ADVERTISEMENT

ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിനെതിരെ ബിബിസിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് നടത്തിയ രൂക്ഷമായ പ്രതികരണം അക്രമാസക്‌തവും പ്രതിരോധത്തിലായ സർക്കാരിന്റെ അവസ്ഥ പ്രതിഫലിപ്പിക്കുന്നതുമാണ്. ഡോക്യുമെന്ററിയിലെ ആരോപണങ്ങളിൽനിന്നു പ്രധാനമന്ത്രിയെ സംരക്ഷിക്കാനുള്ള വ്യഗ്രതയിൽ, ബിബിസിയെ അപകീർത്തിപ്പെടുത്തുംവിധമുള്ള പ്രതികരണമായിരുന്നു അത്. 

ജി 20 രാഷ്ട്രക്കൂട്ടായ്മയുടെ നേതൃത്വം ഇന്ത്യ ഏറ്റെടുത്ത വേളയിൽ രാജ്യത്തിന്റെ പ്രതിഛായ താറടിക്കാൻ ഉദ്ദേശിച്ചുള്ള രാഷ്ട്രീയപ്രേരിത ഗൂഢാലോചനയാണിതെന്നുവരെ എത്തി വിശദീകരണം. ഇന്ത്യയിൽ ഡോക്യുമെന്ററി വ്യാപകമായി പ്രദർശിപ്പിക്കുന്നതു തടയാനായിരുന്നു സർക്കാരിന്റെ അടുത്ത ശ്രമം. ലിങ്കുകൾ ഷെയർ ചെയ്യപ്പെട്ട സമൂഹമാധ്യമ അക്കൗണ്ടുകൾ മരവിപ്പിച്ചു. യൂട്യൂബിൽ ആദ്യം അപ്‌ലോഡ് ചെയ്യപ്പെട്ട ഡോക്യുമെന്ററിയുടെ ഭാഗം നീക്കം ചെയ്യിപ്പിച്ചു. ചുരുക്കത്തിൽ, പ്രധാനമന്ത്രിയുടെ വിദേശ വിമർശകർക്കുനേരെ കൈവിട്ട ആക്രമണമായിരുന്നു സർക്കാരിന്റേത്.

ഇക്കാര്യം എന്നെ മറ്റൊരു സംഭവം ഓർമിപ്പിക്കുന്നു. ‘കശ്മീരി ഫയൽസ്’ എന്ന സിനിമയെ വിമർശിച്ച ഇസ്രയേൽ സിനിമ സംവിധായകൻ നാദവ് ലപീദിന്റെ അനുഭവം. ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി ചെയർമാനായിരുന്ന ലപീദ് പറഞ്ഞത്, ഇങ്ങനെയൊരു പ്രചാരണ സിനിമ ഒരു ചലച്ചിത്രോത്സവത്തിൽ മറ്റു മത്സരചിത്രങ്ങളോടൊപ്പം പ്രദർശിപ്പിക്കാൻ പാടില്ലായിരുന്നു എന്നാണ്. എന്നാൽ, കശ്മീരിലെ പണ്ഡിറ്റ് സമൂഹത്തിന്റെ ദുരിതത്തെ പരിഹസിച്ചു എന്ന രീതിയിൽ ജൂറി ചെയർമാനെ സർക്കാർ സംവിധാനം രൂക്ഷമായി കുറ്റപ്പെടുത്തി. അദ്ദേഹത്തെ ജൂറിയായി ക്ഷണിച്ച ഫിലിം ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. ലപീദിന് ഇനി എപ്പോഴെങ്കിലും ഇന്ത്യയിൽ ജൂറി അംഗമായി വരാൻ പറ്റുമോ എന്ന കാര്യത്തിൽ സംശയമാണ്.

മൂന്നാമത്തെ സംഭവം, കോവിഡ്കാലത്തെ ഇന്ത്യൻ സാഹചര്യത്തെപ്പറ്റിയുള്ള ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം സംബന്ധിച്ചാണ്. മരണനിരക്ക് ഇന്ത്യ കുറച്ചുകാണിച്ചു എന്നതായിരുന്നു വിമർശനം. മഹാമാരിയിൽ 50 ലക്ഷത്തോളം പേർ ഇന്ത്യയിൽ മരിച്ചെന്നായിരുന്നു അവരുടെ കണക്കുകൾ പറഞ്ഞത്. ഇന്ത്യയുടെ പ്രതികരണം ആഗോള സംഘടനയുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്ന മട്ടിലായിരുന്നു. ഇന്ത്യയുടെ ആരോഗ്യമന്ത്രി അധ്യക്ഷനായ എക്സിക്യൂട്ടീവ് കമ്മിറ്റി ഇതേ സംഘടനയുടെ ഭാഗമായിരുന്നു എന്നും ഓർക്കണം. ഇന്ത്യയുടെ കണക്കുകൾ കൃത്യമായിരുന്നെന്നും മറ്റു മരണങ്ങൾ പല കാരണങ്ങളാലായിരുന്നെന്നും സർക്കാർ ശക്തമായി വാദിച്ചു. 

