ADVERTISEMENT

ശശി തരൂരിന്റെ നീക്കങ്ങളിൽ കോൺഗ്രസ് അന്ധാളിപ്പിലാണ്. അംഗീകരിക്കാൻ നേതാക്കൾ മടിക്കുമ്പോൾ, പാർട്ടി പ്രവർത്തകരുടെയും ജനങ്ങളുടെയും പിന്തുണ പരമാവധി നേടാനാണ് അദ്ദേഹത്തിന്റെ ശ്രമം. പാർട്ടി വിട്ടൊരു കളിയില്ലെന്ന് തരൂരും തരൂരിനെ വിട്ടൊരു കളിയില്ലെന്ന് പാർട്ടിയും തീരുമാനിച്ചാൽ അതു കേരളത്തിൽ കോൺഗ്രസിന് കരുത്താകും. മറിച്ചെങ്കിൽ, അപകടകരവും. 

ഗ്രൂപ്പുകളോ അവരുടെ പിന്തുണയുള്ള ഉന്നത നേതാക്കളോ ആണ് കോൺഗ്രസിൽ വൻചലനങ്ങൾ സൃഷ്ടിക്കാറുള്ളത്. എന്നാൽ, ഗ്രൂപ്പുകളുമായി ഒരു ബന്ധവും ഇല്ലാത്ത, ആ കളികളിൽ ഏതാണ്ട് അജ്ഞനായ, പാർട്ടിഘടനയിൽതന്നെ കാര്യമായ പിടിപാടില്ലാത്ത ഒരു നേതാവ് ആദ്യമായി കോൺഗ്രസിൽ ചലനങ്ങൾ ഉയർത്തുന്നു.

ശശി തരൂരിന്റെ നാടകീയ നീക്കങ്ങളിൽ പരമ്പരാഗത ഗ്രൂപ്പുകൾ അന്ധാളിപ്പിലും ആശയക്കുഴപ്പത്തിലുമാണ്. എന്താണ് തരൂരിന്റെ ഉന്നം, അത് എവിടേക്കെല്ലാം കോൺഗ്രസിനെയും അദ്ദേഹത്തെയും എത്തിക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഒരുമിച്ചുപോയാൽ അതു തരൂരിനും പാർട്ടിക്കും വലിയ ഗുണം ചെയ്യും. മറിച്ചാണെങ്കിൽ ശുഭകരം ആകാനും ഇടയില്ല. 

എന്തുകൊണ്ട് മലബാർ യാത്ര? 

കോൺഗ്രസ് അധ്യക്ഷനായി മത്സരിച്ച് അലയൊലികൾ സൃഷ്ടിച്ചശേഷവും തന്നെ അംഗീകരിക്കാൻ കേരളത്തിലെയും കേന്ദ്രത്തിലെയും കോൺഗ്രസ് നേതൃത്വം മടിക്കുന്നതാണ് മലബാർ പര്യടനത്തിനു തരൂരിനെ പ്രേരിപ്പിച്ചതെന്നു കരുതുന്നവരുണ്ട്. മല്ലികാർജുൻ ഖർഗെക്കെതിരെ 1072 വോട്ടു വാങ്ങിയ തനിക്ക് പ്രവർത്തകസമിതി അംഗത്വം അവകാശപ്പെട്ടതാണെന്ന് അദ്ദേഹം കരുതുന്നു. എന്നാൽ, ഗുജറാത്ത് തിരഞ്ഞെടുപ്പു പ്രചാരകരുടെ പട്ടികയിൽനിന്ന് ഒഴിവാക്കി പ്രതികൂല സന്ദേശമാണ് ഹൈക്കമാൻഡ് അദ്ദേഹത്തിനു നൽകിയത്. 

