ഈ ചിത്രം ഇക്കഴിഞ്ഞ ദിവസങ്ങളിൽ എവിടെയെങ്കിലും കണ്ടിരുന്നോ? മരണത്തിനു കീഴടങ്ങിയ യജമാനന്റെ കൈ വിടാതെ പിടിച്ചിരിക്കുന്ന നായ. ഹൃദയവേദനയുളവാക്കുന്ന കാഴ്ച.
ലോകത്തെയാകെ നടുക്കുകയും ദുഃഖത്തിലാഴ്ത്തുകയും ചെയ്ത തുർക്കി – സിറിയ ഭൂകമ്പത്തിനു തൊട്ടുപിന്നാലെ മലയാളികളടക്കം ഒട്ടേറെപ്പേർ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത ഈ ചിത്രം വ്യാജമല്ല. യഥാർഥ ഫോട്ടോ തന്നെയാണ്. പക്ഷേ, ഇപ്പോഴത്തെ തുർക്കി – സിറിയ ഭൂകമ്പവുമായി യാതൊരു ബന്ധവുമില്ലെന്നു മാത്രം. ജറോസ്ലാവ് നോസ്ക എന്ന ചെക്ക് ഫൊട്ടോഗ്രഫർ എടുത്ത ഈ ചിത്രം 2018 മുതൽ ഇന്റർനെറ്റിലുണ്ട്. പ്രകൃതിക്ഷോഭങ്ങളുണ്ടാക്കുന്ന ദുരന്തത്തിന്റെ ആഴം കാണിക്കുന്ന ചിത്രമെന്ന നിലയിൽ പലരും ഇത് ഉപയോഗിക്കാറുമുണ്ട്. അങ്ങനെ കിട്ടിയ ചിത്രമാണ് തുർക്കിയിലേത് എന്ന പേരിൽ ഇപ്പോൾ പ്രചരിച്ചത്.
ഈ ഒരു ചിത്രത്തിൽ ഒതുങ്ങുന്നതല്ല പ്രശ്നം. ഇത്തരത്തിൽ നൂറുകണക്കിനു പഴയ ദൃശ്യങ്ങൾ (വിഡിയോയും ഫോട്ടോയും) തുർക്കി–സിറിയ ദുരന്തത്തിനു ശേഷം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ഏതാനും ഉദാഹരണങ്ങൾ ഇവിടെ ചേർത്തിട്ടുള്ളതു നോക്കൂ.
ഫെബ്രുവരി ആറിലെ ഭൂകമ്പത്തിനു തൊട്ടുപിന്നാലെ, ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഫാക്ട് ചെക്കേഴ്സ് (വസ്തുതാന്വേഷകർ) ഒരു മുന്നറിയിപ്പു നൽകിയിരുന്നു: വ്യാജവാർത്തകളുടെയും ദൃശ്യങ്ങളുടെയും പ്രവാഹമുണ്ടാകും, കരുതിയിരിക്കണം.
പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും പോലെയുള്ള മനുഷ്യകാരണമല്ലാത്ത ദുരന്തങ്ങൾ, യുദ്ധം പോലുള്ള മനുഷ്യകാരണമായ ദുരന്തങ്ങൾ, തിരഞ്ഞെടുപ്പുകൾ – ഈ മൂന്നു സന്ദർഭങ്ങളിലാണ് ഏറ്റവും കൂടുതൽ വ്യാജവിവരങ്ങൾ സൃഷ്ടിക്കപ്പെടുന്നതെന്നാണു പഠനങ്ങൾ പറയുന്നത്. കോവിഡ് കാലത്ത് വ്യാജവാർത്തകളിലുണ്ടായ കുതിച്ചുചാട്ടത്തെക്കുറിച്ചും യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട വ്യാജവിവരങ്ങളെക്കുറിച്ചും ഈ കോളത്തിൽത്തന്നെ പലവട്ടം സൂചിപ്പിച്ചിരുന്നല്ലോ.

English Summary : Fake pictures shared in social media