ADVERTISEMENT

സർക്കാർ സംവിധാനങ്ങളോടെ‍ാപ്പം, 92 ലക്ഷത്തിലേറെ റേഷൻ കാർഡ് ഉടമകളും പതിനാലായിരത്തി അഞ്ഞൂറോളം റേഷൻ വ്യാപാരികളും ഉൾപ്പെടുന്നതാണു കേരളത്തിലെ റേഷൻ വിതരണ ശൃംഖല. ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യവും അവകാശവുമായ റേഷൻവിതരണം സുഗമമായി നടത്താൻ സർക്കാരിന്റെ ആത്മാർഥ ശ്രദ്ധ ആവശ്യമാണെങ്കിലും അതു വേണ്ടവിധം ഉണ്ടാവുന്നുണ്ടെന്നു പറയാനാവുമോ? ആ ശ്രദ്ധ ഉണ്ടായിരുന്നെങ്കിൽ റേഷൻ വ്യാപാരികൾക്കും കാർഡ് ഉടമകൾക്കും ഇത്രയും പരാതികൾ ഉണ്ടാകുമായിരുന്നില്ലെന്നു തീർച്ച.

കമ്മിഷൻ തുക പകുതിയിലേറെ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ച മുതൽ അനിശ്ചിതകാലത്തേക്കു റേഷൻകടകൾ അടച്ചിട്ടു സമരം ചെയ്യാൻ റേഷൻ വ്യാപാരി സംഘടനകളുടെ സംയുക്ത സമരസമിതി സർക്കാരിനു നോട്ടിസ് നൽകിയിരിക്കുകയാണ്. അങ്ങനെ സംസ്ഥാനത്തു കട അടയ്ക്കേണ്ടിവരുന്ന സാഹചര്യമുണ്ടായാൽ ദശലക്ഷക്കണക്കിനു പേരുടെ അന്നമാവും മുടങ്ങുക. റേഷൻ വ്യാപാരികൾക്ക് ഒക്ടോബറിലെ കമ്മിഷൻ നൽകാൻ 29.51 കോടി രൂപ വേണമെങ്കിലും 14.46 കോടി രൂപ മാത്രമാണു ധനവകുപ്പ് അനുവദിച്ചത്.

നിലവിലെ വേതന പാക്കേജ് വർധിപ്പിക്കണമെന്ന ദീർഘകാല ആവശ്യം നിലനിൽക്കെയാണ് ലഭിച്ചുവന്ന വേതനം വെട്ടിച്ചുരുക്കിയതെന്നു ചൂണ്ടിക്കാട്ടിയും മുഴുവൻ കമ്മിഷനും നൽകണമെന്ന് ആവശ്യപ്പെട്ടും നേതാക്കൾ മുഖ്യമന്ത്രിക്കു നിവേദനം നൽകിയിട്ടുണ്ട്.കമ്മിഷൻ തുക വെട്ടിക്കുറച്ചതോടെ ജീവിതം പ്രതിസന്ധിയിലായെന്നും റേഷൻകട നടത്തിക്കൊണ്ടുപോകാൻ ഏറെ ബുദ്ധിമുട്ടാണെന്നും വ്യാപാരികൾ പറയുന്നു. 2018 ഏപ്രിൽ ഒന്നിന് ഇ-പോസ് (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ) യന്ത്രം വച്ചപ്പോൾ, ഉടൻതന്നെ പുതിയ കമ്മിഷൻ വ്യവസ്ഥകൾ പ്രഖ്യാപിക്കുമെന്നായിരുന്നു സർക്കാരിന്റെ വാഗ്ദാനം.

