ADVERTISEMENT

അപകീർത്തിക്കേസിന് ആസ്പദമായ കോലാർ പ്രസംഗത്തിൽ രാഹുൽ ഗാന്ധി പേരെടുത്തു പരാമർശിച്ചത് പ്രധാനമന്ത്രിയുൾപ്പെടെ മൂന്നു മോദിമാരെയാണ്. വേറെ അഞ്ചു മോദിമാരാണ് രാഹുലിനെതിരെ കേസ് കൊടുത്തത്. പൂർണേശ് മോദിയും സുശീൽ മോദിയും മനോജ് മോദിയും പ്രദീപ് മോദിയും ജഗ്ദീപ് മോദിയും. ഇതിൽ ആദ്യ മൂന്നുപേർ ബിജെപി നേതാക്കളാണ്; റാഞ്ചിക്കാരനായ നാലാമൻ തനിക്കു രാഷ്ട്രീയമില്ലെന്നു പറയുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടത് ബിജെപി നേതാവിനൊപ്പമാണ്. യുപിയിലെ ബുലന്ദ്ശഹറിൽ‍നിന്നുള്ള അഞ്ചാമന്റെ രാഷ്ട്രീയം വ്യക്തമല്ല. 

പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടതിൽ നീരവ് മോദിയും ലളിത് മോദിയും പ്രസംഗം നടന്ന 2019ൽ‍ ഇന്ത്യയിൽ ഇല്ലായിരുന്നു; ഇന്ത്യയിലേക്കു വരാനും രാഹുൽ തങ്ങളുടെ സൽപേര് ഇല്ലാതാക്കി എന്നു വാദിക്കാനും പറ്റുന്ന അവസ്ഥയിലായിരുന്നുമില്ല; ഇപ്പോഴുമല്ല. അവർ രാഷ്ട്രീയക്കാരുമല്ല. തനിക്കെതിരെ കടുത്തപ്രയോഗമുണ്ടായെങ്കിലും അതു കേസാക്കാൻ പ്രധാനമന്ത്രി താൽപര്യപ്പെട്ടില്ല. എന്നുകണ്ട് അദ്ദേഹത്തിന്റെ പാർ‍ട്ടിക്കാരായ മൂന്നു പേർ അടങ്ങിയിരുന്നില്ല. 

പൂർണേശ് മോദിയുടെ കേസിലെന്നപോലെ തന്റെ കേസിലും രാഹുൽ ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയാണ് സുശീൽ മോദിക്കുള്ളത്. മറ്റു മൂന്നുപേരുടെ കാര്യവും അങ്ങനെതന്നെ. ഒരേ കുറ്റത്തിനു രണ്ടുതവണ ശിക്ഷ പറ്റില്ലെന്ന തത്വമുള്ളപ്പോഴും പല മോദിമാർക്കുണ്ടായ വേദനയെ പല കോടതികൾ എങ്ങനെ കാണുമെന്നു വ്യക്തമാകേണ്ടതുണ്ട്. പല കോടതികളും പല ജയിലുകളും ഒന്നൊന്നായുള്ള അയോഗ്യതകളുമായി രാഹുൽ ശിഷ്ടജീവിതം നയിക്കേണ്ടിവരുമോയെന്ന കുഴപ്പംപിടിച്ച ചോദ്യത്തിനു  കോൺഗ്രസിലെ നിയമജ്ഞർ ഉത്തരം കണ്ടെത്താൻ‍ പോകുന്നതേയുള്ളൂ. ഒരു പ്രസംഗത്തിന്റെ പേരിൽ ഒരേസമയം പല കോടതികളിൽ കേസെന്നതു തടയാൻ കോൺഗ്രസ് എന്തുകൊണ്ട് 2019ൽതന്നെ ശ്രമിച്ചില്ല എന്ന ചോദ്യം ഇനി പ്രസക്തമല്ല. 

(Creative Image: മനോരമ)
(Creative Image: മനോരമ)

രാഹുലിനെ ഷെഹ്സാദ (രാജകുമാരൻ), മിർ ജാഫർ (വഞ്ചകൻ), പപ്പു, അമുൽ ബേബി തുടങ്ങി ചെറുതും വലുതുമായ നാമവിശേഷണങ്ങളാൽ നരേന്ദ്ര മോദിയുൾപ്പെടെ പലരും പരിഹസിച്ചെങ്കിലും അതൊന്നും കേസായില്ല – അവരാരും കുടുംബപ്പേരു പറയാൻ ധൈര്യപ്പെട്ടില്ലെന്നതോ പരിഹാസം പൂമാലയെന്നു രാഹുൽ വിലയിരുത്തിയതോ ആവാം കാരണം. പറയാൻ പറ്റില്ല, സൂറത്ത് കേസിന്റെ ചരിത്രംവച്ചു നോക്കുമ്പോൾ, കോടതികയറി മെനക്കെടാൻ കോൺഗ്രസുകാർക്കു സമയം ലഭിക്കാതിരുന്നതുമാവാം.  

