ADVERTISEMENT

നൊബേൽ പുരസ്കാരനിറവിൽ നിൽക്കുന്ന സമയം. ആൽബർട് ഐൻസ്റ്റൈനെ കാണാൻ കൂട്ടികളുമായി അധ്യാപകരെത്തി. എന്താണ് പഠിക്കേണ്ടതെന്ന് കുട്ടികൾ ഐൻസ്റ്റൈനോടു ചോദിച്ചു. ‘സ്കൂളിൽനിന്നു പഠിച്ചതെല്ലാം നിങ്ങൾ മറക്കുക, ശേഷം എന്ത് നിങ്ങളിൽ അവശേഷിക്കുന്നോ അതാണ് നിങ്ങളുടെ വിദ്യാഭ്യാസം’ എന്നായിരുന്നു മറുപടി. ഐൻസ്റ്റൈൻ അധ്യാപകരോടു ചോദിച്ചു, എന്താണ് വിദ്യാഭ്യാസം? ആദ്യത്തെ മറുപടിയുടെ ഞെട്ടലിലായിരുന്ന അവർ ഉത്തരമൊന്നും പറഞ്ഞില്ല. ഉത്തരം ഐൻസ്റ്റൈൻ തന്നെ പറഞ്ഞു.: ‘ നിങ്ങൾ ഒരു മീനിനെ മരം കയറാനാണ് പഠിപ്പിക്കുന്നതെന്നു കരുതുക. അതിന്റെ ഫലമനുസരിച്ച് മീനിന്റെ മികവ് വിലയിരുത്തുന്നുവെന്നും. എങ്കിൽ, മീൻ സ്വയം ഒരു വിഡ്ഢിയാണെന്നു കരുതി ജീവിച്ചു തീരും’. രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും സമ്മർദങ്ങളുടെ കാലമാണ് വിദ്യാഭ്യാസം നമുക്കിപ്പോഴും. ഐൻസ്റ്റൈന്റെ വാക്കുകൾ 100 വർഷം പിന്നിട്ടു. ഐൻസ്റ്റൈന്റെ കാഴ്ചപ്പാടിലേക്കു നമ്മുടെ കണ്ണ് തുറന്നിട്ടില്ല. കാലാകാലങ്ങളിലെ പരിഷ്കരണങ്ങളിലൂടെ അത്തരമൊരു മുന്നേറ്റത്തിലാണെന്നത് ആശ്വാസകരം.

അധ്യാപക ശബ്ദം; ടീച്ചിങ് മാറട്ടെ, മെന്ററിങ് വരട്ടെ !

220 അധ്യയനദിവസങ്ങൾ ഉറപ്പാക്കാൻ ശനികൂടി പ്രവൃത്തിദിവസമാക്കുന്നതു സംബന്ധിച്ച ചർച്ചകൾക്കൊപ്പം എതിർപ്പുകളും ഉയർന്നു കഴിഞ്ഞു. ഇക്കാര്യത്തിൽ എന്റെ അഭിപ്രായം പാഠാനുബന്ധപ്രവർത്തനങ്ങൾക്കും വിവിധ മേളകൾക്കും ദിനാചരണങ്ങൾക്കും പാഠ്യദിനങ്ങൾ മാറ്റാതെ ശനിയാഴ്ചകൾ ഉപയോഗിക്കാമെന്നതാണ്. വർഷാരംഭത്തിൽ ഇക്കാര്യത്തിൽ വ്യക്തമായ രൂപരേഖ തയാറാക്കണം. 

20 വിദ്യാർഥികൾക്ക് ഒരു ടീച്ചർ എന്ന രീതിയിലുള്ള മെന്ററിങ് സമ്പ്രദായത്തിനു കഴിഞ്ഞവർഷം തുടക്കമിട്ടെങ്കിലും പിന്നീടതു മുന്നോട്ടുപോയില്ല. ഓരോ വിദ്യാർഥിയുടെയും പഠനനിലവാരം, അഭിരുചി, സാമൂഹിക-സംസ്കാരിക- വൈകാരിക ഘടകങ്ങൾ ഇവ പരിഗണിച്ചുള്ള മെന്ററിങ് ഈ വർഷമെങ്കിലും നടപ്പാക്കേണ്ടതാണ്. വിദ്യാഭ്യാസ അവകാശനിയമം നിർദേശിക്കുന്ന തരത്തിൽ വിദ്യാർഥികളുടെ സഞ്ചിതരേഖ (cumulative record) കൂടി മെന്റർമാരായ അധ്യാപകരുടെ കൈവശമുണ്ടാകണം. വിദ്യാർഥികൾക്കു ഭാവിയിലേക്കുള്ള മാർഗനിർദേശങ്ങൾ നൽകുന്ന മെന്ററിങ്ങിലേക്കാവണം അധ്യാപനത്തിന്റെ ദിശ.

പ്ലസ് വണ്ണിൽ ‘പാലം’ വേണം

1) കെ.വി.മനോജ് 2) കെ.കെ.പല്ലവി 3) സജിദാസ് മോഹൻ

പ്ലസ് വണ്ണിലേക്കു കടക്കുമ്പോൾ വിദ്യാർഥികൾ നേരിടുന്ന മൂന്നു പ്രധാന പ്രശ്നങ്ങൾ: 

1) സംസ്ഥാന സിലബസിൽനിന്നു കേന്ദ്രസിലബസിലേക്കു മാറുന്നു.

2) മലയാളം മീഡിയത്തിൽ പഠിച്ചവരുടെയും അധ്യയനമാധ്യമം ഇംഗ്ലിഷായി മാറുന്നു. (പൊതുവിദ്യാലയങ്ങളിൽ പകുതിയോളംപേർ ഇപ്പോഴും മലയാളം മീഡിയമാണ്).

3) പഠനത്തിന്റെ വ്യാപ്തിയും ആഴവും പെട്ടെന്നു കൂടുന്നു.

നിർദേശം: പ്ലസ് വണ്ണിന്റെ ആദ്യമാസങ്ങളിൽ പത്തിനെയും പതിനൊന്നിനെയും ഫലപ്രദമായി കൂട്ടിയിണക്കുന്ന ബ്രിജ് കോഴ്സിലൂടെ വിദ്യാർഥികൾക്ക് ആത്മവിശ്വാസം പകരാം. സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കൾക്കായി ഇത്തരം ബ്രിജിങ് നടത്തുന്നുണ്ട്.

ഭാഷ ഒരു കണക്കാ!

കണക്കിലും ഭാഷകളിലും വിദ്യാർഥികളുടെ പിന്നാക്കാവസ്ഥ എല്ലാക്കാലത്തും പ്രശ്നമാണ്.

പരിഹാരം: ഗണിതം മധുരം, മലയാളത്തിളക്കം, മധുരം മലയാളം, സുരീലി ഹിന്ദി, ഹലോ ഇംഗ്ലിഷ് എന്നിങ്ങനെ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. കഴിഞ്ഞവർഷം ഇവയിലൂടെ വിദ്യാർഥികളുടെ ഗണിത, ഭാഷാശേഷികൾ മെച്ചപ്പെട്ടോ എന്നു വിലയിരുത്തണം. ഭാഷാ -ഗണിതപഠനം മെച്ചപ്പെടുത്താൻ ക്ലാസ് ആശയവിനിമയ സ്വഭാവത്തിലേക്കു മാറിയേ തീരൂ.

കൊഴിഞ്ഞ പൂവുകൾ

ഗ്രാമീണമേഖലകളിലും ആദിവാസിപ്രദേശങ്ങളിലും വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഇപ്പോഴും പ്രശ്നമാണ്. ഇവരെ തിരിച്ചെത്തിക്കുന്നതിൽ കേരളം പിന്നിലാണെന്നു സർവേഫലം.  

ഉദാഹരണം: അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയണം. കൊഴിഞ്ഞുപോക്കു തടയാനും ലഹരി ഉപയോഗം കുറയ്ക്കാനുമായി ഫുട്ബോൾ അക്കാദമി ആരംഭിക്കുകയാണ് വയനാട് വടുവൻചാൽ ജിഎച്ച്എസ്എസ് ചെയ്തത്. അക്കാദമിയിൽ തുടരണമെങ്കിൽ 90% ഹാജർ വേണമെന്ന നിബന്ധന വച്ചതോടെ കൊഴിഞ്ഞുപോക്കു കുറഞ്ഞു. 

