അസമിലെ ഗെയിംസിൽ 12 സ്വർണമടക്കം 26 മെഡൽ. മൂന്നുവട്ടവും അത്‍ലറ്റിക്സിൽ കിരീടം. 

ഇത്തവണ 3 സ്വർണമടക്കം വെറും 11 മെഡലിൽ കേരളത്തിന്റെ അത്‌ലറ്റിക്സ് പോരാട്ടം അവസാനിച്ചു. കേരളത്തിലെ കായികപ്രേമികളുടെ നെഞ്ച് വേദനിപ്പിക്കുന്ന കണക്കാണിത്. 100 മീറ്റർ, 5000 മീറ്റർ, 10,000 മീറ്റർ, പുരുഷ വിഭാഗം 110 മീറ്റർ ഹർഡിൽസ്, പുരുഷവിഭാഗം 400 മീറ്റർ ഹർഡിൽസ്, പുരുഷവിഭാഗം 3000 മീറ്റർ സ്റ്റീപ്പിൾ ചേസ്, പുരുഷ വിഭാഗം 800 മീറ്റർ തുടങ്ങിയവയുടെ ഫൈനൽ റൗണ്ടുകളിൽ കേരളത്തിനു മത്സരാർഥികൾ പോലുമുണ്ട‍ാകാതിരുന്നതു ഞെട്ടിപ്പിക്കുന്നു. കേരളം സ്വർണം കൈവിടാത്ത 4 X 400 മീറ്റർ റിലേയിൽ വനിതാ ടീം ഇത്തവണ ഫിനിഷ് ചെയ്തത് അഞ്ചാം സ്ഥാനത്താണെന്നതു ബന്ധപ്പെട്ടവരെയെല്ലാം വേദനിപ്പിച്ചു. 23 സ്വർണവും 18 വെള്ളിയും 13 വെങ്കലവുമടക്കം 54 മെഡലാണു കേരളത്തിന്റെ ആകെ സമ്പാദ്യം. കഴിഞ്ഞ ഗെയിംസിൽ ഇത് 54 സ്വർണവും 48 വെള്ളിയും 60 വെങ്കലവുമടക്കം 162 മെഡലുകളായിരുന്നു. 

കഴിഞ്ഞ ഗെയിംസിനു സമാനമായി സർവീസസ് ടീം ഇത്തവണയും എതിരില്ലാത്ത വിജയം നേടിയതിൽ അദ്ഭുതമില്ല. മികച്ച പരിശീലനവും അടിസ്ഥാന സൗകര്യങ്ങളും കായികതാരങ്ങൾക്ക് ഒരുക്കിനൽകുന്നതിൽ സൈന്യം കാട്ടുന്ന ജാഗ്രത അവരെ കിരീടപ്പോരാട്ടത്തിൽ അജയ്യരാക്കുന്നു. 61 സ്വർണവും 35 വെള്ളിയും 32 വെങ്കലവുമടക്കം 128 മെഡലുകളാണ് അവരുടെ നേട്ടം. കഴിഞ്ഞ തവണ നേടിയതിനെക്കാൾ 31 മെഡലുകൾ കുറവായത് അവരുടെ ദൗർബല്യത്തെയല്ല കാട്ടുന്നത്. മറിച്ച്, മഹാരാഷ്ട്രയും ഹരിയാനയും തമിഴ്നാടും കർണാടകയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സർവീസസിനെ വെല്ലുവിളിക്കാൻ പാകത്തിനുള്ള കായികശക്തികളായി വളരുന്നുവെന്നാണ് അതു തെളിയിക്കുന്നത്.

അവർക്കിതു സാധിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന് എളുപ്പത്തിൽ ഉത്തരം നൽകാനാകില്ല. വിജയത്തിന് എളുപ്പവഴികളില്ലെന്നതു തന്നെയാണു പ്രധാന കാരണം. രാജ്യാന്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും ഒരുക്കിനൽകിയാൽതന്നെ ആദ്യകടമ്പ പിന്നിടുകയാണ്. കായികതാരങ്ങളെ താഴെത്തട്ടിൽനിന്നു കണ്ടെത്തി, മികച്ച സ്കോളർഷിപ്പുകൾ നൽകി വളർത്തിയെടുക്കലാണ് അടുത്തഘട്ടം. ദേശീയ, രാജ്യാന്തര വേദികളിൽ മികവു തെളിയിക്കുന്നവർക്കു മികച്ച ജോലി ഉറപ്പാക്കുന്നതടക്കം അർഹിച്ച അംഗീകാരം നൽകുകയാണ് അടുത്തഘട്ടം. സ്പ്രിന്റർ ഹിമ ദാസിനെപ്പോലുള്ളവർക്ക് അസമിൽ ഡിഎസ്പി റാങ്കിൽ നേരിട്ടു നിയമനം ലഭിക്കുമ്പോൾ നമ്മുടെ താരങ്ങൾ ജോലിക്കുവേണ്ടി സെക്രട്ടേറിയറ്റ് പടിക്കൽ സമരമിരിക്കേണ്ടിവരുന്നതുതന്നെ ഗതികേടാണ്. 

ദേശീയ ഗെയിംസിലെ വീഴ്ചയിൽനിന്നു പാഠംപഠിക്കാൻ കേരളം തയാറാകണം. സൂചന കണ്ടു പഠിച്ചില്ലെങ്കിൽ, എഴുന്നേൽക്കാൻ കഴിയാത്തവിധം നമ്മുടെ കായികരംഗം വീണുപോകുമെന്നതിൽ സംശയമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com