ADVERTISEMENT

രണ്ടു ബജറ്റുകളുടെ കഥകളുമായാണു ഫെബ്രുവരി എത്തിയത്. പൊതുവേ സമ്മിശ്ര പ്രതികരണവും പ്രതിപക്ഷത്തുനിന്നു കടുത്ത വിമർശനവും നേരിട്ട കേന്ദ്രബജറ്റ് ആദ്യം. പിന്നെ കേരളം മുഴുവൻ വ്യാപകമായി ചർച്ച ചെയ്യപ്പെട്ട സംസ്ഥാന ബജറ്റും. ഉയർന്ന ധനവിനിയോഗത്തിന്റെ കാര്യത്തിൽ പ്രശംസിക്കപ്പെട്ട കേന്ദ്ര ബജറ്റിൽ പക്ഷേ, സാമൂഹികക്ഷേമ പദ്ധതികൾ വെട്ടിച്ചുരുക്കിയതു വലിയ വിമർശനങ്ങളുണ്ടാക്കി. ക്ഷേമപദ്ധതികളോടു പ്രതീക്ഷിച്ച ആഭിമുഖ്യം കാണിച്ച സംസ്ഥാന ബജറ്റാകട്ടെ, വൻ നികുതി വർധനയും സംസ്ഥാനത്തിന്റെ സാമ്പത്തിക, അടിസ്ഥാനസൗകര്യ വികസന മേഖലയോടുള്ള മുഖം തിരിക്കലും കാരണം വിലക്ഷണമായി. 

പുനരുജ്ജീവനം പ്രഖ്യാപനത്തിൽ മാത്രം

നോട്ടുനിരോധനത്തെ തുടർന്നു മന്ദതയിലാകുകയും പിന്നീടു കോവി‍ഡ് വ്യാപനവും ലോക്ഡൗണും തകർത്തുകളയുകയും ചെയ്ത ഇന്ത്യൻ സാമ്പത്തിക രംഗത്തിന്റെ പുരനുജ്ജീവനം എങ്ങനെയെന്ന അനിശ്ചിത്വത്തിന്റെ പശ്ചാത്തലത്തിലാണ് 2023–24 ലേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. മൂലധനവിനിയോഗത്തിൽ 33% വർധന വരുത്തി 10 ലക്ഷം കോടി രൂപ വകയിരുത്തിയതാണു കേന്ദ്ര ബജറ്റിലെ പ്രധാന പ്രഖ്യാപനം. ഇതു തൊഴിലവസരങ്ങൾ വൻതോതിൽ സൃഷ്ടിക്കുമെന്നും സ്വകാര്യ നിക്ഷേപങ്ങൾ വർധിക്കുമെന്നും ആഗോള സാമ്പത്തികരംഗത്തെ വെല്ലുവിളികളെ ചെറുക്കാൻ രാജ്യത്തെ സുസജ്ജമാക്കുമെന്നുമായിരുന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ വിശദീകരണം. തുടർച്ചയായി മൂന്നാം വർഷമാണു സാമ്പത്തിക പുനരുജ്ജീവനം ലക്ഷ്യമിട്ടു പദ്ധതിചെലവിൽ വർധന വരുത്തുന്നത്. പക്ഷേ, ഇവ നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ മുൻപ്രവൃത്തികൾ ഒട്ടും ആശാവഹമല്ല. ഇതേമട്ടിൽ വർധന പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ ബജറ്റിന്റെ കാലാവധി കഴിയും മുൻപ് 65% തുക മാത്രമേ വിനിയോഗിക്കാനായുള്ളൂ. മുൻകാലത്തു കേന്ദ്ര ഗ്രാന്റുകളായി ലഭിച്ചിരുന്ന പല പദ്ധതികളും ഇപ്പോൾ 50 വർഷംകൊണ്ട് അടച്ചുതീർക്കേണ്ട പലിശയില്ലാ വായ്പകളായി മാറ്റിയാണു തുക ഉയർത്തിയതെന്നു സംസ്ഥാന സർക്കാരുകൾ ചൂണ്ടിക്കാട്ടുന്നു. ഭൂരിപക്ഷം ഇന്ത്യക്കാരെയും ബാധിക്കുന്ന യഥാർഥ പ്രതിസന്ധികളായ തൊഴിലില്ലായ്മയെയും പണപ്പെരുപ്പത്തെയും നേരിടാൻ ഈ നീക്കങ്ങൾ അപര്യാപതവുമാണ്. 