കണക്കെടുപ്പ് എടുപ്പതു ജോലി

വിദ്യാർഥികളുടെയും അധ്യാപകരുടെയും എണ്ണം, അടിസ്ഥാനസൗകര്യങ്ങൾ, വിജയശതമാനം - ഇവയൊക്കെ സംബന്ധിച്ച ഡേറ്റ വിദ്യാഭ്യാസ ഓഫിസുകളിൽനിന്നു നിരന്തരം ആവശ്യപ്പെടാറുണ്ട്. അധ്യാപകർ പഠിപ്പിക്കേണ്ട സമയംകൂടി മാറ്റിവച്ച് കണക്കുശേഖരണത്തിൽ മുഴുകേണ്ട സാഹചര്യമുണ്ട്. 

നിർദേശം: സ്കൂളുകൾക്കു കൃത്യമായ ഡേറ്റാ മാനേജ്മെന്റ് സിസ്റ്റം വേണം. അതിലെ വിവരങ്ങൾ അപ്പപ്പോൾ പുതുക്കുകയും പങ്കുവയ്ക്കുകയും ചെയ്യാനാവണം. നിരന്തരമുള്ള കണക്കെടുപ്പു വേണ്ട. ലേണിങ് മാനേജ്മെന്റ് സംവിധാനമാണ് ഉചിതം.

‘നാസ് മോഡൽ’

കേന്ദ്ര സർക്കാരിന്റെ നാഷനൽ അച്ചീവ്മെന്റ് സർവേയാണ് (നാസ്) പഠന നിലവാരം അളക്കാൻ നമുക്കുള്ള മാനദണ്ഡം. ഇതു കേന്ദ്രസിലബസിനെ അടിസ്ഥാനമാക്കിയുള്ളതായതിനാൽ കേരളത്തിലെ വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന യഥാർഥചിത്രം പ്രതിഫലിക്കുന്നില്ലെന്നു വാദമുണ്ട്. 

നിർദേശം: നാസിന്റെ മാതൃകയിൽ സ്റ്റേറ്റ് അച്ചീവ്മെന്റ് സർവേ നടത്തി നാം എവിടെ നിൽക്കുന്നുവെന്ന് ഉറപ്പിച്ച് പരിഹാരം കണ്ടെത്താം.

കെ.വി.മനോജ് (എസ്‌സിഇആ‍‍ർടി മുൻ റിസ‍‍ർച് ഓഫിസർ, വയനാട് വടുവഞ്ചാൽ ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ )

വിദ്യാർഥി ശബ്ദം;  ഗ്രേഡ് മാത്രമല്ല, മാർക്കും വേണം

പത്താംക്ലാസ് പരീക്ഷാഫലത്തിൽ മാർക്ക് രേഖപ്പെടുത്താത്തത് അനീതിയാണ്. 2005ൽ ഗ്രേഡിനൊപ്പം മാർക്കും ചേർത്തിരുന്നു. 2006 മുതൽ ഗ്രേഡ് മാത്രമായി.

100 ശതമാനം മാർക്ക് കിട്ടുമെന്ന് ആത്മവിശ്വാസമുള്ള കുട്ടിക്കും 90നു മുകളിൽ മാർക്ക് നേടുന്ന കുട്ടിക്കും കിട്ടുന്നത് ഒരേ എ പ്ലസ്. അതിനാൽ പഞ്ചായത്ത്, താലൂക്ക് വെയ്റ്റേജ് പരിഗണിക്കുമ്പോൾ ആഗ്രഹിക്കുന്ന സ്കൂളുകളിൽ പ്ലസ് വണ്ണിനു പ്രവേശനം ലഭിക്കുന്നില്ല.  

ഗ്രേഡിനൊപ്പം മാർക്ക് രേഖപ്പെടുത്തിയാൽ ആ ആത്മവിശ്വാസം നഷ്ടപ്പെടില്ല. ഓരോ മാർക്കും വിലപ്പെട്ടതല്ലേ? കഷ്ടപ്പെട്ട് മികച്ച മാർക്ക് നേടുന്നവർക്ക് അതിനുള്ള അംഗീകാരം നൽകണം.

പ്ലസ് വൺ പ്രവേശനം സുതാര്യവും നീതിയുക്തവുമാകുന്നതിന് എസ്എസ്എൽസി ഗ്രേഡിനൊപ്പം മാർക്ക് പരിഗണിക്കണം. ഗ്രേഡ്  തുല്യമായി വരുമ്പോൾ പേരിന്റെ ആദ്യ അക്ഷരം വരെ പരിഗണിച്ചാണ് ഇപ്പോൾ സീനിയോറിറ്റി നിശ്ചയിക്കുന്നത്. ഉയർന്ന മാർക്കു നേടിയ വിദ്യാർഥികൾ മാനേജ്മെന്റ് ക്വോട്ട തേടിപ്പോകേണ്ട സ്ഥിതിയുമുണ്ട്. ഈ അനീതി ചൂണ്ടിക്കാട്ടിയാണ് എന്റെ അച്ഛൻ കെ.കെ.ഷിജിൻ സർക്കാരിനെയും കോടതിയെയും സമീപിച്ചത്. കോടതി പരിഹാരം ഉണ്ടാക്കുമെന്നാണു പ്രതീക്ഷ. 