രാഹുലിന്റെ പ്രയോഗത്താൽ സംഭവിച്ചതായി കോടതി ശരിവച്ച അപകീർത്തിയുടെ ആഘാതത്തെ കുടുംബപ്പേരിൽനിന്ന് ഒരു വിഭാഗത്തിലേക്കും അതിൽനിന്ന് ഇതര പിന്നാക്ക വിഭാഗത്തിലേക്കും ബിജെപി വ്യാപിപ്പിച്ചതു മണിക്കൂറുകൾക്കുള്ളിലാണ്. അതിൽ കണ്ട രാഷ്ട്രീയയുക്തിവച്ച് അളക്കുമ്പോൾ കർണാടകയിൽ പ്രധാനമന്ത്രി ഏതാനും ദിവസം മുൻപു പറഞ്ഞ ഒരു പ്രസംഗത്തിലും രാഹുലിന് അപകടം പതിയിരിപ്പുണ്ട്. 

രാഹുൽ ഗാന്ധി, നരേന്ദ്ര മോദി
രാഹുൽ ഗാന്ധി, നരേന്ദ്ര മോദി

ലണ്ടനിൽവച്ച് രാഹുൽ ഇന്ത്യൻ ജനാധിപത്യത്തെ അധിക്ഷേപിച്ചതിലൂടെ 12ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവ് ബസവേശ്വരൻ അധിക്ഷേപിക്കപ്പെട്ടെന്നാണു മോദി പറഞ്ഞത്. ജനാധിപത്യത്തിന് അടിക്കല്ലിട്ടതു ബസവേശ്വരനാണെന്നും താൻ നേരത്തേ ലണ്ടനിൽ ബസവേശ്വര പ്രതിമ അനാഛാദനം ചെയ്തിട്ടുണ്ടെന്നും അതേ ലണ്ടനിൽ ഇന്ത്യൻ  ജനാധിപത്യത്തെ അധിക്ഷേപിച്ചതിലൂടെ രാഹുൽ‍ ബസവേശ്വരനെ അപമാനിച്ചെന്നുമായിരുന്നു വിശദീകരണം. അതു ശരിയാണല്ലോയെന്നു കർണാടകയിലെ ലിംഗായത്തുകളിൽ ഒരാൾക്കു തോന്നിയാൽ മതി, രാഹുലിനെതിരെ മറ്റൊരു കേസിനു വകയാവും. 

ബസവേശ്വരനെ അപമാനിച്ചെന്നു സ്ഥാപിക്കാൻ പ്രയോഗിച്ചതിനു സമാനമായ യുക്തിയാണ് രാഹുലിന്റെ വീട്ടിലേക്കു ഡൽഹി പൊലീസിനെയും നയിച്ചത്. ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. അപ്പോൾ, യുക്തിയുടെ കാര്യത്തിൽ പകർപ്പവകാശത്തിന്റെ പ്രശ്നമില്ല. ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ ശ്രീനഗറിൽ നടത്തിയ പ്രസംഗത്തിൽ‍, തന്നോടു പീഡന പരാതിയുന്നയിച്ച സ്ത്രീകളെക്കുറിച്ചു രാഹുൽ പറഞ്ഞിരുന്നു. രാഹുലിന്റെ യാത്ര ഡൽഹിയിലൂടെയും കടന്നുപോയി എന്നതിനാൽ പീഡിതരിൽ‍ ആരെയെങ്കിലും ഡൽഹിയിൽ കണ്ടുമുട്ടിയോ എന്നായിരുന്നു പൊലീസിന് അറിയേണ്ടിയിരുന്നത്. 

ഡൽഹിയിൽ സ്ത്രീപീഡനമെങ്ങാനും നടന്നിട്ടുണ്ടോ എന്നറിയാനും ഉണ്ടെങ്കിൽ നീതി ഉറപ്പാക്കാനുമുള്ള തീവ്രവ്യഗ്രതയിലാണ് തങ്ങൾ രാഹുലിനെ കാണാൻ ചെന്നതെന്നു പൊലീസ് പറഞ്ഞില്ലെന്നതുതന്നെ വലിയ കാര്യമാണ്. കഴിഞ്ഞ വർഷം അവർതന്നെ പറഞ്ഞ കണക്കനുസരിച്ച് ഡൽഹിയിൽ ഓരോ ദിവസവും ശരാശരി ആറു സ്ത്രീ പീഡനക്കേസുകളാണ് റജിസ്റ്റർ ചെയ്യപ്പെടുന്നത്. 

