ADVERTISEMENT

വിഷപ്പുക വമിപ്പിച്ച് 12 ദിവസംകൊണ്ടു 4.5 ലക്ഷം ടൺ പ്ലാസ്റ്റിക് കത്തിയമർന്ന ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽനിന്നു കേരളം കണ്ടെടുക്കേണ്ടത് ഈ പാഠമാണ്: ആവർത്തിക്കരുത്, ഈ ദുരന്തം. കത്തിയമരാൻ പാകത്തിനു സംസ്ഥാനമാകെ ഇത്തരം മാലിന്യമലകൾ മിക്ക നഗരസഭകളും സൃഷ്ടിച്ചുകെ‍ാണ്ടിരിക്കുമ്പോൾ, അവയുടെ ഉയരം അനുദിനം വലുതാകുമ്പോൾ കെ‍ാച്ചിയുടെ ബ്രഹ്മപുരംപാഠം വലിയെ‍ാരു ഓർമപ്പെടുത്തലാണ്.

അഗ്നിരക്ഷാ സേനയുടെയും മറ്റേറെപ്പേരുടെയും രാവും പകലുമില്ലാത്ത അധ്വാനത്തിന്റെ ഫലത്തിലാണു ബ്രഹ്മപുരത്തെ തീയും പുകയും അണഞ്ഞത്. എന്നാൽ, ഇൗ തീപിടിത്തത്തെക്കുറിച്ചും അതുണ്ടാക്കിയ വിപത്തുകളെക്കുറിച്ചുമുള്ള അന്വേഷണങ്ങൾ ഇതോടെ അവസാനിച്ചുകൂടാ. ആയിരക്കണക്കിന് ആളുകൾക്ക് ഇതിനകംതന്നെ ശ്വാസകോശ രോഗങ്ങൾ ഉണ്ടായിട്ടുണ്ടാവാം. ഗുരുതരരോഗങ്ങൾക്കുവരെ കാരണമായേക്കാവുന്ന വിഷമാലിന്യങ്ങളാണു പ്ലാസ്റ്റിക് കത്തുമ്പോൾ ഉണ്ടാവുന്നത്. ദിവസങ്ങളോളം വിഷപ്പുക ശ്വസിച്ചവരെ ഇതെങ്ങനെ ബാധിക്കുമെന്നതിൽ ശാസ്ത്രീയമായ പഠനം നടത്തേണ്ടതുണ്ട്.

ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണം വൻ അഴിമതികളുടെയും ഗുരുതര ക്രമക്കേടുകളുടെയും വിളനിലമാണ്. ഇതോടെ അത് അവസാനിക്കണം. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ, കാരണക്കാർക്കെതിരെ മാതൃകാപരമായ കർശനനടപടികൾ ഉണ്ടാവുകയും വേണം. കെ‍ാച്ചി കോർപറേഷന്റെയും സർക്കാരിന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും വീഴ്ചകൾ നിയമത്തിനു മുന്നിലെത്തിയേതീരൂ. വലിയൊരു പിഴത്തുക കൊണ്ടു തീർക്കാവുന്നതാണോ വിഷപ്പുകയുണ്ടാക്കിയ ദോഷം എന്ന ഹൈക്കോടതിയുടെ ചോദ്യം ഏറെ പ്രസക്തമാണ് 

ബ്രഹ്മപുരത്തു നിലവിലുള്ളത് ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് മാത്രമാണ്. അവിടേക്കു പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോകരുതെന്നായിരുന്നു തീരുമാനം. പിന്നെ ആരാണ് അവിടെ ഇത്രയും കൂറ്റൻ പ്ലാസ്റ്റിക് മലകൾ സൃഷ്ടിച്ചത്? കഴിഞ്ഞ മൂന്നു ടേമുകളായി കൊച്ചി നഗരം ഭരിച്ചവർ മാത്രമാണ് ഇതിനുത്തരവാദികൾ. മലിനീകരണ നിയന്ത്രണ ബോർഡും ദേശീയ ഹരിത ട്രൈബ്യൂണലും പലവട്ടം ഇതിന്റെ ആപത്ത് ചൂണ്ടിക്കാണിച്ചിട്ടും നടപടിയെടുക്കാതിരുന്ന സർക്കാരിന്റെ വീഴ്ച കാണാതിരിക്കാനാവില്ല. ശക്തമായ അധികാരങ്ങളുള്ള മലിനീകരണ നിയന്ത്രണ ബോർഡും ദേശീയ ഹരിത ട്രൈബ്യൂണലും കർശന നടപടികൾ എടുക്കാതിരുന്നതും എന്തുകെ‍‍ാണ്ടാണ്?

കൊച്ചി നഗരത്തിൽ വീടുകളിൽനിന്ന് ഏറക്കുറെ വേർതിരിച്ചു തന്നെയാണു മാലിന്യം ശേഖരിക്കുന്നത്. 15 വർഷം മുൻപു കൊച്ചി നേരിട്ട മറ്റൊരു മാലിന്യ പ്രതിസന്ധിയിൽനിന്ന് അക്കാലത്ത് നഗരം ഭരിച്ചവർ വളർത്തിയെടുത്തൊരു ശീലമാണിത്. വേർതിരിച്ചു ശേഖരിക്കുന്ന മാലിന്യം എങ്ങനെയാണു ബ്രഹ്മപുരത്തു കൂടിക്കലരുന്നത്? അതു മനഃപൂർവം ചെയ്യുന്നതാണോ? കോടിക്കണക്കിനു രൂപ കൊള്ളയടിക്കാൻ, മാലിന്യത്തിന്റെ അളവുകൂട്ടിയ സാഹചര്യമാണു സ്ഥിതി ഇത്ര വഷളാക്കിയത്. 

കൊച്ചിയിൽ മാത്രമല്ല, കേരളത്തിലാകെ മാലിന്യ സംസ്കരണം ഉത്തരവാദിത്തത്തോടെ നിർവഹിക്കണമെന്നും ബ്രഹ്മപുരം സംഭവം പറയുന്നുണ്ട്. വേർതിരിച്ചു മാലിന്യം ശേഖരിക്കണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളും മാലിന്യ സംസ്കരണത്തിന്റെ ചങ്ങല പൊട്ടാതെ നോക്കിയാൽ ഇതൊരു പ്രതിസന്ധിയാവില്ല. മാലിന്യ സംസ്കരണത്തിൽ സർക്കാരിന്റെ നയം എന്തെന്നുകൂടി ഇതിനൊപ്പം പരിശോധിക്കണം. വികേന്ദ്രീകൃത മാലിന്യ സംസ്കരണമെന്നു പുറത്തുപറയുകയും കേന്ദ്രീകൃത മാലിന്യ പദ്ധതികൾക്കു വഴിവിട്ടു നീക്കം നടത്തുകയുമാണു സർക്കാർ. വീകേന്ദ്രീകൃതമായിരുന്നെങ്കിൽ ഇത്രയും ടൺ പ്ലാസ്റ്റിക് ബ്രഹ്മപുരത്ത് നിറയില്ലായിരുന്നു. സർക്കാരിന്റെ കണ്ണുതുറക്കാൻകൂടി ഇൗ ദുരന്തം കാരണമാകട്ടെ.

മാലിന്യസംസ്കരണത്തിൽ ജനങ്ങളും തദ്ദേശ സ്ഥാപന ജനപ്രതിനിധികളും ഉത്തരവാദികളാകുന്ന തരത്തിൽ സംസ്ഥാനത്തെ മുനിസിപ്പാലിറ്റി, പഞ്ചായത്ത് രാജ് നിയമങ്ങളിൽ നിർണായക ഭേദഗതി വരികയാണ്. മാലിന്യം പാഴ്‌വസ്തുവല്ല, സമ്പത്ത് ആണെന്നൊക്കെ പറയാൻ എളുപ്പമാണെങ്കിലും കേരളത്തിൽ ഒരു തദ്ദേശസ്ഥാപനവും അതു പൂർണമായി തെളിയിച്ചിട്ടില്ല. കേരളത്തിനു പുറത്തു പല വൻ നഗരങ്ങളും അതു ചെയ്തിട്ടുണ്ട്. അവിടെയെല്ലാം നമ്മുടെ ജനപ്രതിനിധികൾപോയി കണ്ടിട്ടുമുണ്ട്. അറിവില്ലാത്തതല്ല, അഴിമതി നടത്താനുള്ള ത്വരയാണ് ഇത്തരം പ്രതിസന്ധികളുടെ മൂലക്കല്ല്. ആ കല്ലിളക്കാൻ ബ്രഹ്മപുരം കേരളത്തിനെ‍ാരു പാഠമാകട്ടെ.

English Summary : Editorial about Brahmapuram fire spread issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com