തെളിഞ്ഞുകത്തണം, സിറ്റി ഗ്യാസ് ജ്വാല

HIGHLIGHTS
  • കേരളമാകെ എത്തണം; മെല്ലെപ്പോക്ക് അവസാനിപ്പിക്കണം
SHARE

പ്രകൃതിവാതകം പൈപ്പ് വഴി വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്കു തിരുവനന്തപുരത്തും ആലപ്പുഴയിലും തുടക്കമായെന്നതിൽ പ്രതീക്ഷയുടെ ജ്വാല തെളിയുന്നു. പാലക്കാട് ജില്ലയിൽ അടുത്തയാഴ്ചയാണ് ഉദ്ഘാടനം. കോഴിക്കോടുൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ പ്രാരംഭപ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും മറ്റു പല ജില്ലകളിലും പദ്ധതി എവിടെയുമെത്തിയിട്ടില്ല. കേരളത്തിൽ ആദ്യം തുടങ്ങിയ എറണാകുളം ജില്ലയിൽ ഏഴു വർഷമായിട്ടും പ്രതീക്ഷിച്ച പുരോഗതിയുണ്ടായിട്ടുമില്ല.

അപകടരഹിതവും എൽപിജിയെക്കാൾ 30% ചെലവു കുറഞ്ഞതുമായ പ്രകൃതിവാതകം 24 മണിക്കൂറും പൈപ്പിലൂടെ പാചക ആവശ്യത്തിനു കിട്ടുമ്പോൾ കേരളത്തിന്റെ അടുക്കളകളുടെ തലവര അപ്പാടെ മാറിപ്പോകും; കുടുംബ ബജറ്റിൽ ചെലവുചുരുക്കലിന്റെ ജ്വാല തെളിയുകയും ചെയ്യും. പക്ഷേ, പദ്ധതിയുടെ ഇതുവരെയുള്ള മെല്ലെപ്പോക്ക് ആശങ്ക ജനിപ്പിക്കുന്നതാണ്.

എറണാകുളത്തിനുശേഷം തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകൾക്കും അടുത്തഘട്ടത്തിൽ തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലുമാണ് അനുമതി കിട്ടിയത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകൾ പദ്ധതിയിലുൾപ്പെട്ടത് 2021 ഓഗസ്റ്റിലാണ്. 2016 ഫെബ്രുവരിയിൽ, എറണാകുളം കളമശേരി നഗരസഭയിലാണ് സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി, പാചക ആവശ്യത്തിനുള്ള പ്രകൃതിവാതകം അടുക്കളകളിൽ എത്തിയത്. എന്നാൽ, ഏഴു വർഷം പൂർത്തിയാകുമ്പോഴും 30,250 കണക്‌ഷൻ മാത്രമേ എറണാകുളം ജില്ലയിൽ നൽകാൻ കഴിഞ്ഞിട്ടുള്ളൂ എന്നതു നാണക്കേടോടെ വേണം ഓർമിക്കാൻ. എങ്കിലും, കളമശേരിക്കു പുറമേ തൃക്കാക്കര, മരട് നഗരസഭകളിലും കൊച്ചി കോർപറേഷനിലും പൈപ്പിടൽ – കണക്‌ഷൻ നൽകൽ ജോലികൾ പുരോഗമിക്കുകയാണ്.

പൈപ്‌ലൈൻ സ്ഥാപിക്കുന്നതിനെച്ചൊല്ലി വിവിധ തദ്ദേശസ്ഥാപനങ്ങളും വിതരണ ഏജൻസിയും തമ്മിലുണ്ടായ ഭിന്നതകളാണു പദ്ധതിയുടെ മുന്നേറ്റം എറണാകുളം ജില്ലയിൽ മന്ദഗതിയിലാക്കിയത്. ഏറക്കുറെ ഒരേകാലത്തു കേരളത്തോടെ‍ാപ്പം സിറ്റി ഗ്യാസ് വിപ്ലവത്തിലേക്കു ചുവടുവച്ച കർണാടക ഇതിനകം കൈവരിച്ച മുന്നേറ്റം നമ്മെ ലജ്ജിപ്പിക്കണം. കർണാടകയിൽ വിവിധ മേഖലകളിൽ സിറ്റി ഗ്യാസ് എത്തിക്കഴിഞ്ഞു.

