ADVERTISEMENT

അമേരിക്കയുടെ ഏകാധിപത്യസ്ഥാനത്തിനുള്ള വെല്ലുവിളിയാണ് ലോകത്തെ രണ്ടാമത്തെ സമ്പദ്​വ്യവസ്ഥയായ ചൈനയും അവരുടെ വളർന്നുവരുന്ന സൈനികശക്തിയും. ബെയ്ജിങ്ങിൽ നടന്നുവരുന്ന, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ 20–ാം കോൺഗ്രസിനു സവിശേഷ പ്രാധാന്യം കൈവരുന്നത് ഈ സാഹചര്യത്തിലാണ്.

കോൺഗ്രസിൽ, പാർട്ടി ജനറൽ സെക്രട്ടറിയും രാജ്യത്തിന്റെ പ്രസിഡന്റുമായ ഷി ചിൻപിങ് അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിന്റെ പ്രത്യാഘാതങ്ങൾ ചൈനയ്ക്കുമാത്രമല്ല, ലോകത്തിനും ബാധകമാകുന്നതാണ്. ആഭ്യന്തര നേട്ടങ്ങൾക്കും പരിമിതികൾ മൂടിവയ്ക്കാനും വിദേശനയത്തെ ഉപയോഗിക്കുന്നതു ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കൾക്കിടയിൽ അസാധാരണമല്ല. ഷിയും അതിൽനിന്നു വ്യത്യസ്തനല്ല. 

ആഭ്യന്തര–വിദേശനയങ്ങൾ കൂട്ടിക്കെട്ടി

ഒരേസമയം ‘സങ്കീർണവും ഗുരുതരവുമായ രാജ്യാന്തര അവസ്ഥ’ എന്നു പറയുന്ന പാർട്ടി രേഖ, അതേ ശ്വാസത്തിൽ തന്നെ ‘ രാജ്യത്തു സ്ഥിരതയും വികസനവും പരിഷ്കരണവും നടപ്പാക്കുന്നതിനുള്ള കഠിനവും വെല്ലുവിളി നിറഞ്ഞതുമായ അന്തരീക്ഷ’ത്തെപ്പറ്റി പറഞ്ഞുകൊണ്ട് ആഭ്യന്തര–വിദേശനയങ്ങൾ തമ്മിൽ വ്യക്തമായി കൂട്ടിക്കെട്ടുകയാണു ചെയ്യുന്നത്. എന്നത്തെക്കാളും പുറംലോകത്തിന്റെ സ്വാധീനം വർധിച്ചുവരുന്ന കാലത്ത്, ചൈനയിലെ ജനങ്ങളോടു പാർട്ടി പറയുന്നത് ആഭ്യന്തര നയങ്ങൾക്കൊപ്പം അടങ്ങിയൊതുങ്ങി കഴിയണമെന്നാണ്.

രണ്ടു ലക്ഷ്യങ്ങളാണ് പാർട്ടിയുടെ മുന്നിലുള്ളത്. ഒന്നാമതായി, ആഭ്യന്തരകുഴപ്പങ്ങളെയും പോരായ്മകളെയും പുറത്തുനിന്നുള്ള ഇടപെടലുകളുമായി ബന്ധപ്പെടുത്തുന്നത് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ പ്രയോജനകരമാണെന്നു പാർട്ടി കരുതുന്നു. 

കഴിഞ്ഞ 5 വർഷം ‘അപൂർവവും അസാധാരണവുമായ കാലഘട്ടം’ ആയിരുന്നു എന്ന് പറയുന്നതിലൂടെ, സാമ്പത്തിക പിന്നാക്കം പോകലും മറ്റുരാജ്യങ്ങളെപ്പോലെ കോവിഡ്‌വിമുക്ത ലക്ഷ്യം കൈവരിക്കുന്നതിൽ നേരിട്ട വീഴ്ചയും അടക്കമുള്ള ഭരണപരവും നയപരവുമായ പരാജയങ്ങളെ മൂടിവയ്ക്കാനാണു ശ്രമിക്കുന്നത്. 

