ADVERTISEMENT

വൈകിയാണെങ്കിലും, അങ്കമാലി– എരുമേലി ശബരി റെയിൽപാതയ്ക്കു 100 കോടി രൂപ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചതു കേരളത്തിന്റെ മുഴുവൻ സന്തോഷമാകുന്നു; രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള അയ്യപ്പഭക്‌തർക്കു ശബരിമലയിൽ എത്തിച്ചേരാനും നാടിന്റെ വികസനത്തിനും പ്രയോജനപ്പെടുമെന്നതിനാൽ വിശേഷിച്ചും. ശബരി പാതയ്ക്കുള്ളതടക്കം കേരളത്തിനു റെയിൽവേ ബജറ്റിൽ 2033 കോടി രൂപയുടെ പദ്ധതികളാണുള്ളത്. കേരളത്തിനു ലഭിച്ച എക്കാലത്തെയും മികച്ച വിഹിതമാണ് ഇതെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞെങ്കിലും നമ്മുടെ എത്രയോ റെയിൽസ്വപ്നങ്ങൾ ഇപ്പോഴും പച്ചവെളിച്ചം കാണാതെ വഴിമുട്ടിനിൽക്കുന്നു. 

ശബരിമലയുടെ കവാടമായ എരുമേലിയിലേക്കു റെയിൽപാതയെന്ന ദീർഘകാല സ്വപ്നത്തിനു ചിറകു മുളയ്ക്കുമ്പോൾ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോര മേഖലകളിൽ വികസനത്തിന്റെ പുതുവെളിച്ചമെത്തുക കൂടിയാണ്. ഇടുക്കി ജില്ലയിലേക്കുള്ള ആദ്യ റെയിൽവേ പാതയാണിത്. ശബരിപാത പ്രഖ്യാപിച്ചത് 1997–98ലെ റെയിൽ ബജറ്റിലാണ്. പദ്ധതിച്ചെലവിലെ കേന്ദ്ര– സംസ്‌ഥാന വിഹിതം സംബന്ധിച്ച തർക്കമാണു നീണ്ട വൈകലിനു മുഖ്യകാരണം.

ശബരി പദ്ധതിയിൽ 264 കോടി രൂപയാണ് റെയിൽവേ ഇതുവരെ ചെലവാക്കിയത്. കാലടി വരെ 7 കിലോമീറ്റർ പാതയും പെരിയാറിനു കുറുകെ പാലവും നിർമിച്ചിട്ടുണ്ട്. കാലടി മുതൽ എരുമേലി വരെ 104 കിലോമീറ്റർ പാത നിർമാണമാണു ബാക്കിയുള്ളത്. കാലടി മുതൽ പെരുമ്പാവൂർ വരെയുള്ള ഭൂമിയേറ്റെടുക്കൽ നടപടികളാണു പദ്ധതി പുനരാരംഭിക്കുമ്പോൾ ആദ്യം വേണ്ടത്. പാതയ്ക്കായി ഭൂമി വിട്ടുകൊടുക്കാൻ തയാറായ നൂറുകണക്കിനു കുടുംബങ്ങൾ നേരിടുന്ന ദുരിതത്തിന് ബജറ്റ് പ്രഖ്യാപനം കുറെയൊക്കെ ആശ്വാസമാകും. 

പ്രഖ്യാപിക്കുമ്പോൾ 550 കോടിയെന്നു കണക്കാക്കിയ ചെലവ് പദ്ധതി വൈകുന്തോറും ഉയരുന്നുണ്ട്. ഏറ്റവുമെ‍ാടുവിൽ എസ്റ്റിമേറ്റ്് പുതുക്കിയപ്പോൾ ചെലവ് 3727 കോടിയായി ഉയർന്നിരിക്കുന്നു. പദ്ധതി മരവിപ്പിച്ച തീരുമാനം റെയിൽവേ പിൻവലിക്കുകയും പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നൽകുകയും ചെയ്താൽ മാത്രമേ 100 കോടി രൂപ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയൂ. സംസ്ഥാന സർക്കാരിന്റെ തുല്യവിഹിതവും ലഭ്യമാക്കണം. 

