ADVERTISEMENT

നഗരമേഖലകളിലെ സമ്പന്നർക്കു മാത്രമായുള്ള പ്രത്യേക അവകാശമായാണ് കുറച്ചുവർഷം മുൻപുവരെ സാങ്കേതികവിദ്യ കണക്കാക്കപ്പെട്ടത്. ഗ്രാമീണർക്കു താങ്ങാവുന്നതായിരുന്നില്ല ഇന്റർനെറ്റ് ചെലവുകൾ. എന്നാലിന്ന് സ്ഥിതി മാറിയിരിക്കുകയാണ്. 2014 വരെ 25 കോടി ഇന്ത്യക്കാരാണ് ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നത്; 2022ൽ ഇത് 84 കോടിയായി വർധിച്ചു. ഒരു ജിബി ഇന്റർനെറ്റ് ഡേറ്റയ്ക്ക് മുൻപ് 300 രൂപയായിരുന്നു; ഇപ്പോഴത് 13.5 രൂപയായിരിക്കുന്നു. സാങ്കേതികവിദ്യയിലൂടെ എല്ലാവർക്കും തുല്യത ഉറപ്പാക്കാനാണ് മോദി സർക്കാരിന്റെ പരിശ്രമം. 

കോവിഡ് നമുക്കു നൽകിയതൊരു പരീക്ഷണകാലമാണ്. അന്നത്തെ പ്രതിസന്ധിയുടെ വ്യാപ്തി കുറച്ചത് ഡിജിറ്റൽ ഇന്ത്യ സംവിധാനങ്ങളാണ്. താങ്ങാവുന്ന തോതിലുള്ള ഇന്റർനെറ്റ് ചാർജ് വിവിധ സേവനങ്ങൾ ജനങ്ങൾക്കു ലഭ്യമാക്കാൻ സഹായിച്ചു; സ്കൂളുകൾ ഓൺലൈനായപ്പോൾ പല കുട്ടികളും സർക്കാരിന്റെ ദിക്ഷ പോർട്ടൽവഴി പഠിച്ചു. രോഗബാധിതർക്കു വീട്ടിലിരുന്നുതന്നെ ഡോക്ടറെ കാണാനാകുന്ന ഇ–സഞ്ജീവനി ആപ്പിലൂടെ 10 കോടിയോളം ടെലികൺസൽറ്റേഷനാണ് നടന്നത്.

ഒരു രാജ്യം, ഒരു റേഷൻ കാർഡ് സംവിധാനത്തിലൂടെ, മറ്റു സംസ്ഥാനങ്ങളിൽ റേഷൻ കാർഡുള്ളവർക്കും അവർ ആയിരിക്കുന്ന സംസ്ഥാനങ്ങളിൽനിന്നു റേഷൻ സാധനങ്ങൾ വാങ്ങാനായി. ഗ്രാമീൺ ഡാക് സേവകിനു വിദൂരമായ സ്ഥലങ്ങളിൽ പോലും ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനം (എഇപിഎസ്) ഉപയോഗിച്ച് വാതിൽപ്പടിയിൽ പണമിടപാട് സേവനങ്ങൾ നൽകാനായി. ദാരിദ്ര്യത്തെ നേരിടാനുള്ള ഉപാധിയായി സാങ്കേതികവിദ്യയെ മാറ്റാനും പൗരജീവിതം കൂടുതൽ എളുപ്പമാക്കാനുമുള്ള പരിശ്രമമാണ് ഗുണം ചെയ്തത്.  

ഡിജിറ്റൽ സാങ്കേതികവിദ്യ ബാലാരിഷ്ടതകൾ പിന്നിട്ട് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 5ജി, ക്വാണ്ടം ടെക്നോളജി എന്നിവ ഇന്നു മുഖ്യധാരയുടെ ഭാഗമാണ്. 5ജി ശൃംഖലയ്ക്കു തുടക്കമിട്ടത് വലിയ കുതിച്ചുചാട്ടമായിരുന്നു. 481 ജില്ലകളിലായി ഒരു ലക്ഷത്തോളം ഇടങ്ങളിൽ 5ജി കവറേജുണ്ട്. അടുത്ത മൂന്നു വർഷം 4ജി, 5ജി സാങ്കേതികവിദ്യാരംഗത്തെ കയറ്റുമതിക്കാണ് ഇന്ത്യ ശ്രമിക്കുക.

ashwani
അശ്വിനി വൈഷ്ണവ്

എല്ലാവർക്കും ലഭ്യമാകുന്ന ഓപ്പൺ സോഴ്സ് പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കുന്നതിലാണ് ഇന്ത്യ ഊന്നൽ നൽകിയത്. അങ്ങനെയാണ് കോവിൻ പോർട്ടൽ സൃഷ്ടിക്കപ്പെട്ടത്. കോവിഡിന്റെ ആദ്യ 12 മാസംകൊണ്ടുതന്നെ 150 കോടി ഡോസ് വാക്സീൻ നൽകാനായി. ഇപ്പോഴത് 220 കോടി ഡോസിൽ എത്തിനിൽക്കുന്നു. സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്നായി കോവിൻ മാറി. 