കെ.കെ.പല്ലവി (കോഴിക്കോട് കോക്കല്ലൂർ ഗവ. എച്ച്എസ്സിൽനിന്ന് എസ്എസ്എൽസിക്ക് ഫുൾ എ പ്ലസ് നേടിയ വിദ്യാർഥിനി)

രക്ഷിതാവിന്റെ ശബ്ദം; പിടിഎ: പ്രാതിനിധ്യരീതി പരീക്ഷിക്കണം 

സ്കൂളുകൾ സജീവമാക്കാനുള്ള ഏറ്റവും നല്ല വേദിയാണ് അധ്യാപക– രക്ഷാകർതൃ സംഘടന (പിടിഎ). സ്കൂളിനെയും വീടിനെയും കൂട്ടിയിണക്കുന്ന പാലം. മൊത്തം അധികാരം തങ്ങൾക്കു വേണമെന്നു പിടിഎയോ പിടിഎ പറയുന്നത് അംഗീകരിക്കില്ലെന്ന് അധ്യാപകരോ വിചാരിച്ചാൽ പ്രശ്നമാകും. പിടിഎ ശക്തമല്ലാത്ത ചില സ്കൂളുകളിലെ അധ്യാപകർ സ്കൂൾ തുറക്കുമ്പോൾ പരിസരം വൃത്തിയാക്കാൻ പോലും കഷ്ടപ്പെടാറുണ്ട്. സ്കൂൾ നടത്തിപ്പിനു ചെലവ് കണ്ടെത്താനും പിടിഎയ്ക്കു കഴിയും.  

പിടിഎ ഭാരവാഹിത്വത്തിനു രാഷ്ട്രീയ അടിസ്ഥാനത്തിൽ പാനലുകൾ മത്സരിക്കുന്ന സ്ഥിതിയുണ്ട്. പിടിഎ രാഷ്ട്രീയവേദിയല്ലെന്ന തിരിച്ചറിവ് രക്ഷിതാക്കൾക്കും അധ്യാപകർക്കും രാഷ്ട്രീയ നേതാക്കൾക്കും വേണം. പ്രാതിനിധ്യ സ്വഭാവം ഉറപ്പാക്കാൻ ഓരോ ക്ലാസിൽനിന്നും ഓരോ രക്ഷാകർതൃ പ്രതിനിധി വീതം തിരഞ്ഞെടുക്കപ്പെടണം. ഇവരിൽനിന്നു പ്രസിഡന്റ് അടക്കമുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കാം. ഇതിലൂടെ എല്ലാ ക്ലാസുകളുടെയും പ്രവർത്തനങ്ങൾ വിലയിരുത്താനും തിരുത്താനും പിടിഎയ്ക്കു കഴിയും. 

ദിവസവേതന നിയമനം, ഉച്ചഭക്ഷണ നടത്തിപ്പ്, സ്കൂളിലെ ദിനാചരണങ്ങൾക്കുള്ള പിന്തുണ, കലാ–കായിക മത്സരങ്ങളുടെ സംഘാടനം എന്നീ കാര്യങ്ങളിൽ പിടിഎ ഫലപ്രദമായി നേതൃത്വം വഹിക്കുമ്പോൾ അധ്യാപകർക്കു പഠനകാര്യങ്ങളിൽ കൂടുതൽ സമയം ലഭിച്ചതായാണ് അനുഭവം. പരീക്ഷാഫലത്തിൽ അതു പ്രതിഫലിക്കുകയും ചെയ്തു. 

സജിദാസ് മോഹൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ, ഗാന്ധിജി ഇംഗ്ലിഷ് മീഡിയം ഗവ. ഹൈസ്കൂൾ, ശാന്തിഗ്രാം, കട്ടപ്പന

നാളെ: വിദ്യാഭ്യാസം സമൂഹത്തിന്റെ ഉത്തരവാദിത്തം

English Summary : Write up about changes on study method 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com