എന്തായാലും, രാഹുലിന്റെ പ്രസംഗങ്ങളിലെ ഓരോ വാക്കിനെയും മറ്റാരെയുംകാൾ ഗൗരവത്തിലെടുക്കുന്നതു ബിജെപിയാണ്. ശത്രുവിന്റെ വാക്കുകൾ ശ്രദ്ധിക്കുകയും അവയിലെ അപകീർത്തിസാധ്യത കണ്ടെത്തുകയും ചെയ്യുക ഏതൊരു പാർട്ടിക്കും നേതാവിനും ഒഴിച്ചുകൂടാനാവാത്തതാണ്. കാരണം, സൽപേരാണ് രാഷ്ട്രീയക്കാരുടെ അടിസ്ഥാനമൂലധനം; അതു നഷ്ടപ്പെട്ടാൽ തീർന്നു. 

New Delhi: Congress leader Rahul Gandhi arrives at IGI Airport in New Delhi, Thursday, March 23, 2023. A Surat court on Thursday convicted Gandhi in a criminal defamation case filed against him over his alleged 'Modi surname' remark. (PTI Photo/Ravi Choudhary)(PTI03_23_2023_000152A)
രാഹ‌‍ുൽ ഗാന്ധി (PTI Photo/Ravi Choudhary)

അങ്ങനെയുള്ള ആശങ്കയോടെ പെരുമാറുന്ന മുഖ്യമന്ത്രിമാരുൾപ്പെടെ പലരും കഴിഞ്ഞ ദിവസങ്ങളിൽ രാഹുലിനു പിന്തുണ പ്രഖ്യാപിച്ചവരുടെ പട്ടികയിലുണ്ടായിരുന്നു – സമൂഹമാധ്യമങ്ങളിലെ പരാമർശങ്ങളുടെയും ചിത്രങ്ങളുടെയും കാർട്ടൂണുകളുടെയും പേരിൽ അറസ്റ്റുകൾക്കു നിർദേശിച്ചവർ. അതു പറയുമ്പോൾ, തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത തന്റെ ഭരണകാലത്ത് ഏകദേശം ആയിരം അപകീർത്തിക്കേസുകൾക്കു നടപടിയെടുത്തെന്നാണ് 2016ൽ കേട്ട കണക്ക്. ഈ കണക്ക് പുറത്തുവന്നതുതന്നെ വിമർശനത്തിന്റെ പേരിൽ ജയലളിതയുടെ പൊലീസ് തന്നെ അറസ്റ്റ് ചെയ്യാൻ പോകുന്നുവെന്ന ഹർജിയുമായി നടനും രാഷ്ട്രീയക്കാരനുമായ വിജയ്കാന്ത് സുപ്രീം കോടതിയിൽ ചെന്നപ്പോഴാണ്. 

അപകീർത്തി ആരോപിച്ചുള്ള നടപടികൾക്കു സർക്കാർ സംവിധാനത്തെ ജയലളിത ദുരുപയോഗിക്കുന്നുവെന്നാണ് അന്നു കോടതി പറഞ്ഞത്. കോടതി ഇങ്ങനെയുംകൂടി പറഞ്ഞു: ‘ഇങ്ങനെയല്ല കരുത്തുള്ള ജനാധിപത്യങ്ങൾ പ്രവർത്തിക്കുക. വിമർശനങ്ങളോടു സഹിഷ്ണുത വേണം. അധികാരമുണ്ടെങ്കിൽ വിമർശനവും പ്രതീക്ഷിക്കണം. സർക്കാരിന്റെ അഴിമതിയെക്കുറിച്ചു പറഞ്ഞാൽ അപകീർത്തിക്കേസ് ചുമത്തി അഭിപ്രായ സ്വാതന്ത്ര്യം തടയരുത്. അപകീർത്തി തടയാനുള്ള നിയമത്തെ രാഷ്ട്രീയ ആയുധമാക്കരുത്.’ അതാണു ശരിയെന്ന് നെഞ്ചത്തു കൈവച്ചു പറയാൻ ബിജെപിക്കു പറ്റില്ല; പ്രതിപക്ഷത്തെ പല കക്ഷികൾക്കും പറ്റില്ല. അതാണ് നമ്മുടെ രാഷ്ട്രീയസംസ്കാരത്തിന്റെ കിടപ്പുവശം.

English Summary : Deseeyem coloumn about Rahul Gandhi disqualification issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com