ADVERTISEMENT

സംസ്ഥാനത്തിന്റെ വികസനത്തിനു നാഴികക്കല്ലാകുമെന്നു പ്രതീക്ഷിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ മേഖല രണ്ടു ദിവസം വൻ സംഘർഷഭൂമിയായതു കേരളീയരെയെല്ലാം ആശങ്കാകുലരാക്കുകയാണ്. വികസന പദ്ധതികൾ യാഥാർഥ്യമാക്കുമ്പോൾ അതു നേരിട്ടു ബാധിക്കുന്നവരുടെ പ്രശ്നങ്ങൾക്കുകൂടി ഗൗരവതരമായ പരിഗണന നൽകണം എന്ന വലിയ പാഠമാണ് ഈ സംഭവത്തിൽ തെളിഞ്ഞുവരുന്നത്. തീരശോഷണം എന്നതു മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ജീവന്മരണ യാഥാർഥ്യമാണ്. പദ്ധതി പ്രാവർത്തികമാക്കുമ്പോൾ ഇരയാകുന്നവരുടെ പുനരധിവാസം ഭരണകൂടത്തിന്റെ സുപ്രധാന കടമതന്നെയാണ്. വർഷങ്ങളായി സിമന്റ് ഗോഡൗണുകളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ദുരിതങ്ങൾ ഭരണാധികാരികൾ കൺതുറന്നു കാണേണ്ടതുണ്ട്.

ഇവരെ പുനരധിവസിപ്പിക്കുന്നതോടൊപ്പം ക്യാംപുകളിൽ കഴിയുന്നവർക്കു പ്രതിമാസ വാടക അനുവദിക്കുമെന്ന പ്രഖ്യാപനവും ഉടൻ നടപ്പാക്കണം. ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചും വധശ്രമവും ഗൂഢാലോചനയും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസുകളെടുത്തും പ്രതിഷേധക്കാരെ വരുതിക്കു നിർത്താൻ ശ്രമിക്കുന്നതു പ്രശ്നപരിഹാരത്തിനു സഹായകമാകുന്നില്ല. പ്രകോപനപരമായ പ്രസ്താവനകളും ആഹ്വാനങ്ങളും എരിതീയിൽ എണ്ണയൊഴിക്കാനേ പ്രയോജനപ്പെടൂ എന്നു ബന്ധപ്പെട്ടവരെല്ലാം ഓർത്തിരിക്കേണ്ടതുണ്ട്.  ഇന്നലെ തിരുവനന്തപുരത്തു നടത്തിയ സെമിനാറിൽ പോലും പ്രക്ഷോഭം രാജ്യദ്രോഹമാണെന്ന മട്ടിലുള്ള നിലപാടാണ് പലരും സ്വീകരിച്ചത്.

നമ്മുടെ രാജ്യത്തുതന്നെ ഇങ്ങനെ ആക്ഷേപിക്കപ്പെട്ട പല പ്രക്ഷോഭങ്ങളും പിൽക്കാല ചരിത്രത്തിൽ അങ്ങനെയല്ല രേഖപ്പെടുത്തപ്പെട്ടത് എന്നുകൂടി ഓർക്കാവുന്നതാണ്. കോടതി ഇടപെടലുകളുണ്ടായിട്ടും പ്രശ്നം സംഘർഷമായി വളരാൻ അനുവദിച്ചതിൽത്തന്നെ വീഴ്ചയുണ്ട്. സർക്കാർ ഇക്കാര്യത്തിൽ വേണ്ടത്ര ഗൃഹപാഠം ചെയ്തിട്ടുണ്ടോ എന്നു സംശയിക്കണം. പൊലീസ് സ്റ്റേഷനു നേരെ ആക്രമണമുണ്ടാകുന്നതിലെത്തിയതോടെ പ്രക്ഷോഭത്തിന്റെ ഗതിയും സ്വഭാവവും മാറി. സ്ഥലത്തില്ലാതിരുന്ന സഭാധ്യക്ഷനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി കേസെടുക്കുന്നതിലെ പ്രകോപനം ഭരണാധികാരികൾ തിരിച്ചറിയേണ്ടതായിരുന്നു.

ശനിയാഴ്ച നടന്ന സംഭവങ്ങളുടെ പേരിൽ പിടിയിലായവർക്കു നേരിട്ടു പങ്കില്ലെന്നു പറയാൻ സ്റ്റേഷനിൽ എത്തിയവരെ കുറ്റവാളികളെപ്പോലെ കണ്ടതും പ്രകോപനത്തിന്റെ ആഴം കൂട്ടി. പ്രക്ഷോഭം പിടിവിട്ടുപോകാനേ ഇതു സഹായിച്ചുള്ളൂ. ഇതൊരിക്കലും ആവർത്തിക്കരുതെന്നു കേരളം ഒരേ വികാരത്തോടെ ആഗ്രഹിക്കുകയാണിപ്പോൾ. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾക്കും പ്രതിഷേധങ്ങൾക്കും സാമുദായികനിറം നൽകാനുള്ള നീക്കങ്ങളും അപലപനീയമാണ്.

കടലിന്റെ മക്കൾ എന്ന വികാരത്തിൽ വിഭാഗീയത കാണാൻ ശ്രമിക്കുകയുമരുത്. ചർച്ചയുടെയും സമന്വയത്തിന്റെയും വാതിലുകൾ എല്ലായ്പോഴും തുറന്നുതന്നെ വയ്ക്കുക എന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മാർഗം. പ്രളയകാലത്തു മത്സ്യത്തൊഴിലാളികളെ രക്ഷകരെന്നു വിശേഷിപ്പിച്ച ഭരണാധികാരികൾത്തന്നെ അവരെ രാജ്യദ്രോഹികളെന്ന് അധിക്ഷേപിക്കുന്നതു നന്ദിയില്ലായ്മയാണ്. വികസനം വേണ്ടതുതന്നെ. പക്ഷേ, അതിന്റെ പേരിലുള്ള പാർശ്വവൽക്കരണം അപകടകരമാണ്.

English Summary : Vizhinjam development projects drawbacks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com