ADVERTISEMENT

രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ടും ശ്വാസകോശരോഗ വിദഗ്ധനുമായ ഡോ. സണ്ണി പി. ഓരത്തേൽ, കൊച്ചി എസ്‌സിഎംഎസ് എൻജിനീയറിങ് കോളജിലെ എൻവയൺമെന്റൽ എൻജിനീയറിങ് വിഭാഗം പ്രഫസർ ഡോ. രതീഷ് മേനോൻ എന്നിവർ മലയാള മനോരമയ്ക്കുവേണ്ടി ബ്രഹ്മപുരം മാലിന്യ സംസ്കരണകേന്ദ്രം സന്ദർശിച്ച് പ്രത്യാഘാതങ്ങൾ വിലയിരുത്തുന്നു 

വായു മലിനീകരണത്തിനു പിന്നാലെ ബ്രഹ്മപുരം തീപിടിത്തംമൂലം ജലത്തിൽ വൻതോതിൽ രാസമാലിന്യം കലരാൻ സാധ്യതയേറെയെന്നു വിദഗ്ധ സംഘത്തിന്റെ വിലയിരുത്തൽ. കടമ്പ്രയാറിനോടു ചേർന്നാണു ബ്രഹ്മപുരം സംസ്കരണ കേന്ദ്രമുള്ളത്. കത്തിയ പ്ലാസ്റ്റിക് ചാരത്തിൽനിന്നു മഴ പെയ്യുമ്പോൾ ഹാനികരമായ ഘനലോഹങ്ങൾ ഉൾപ്പെടെ കടമ്പ്രയാറിൽ ഒഴുകിയെത്തുമെന്നും ഇതു ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ബ്രഹ്മപുരം സന്ദർശിച്ച ഡോ. സണ്ണി പി. ഓരത്തേൽ, ഡോ. രതീഷ് മേനോൻ എന്നിവരുൾപ്പെട്ട വിദഗ്ധ സംഘം മുന്നറിയിപ്പു നൽകുന്നു. 

ബ്രഹ്മപുരത്തെ 110 ഏക്കറിൽ പരന്നുകിടക്കുന്ന മാലിന്യത്തിൽ ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയിലാണ്. 25 അടിയോളം ഉയരത്തിലുള്ള പ്ലാസ്റ്റിക് മലയുടെ അടിഭാഗത്ത് ഇപ്പോഴും കത്താതെ മാലിന്യമുണ്ട്. തരംതിരിക്കാതെ മാലിന്യം തള്ളിയതിനാൽ ജൈവമാലിന്യം വിഘടിച്ചു മീഥൈൻ വാതകം ഉണ്ടാകാനും തീപിടിക്കാനും സാധ്യതയേറെ. 

മാലിന്യക്കൂനയിൽനിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം നേരത്തേതന്നെ കടമ്പ്രയാറിനെ മലിനമാക്കിയിരുന്നു. നിലവിൽ പ്ലാന്റ് മുഴുവൻ പ്ലാസ്റ്റിക് കത്തിയ ചാരം മൂടിയ നിലയിലാണ്. വേനൽമഴയിൽ ഈ ചാരം മുഴുവൻ ഒലിച്ചു കടമ്പ്രയാറിലും അതുവഴി കൊച്ചിക്കായലിലുമെത്തും. ഇതു ജലാശയങ്ങളിലെ മത്സ്യസമ്പത്തിനെ ബാധിച്ചേക്കാമെന്നും സംഘം നിരീക്ഷിച്ചു. കേന്ദ്രത്തിന്റെ എല്ലാ ഭാഗത്തേക്കും കടന്നു ചെല്ലാനാകാത്തതിനാൽ ഡ്രോണിന്റെ സഹായത്താലാണ് സംഘം പ്രദേശം കണ്ടത്. 

വേണം, പ്രത്യേക ദൗത്യ സംവിധാനം: ഡോ. രതീഷ് മേനോൻ 

തീയാളിപ്പിടിച്ച ബ്രഹ്മപുരത്ത് ഇപ്പോൾ പ്ലാസ്റ്റിക്കും മാലിന്യവും ചാരവുമെല്ലാം കൂടിക്കുഴഞ്ഞു കിടക്കുകയാണ്.  വായുവിൽ ഇപ്പോഴും പ്ലാസ്റ്റിക് കത്തിയതിന്റെ രൂക്ഷഗന്ധമുണ്ട്. ബ്രഹ്മപുരത്തെ മുഴുവൻ മാലിന്യവും നീക്കി, കാര്യക്ഷമമായ ജൈവ മാലിന്യ സംസ്കരണ സംവിധാനം ഉടൻ സജ്ജമാക്കേണ്ടതുണ്ട്. 