കേന്ദ്ര സർക്കാരിന്റെ മുൻഗണനാ ക്രമങ്ങളും ആശങ്കയുണ്ടാക്കുന്നതാണ്. നിലവിലുള്ള തൊഴിൽദാന പദ്ധതിയായ തൊഴിലുറപ്പിന്റെ ഫണ്ട് 33% വെട്ടി 60,000 കോടിയാക്കി ചുരുക്കിയിട്ടാണ് അടിസ്ഥാന സൗകര്യവികസനം നടപ്പാക്കാൻ പോകുന്നത്. ഇത് ഒട്ടും യുക്തിസഹമല്ല. കഴിഞ്ഞവർഷം ആദ്യഘട്ടത്തിൽ 79,000 കോടി രൂപ ആ പദ്ധതിക്കായി പ്രഖ്യാപിച്ചതു കുടിശിക തീർക്കാനും മറ്റും മതിയാകില്ലെന്നു കണ്ട് പാർലമെന്റിൽ കൂടുതൽ ഫണ്ടിനു വേണ്ടി അഭ്യർഥന വന്നതാണ്. എന്നാൽ, തൊഴിലാളികളുടെ ആവശ്യകത കുറഞ്ഞു എന്ന വാദമുയർത്തി പ്രതിരോധിക്കുകയായിരുന്നു. എന്നാൽ, കോവിഡ് കാലത്തിനു ശേഷം തൊഴിലുറപ്പു പദ്ധതിക്ക് 21% ആവശ്യകത കൂടി എന്നാണു കണക്കുകൾ പറയുന്നത്. കൂടാതെ, ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യംവച്ച് ഒരു തൊഴിലാളിക്കു വാഗ്ദാനം ചെയ്യപ്പെട്ട 100 ദിവസത്തെ ജോലിക്കു പകരം ശരാശരി 40 തൊഴിൽദിനങ്ങളേ ലഭിക്കൂ. പദ്ധതിയുടെ പേരിൽത്തന്നെയുള്ള ‘തൊഴിൽ’, ‘ഉറപ്പ്’ എന്നീ രണ്ട് ആശയങ്ങളെയും റദ്ദാക്കുന്നതായി കേന്ദ്ര നിലപാട്. 

ഉദ്ഘാടനത്തിനായി ഒരുങ്ങുന്ന ഇടുക്കി സത്രത്തിലെ എൻസിസി എയർ സ്ട്രിപ്. ചിത്രം: റെജു അർനോൾഡ് ∙ മനോരമ
ഉദ്ഘാടനത്തിനായി ഒരുങ്ങുന്ന ഇടുക്കി സത്രത്തിലെ എൻസിസി എയർ സ്ട്രിപ്. ചിത്രം: റെജു അർനോൾഡ് ∙ മനോരമ

പുതിയ ഹൈവേകളും വിമാനത്താവളങ്ങളും നല്ലതു തന്നെ. പക്ഷേ നമ്മൾ റെക്കോർഡ് തൊഴിലില്ലായ്മയുടെ കാലത്തിലൂടെയാണു കടന്നുപോകുന്നതെന്നും ഓർക്കണം; പ്രത്യേകിച്ച് 18–29 വയസ്സുകാർക്കിടയിൽ. ഈ സർക്കാരിന്റ ഭരണകാലത്ത് ഇത് ഇരട്ടിയാകുകയായിരുന്നു. ഈ സാഹചര്യത്തിലും അത്യാവശ്യംവേണ്ട സാമൂഹിക സുരക്ഷാ പദ്ധതികളൊക്കെ വെട്ടിച്ചുരുക്കുകയാണു കേന്ദ്രം ചെയ്തത്. കുട്ടികൾക്കു വേണ്ടിയുള്ള പദ്ധതിയായ ഐസിഡിഎസ്, നാഷനൽ ട്രൈബൽ വെൽഫെയർ പ്രോഗ്രാം, പോഷൺ അഭിയാൻ തുടങ്ങിയവയുടെയും ന്യൂനപക്ഷ– പട്ടികജാതി വിഭാഗക്കാർക്കുള്ള സാമൂഹികക്ഷേമ പദ്ധതികളുടെയും വിഹിതം കുറച്ചു. വനിതാ–ശിശു ക്ഷേമ മന്ത്രാലയത്തിനുള്ള വിഹിതം നേരിയ തോതിൽ മാത്രം കൂട്ടിയപ്പോൾ ന്യൂനപക്ഷ ക്ഷേമ, തൊഴിൽ മന്ത്രാലയങ്ങൾക്കുള്ള തുക കാര്യമായി കുറച്ചു. വിദ്യാഭ്യാസത്തിനുള്ള വിഹിതം കഴിഞ്ഞ വർഷത്തേതു തന്നെ. ആരോഗ്യ സംരക്ഷണത്തിനുള്ള തുക നേരിയ തോതിൽ കൂട്ടിയെങ്കിലും 2025 ആകുന്നതോടെ അതു ജിഡിപിയുടെ 25% ആക്കുമെന്ന പ്രഖ്യാപനത്തിന് അടുത്തെങ്ങും എത്തുന്നില്ല. ക്ഷേമ പദ്ധതികൾക്കുള്ള നീക്കിവയ്പ് 2009നു ശേഷം ആദ്യമായി 20 ശതമാനത്തിൽ താഴെയായി. കോവിഡ് സാമ്പത്തിക ദുരിതങ്ങളിൽനിന്നു കരകയറാൻ പാടുപെടുന്ന വലിയ വിഭാഗം ജനങ്ങൾക്ക് ഇതു തിരിച്ചടിയാണ്. 

ജനങ്ങളെ അകറ്റുന്ന കേരള മോഡൽ 

കേരളത്തിലേക്കു വന്നാൽ, 2023ലെ ബജറ്റിൽ പ്രഖ്യാപിച്ച നികുതി, സെസ് വർധനകളിൽ വ്യാപകമായ പ്രതിഷേധം അലയടിച്ചു. പാവപ്പെട്ടവരും മധ്യവർഗക്കാരുമായ ജനങ്ങൾക്ക് ഈ വർധനകൾ വലിയ പ്രഹരമാണ്. ഇന്ധനവിലയിൽ സെസ് എന്ന പേരിൽ വരുത്തിയ അധിക നികുതി വാഹന ഉപയോക്താക്കളെ മാത്രമല്ല കുരുക്കിലാക്കുക. അവശ്യ സാധനങ്ങളിലും േസവനങ്ങളിലും വൻവിലക്കയറ്റം ഇതുണ്ടാക്കും. ടെലി കമ്യൂണിക്കേഷൻ, ബാങ്കിങ് തുടങ്ങിയ സേവന മേഖലകളിൽ അടിച്ചേൽപ്പിക്കപ്പെട്ട അധിക നികുതികളും സാധാരണക്കാർക്കു വലിയ ബാധ്യതയാകും. ഇപ്പോൾത്തന്നെ വൻ നികുതിക്കു കീഴിൽ വരുന്ന ഈ മേഖലകളിൽ ഇനിയുമുണ്ടാകുന്ന വർധന പൊതുസമൂഹത്തിനു താങ്ങാനാവുന്നതല്ല. വിപണിയിൽ ചെലവാക്കാനുള്ള പണം ജനങ്ങളുടെ കൈവശം കുറയുകയും അതു സംസ്ഥാനത്തിന്റെ പൊതു സാമ്പത്തികനിലയെ തകർക്കുകയും ചെയ്യും. 

മദ്യത്തിനുമേൽ പ്രഖ്യാപിച്ച സെസ് സാധാരണക്കാർക്കു തിരിച്ചടിയാകുന്ന മറ്റൊരു ഘടകമാണ്. മദ്യം സമൂഹത്തിലെ മേൽത്തട്ടുകാരുടെ ആഘോഷവസ്തുവാണെന്നു പൊതുവേ പറയുമെങ്കിലും സാധാരണക്കാരന്റെയും ജീവിതശീലമാണ്. അധിക നികുതിയും വിലവർധനയും അവരെ മറ്റു ലഹരിമാർഗങ്ങൾ തേടുന്നതിനു പ്രേരിപ്പിക്കുകയും അതു വൻസാമൂഹിക പ്രത്യാഘാതങ്ങളിലേക്കു നയിക്കുകയും ചെയ്യും. സാമ്പത്തികശേഷിയുള്ളവരുടെ പോലും മദ്യഉപയോഗം കുറയുകയും സംസ്ഥാനത്തിന്റെ വരുമാനത്തെ ബാധിക്കുകയും ചെയ്യും. 

മികച്ച വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനും സർക്കാരിനു മൂലധനം ആവശ്യമുണ്ട്. എന്നാൽ അത് നികുതിദായകരെ പിഴിഞ്ഞുകൊണ്ടും ജനങ്ങളെ സംസ്ഥാനത്തുനിന്ന് അകറ്റിക്കൊണ്ടുമാകരുത്. രാജ്യത്തെ മുൻനിര സംസ്ഥാനങ്ങളിൽ ഒന്നാണെങ്കിൽക്കൂടി കേരളം സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും കഷ്ടപ്പെടുകയാണ്. 

tax

വ്യവസായ, അടിസ്ഥാന സൗകര്യ വികസനങ്ങൾക്കു നീക്കിവച്ചിരിക്കുന്ന അപര്യാപ്തമായ തുക കൊണ്ട് ഈ വെല്ലുവിളി നേരിടാൻ ഒരിക്കലും സാധിക്കില്ല. റോഡുകളുടെ അപര്യാപ്തതയും ജലക്ഷാമവും ശുചിത്വ സൗകര്യക്കുറവും സംസ്ഥാനത്തെ അലട്ടുന്ന പ്രശ്നങ്ങളാണ്. ഇവ പരിഹരിക്കാനുതകുംവിധമുള്ള ധനവിനിയോഗം ബജറ്റിൽ സൂചിപ്പിക്കുന്നില്ല. 

വിനാശകരമായ രണ്ടു വെള്ളപ്പൊക്കങ്ങളുടെയും തുടരെത്തുടരെ സംഭവിക്കുന്ന ഉരുൾപൊട്ടലുകളുടെയും പശ്ചാത്തലത്തിൽ പോലും ബജറ്റ് പ്രകൃതി സംരക്ഷണത്തിനോ സുസ്ഥിര വികസനത്തിനോ വേണ്ടത്ര ശ്രദ്ധ കൊടുത്തിട്ടില്ല. ആഗോളതാപനത്തെയും പരിസ്ഥിതിനാശത്തെയും പറ്റി സമൂഹം ഏറെ ഉത്കണ്ഠ ഉയർത്തുന്ന ഇക്കാലത്ത് ഇവ പരിഗണിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനുമുണ്ട്. പക്ഷേ, പുനരുപയോഗിക്കാവുന്ന ഊർജ മേഖലയ്ക്കായും പ്രകൃതി സംരക്ഷണ പദ്ധതികൾക്കുവേണ്ടിയും സംസ്ഥാന ബജറ്റ് ഒന്നും കരുതിവയ്ക്കുന്നില്ല. 