വന്ദേഭാരത് ട്രെയിൻ ഉൾപ്പെടെ ഓടിക്കാൻ കഴിയുംവിധം വൈദ്യുതീകരണ സംവിധാനത്തിൽ മാറ്റംവരുത്തിയുള്ള എസ്റ്റിമേറ്റാണ് ഇപ്പോൾ ശബരി പാതയ്ക്കുള്ളതെന്നതു വികസനം കെ‍ാതിക്കുന്ന കേരളത്തിനു കൂടുതൽ പ്രതീക്ഷ നൽകുന്നു. പ്രാരംഭപ്രവർത്തനങ്ങൾക്കായി ഇപ്പോഴുണ്ടായ ബജറ്റ് പിന്തുണ പ്രയോജനപ്പെടുത്തി, ഇനിയുള്ള കടമ്പകൾ മറികടന്ന്, സമയബന്ധിതമായി മുന്നോട്ടുനീങ്ങണം. അതിനായി റെയിൽവേയോടൊപ്പം സംസ്‌ഥാന സർക്കാരും ജനപ്രതിനിധികളും നാട്ടുകാരും കൈകോർക്കുകയും വേണം.

ആലപ്പുഴ വഴിയുള്ള പാത ഇരട്ടിപ്പിക്കലിന് 171 കോടി രൂപയും ബജറ്റിലുണ്ട്. എറണാകുളം മുതൽ തുറവൂർ വരെ പാത ഇരട്ടിപ്പിക്കലിനു കോടികൾ വകയിരുത്തുകയും സാമ്പത്തിക വർഷം തീരുന്നതിനു തൊട്ടുമുൻപു പണം മറ്റു പദ്ധതികളിലേക്കു വകമാറ്റുകയും ചെയ്യുന്നതാണ് 2011 മുതൽ പതിവ്. എസ്റ്റിമേറ്റ് അംഗീകരിക്കാത്തതുകെ‍ാണ്ട്, പണമുണ്ടെങ്കിലും ചെലവാക്കാൻ കഴിയുന്നില്ലെന്നതാണു പ്രശ്നം. എസ്റ്റിമേറ്റിന് അംഗീകാരം നേടിയെടുക്കാൻ കേരളം പരിശ്രമിക്കണം. ജോലാർപേട്ട മുതൽ ഷൊർണൂർ വരെ ഓട്ടമാറ്റിക് സിഗ്നലിങ് സംവിധാനത്തിന് അനുമതി ലഭിച്ചതു നേട്ടമാണെങ്കിലും ഷൊർണൂർ– എറണാകുളം സെക്‌ഷനിൽ സമാനപദ്ധതിക്ക് അനുമതി ലഭിച്ചിട്ടില്ല. മലബാറിലെ റെയിൽ ഗതാഗതത്തിൽ നിർണായകമാറ്റം കൊണ്ടുവരാൻ കഴിയുന്നതാണു നിർദിഷ്ട ഗുരുവായൂർ– തിരുനാവായ പാത. ഗുരുവായൂർ സ്റ്റേഷന്റെ വികസനത്തിനും ഈ പദ്ധതി നിർണായകമാണെങ്കിലും നാമമാത്രമായ 25 ലക്ഷം രൂപ മാത്രമാണ് ഇത്തവണ തിരുനാവായ പാതയ്ക്കുള്ളത്. 

തിരുവനന്തപുരം– കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് ഇത്തവണ ലഭിച്ച 808 കോടി രൂപ റെക്കോർഡ് തുകയാണെങ്കിലും ഈ പാത ഇരട്ടിപ്പിക്കലിനൊപ്പം യാഥാർഥ്യമാകേണ്ട നേമം ടെർമിനലിന് ഇനിയും എസ്റ്റിമേറ്റ് അനുമതിയില്ല. തിരുവനന്തപുരത്തുനിന്നു കൂടുതൽ ട്രെയിനുകൾ സർവീസ് ആരംഭിക്കാൻ നേമം ടെർമിനൽ അല്ലാതെ മറ്റു വഴികളില്ലെന്നു റെയിൽവേ ആവർത്തിക്കുമ്പോഴും ഈ പദ്ധതിക്ക് അംഗീകാരം ലഭിക്കാത്തതു കേരളത്തിനു കനത്ത തിരിച്ചടിയാണ്.

English Summary:  Editorial about sabari rail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com