എന്നാൽ, ഇതുവരെ വ്യവസ്ഥകളിൽ മാറ്റം വരുത്തിയിട്ടില്ലെന്നു വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. പെ‍ാതുവിതരണ കേന്ദ്രം നടത്തുന്ന കെട്ടിടത്തിന്റെ വാടക, വൈദ്യുതി നിരക്ക്, മറ്റു ചെലവുകൾ തുടങ്ങിയവയെല്ലാം ഉയർന്നിട്ടും കമ്മിഷൻ പഴയ നിരക്കിൽ തുടരുകയായിരുന്നു. ഇപ്പോഴാകട്ടെ, അതു വെട്ടിക്കുറയ്ക്കുകയും ചെയ്തു. സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിന്റെ കമ്മിഷൻ കുടിശിക സംബന്ധിച്ചും പരാതികൾ ബാക്കിനിൽക്കുന്നു. ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന വിഭാഗമായിട്ടും കാര്യമായ പരിഗണനകളോ വേതന വ്യവസ്ഥകളോ ഇല്ലെന്നു റേഷൻ വ്യാപാരികൾ പറയുമ്പോൾ അതിനു സർക്കാരിൽനിന്ന് ഉചിത മറുപടി ഉണ്ടാകുകതന്നെ വേണം.

റേഷൻ കടകളിലെ ഇ–പോസ് സംവിധാനം ഇടയ്ക്കിടെ തകരാറിലാവുന്നതു റേഷൻകാർഡ് ഉടമകളെ കാര്യമായി വലയ്ക്കുന്നുണ്ട്. കഴിഞ്ഞ ദിവസവും ഇതുണ്ടായി. മെഷീനിലെ സ്കാനറിൽ കാർഡ് ഉടമയുടെയോ അംഗത്തിന്റെയോ വിരൽ പതിപ്പിച്ച് ആധികാരികത ഉറപ്പാക്കി വിതരണം നടത്തുന്ന സംവിധാനമാണു പ്രവർത്തിക്കാതെ വരുന്നത്. കഴിഞ്ഞയാഴ്ച സാങ്കേതിക തകരാർ മൂലം നാലു ദിവസത്തോളം റേഷൻ വിതരണം മുടങ്ങിയിരുന്നു. ജനങ്ങളുടെ അന്നംമുട്ടാതിരിക്കാൻ, രാജ്യത്തു ലഭ്യമായ മികച്ച സാങ്കേതിക വൈദഗ്ധ്യം ഇക്കാര്യത്തിൽ കേരളം തേടേണ്ടതുണ്ട്. 

ഇതിനുപുറമേയാണ് ഇരട്ട പഞ്ചിങ് കെ‍ാണ്ടുള്ള ബുദ്ധിമുട്ട്. ഒക്ടോബർ മുതൽ മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങൾക്കു പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പിഎംജികെഎവൈ) പദ്ധതിയിലും സാധാരണ വിഹിതത്തിലും റേഷൻ ധാന്യങ്ങൾ വാങ്ങുമ്പോൾ ഇ–പോസ് യന്ത്രത്തിൽ വെവ്വേറെ രേഖപ്പെടുത്തണം. സെർവർ തടസ്സമുൾപ്പെടെ ഉണ്ടാകുന്നതിനാൽ രണ്ടുതവണ പഞ്ച് ചെയ്യുന്നതു വലിയ സമയനഷ്ടത്തിനും തിരക്കിനും കാരണമാകുന്നു. 

പെ‍ാതുവിപണിയിലെ അരിവില പിടിച്ചാൽകിട്ടാതെ ഉയരുന്നതിനിടെയാണ് റേഷൻ വിതരണം ആശങ്കയിലാവുന്നതെന്നതുകൂടി ഓർമിക്കാം. കേരളത്തിലെ പൊതുവിതരണ സമ്പ്രദായം രാജ്യത്തിനാകെ മാതൃകയാണെന്നു നാം പെരുമ പറയാറുണ്ട്. ആ അഭിമാനം നിലനിർത്തണമെങ്കിൽ റേഷൻവിതരണം മുടങ്ങുന്ന ഒരു സാഹചര്യവും ഇവിടെ ഉണ്ടായിക്കൂടാ.

English Summary : Problems of Ration traders should be Resolved

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com