അധിക നികുതികൾ അടിച്ചേൽപ്പിക്കുന്നതിനു പകരം സർക്കാർ മറ്റു സമാന്തര പദ്ധതികളാണ് ആവിഷ്കരിക്കേണ്ടത്. വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ടാക്കി സംസ്ഥാനത്തേക്കു ബിസിനസ് സംരംഭങ്ങൾ ആകർഷിക്കണം. രണ്ടുവർഷം മന്ത്രിമാരെ സേവിച്ചാൽ പാർട്ടി കേഡർമാർക്കു ജീവിതകാലം മുഴുവൻ പെൻഷൻ കിട്ടുന്ന തരത്തിലുള്ള ഉത്തരവാദിത്വരഹിതമായ ധൂർത്തുകൾ ഒഴിവാക്കണം. റവന്യൂ വരുമാനം വർധിപ്പിക്കുന്നതിനൊപ്പം കേരള ജനതയുടെ തീരാദുരിതത്തിൽ ആശ്വാസം പകരാനും ഇത്തരം നടപടികൾക്കാകും. 

വാൽക്കഷണം 

28 മാസം ജയിലിൽ കഴിഞ്ഞ സിദ്ദിഖ് കാപ്പൻ മോചിതനാകുമ്പോൾ, ഈ സർക്കാർ 2019ൽ ഭേദഗതി വരുത്തിയ യുഎപിഎ നിയമം കുറ്റം ചുമത്താതെ ഒരു വ്യക്തിയെ അനിശ്ചിതകാലം തടവിലിടാൻ ഭരണകൂടത്തിനു നൽകുന്ന അധികാരത്തെ വീണ്ടും വീണ്ടും ഓർമിപ്പിക്കുകയാണ്. ഒടുവിൽ, 'ജയിൽ അല്ല ജാമ്യം' എന്ന തത്വം ഉറപ്പാക്കാൻ സുപ്രീംകോടതിക്കു വരെ ഇടപെടേണ്ടി വന്നു. ലോക്സഭയിൽ യുഎപിഎ ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോൾ അതിനെ എതിർത്തുകൊണ്ടു ഞാൻ പറഞ്ഞതു സംഭവിച്ചുകൊണ്ടിരിക്കുന്നു: ഭേദഗതി ജനാധിപത്യത്തിന് ഒരു തലവേദനയായി മാറിക്കൊണ്ടിരിക്കുന്നു. 

അതുപോലെത്തന്നെ അപമാനകരമാണു ജയിലിൽ കാപ്പൻ പുസ്തകങ്ങൾ വായിക്കാൻ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ സംഭവിച്ചത്. ഇംഗ്ലിഷിലോ മലയാളത്തിലോ ഉള്ള പുസ്തകങ്ങൾ കൊടുക്കാതെ അദ്ദേഹത്തിന് വായിക്കാനറിയാത്ത ഹിന്ദി ഭാഷയിലെ പുസ്തകങ്ങളും പത്രങ്ങളുമാണു കൊടുത്തത്. മഹാത്മാഗാന്ധിയുടെ നാടിനു ചേർന്ന മനുഷ്യത്വ സമീപനമാണോ ഇത് ? അതോ തങ്ങൾക്കറിയില്ലാത്ത സ്വാതന്ത്ര്യം, മോചനം തുടങ്ങിയ ആശയങ്ങൾ ജയിൽമുറികളിൽ വായിക്കപ്പെടുന്നതിനെ യോഗി ആദിത്യനാഥിന്റെ ജയിലർമാർ ഭയക്കുന്നുവോ?

English Summary: Shashi Tharoor on Union and State Budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com