സ്വന്തം സംസ്ഥാനമായ കേരളത്തിലെ പ്രവർത്തകരുടെയും ജനങ്ങളുടെയും പിന്തുണ വിളിച്ചോതുകയാണ് തരൂരിനു മുന്നിലുയർന്ന ഒരു സാധ്യത. എഐസിസി അധ്യക്ഷ വോട്ടെടുപ്പിലെ രഹസ്യബാലറ്റിൽ പിന്തുണച്ചവർക്കപ്പുറം, പരസ്യമായി തുണയ്ക്കാനും ആളുണ്ടെന്ന് ഇക്കഴിഞ്ഞ ദിവസങ്ങളിൽ തരൂർ വ്യക്തമാക്കിയിരിക്കുന്നു. ഇതിനെല്ലാം  കോൺഗ്രസിലെ ഒരു പ്രമുഖ നേതാവിനെ പടനായകനായി തരൂരിനു വേണ്ടിയിരുന്നു.   

കോഴിക്കോട് എംപി എം.കെ.രാഘവനിലൂടെ അതു ലഭിച്ചു. എഐസിസി സെക്രട്ടറി സ്ഥാനമോ കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനമോ രാഷ്ട്രീയകാര്യസമിതി അംഗത്വമോ ലഭിക്കാത്തതിൽ നിലവിലെ കേന്ദ്ര, സംസ്ഥാന നേതൃത്വവുമായി രാഘവൻ അകൽച്ചയിലാണ്. തന്റെ സ്വാധീനമേഖലയിൽ അതുകൊണ്ട് രാഘവൻ തരൂരിനെ ഇറക്കി. അദ്ദേഹത്തെ അതിഥിയായി പരിപാടിക്കു കിട്ടാൻ കാത്തിരിക്കുന്നവരും ശ്രമിക്കുന്നവരുമാണ് പല സംഘടനകളും. അതുകൊണ്ടുതന്നെ ഒരു പര്യടനം പെട്ടെന്നു തയാറാക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. 

എന്തുകൊണ്ട് നേതൃത്വം എതിർക്കുന്നു? 

കോൺഗ്രസിന്റെ ഔദ്യോഗിക സംവിധാനത്തെ അറിയിക്കാതെ സംഘടിപ്പിച്ച മലബാർ യാത്ര അവരെ സമ്മർദത്തിലാക്കാൻ വേണ്ടിയാണെന്ന പ്രതീതി ഉയർന്നതോടെ, സമാന്തരനീക്കമായിക്കണ്ട് സ്വരം കടുപ്പിക്കുകയാണു നേതൃത്വം ചെയ്തത്. അധ്യക്ഷമത്സരത്തിൽ സ്വന്തം സംസ്ഥാന ഘടകം ഖർഗെയെ പിന്തുണയ്ക്കുമെന്നു മനസ്സിലായതു മുതൽ കേരളത്തിലെ  ഉന്നത നേതാക്കളെ തരൂർ ബന്ധപ്പെടുകയോ തിരിച്ച് അവർ വിളിക്കുകയോ ചെയ്യാറില്ല. അവരിൽ ഭൂരിഭാഗത്തിനും തരൂരിനോടു വിരോധമില്ല. പക്ഷേ, അദ്ദേഹത്തെ തങ്ങൾക്കൊപ്പമോ മുകളിലോ പ്രതിഷ്ഠിക്കാൻ വൈമനസ്യമുണ്ട്.

അതിനുള്ള സംഭാവനകളോ കഠിനാധ്വാനമോ അദ്ദേഹം കോൺഗ്രസിനു വേണ്ടി ചെയ്തിട്ടില്ല എന്നതാണ് ന്യായീകരണമായി ചൂണ്ടിക്കാട്ടുന്നത്. തരൂരിനെ നോവിക്കാനും ഒപ്പം നിൽക്കുന്നവരോടു കണ്ണുരുട്ടാനും കേരള നേതാക്കൾക്കു കരുത്തുപകരുന്നത് ഹൈക്കമാൻഡിന്റെ മനോഭാവമാണ്. അവർക്കും അദ്ദേഹത്തോട് അമിത താൽപര്യമില്ലെന്നു സംസ്ഥാന നേതാക്കൾ വിലയിരുത്തുന്നു. കോൺഗ്രസിന്റെ  ദേശീയ സംഘടനാ സംവിധാനത്തിൽ ശശി തരൂരിന് ഇടം ഇതുവരെ ഇല്ല; അദ്ദേഹം എംപിമാരിൽ ഒരാൾ മാത്രം. 

കേരളത്തിലെ നേതൃത്വവുമായി നല്ല ബന്ധം സ്ഥാപിച്ചും സംഘടനാ പ്രവർത്തനങ്ങളിൽ മുഴുകിയും മുൻനിര കളിക്കാരനായി  ഉണ്ടാകുക എന്നതാണ് തരൂരിനു മുന്നിലുള്ള ഒരു വഴി; താഴെത്തട്ടിലേക്കു വരെ നീളേണ്ട ആ പ്രവർത്തനശൈലിക്കു പറ്റില്ലെങ്കിൽ  ഹൈക്കമാൻഡിന്റെ വിശ്വാസവും അംഗീകാരവുമുള്ള നേതാവ് എന്ന ആധികാരികത നേടിയെടുക്കാൻ അദ്ദേഹത്തിനു സാധിക്കണം. കേരളത്തിലും ഡൽഹിയിലും ‘പിടി’ ഇല്ല എന്നാണെങ്കിൽ ഊരുവിലക്കുകൾ തുടരാം.

എന്താണ് ഇനിയുള്ള സാധ്യത?  

നിഷ്പക്ഷവോട്ടുകളാണ് കേരളത്തിലെ തിരഞ്ഞെടുപ്പുകളുടെ വിധി നിർണയിക്കുന്നത് എന്നിരിക്കെ, യുഡിഎഫിന് അതു നേടിക്കൊടുക്കാൻ നിലവിൽ തുറുപ്പുചീട്ടാണ് ശശി തരൂർ. അതു മനസ്സിലാക്കുന്നതുകൊണ്ടുതന്നെയാണ് മുസ്‌ലിം ലീഗ് അദ്ദേഹത്തോടു മമത കാണിക്കുന്നത്. കോൺഗ്രസിലെ ഏതെങ്കിലും നേതാവിന് എതിരോ വ്യക്തിപരമായി തരൂരിന് അനുകൂലമോ അല്ല ലീഗ്. അതേസമയം, ഭൂരിപക്ഷ– ന്യൂനപക്ഷ വേർതിരിവ് ഇല്ലാതെ ജനങ്ങളെയും യുവ– സ്ത്രീ വോട്ടർമാരെയും ആകർഷിക്കാൻ കഴിയുന്ന  ഒരാൾ മുന്നിൽനിന്നാൽ മാത്രമേ തിരിച്ചുവരവു സാധിക്കൂ എന്ന് അവർ വിചാരിക്കുന്നു. അതിന് അവർ കാണുന്ന നേതാവ് ഇപ്പോൾ തരൂരാണ്. 

കോൺഗ്രസിലും അതേ ചിന്താഗതി പങ്കുവയ്ക്കുന്നവരുണ്ട്. അങ്ങനെ വിചാരിക്കുമ്പോൾതന്നെ, പാർട്ടി സംവിധാനത്തെ തരൂർ കാഴ്ചക്കാരാക്കി നിർത്താൻ നോക്കിയാൽ അംഗീകരിക്കില്ലെന്നു പറയുന്നവരുണ്ട്. ആ പിശക് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായാൽതന്നെ അതിന്റെ പേരിൽ പുകച്ചു പുറത്തുചാടിക്കാനുള്ള വഴി നോക്കരുതെന്ന മുന്നറിയിപ്പു നൽകുന്നവരുമുണ്ട്. പാർട്ടിയുടെ തണലും സംരക്ഷണവും വിട്ടൊരു കളി ഇല്ലെന്നു തരൂരും അദ്ദേഹത്തെ ഉപേക്ഷിച്ച് ഒരു കളിക്കില്ലെന്നു കോൺഗ്രസ് നേതൃത്വവും തീരുമാനിച്ചാൽ അസൽ കളി വേറെ ‘ലവൽ’ ആകും.

English Summary : Shashi Tharoor the One Man Army

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com