ബ്രഹ്മപുരം തീപിടിത്തത്തിൽ അന്തരീക്ഷത്തിലേക്കു പുറന്തള്ളിയ ഘനലോഹങ്ങളും ഡയോക്സിനുകളുമടങ്ങിയ വിഷപദാർഥങ്ങളെക്കുറിച്ചുള്ള വിശദമായ പഠനം ഇതിന്റെ ആഘാതവും ആരോഗ്യപ്രശ്നങ്ങളും വിലയിരുത്തുന്നതിൽ പ്രധാനമാണ്. 

ബ്രഹ്മപുരമെന്നാൽ മാലിന്യംതള്ളൽ കേന്ദ്രമെന്ന ചീത്തപ്പേര് മാറ്റണം. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിച്ച ശേഷം ബ്രഹ്മപുരത്തെ ബയോ റീസൈക്കിൾ പാർക്കാക്കി മാറ്റണം. പൊതുജനങ്ങൾക്കു കടന്നുചെല്ലാൻ കഴിയുന്ന ഒരിടം. 

ഉറവിട മാലിന്യസംസ്കരണം നല്ല മാതൃകയാണെങ്കിലും കൊച്ചിയെപ്പോലെ ജനസാന്ദ്രതയേറിയ നഗരങ്ങളിൽ അത് അത്രത്തോളം പ്രായോഗികമാകണമെന്നില്ല. വെല്ലുവിളികൾ ഏറെയാണെങ്കിലും കേന്ദ്രീയ പദ്ധതികളെത്തന്നെ ആശ്രയിക്കേണ്ടി വരും. ഇക്കാര്യത്തിൽ പൊതു സ്വകാര്യ പങ്കാളിത്തം (പിപിപി) പ്രധാനപ്പെട്ടതാണ്. 

ലാഭകരമായ ബിസിനസ് മോഡലായി മാലിന്യ സംസ്കരണം വികസിപ്പിക്കണം. പിപിപി മാതൃകയിൽ പ്രത്യേക ദൗത്യ സംവിധാനം (സ്പെഷൽ പർപസ് വെഹിക്കിൾ) രൂപീകരിച്ചു മാലിന്യ ശേഖരണ, സംസ്കരണ ചുമതല അവരെ ഏൽപിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. 

മാലിന്യ സംസ്കരണത്തിലൂടെ ലഭിക്കുന്ന വളം, ഇന്ധനം, വൈദ്യുതി, റീസൈക്കിൾ ചെയ്തെടുക്കുന്ന മറ്റു പദാർഥങ്ങൾ എന്നിവ വിറ്റഴി‌ക്കാൻ കഴിയണമെങ്കിൽ പൊതു– സ്വകാര്യ സംരംഭങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഭാവികൂടി മുന്നിൽകണ്ടു വേണം മാലിന്യ സംസ്കരണ പദ്ധതികൾ തുടങ്ങാനെന്നതിന്റെ വ്യക്തമായ സൂചനയാണു ബ്രഹ്മപുരത്തെ തീപിടിത്തം. 

രോഗസാധ്യത ഇനിയും മാറിയിട്ടില്ല: ഡോ. സണ്ണി പി. ഓരത്തേൽ 

പ്ലാസ്റ്റിക് കത്തിയ ചാരത്തിന്റെ മലകളാണു ബ്രഹ്മപുരത്തുള്ളത്. ഇതിൽ മെർക്കുറി ഉൾപ്പെടെ അപകടകാരികളായ ഘനലോഹങ്ങളുണ്ടാകും. മഴ പെയ്യുമ്പോൾ ഈ ചാരം ഒലിച്ചു ജലാശയങ്ങളിലെത്തും. ഘനലോഹങ്ങളും മറ്റു വിഷപദാർഥങ്ങളും മത്സ്യങ്ങളുടെ ശരീരത്തിലെ കൊഴുപ്പിൽ അടിഞ്ഞുകൂടും. ഈ മത്സ്യം ഭക്ഷിക്കുന്നതുവഴി അതു മനുഷ്യ ശരീരത്തിലുമെത്തും. 

പ്ലാസ്റ്റിക് കത്തിയപ്പോഴുണ്ടായ പുകയിലടങ്ങിയ വിഷപദാർഥങ്ങൾ ഏറെക്കാലം വായുവിലുണ്ടാകും. 2–3 ആഴ്ചയെങ്കിലുമെടുത്തേ അവ താഴെ വന്ന് അടിഞ്ഞുകൂടുകയുള്ളൂ. കാറ്റിന്റെ ഗതിക്കനുസരിച്ച് ഇതു സമീപപ്രദേശങ്ങളിലേക്ക് എത്താനും സാധ്യതയുണ്ട്. 

ഇത്തരം വിഷപദാർഥങ്ങൾ മനുഷ്യ ശരീരത്തിലെ നാഡീവ്യവസ്ഥയെയും ഹൃദയത്തെയും ബാധിക്കാം. ജനിതകപരമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പുക അടങ്ങിയെങ്കിലും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇപ്പോഴുമുണ്ട്. കുറച്ചു നാളത്തേക്കെങ്കിലും എൻ95 മാസ്ക് കൊച്ചിക്കാർ ശീലമാക്കുന്നതാണു നല്ലത്. 

പാസീവ് സ്മോക്കിങ്ങിനു സമാനമായ രീതിയിൽ വേണം ബ്രഹ്മപുരത്തെ തീപിടിത്തം മൂലമുള്ള മലിനീകരണത്തെയും കാണാൻ. പുക ശ്വസിച്ചവർക്കു ശ്വാസകോശ കാൻസർ, മറ്റു ശ്വാസകോശ രോഗങ്ങൾ, ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമനറി ഡിസീസ് (സിഒപിഡി) തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം. തീപിടിത്തം മൂലമുള്ള പരിസ്ഥിതി മലിനീകരണം, അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചു കൃത്യമായ ബോധവൽക്കരണം വേണം.  ഇപ്പോഴത്തെ സാഹചര്യത്തിൽ മഴ പെയ്യുമ്പോൾ ബ്രഹ്മപുരം പ്ലാന്റിനോടു ചേർന്നുകിടക്കുന്ന കടമ്പ്രയാർ മലിനമാകുമെന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. വേനൽമഴ പെയ്യുമ്പോൾ ഇതിന്റെ ആഘാതം കുറയ്ക്കാൻ‌ എന്തു ചെയ്യാനാകുമെന്നു നോക്കണം. 

വിദഗ്ധ സംഘത്തിന്റെ നിർദേശങ്ങൾ 

∙ ബ്രഹ്മപുരത്തെയും പരിസര പ്രദേശങ്ങളിലെയും മണ്ണിന്റെയും വെള്ളത്തിന്റെയും സാംപിളുകൾ പരിശോധിച്ച് വിഷ പദാർഥങ്ങളുണ്ടോയെന്ന് അറിയണം. 

∙ ബ്രഹ്മപുരത്തിന് 5 കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ ആളുകളെയും  പരിശോധനയ്ക്കു വിധേയമാക്കി ആരോഗ്യ പ്രശ്നങ്ങളുണ്ടോയെന്നു വിലയിരുത്തണം. 

∙ തീയണയ്ക്കാൻ രംഗത്തുണ്ടായിരുന്ന അഗ്നിരക്ഷാ സേനാംഗങ്ങളെ ഒരു വർഷത്തേക്കു പ്രതിമാസം പരിശോധിക്കണം. 

∙ മഴ പെയ്യുമ്പോൾ മലിനജലം കടമ്പ്രയാറിലേക്ക് ഒലിച്ചിറങ്ങുന്നതു പരമാവധി തടഞ്ഞ് ആഘാതം കുറയ്ക്കണം. 

∙ പൂർണ പ്രവർത്തനക്ഷമമായ അഗ്നിരക്ഷാ സംവിധാനങ്ങൾ ബ്രഹ്മപുരത്ത് ഉടനടി സജ്ജമാക്കണം. 

തയാറാക്കിയത്: വിനോദ് ഗോപി

English Summary : Brahmapuram fire spread future analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com