ഇന്ന് ഇന്ത്യയിലുടനീളമുള്ള തെരുവുകച്ചവടക്കാർക്കും വണ്ടിയിൽ പച്ചക്കറി വിൽക്കുന്നവർക്കും മുതൽ വൻകിട ഷോറൂമുകൾക്കു വരെ ഡിജിറ്റൽ പേയ്മെന്റുകൾക്കുവേണ്ടി ക്യുആർ (ക്വിക് റെസ്പോൺസ്) കോഡ് സ്റ്റിക്കറുകളുണ്ട്. പൊതുപണം ഉപയോഗിച്ചു സൃഷ്ടിച്ച യുപിഐ എന്ന പ്ലാറ്റ്ഫോമിൽ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ഇ–കൊമേഴ്സ് കമ്പനികൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവ പങ്കുചേർന്നു. 120 കോടി ജനങ്ങളും ഇതിന്റെ ഭാഗമായി. പൊതു– സ്വകാര്യ പങ്കാളിത്തമുള്ള ഈ സംവിധാനത്തിൽ ഒരു സ്ഥാപനത്തിനും പൂർണ നിയന്ത്രണം കയ്യാളാനാവില്ല. ഇതാണു യുപിഐയുടെ ജനാധിപത്യ സ്വഭാവം.

2016ൽ തുടങ്ങിയ യുപിഐ പ്ലാറ്റ്ഫോമിൽ വർഷംതോറും നടക്കുന്നത് 1.5 ലക്ഷം കോടി യുഎസ് ഡോളർ മൂല്യമുള്ള ഇടപാടുകളാണ്. ഒരു പണമിടപാട് പൂർത്തിയാകാനുള്ള (സെറ്റിൽമെന്റ്) സമയം വെറും 2 സെക്കൻഡാണ്. വലിയ സൗകര്യവും സുതാര്യതയുമാണ് ഇതുറപ്പാക്കിയത്. അതിനാലാണ് ഇന്ത്യയുടെ യുപിഐ ഡിജിറ്റൽ പേയ്മെന്റുകളുടെ രാജ്യാന്തര അളവുകോലായി മാറിയത്.

ജീവിതം കൂടുതൽ എളുപ്പമാക്കാൻ സാങ്കേതികവിദ്യ സഹായിക്കുന്നതു നാം ഓരോ ദിവസവും കാണുന്നതാണ്. ദേശീയപാതകളിലൂടെയുള്ള യാത്രകൾ ഫാസ്ടാഗ് കൂടുതൽ എളുപ്പമുള്ളതാക്കിയിട്ടുണ്ട്. വായ്പയുമായി ബന്ധപ്പെട്ട ഓപ്പൺ ക്രെഡിറ്റ് എനേബിൾമെന്റ് നെറ്റ്‍വർക് (ഒസിഇഎൻ) നമ്മൾ വികസിപ്പിക്കുകയാണ്. ഇതുവഴി ബാങ്കുകൾ വ്യക്തികൾ വായ്പ നൽകാൻ മത്സരിക്കുമ്പോൾ വായ്പച്ചെലവ് കുറയും.

പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ദരിദ്രർക്കും ശക്തിപകരുന്നതാണ് ഡിജിറ്റൽ വിപ്ലവം. അതു നൈപുണ്യമുള്ള യുവതലമുറയുടെ സർഗാത്മകകരങ്ങൾക്കു പുതിയ ഊർജമേകും. ഈ മാതൃക ആരോഗ്യം, വിദ്യാഭ്യാസം, ലോജിസ്റ്റിക്സ്, കൃഷി, പ്രതിരോധം തുടങ്ങിയ മേഖലകളിലേക്കും ക്രമേണ വ്യാപിപ്പിക്കുകയാണ്. രാജ്യാന്തരരംഗത്ത് അനിശ്ചിതത്വം തുടരുമ്പോഴാണ് ഇന്ത്യ 'അമൃതകാല'ത്തേക്കു കടന്നിരിക്കുന്നത്. നരേന്ദ്ര മോദിയുടെ ഉറച്ച നേതൃത്വത്തിൽ, ഇന്ത്യ ജി20 അധ്യക്ഷപദവി അലങ്കരിക്കുന്ന ഈ സമയത്ത് നമ്മുടെ പൊതു ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ ലോകത്തിനാകെ ഉപകാരപ്പെടുന്ന തരത്തിൽ പങ്കുവയ്ക്കപ്പെടും.

English Summary: Growth of Digital Technology in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com