ADVERTISEMENT

ഷെഫാലി വർമയുടെ നേതൃത്വത്തിൽ കൗമാരതാരങ്ങൾ പ്രഥമ അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് കിരീടമുയർത്തുമ്പോൾ ഇന്ത്യൻ കായികലോകവും അഭിമാനത്തോടെ ശിരസ്സുയർത്തുന്നു. 

ലോകകപ്പ് നേട്ടങ്ങൾകൊണ്ടു സമ്പന്നമാണ് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ചരിത്രം. സീനിയർ ലോകകപ്പിലെ 3 കിരീടങ്ങൾ‌ ഉൾപ്പെടെ ഇതുവരെ 9 പുരുഷ ലോകകപ്പ് ട്രോഫികളാണ് രാജ്യത്തേക്ക് എത്തിയത്. കഴിഞ്ഞവർഷം വെസ്റ്റിൻഡീസിൽ നടന്ന അണ്ടർ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പിലും ഇന്ത്യയായിരുന്നു ജേതാക്കൾ. എന്നാൽ, വനിതാ ക്രിക്കറ്റിന്റെ അലമാരയിലേക്ക് ആദ്യമായാണ് ഒരു ലോകകപ്പെത്തുന്നത്. മുൻപ് 3 ലോകകപ്പുകളിൽ ഫൈനലിലെത്തിയ ഇന്ത്യൻ സീനിയർ‌ വനിതാ ടീമിന് ഒരിക്കൽപോലും കപ്പുയർത്താനായിരുന്നില്ല. ആ നിരാശയ്ക്കു വിരാമമിട്ടാണ് ഇളംതലമുറയുടെ ഈ ചരിത്രവിജയം. 

ഫൈനലിൽ, കരുത്തരായ ഇംഗ്ലണ്ടിനെതിരെ 7 വിക്കറ്റ് ജയത്തോടെയാണ് ഇന്ത്യൻ പെൺകുട്ടികൾ ലോകകപ്പ് കൈപ്പിടിയിലൊതുക്കിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഉജ്വലപ്രകടനം കാഴ്ചവച്ച ഇന്ത്യൻ കൗമാരസംഘത്തിനു വെല്ലുവിളിയുയർത്താൻ കലാശപ്പോരാട്ടത്തിന്റെ ഒരുഘട്ടത്തിലും എതിരാളികൾക്കായില്ല. സെമിഫൈനലിൽ ന്യൂസീലൻഡിനെതിരെ 8 വിക്കറ്റിനായിരുന്നു ജയം. ലോകകപ്പിൽ ആകെ കളിച്ച 7 മത്സരങ്ങളിൽ ആറിലും വിജയിച്ചാണ് ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ മുന്നേറ്റം. 

വ്യക്തമായ ആസൂത്രണവും ചിട്ടയായ തയാറെടുപ്പും ഇന്ത്യയുടെ വിജയത്തിനു പിന്നിൽ തെളിഞ്ഞുകാണാം. ലോകകപ്പിനുള്ള മുന്നൊരുക്കമെന്ന നിലയിൽ ഇന്ത്യൻ കൗമാരസംഘത്തിന് കഴിഞ്ഞ ഒരുവർഷത്തിനിടെ നാട്ടിലും വിദേശത്തുമായി ഒട്ടേറെ മത്സരാവസരങ്ങളൊരുക്കിയിരുന്നു. ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിനു ചുക്കാൻ പിടിച്ചത് ഒരുകൂട്ടം താരങ്ങളുടെ അസാമാന്യ പ്രകടനങ്ങളാണ്. ക്യാപ്റ്റൻ ഷെഫാലി വർമ, ഓപ്പണിങ് ബാറ്റർ ശ്വേത സെറാവത്ത്, സ്പിന്നർ പർഷവി ചോപ്ര, പേസ് ബോളർ ടൈറ്റസ് സാധു എന്നിവരാണു വിജയത്തിന്റെ മുഖ്യ ശിൽപികൾ. ടീമിന്റെ വൈസ് ക്യാപ്റ്റനായ ശ്വേത സെറാവത്ത് ടൂർണമെന്റിലെ ടോപ് സ്കോററുമാണ്. 

പ്രഥമ വനിതാ പ്രിമിയർ ലീഗ് ട്വന്റി20യിലൂടെ വനിതാ ക്രിക്കറ്റ് ഇന്ത്യയിൽ പുതിയ പിച്ചിലേക്കു കാലെടുത്തുവയ്ക്കാൻ ഒരുങ്ങുമ്പോഴാണ് അണ്ടർ 19 ലോകകപ്പിലെ കന്നിവിജയമെന്നതും ശ്രദ്ധേയമാണ്. ഈ നേട്ടം രാജ്യത്തു വനിതാ ക്രിക്കറ്റിന്റെ വളർച്ചയ്ക്കു പുത്തനുണർവേകുമെന്നതിൽ സംശയമില്ല. 2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വന്റി20 പുരുഷ ലോകകപ്പിൽ ജേതാക്കളായ എം.എസ്.ധോണിയുടെയും സംഘത്തിന്റെയും നേട്ടത്തിനൊപ്പമാണ് അണ്ടർ 19 വനിതാ ടീമിന്റെ വിജയത്തെയും ആരാധകർ ചേർത്തുവയ്ക്കുന്നത്. 2007ലെ ലോകകപ്പ് വിജയത്തിനു മാസങ്ങൾക്കുശേഷം രാജ്യത്തു തുടക്കം കുറിച്ച ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് പുരുഷ ക്രിക്കറ്റിന്റെ മുഖഛായമാറ്റത്തിനു കാരണമായി. അതിന്റെ ചുവടുപിടിച്ച് ആരംഭിക്കുന്ന വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിന് ഉജ്വല വിളംബരം കൂടിയായി മാറുന്നുണ്ട്, കൗമാരപ്പടയുടെ ഈ കിരീടനേട്ടം. 

രാജ്യത്തിന്റെ ഈ മഹാവിജയത്തിൽ കേരളത്തിനും അഭിമാനിക്കാൻ വകയുണ്ട്. അണ്ടർ 19 ലോകകപ്പ് കളിച്ച ഇന്ത്യൻ ടീമിൽ റിസർവ് താരമായി ഒരു മലയാളിയും ഇടംപിടിച്ചിരുന്നു. മലപ്പുറം തിരൂർ നിറമരുതൂർ സ്വദേശിനിയായ സി.എം.സി.നജ്‌ല. കഴിഞ്ഞവർഷം നടന്ന അണ്ടർ 19 ചാലഞ്ചർ‌ ട്രോഫി ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് നജ്‌ലയെ ലോകകപ്പ് ടീമിലെത്തിച്ചത്. നജ്‍‌ലയുടെ നേട്ടം വനിതാ ക്രിക്കറ്റിൽ കേരളത്തിനും ശുഭപ്രതീക്ഷയാണ്. 

ക്രിക്കറ്റിൽ ഇന്ത്യയ്ക്കു ലോകകപ്പ് മത്സരങ്ങളുടെ വർഷമാണ് 2023. വനിതാ ട്വന്റി20 ലോകകപ്പ് അടുത്തമാസം ദക്ഷിണാഫ്രിക്കയിൽ ആരംഭിക്കുന്നു. ഏകദിന പുരുഷ ലോകകപ്പിന് ഒക്ടോബറിൽ ഇന്ത്യ ആതിഥ്യം വഹിക്കും. വരാനിരിക്കുന്ന വലിയ പോരാട്ടങ്ങൾക്കു മുൻപായി ഇന്ത്യൻ ക്രിക്കറ്റിനു ലഭിച്ച ‘അനുകൂല ടോസ്’ ആണ് കൗമാരതാരങ്ങളുടെ ഈ ലോകകപ്പ് വിജയം. ഇവരുടെ നേട്ടങ്ങളിൽനിന്നു പ്രചോദനമുൾക്കൊണ്ട് സീനിയർ ടീമും രാജ്യത്തിനായി ലോകകപ്പ് ട്രോഫികളുയർത്തുമെന്നു പ്രത്യാശിക്കാം.

English Summary : Editorial about Indian women under 19 team winning Twenty20 World cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com