jebin-t-jacob
ജെബിൻ ടി.ജേക്കബ്

രാജ്യം സാമ്പത്തികമായി പുരോഗമിച്ചതായി അംഗീകരിക്കുമ്പോഴും, ഭരണകൂടത്തിന് എക്കാലവും വെല്ലുവിളി നിലനിൽക്കുന്നതായി പാർട്ടി വിലയിരുത്തുന്നു. സമൂഹത്തിലെ സ്വതന്ത്ര ആശയങ്ങളുടെ വ്യാപനവും ടിബറ്റ്, സിൻജിയാങ് മേഖലകളിലെ വംശീയമായ അസ്വസ്ഥതകളും ആണ് പ്രധാന കാരണങ്ങൾ. ഈ പ്രശ്നങ്ങൾക്കു പ്രധാനമായും പാശ്ചാത്യ രാജ്യങ്ങളെയും ചിലപ്പോഴൊക്കെ ഇന്ത്യയെയുമാണ് പാർട്ടി പഴിക്കുന്നത്. ഇതുസംബന്ധിച്ച വാർത്തകളെ ‘നമ്മളും അവരും’ എന്ന ദ്വന്ദ്വത്തിലേക്കു തിരുകാനും ശ്രമിക്കുന്നു.

അപകടമെന്നു പറയാവുന്ന തീവ്രദേശീയത ചൈനയിൽ വളരാനും അതിനുവേണ്ട ന്യായീകരണങ്ങൾ ഉരുത്തിരിയാനും ഇത് ഇടയാക്കുന്നു. അമേരിക്കയും ഇന്ത്യയും പോലുള്ള രാജ്യങ്ങളുമായുള്ള ഉഭയകക്ഷി പ്രശ്നങ്ങളെ പരിഹരിക്കാൻ ഈ ദേശീയവികാരം തടസ്സമാകുന്നു. ഏതെങ്കിലും തരത്തിൽ വിട്ടുവീഴ്ചയ്ക്കുള്ള ഇടമാകട്ടെ പാർട്ടി നയത്തിൽ ഇല്ലതാനും. ഇന്ത്യയുടെ കാര്യത്തിൽ, പടിഞ്ഞാറൻ ലഡാക്കിൽ ചൈനയുടെ ഇടപെടലുകളുണ്ടാക്കിയ പ്രശ്നം പരിഹരിക്കുന്നതിലുള്ള കാലവിളംബം വ്യക്തമാണ്. അതിർത്തിയിലെ അവസ്ഥ ശാന്തമാണെന്നാണു ചൈനയുടെ നിലപാട്. 

രണ്ടാമതായി, രാജ്യത്തിന്റെ വളർച്ചയും പുരോഗതിയും പാർട്ടിയുടെ മുന്നേറ്റത്തിന് ഇന്ധനമാക്കാമെന്നു നേതാക്കൾ വിശ്വസിക്കുന്നു. ഓരോരുത്തരും ജീവിതപുരോഗതി നേടിയാൽ മാത്രം പോരാ, രാജ്യത്തെ ശക്തവും സമ്പന്നവും ആക്കുന്നതിൽ പങ്കാളിത്തം വഹിക്കുകകൂടി വേണമെന്നു ജനങ്ങളെ ബോധവൽക്കരിക്കാനാണു പാർട്ടി ശ്രമിക്കുന്നത്. രാജ്യത്തിന്റെ വളർച്ച അനിവാര്യമാണെന്നു മാത്രമല്ല, ഈ പ്രക്രിയയ്ക്കു പാർട്ടി ഭരണംതന്നെ വേണമെന്നും അവർ പ്രചാരണങ്ങളിലൂടെയും വ്യാജ ചരിത്രവിശദീകരണങ്ങളിലൂടെയും സ്ഥാപിക്കുകയും ചെയ്യുന്നു. 

ചുരുക്കിപ്പറഞ്ഞാൽ, ലോകത്ത് ഒന്നാം ശക്തിയായി മാറാൻ നിങ്ങൾ പൗരാവകാശവും സാമ്പത്തിക സുഖസൗകര്യങ്ങളും ത്യജിക്കണമെന്നാണു പൗരന്മാരോടു പാർട്ടി ആവശ്യപ്പെടുന്നത്. അധികാരത്തിൽ തുടരണമെന്ന ഏക ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളതെന്നതാണു വാസ്തവം. എന്തു വിലകൊടുത്തും അധികാരത്തിൽ തുടരണമെന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അഭിലാഷം ചൈനയിലെ ജനങ്ങൾക്കു മാത്രമല്ല, ലോകത്തിനു തന്നെ ഭീഷണിയാണ്. 

(ഡൽഹി ശിവ് നാടാർ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എമിനൻസിലെ ഇന്റർനാഷനൽ റിലേഷൻസ് വകുപ്പിലെ അസോഷ്യേറ്റ് പ്രഫസറാണ് ലേഖകൻ)

English Summary: 20th Communist Party Congress in China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com