കേരളത്തിൽ 3 കമ്പനികളാണു മൂന്നു മേഖലകളിലായി ഗ്യാസ് വിതരണത്തിനു കരാറെടുത്തത് – വടക്കൻ ജില്ലകളിൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐഒഎജിപിഎൽ), പത്തനംതിട്ട, കോട്ടയം, ഇടുക്കി മേഖലയിൽ ഷോലാ ഗ്യാസ്കോ കമ്പനി, തിരുവനന്തപുരം കൊല്ലം, ആലപ്പുഴ ജില്ലകളിൽ എജി ആൻഡ് പി പ്രഥം എന്നിവ. വടക്കുള്ള ജില്ലകളിലെ സിറ്റി ഗ്യാസ് പദ്ധതി പല ഘട്ടങ്ങളിലായി പുരോഗമിക്കുകയാണെങ്കിലും പത്തനംതിട്ട, കോട്ടയം, ഇടുക്കി മേഖലയിൽ എവിടെയുമെത്തിയിട്ടില്ല.

അടുക്കളയിലേക്കുള്ള വാതകവിതരണം മാത്രമല്ല സിറ്റി ഗ്യാസ് പദ്ധതി ലക്ഷ്യംവയ്ക്കുന്നത്. വാഹന ഇന്ധനം (സിഎൻജി) ലഭ്യമാക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. കൂടുതൽ സിഎൻജി സ്റ്റേഷനുകൾ സ്ഥാപിച്ചാൽ ചെലവു കുറഞ്ഞ ബദൽ ഇന്ധനവഴിയാവും വാഹന ഉടമകൾക്കു തുറന്നുകിട്ടുക. എൽപിജി കെ‍ാണ്ടുപോകുന്ന വലുതും ചെറുതുമായ വാഹനങ്ങൾ റോഡിൽ കുറയുമെന്നതു സിറ്റി ഗ്യാസിന്റെ മറ്റൊരു പ്രയോജനമാണ്.

വിപുലമായ അടിസ്ഥാനസൗകര്യം ഒരുക്കുകയാണു സിറ്റി ഗ്യാസ് പദ്ധതിയുടെ വലിയ വെല്ലുവിളി. പ്രധാന പൈപ്‌ലൈനിൽനിന്നു നാടൊട്ടുക്കും ചെറിയ വിതരണക്കുഴൽ ശൃംഖല സ്ഥാപിക്കുന്നതിനു വിവിധ സർക്കാർ വകുപ്പുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയുമെല്ലാം അനുമതികളും സഹകരണവും ആവശ്യമാണ്. എറണാകുളം ജില്ലയിലെ മെല്ലെപ്പോക്ക് തിരുത്താനും അതു മറ്റൊരിടത്തും ആവർത്തിക്കാതിരിക്കാനുമുള്ള നിശ്ചയദാർഢ്യമാണ് ഈ സാഹചര്യത്തിൽ ഉണ്ടാവേണ്ടത്. സർക്കാരിന്റെ തുടർച്ചയായ മേൽനോട്ടവും ഏകോപനവുമുണ്ടായാൽ വൈകാതെതന്നെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഗാർഹിക കണക്‌ഷൻ ലഭ്യമാക്കിത്തുടങ്ങാൻ കഴിഞ്ഞേക്കും. ഇതിനായി, സിറ്റി ഗ്യാസ് ലൈസൻസ് നേടിയ കമ്പനികൾ ജോലികൾക്കു വേഗം കൂട്ടേണ്ടതുണ്ട്. പ്രകൃതിവാതകം കേരളത്തിൽ ലഭ്യമായിട്ടും വേണ്ടവിധം ഉപയോഗിക്കാനായില്ലെങ്കിൽ അതു കാലത്തോടുള്ള അനീതി തന്നെയാവും.

English Summary : Editorial about city gas distribution

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS