വാചകമേള
Mail This Article
∙ സി.ആർ. പരമേശ്വരൻ: അരനൂറ്റാണ്ടായി സംഭവിച്ച ഏതെങ്കിലും നല്ല ഭരണപരിഷ്കാരങ്ങളും സാമൂഹികപരിഷ്കാരങ്ങളും നമ്മുടെ രാഷ്ട്രീയക്കാർ സ്വമേധയാ കൊണ്ടുവന്നതല്ല. ലോകജനാധിപത്യ ചരിത്രത്തിൽതന്നെ ഉയർന്ന സ്ഥാനമുള്ള വിശ്വപൗരന്മാരാൽ സൃഷ്ടിക്കപ്പെട്ടതാണ് നമ്മുടെ ഭരണഘടന. വിവരാവകാശനിയമം, ലോക്പാൽ നിയമം, മനുഷ്യാവകാശ കമ്മിഷനുകൾ മുതലായവ എല്ലാം തന്നെ സ്വതന്ത്രജനകീയപ്രസ്ഥാനങ്ങളുടെ പ്രക്ഷോഭങ്ങളോ സമ്മർദങ്ങളോ മൂലമുണ്ടായവയാണ്.
∙ വിനീത് ശ്രീനിവാസൻ: കുറെ ആളുകൾ വിചാരിക്കുന്നത് ലഹരി ഉപയോഗിച്ചാൽ ക്രിയേറ്റിവിറ്റി വരുമെന്നാണ്. ഒരു തേങ്ങയും വരില്ല; അതാണു സത്യം. ഒരു മുപ്പത്തഞ്ച് വയസ്സൊക്കെ ആകുമ്പോൾ ജീവിതം മുഴുവനായി എരിഞ്ഞുതീരും.
∙ ബെന്യാമിൻ: പ്രസിദ്ധീകരിക്കാതെ മടങ്ങിവന്ന ഒരു കഥയുടെ കൂട്ടത്തിൽ അന്നത്തെ ഭാഷാപോഷിണി എഡിറ്റർ സി. രാധാകൃഷ്ണന്റെ കത്തുണ്ടായിരുന്നു. ‘ഒരിക്കലും പറയപ്പെടാത്ത ഒരു കഥ ഓരോ കഥയ്ക്കുള്ളിലും ഒളിപ്പിച്ചുവയ്ക്കുക എന്നതാണ് കഥ എഴുത്തിന്റെ രഹസ്യം’ എന്നായിരുന്നു ആ കത്ത്. ഇന്നോളം കിട്ടിയ ഏതു പുരസ്കാരത്തെക്കാളും ഞാൻ ആ കത്തിനെ വിലമതിക്കുന്നുണ്ട്.
∙ എൻ.ഇ.സുധീർ: ശശി തരൂർ നിലവിലെ കാലം ആവശ്യപ്പെടുന്ന നേതാവാണ്. അദ്ദേഹത്തെ കുറച്ചുകാണുന്നതും നിയന്ത്രിച്ചു ചൊൽപടിയിൽ നിർത്താമെന്നു കരുതുന്നതും വ്യാമോഹമാണ്. കോൺഗ്രസ് നേതൃത്വത്തിനു ചെയ്യാവുന്ന കടുത്ത കാര്യം അദ്ദേഹത്തെ ഒരു മുൻ കോൺഗ്രസുകാരനാക്കാമെന്നു മാത്രമാണ്. അതിനവർ കൊടുക്കേണ്ട വില വളരെ വലുതായിരിക്കും.
∙ അടൂർ ഗോപാലകൃഷ്ണൻ: കുറെ കൊല്ലങ്ങളായി അവാർഡ് നൽകുന്നത് തട്ടുപൊളിപ്പൻ ചിത്രങ്ങൾക്കാണ്. ഒറിജിനലായി ഒരു വർക്ക് ചെയ്താൽ അത് അംഗീകരിക്കപ്പെടാതെ പോകുന്നു. സിനിമയിലെ പുതിയ ധാരകളെ നിരുപാധികം നിരുത്സാഹപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ഇപ്പോഴത്തെ വ്യവസ്ഥ.
∙ ജി.വേണുഗോപാൽ: സോഷ്യൽമീഡിയ സജീവമായതോടെ പ്രതിഭയുള്ള ആർക്കും സെലിബ്രിറ്റിയായി മാറാൻ കഴിയും. അങ്ങനെ വൈറലായവരെ ഒരു ലോബി വിചാരിച്ചാലും ‘ഒതുക്കാൻ’ കഴിയില്ല. നല്ല സംഗീതത്തിന് എല്ലാക്കാലവും ഡിമാൻഡുണ്ട്.
∙ അഷ്ടമൂർത്തി: വായിക്കുന്ന ആളെ എവിടെയെങ്കിലും ഒന്നു സ്പർശിക്കാൻ കഴിഞ്ഞില്ലെങ്കിൽ കഥകൊണ്ട് കാര്യമില്ല. വായിച്ചു കഴിഞ്ഞാൽ കുറച്ചുനേരത്തേക്കു വായനക്കാരനു വേറെ ഒന്നും ചെയ്യാനോ ചിന്തിക്കാനോ വയ്യാത്ത നിലയിൽ ആവണം. മാത്രമല്ല, അത് അയാളുടെ മനസ്സിനെ അൽപമെങ്കിലും ശുദ്ധീകരിക്കുകയും വേണം.
Content Highlight: Vachakamela