ഈ മൂന്നു സംഭവങ്ങൾക്കും പൊതുസ്വഭാവമുണ്ട്. വിമർശനങ്ങളെ ശത്രുതയോടെ കാണുന്ന ദുർബലനിലപാടാണ് ആദ്യത്തേത്. അത് ഒരു സർക്കാരിനോ ഉത്തരവാദിത്തമുള്ള പ്രസ്ഥാനത്തിനോ ചേർന്ന രീതിയല്ല. വിമർശനങ്ങൾ പലവഴിക്കു ചിറകടിച്ചു പറക്കുന്ന ജനാധിപത്യ വ്യവസ്ഥയിൽ അടിയുറച്ചു നിൽക്കേണ്ട സർക്കാരിന്റെ വക്താക്കൾക്കു ചേർന്നതല്ല ഈ നിലപാട്. 

രണ്ടാമത്തെ സംഭവം കാണുക: ഇന്ത്യയുടെ ദേശീയ അഭിമാനത്തെ വിമർശിക്കുന്ന എന്തിനെയും ആക്രമിക്കാനുള്ള വികാരമാണ് ഇവിടെ ഉയരുന്നത്. നമ്മുടെ ദേശാഭിമാനം സർക്കാരിന്റെ എന്തെങ്കിലും നടപടി സംബന്ധിച്ചുള്ള വിമർശനത്തിനു മുന്നിൽ വീണു പോകുന്നത്ര ദുർബലമാണോ എന്ന് ആലോചിക്കേണ്ടതല്ലേ? ഇന്ത്യയുടെ ദാരിദ്ര്യസൂചിക മുതൽ ചൈനീസ് ആക്രമണം വരെയുള്ള വിഷയങ്ങളിൽ വരുന്ന വിമർശനങ്ങളെ സർക്കാർ സംവിധാനം പ്രതിരോധിക്കുന്ന രീതി ശത്രുതാപരമാണ്, നിർഭാഗ്യകരവുമാണ്. 

വിദേശത്തു നമ്മുടെ രാജ്യത്തിന്റെ പ്രതിഛായ എങ്ങനെ മാറിമറിയുന്നതിൽ സർക്കാരിനു വലിയ ആശയ ആശങ്കയുണ്ട് എന്നതു മനസ്സിലാക്കാം. വിദേശികൾ നമ്മളെപ്പറ്റി എന്തുപറയുന്നു എന്നതിൽ ഭരണകൂടം ഭയപ്പെടുന്നുണ്ടോ? ഉന്നത ഉദ്യോഗസ്ഥരുടെ കാടടച്ചുള്ള നിഷേധവും കുറ്റപ്പെടുത്തലുകളും ചൂണ്ടിക്കാണിക്കുന്നത് വിദേശ മാധ്യമ നിരീക്ഷണങ്ങൾ രാഷ്ട്രീയപ്രേരിതമെന്ന മട്ടിൽ തള്ളിക്കളയാൻ പറ്റാത്തവിധം ശക്തമാണ് എന്നതാണോ?

പ്രധാനമന്ത്രിയുടെ, കെട്ടിപ്പൊക്കിയുയർത്തിയ ആഗോള പ്രതിഛായയ്ക്കു കോട്ടംവരുന്നു എന്നതുകൊണ്ടുമാത്രം ഇത്തരം കടുത്ത പ്രതികരണങ്ങൾ ന്യായീകരിക്കാവുന്നതല്ല. മറ്റു ഭരണകൂടങ്ങൾ തള്ളിക്കളയുന്ന ചെറുപ്രശ്നങ്ങൾക്കുമേൽപോലും രൂക്ഷ വിമർശനങ്ങൾ ഉയർത്തുന്നതു ബാലിശമാണ്. 

പക്വതയുള്ള ജനാധിപത്യ സമൂഹങ്ങൾ ഇത്തരം പ്രതികരണ രീതികളിലേക്കു പോകില്ല. എതിരഭിപ്രായങ്ങളെയും വിമർശനങ്ങളെയും സമഭാവനയോടെ കാണുന്ന നിലപാടാണ് രാജ്യാന്തരസമൂഹം പ്രതീക്ഷിക്കുന്നത്. അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കാനുള്ള മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതായിരിക്കണം ജനാധിപത്യ വ്യവസ്ഥ. അല്ലെങ്കിൽ, ക്രിയാത്മകമായ പ്രതികരണമാകണം ഉണ്ടാകേണ്ടത്. സർക്കാരിന്റെ പ്രവൃത്തികളെ ഒറ്റക്കാഴ്ചപ്പാടിലൂടെയേ വിശകലനം ചെയ്യാൻ പാടുള്ളൂ എന്ന നിലപാട് ജനാധിപത്യ സമൂഹത്തിനു ചേർന്നതല്ല. 

ഇന്ത്യൻ സംസ്കാരത്തിന് അന്വേഷണങ്ങളുടെയും വിമർശനങ്ങളുടെയും ചർച്ചകളുടെയും സംവാദങ്ങളുടെയും മഹത്തായ പാരമ്പര്യമുണ്ട്. ഇത്തരം ആക്രമണോത്സുക പ്രതികരണങ്ങളിലൂടെ സർക്കാർ ഉദ്യോഗസ്ഥർ നമ്മുടെ സംവാദ സംസ്കാരത്തെയാണ് ലജ്ജിപ്പിക്കുന്നത്. ചില സന്ദർഭങ്ങളിൽ, വിമർശനങ്ങളിൽനിന്നു നമുക്ക് ഉൾക്കൊള്ളാനും തിരുത്താനുമുള്ള വഴികൾ തെളിഞ്ഞു കിട്ടുകയും ചെയ്യുമല്ലോ.

അമിത പ്രതികരണങ്ങളിലൂടെ വിദേശ നിരീക്ഷകരുടെ ബോധ്യങ്ങളെ നാം പരിഹസിക്കുകയാണ്. നമ്മുടെ ദൗർബല്യങ്ങളെ കൂടുതൽ വിമർശനങ്ങൾക്കു തുറന്നിട്ടു കൊടുക്കുക കൂടിയാവും ഫലം. സർക്കാർ കൊച്ചുകുട്ടികളെപ്പോലെ പെരുമാറരുത്. 

വാൽക്കഷണം

അഞ്ചുവർഷം വിജയകരമായ ഭരണകാലം പൂർത്തിയാക്കിയ ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൻ രാജിവച്ചത് ഇന്ത്യൻ രാഷ്ട്രീയ സാഹചര്യവുമായി താരതമ്യപ്പെടുത്തിയാൽ വിചിത്രമായി തോന്നാം. മറ്റേതോ ഗ്രഹത്തിൽ സംഭവിക്കുന്ന കാര്യം പോലെയാണ് നമ്മെ സംബന്ധിച്ച് അവരുടെ രാഷ്ട്രീയ ജീവിതരേഖ. വെറും ഒൻപതു വർഷത്തെ പാർലമെന്റ് ജീവിത പശ്ചാത്തലത്തിനുശേഷം 37ാം വയസ്സിൽ പ്രധാനമന്ത്രിപദം. രാജ്യത്തെ കോവിഡ്ദുരന്തത്തെ ഫലവത്തായി കൈകാര്യം ചെയ്തതിൽ ലോകത്തിന്റെ മുഴുവൻ അഭിനന്ദനം. മസ്ജിദിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ മുസ്‌ലിം സമൂഹത്തെ ഒപ്പം നിർത്താനുള്ള നീക്കത്തിൽ ആഗോള അഭിനന്ദനം. 

ഇന്ത്യയിൽ ആൾക്കാർ രാഷ്ട്രീയജീവിതം തുടങ്ങുന്ന 42ാം വയസ്സിൽ സ്‌ഥാനത്യാഗം. നമ്മുടെ നേതാക്കൾ രാഷ്ട്രീയത്തിലെ മതിൽകയറ്റങ്ങളിലും ഒട്ടിപ്പിടിച്ചിരിക്കലിലും അമിതാവേശം കാട്ടുന്ന സാഹചര്യത്തിലാണ് ഈ ന്യൂസീലൻഡ് ഉദാഹരണം. ‘ഈ പണി എന്താണെന്ന് എനിക്കറിയാം’ എന്നാണ് അവർ ഒരു അഭിമുഖത്തിൽ വികാരഭരിതയായി പറഞ്ഞത്. ‘ഇതിനപ്പുറം എനിക്കു നീതി പുലർത്താനാവില്ല’ എന്ന് അവർ ഉറപ്പിച്ചു പറഞ്ഞു.

പ്രധാനമന്ത്രി പോകട്ടെ, ഒരു എംപി എങ്കിലും ഇന്ത്യയിൽ ഇങ്ങനെ പറയുമോ ? മഹത്തായ പുരാതന സംസ്കൃതിയിൽ അഭിമാനിക്കുന്ന ഇന്ത്യയ്ക്കു കൊച്ചുരാജ്യമായ ന്യൂസീലൻഡിന്റെ ഈ ഉദാഹരണം പാഠമാകേണ്ടതല്ലേ?

English Summary :  Shashi Tharoor writeup regarding government reaction towards criticisms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com