ADVERTISEMENT

∙ സി.ആർ. പരമേശ്വരൻ: അരനൂറ്റാണ്ടായി സംഭവിച്ച ഏതെങ്കിലും നല്ല ഭരണപരിഷ്കാരങ്ങളും സാമൂഹികപരിഷ്കാരങ്ങളും നമ്മുടെ രാഷ്ട്രീയക്കാർ സ്വമേധയാ കൊണ്ടുവന്നതല്ല. ലോകജനാധിപത്യ ചരിത്രത്തിൽതന്നെ ഉയർന്ന സ്ഥാനമുള്ള വിശ്വപൗരന്മാരാൽ സൃഷ്ടിക്കപ്പെട്ടതാണ് നമ്മുടെ ഭരണഘടന. വിവരാവകാശനിയമം, ലോക്പാൽ നിയമം, മനുഷ്യാവകാശ കമ്മിഷനുകൾ മുതലായവ എല്ലാം തന്നെ സ്വതന്ത്രജനകീയപ്രസ്ഥാനങ്ങളുടെ പ്രക്ഷോഭങ്ങളോ സമ്മർദങ്ങളോ മൂലമുണ്ടായവയാണ്.

∙ വിനീത് ശ്രീനിവാസൻ: കുറെ ആളുകൾ വിചാരിക്കുന്നത് ലഹരി ഉപയോഗിച്ചാൽ ക്രിയേറ്റിവിറ്റി വരുമെന്നാണ്. ഒരു തേങ്ങയും വരില്ല; അതാണു സത്യം. ഒരു മുപ്പത്തഞ്ച് വയസ്സൊക്കെ ആകുമ്പോൾ ജീവിതം മുഴുവനായി എരിഞ്ഞുതീരും.

ബെന്യാമിൻ: പ്രസിദ്ധീകരിക്കാതെ മടങ്ങിവന്ന ഒരു കഥയുടെ കൂട്ടത്തിൽ അന്നത്തെ ഭാഷാപോഷിണി എഡിറ്റർ സി. രാധാകൃഷ്ണന്റെ കത്തുണ്ടായിരുന്നു. ‘ഒരിക്കലും പറയപ്പെടാത്ത ഒരു കഥ ഓരോ കഥയ്ക്കുള്ളിലും ഒളിപ്പിച്ചുവയ്ക്കുക എന്നതാണ് കഥ എഴുത്തിന്റെ രഹസ്യം’ എന്നായിരുന്നു ആ കത്ത്. ഇന്നോളം കിട്ടിയ ഏതു പുരസ്കാരത്തെക്കാളും ഞാൻ ആ കത്തിനെ വിലമതിക്കുന്നുണ്ട്.

എൻ.ഇ.സുധീർ: ശശി തരൂർ നിലവിലെ കാലം ആവശ്യപ്പെടുന്ന നേതാവാണ്. അദ്ദേഹത്തെ കുറച്ചുകാണുന്നതും നിയന്ത്രിച്ചു ചൊൽപടിയിൽ നിർത്താമെന്നു കരുതുന്നതും വ്യാമോഹമാണ്. കോൺഗ്രസ് നേതൃത്വത്തിനു ചെയ്യാവുന്ന കടുത്ത കാര്യം അദ്ദേഹത്തെ ഒരു മുൻ കോൺഗ്രസുകാരനാക്കാമെന്നു മാത്രമാണ്. അതിനവർ കൊടുക്കേണ്ട വില വളരെ വലുതായിരിക്കും.

അടൂർ ഗോപാലകൃഷ്ണൻ: കുറെ കൊല്ലങ്ങളായി അവാർഡ് നൽകുന്നത് തട്ടുപൊളിപ്പൻ ചിത്രങ്ങൾക്കാണ്. ഒറിജിനലായി ഒരു വർക്ക് ചെയ്താൽ അത് അംഗീകരിക്കപ്പെടാതെ പോകുന്നു. സിനിമയിലെ പുതിയ ധാരകളെ നിരുപാധികം നിരുത്സാഹപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ഇപ്പോഴത്തെ വ്യവസ്ഥ.

ജി.വേണുഗോപാൽ: സോഷ്യൽമീഡിയ സജീവമായതോടെ പ്രതിഭയുള്ള ആർക്കും സെലിബ്രിറ്റിയായി മാറാൻ കഴിയും. അങ്ങനെ വൈറലായവരെ ഒരു ലോബി വിചാരിച്ചാലും ‘ഒതുക്കാൻ’ കഴിയില്ല. നല്ല സംഗീതത്തിന് എല്ലാക്കാലവും ഡിമാൻഡുണ്ട്.

അഷ്ടമൂർത്തി: വായിക്കുന്ന ആളെ എവിടെയെങ്കിലും ഒന്നു സ്പർശിക്കാൻ കഴിഞ്ഞില്ലെങ്കിൽ കഥകൊണ്ട് കാര്യമില്ല. വായിച്ചു കഴിഞ്ഞാൽ കുറച്ചുനേരത്തേക്കു വായനക്കാരനു വേറെ ഒന്നും ചെയ്യാനോ ചിന്തിക്കാനോ വയ്യാത്ത നിലയിൽ ആവണം. മാത്രമല്ല, അത് അയാളുടെ മനസ്സിനെ അൽപമെങ്കിലും ശുദ്ധീകരിക്കുകയും വേണം.

Content Highlight: Vachakamela

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com